Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

എന്തിന് ഇവിടെ ഒരു റാം റഹീം സിങ്? യോഗ സെന്ററിനെയും കേസിൽ കക്ഷി ചേർക്കണം; ഇടപെടാതിരിക്കാൻ കഴിയില്ലെന്ന് ഡിവിഷൻ ബഞ്ച്; ഘർവാപ്പസിയിൽ മനോജ് ഗുരുജി മറുപടി നൽകേണ്ടി വരും; സർക്കാർ വാദങ്ങൾ അതിരൂക്ഷമായ ഭാഷയിൽ തള്ളി ഡിവിഷൻ ബഞ്ച്; തൃപ്പുണ്ണിത്തുറയിലെ യോഗ ആൻഡ് ചാരിറ്റബിൾ ട്രസ്റ്റ് പൂട്ടിച്ച് പഞ്ചായത്ത്; ആറു പേർക്കെതിരെ കേസെടുത്ത് പൊലീസും

എന്തിന് ഇവിടെ ഒരു റാം റഹീം സിങ്? യോഗ സെന്ററിനെയും കേസിൽ കക്ഷി ചേർക്കണം; ഇടപെടാതിരിക്കാൻ കഴിയില്ലെന്ന് ഡിവിഷൻ ബഞ്ച്;  ഘർവാപ്പസിയിൽ മനോജ് ഗുരുജി മറുപടി നൽകേണ്ടി വരും; സർക്കാർ വാദങ്ങൾ അതിരൂക്ഷമായ ഭാഷയിൽ തള്ളി ഡിവിഷൻ ബഞ്ച്; തൃപ്പുണ്ണിത്തുറയിലെ യോഗ ആൻഡ് ചാരിറ്റബിൾ ട്രസ്റ്റ് പൂട്ടിച്ച് പഞ്ചായത്ത്; ആറു പേർക്കെതിരെ കേസെടുത്ത് പൊലീസും

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: കേരളത്തിൽ റാം റഹീമുമാരെ ഉണ്ടാക്കുന്നതിനാണോ തൃപ്പൂണിത്തുറ കണ്ടനാട് പ്രവർത്തിക്കുന്ന യോഗ ആൻഡ് ചാരിറ്റബിൾ ട്രസ്റ്റ് പോലുള്ള കേന്ദ്രങ്ങൾ എന്ന് ഡിവിഷൻ ബെഞ്ച്. ഇത്തരം സ്ഥാപനങ്ങളെ തുറന്നു കാണിക്കണമെന്നും കോടതി ആവശ്യപ്പെട്ടു. ക്രിസ്ത്യൻ യുവാവിനെ വിവാഹംചെയ്തതിന് ആയുർവേദ ഡോക്ടറായ യുവതിക്ക് യോഗകേന്ദ്രത്തിൽ കൊടുംപീഡനമെന്ന പരാതി പരിഗണിക്കുമ്പോഴാണ് കോടതിയുടെ നിർണ്ണായക ചോദ്യങ്ങൾ. കേസിൽ യോഗ സെന്ററിനെ കക്ഷി ചേർക്കും. നാളെ കേസ് വീണ്ടും പരിഗണിക്കും. പൊലീസ് അന്വേഷണം നടക്കുന്നതിനാൽ കോടതിയുടെ ഇടപെടലിനെ സംസ്ഥാന സർക്കാർ എതിർത്തു.

22 ദിവസത്തോളം തടങ്കലിൽ പാർപ്പിച്ച് മർദിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തതായി യുവതി നൽകിയ പരാതിയിൽ പൊലീസ് അന്വേഷണം തുടങ്ങി. തൃപ്പൂണിത്തുറ കണ്ടനാട് പ്രവർത്തിക്കുന്ന യോഗ ആൻഡ് ചാരിറ്റബിൾ ട്രസ്റ്റിനെതിരെ തൃശൂർ പുന്നംപറമ്പ് മച്ചാട് ചെമ്പിത്താനത്ത് വീട്ടിൽ സിഐ റിൻേറായുടെ ഭാര്യ ഡോ. ശ്വേത ഹരിദാസനാണ് ഹിൽപാലസ് പൊലീസിൽ പരാതി നൽകിയത്. ഇതിനിടെ വീട്ടുകാർക്കൊപ്പമുള്ള ഭാര്യയെ വിട്ടു കിട്ടാൻ ഭർത്താവ് കോടതിയിൽ ഹേബിയസ് കോർപ്പസ് ഹർജിയും നൽകി. ഈ ഹർജിക്കിടെയാണ് കോടതി സുപ്രധാന നിരീക്ഷണങ്ങൾ നടത്തിയത്. ഈ കേസോടെ ഘർവാപ്പസിക്കായി പ്രത്യേക കേന്ദ്രങ്ങൾ പരിവാർ സംഘടനകളും നടത്തുന്നുണ്ടോ എന്ന സംശയം ബലപ്പെടുകയാണ്.

അതിനിടെ എറണാകുളം കണ്ടനാടുള്ള യോഗാ കൗൺസിലിങ്ങ് സെന്റർ പഞ്ചായത്തും പൊലീസും ചേർന്ന് അടപ്പിച്ചു. എറണാകുളം കണ്ടനാടുള്ള യോഗാ അന്റ് ചാരിറ്റബിൾ സെന്റർ എന്ന സ്ഥാപനത്തിനെതിരെയാണ് നടപടി. ആർഷ വിദ്യാ സമാജം എന്ന പേരിൽ കൗൺസിലിങ് സെന്ററും ഇവിടെ പ്രവർത്തിച്ചിരുന്നു. ലൈസൻസില്ലാതെയാണ് കേന്ദ്രം നടത്തിയിരുന്നതെന്ന് ഉദയംപേരൂർ പഞ്ചായത്ത് അറിയിച്ചു. അതിനാലാണ് അടച്ചുപൂട്ടാൻ നിർദ്ദേശിച്ചത്. 25 സ്ത്രീകളും 20 പുരുഷന്മാരും കൗൺസിലിങ്ങിനായി നിലവിൽ ഇവിടെയുണ്ടെന്നും ഇവരെ ബന്ധുക്കൾക്കൊപ്പം പറഞ്ഞയക്കുമെന്നും പൊലീസ് അറിയിച്ചു. സ്ഥാപനം അടച്ചുപൂട്ടണമെന്നാവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് നടത്തിയ പ്രകടനം യോഗാ സെന്ററിനു മുന്നിൽ പൊലീസ് തടഞ്ഞു.

ഹൈക്കോടതി ഡിവിഷൻ ബഞ്ചിന് മുന്നിലേക്കാണ് റിന്റോയുടെ ഹേബിയസ് കോർപ്പസ് വന്നത്. ഇതിനിടെയാണ് യുവതിയുടെ അഭിഭാഷകൻ സത്യവാങ്മൂലം ഡിവിഷൻ ബഞ്ചിന് മുമ്പിൽ നൽകിയത്. ഇത് പരിശോധിച്ച ശേഷമാണ് ഗുരുതരമായ പരമാർശങ്ങൾ കോടതി നടത്തിയത്. എന്നാൽ പൊലീസ് പരിശോധന നടത്തിയിട്ടുണ്ടെന്നും കോടതി ഇടപടേണ്ടെന്നും പ്രോസിക്യൂഷനും പറഞ്ഞു. പൊലീസും സർക്കാരും കാര്യങ്ങൾ ഗൗരവത്തിൽ നോക്കുന്നുണ്ടെന്നും പറഞ്ഞു. എന്തിന് ഇവിടെ ഒരു റാം റഹീം സിങ്? യോഗ സെന്ററിനെയും കേസിൽ കക്ഷി ചേർക്കണം. ഒരു പെൺ്കുട്ടിയുടെ അവകാശമാണ് വിഷയം. പെൺകുട്ടി നേരിട്ട് സമർപ്പിച്ച ഹർജ്ജി ആയതുകൊണ്ടു തന്നെ ഇടപെടാതിരിക്കാൻ കഴിയില്ലെന്ന് കോടതി വ്യക്തമാക്കി.

ഹിന്ദു മതത്തിലേക്ക് മടങ്ങുന്നതായി കഴിഞ്ഞ ദിവസം പ്രഖ്യാപിച്ച കാസർകോട് ഉദുമ സ്വദേശി ആതിരയും ഈ സ്ഥാപനത്തിൽ കഴിഞ്ഞിരുന്നതായി ശ്വേത വെളിപ്പെടുത്തിയിട്ടുണ്ട്. മതം മാറ്റത്തിനുള്ള നിർബന്ധിത ഇടപെടലാണ് ഇവിടെ നടക്കുന്നതെന്ന് ശ്വേത പറയുന്നു. മറ്റ് 65 പെൺകുട്ടികളെ കൂടി സ്ഥാപനത്തിൽ അന്യായമായി തടങ്കലിൽ പാർപ്പിച്ചിട്ടുണ്ടെന്നും പലരും ലൈംഗിക പീഡനത്തിന് ഇരകളാകുന്നുണ്ടെന്നും പരാതിയിൽ ആരോപിക്കുന്നു. ഈ പാരാതികളിലാണ് അന്വേഷണം പുരോഗമിക്കുന്നത്. റിൻേറായുമായുള്ള വിവാഹത്തെ ശക്തമായി എതിർത്ത ശ്വേതയുടെ വീട്ടുകാർ മറ്റൊരു വിവാഹത്തിന് നിർബന്ധിച്ചു. എന്നാൽ, ശ്വേത ഇതിനെതിരെ കണ്ണൂർ കുടുംബക്കോടതിയിൽനിന്ന് അനുകൂല വിധി സമ്പാദിച്ചു. തുടർന്ന്, വീട്ടുകാർ തന്ത്രപരമായി ശ്വേതയെ മൂവാറ്റുപുഴ ആവോലിയിലുള്ള സഹോദരിയുടെ വീട്ടിലെത്തിച്ചു.

യോഗ പഠിക്കുന്ന സഹോദരിക്കൊപ്പം പോകണമെന്ന് സഹോദരി ഭർത്താവ് മനു ആവശ്യപ്പെട്ടതനുസരിച്ചാണ് ശ്വേത സ്ഥാപനത്തിലെത്തിയത്. മനോജ് ഗുരുജി എന്നയാളാണ് ഇതിന്റെ നടത്തിപ്പുകാരൻ. ഇവിടെ 22 ദിവസം മനോജിന്റെയും ഹൈക്കോടതി അഭിഭാഷകനെന്ന് പരിചയപ്പെടുത്തിയ ശ്രീജേഷിന്റെയും കൗൺസിലർമാരായ സ്മിത, ലക്ഷ്മി, സുജിത് എന്നിവരുടെയും ക്രൂരതക്ക് ഇരയാകേണ്ടിവന്നു. മൊബൈൽ ഫോണും മറ്റു സാധനങ്ങളും വാങ്ങിവെച്ചശേഷം ഇവർ ശ്വേതയെ കൈകാലുകളും വായും തുണികൊണ്ട് കെട്ടി നിരന്തരം മർദിച്ചു. ക്രിസ്ത്യാനിയെ വിവാഹംചെയ്താൽ പ്രത്യാഘാതം ഗുരുതരമായിരിക്കുമെന്ന് ഭീഷണിപ്പെടുത്തി. രക്ഷപ്പെടാൻ ശ്രമിച്ചപ്പോൾ വസ്ത്രം വലിച്ചുകീറി. ഇസ്ലാം, ക്രിസ്ത്യൻ മതങ്ങളോട് വിദ്വേഷം വളർത്തുന്ന ക്ലാസുകളാണ് അവിടെ നടത്തുന്നത്. റിൻേറാക്കൊപ്പം പോയാൽ കൊന്നുകളയുമെന്ന് മനോജ് ഗുരുജി ഇടക്കിടെ ഭീഷണിപ്പെടുത്തി. മാതാപിതാക്കൾ പറയുന്നതനുസരിച്ച് ഹിന്ദുവിനെ വിവാഹം കഴിക്കണമെന്നായിരുന്നു നിർദ്ദേശം. നിലം തുടക്കലും പാചകവുമടക്കം വീട്ടുവേലക്കാരിയുടെ ജോലികളാണ് ശ്വേതയെക്കൊണ്ട് ചെയ്യിച്ചിരുന്നത്.

ഒറ്റയ്ക്ക് കൗൺലിങ്ങിന് വിധേയമാക്കിയപ്പോഴെല്ലാം ഭീഷണിയായിരുന്നു. അന്യമതക്കാരനായ ഭർത്താവിനെ കൊല്ലുമെന്നും ഭർത്താവിന്റെ രഹസ്യ വീഡിയോകൾ എടുത്ത് തന്നെ കാണിച്ച് ഭീഷണിപ്പെടുത്തിയെന്നും യുവതി പറഞ്ഞു. എതിർത്തപ്പോൾ തന്നെ കെട്ടിയിട്ട് മർദ്ദിച്ചു. ഓടാൻ ശ്രമിച്ചപ്പോൾ വാതിൽ അടച്ച് പൂട്ടിയിട്ടു. കരയുന്ന ശബ്ദം പുറത്ത് കേൾക്കാതിരിക്കാൻ വലിയ ശബ്ദത്തിൽ പാട്ട് കേൾപ്പിച്ചിരുന്നുവെന്നും യുവതി പറഞ്ഞു. യുവതിയുടെ പരാതിയിൽ യോഗ കേന്ദ്രം നടത്തിപ്പുകാരനായ മനോജ് അടക്കം ആറുപേർക്കെതിരെ ഉദയം പേരൂർ പൊലീസ് ഇന്നലെ കേസെടുത്തിരുന്നു

തുറന്നിട്ട ഡോർമിറ്ററിയിലാണ് അന്തേവാസികൾ രാത്രിയിൽ ഉറങ്ങുന്നത്. ബാത്റൂമിന്റെ വാതിലുകൾക്ക് കൊളുത്തില്ല. കഴുകിയവ ഉണങ്ങാൻ സൗകര്യമില്ലാത്തതിനാൽ നനഞ്ഞ വസ്ത്രങ്ങൾ ധരിക്കാൻ യുവതികൾ നിർബന്ധിതരാകുന്നു. പലരും രോഗികളാണെങ്കിലും ശരിയായ ചികിത്സ നൽകാറില്ല. കൗൺസിലർമാർ ഇന്റർനെറ്റിൽ പരതിയാണ് മരുന്ന് നിശ്ചയിക്കുന്നത്. ദുരിതം സഹിക്കാനാകാതെ, വീട്ടുകാർ പറയുന്നതെല്ലാം അനുസരിക്കാമെന്ന് സമ്മതിച്ച് 22 ദിവസത്തിനുശേഷം പുറത്തിറങ്ങിയ ശ്വേത മൂവാറ്റുപുഴയിലെ സഹോദരിയുടെ വീട്ടിൽനിന്ന് രക്ഷപ്പെടുകയായിരുന്നു. ഇതോടെയാണ് പരാതി പുറം ലോകത്ത് എത്തുന്നത്. ഭർത്താവിന് ഹിന്ദു മതമൗലിക വാദികളുടെ ഭീഷണിയുണ്ടെന്നും എന്തും സംഭവിച്ചേക്കാമെന്നും പരാതിയിലുണ്ട്. ട്രസ്റ്റിനെതിരെ കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി ഹിൽപാലസ് സി.ഐ അറിയിച്ചു.

എറണാകുളത്തെ ഒരു സ്ഥാപനത്തിൽ താമസിച്ച് എല്ലാ മതങ്ങളെക്കുറിച്ചും പഠിച്ച ശേഷമാണ് ഹിന്ദു മതത്തിലേക്ക് മടങ്ങാൻ തീരുമാനിച്ചതെന്ന് ജൂലൈയിൽ ഇസ്ലാം മതം സ്വീകരിച്ച ആതിര പറഞ്ഞിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP