Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

അമ്പലപ്പുഴ ക്ഷേത്രത്തിലെ കാണാതായ പതക്കം ഭണ്ഡാരത്തിൽ നിക്ഷേപിച്ച നിലയിൽ; മുമ്പും പലതവണ പരിശോധിച്ചിട്ടും കണ്ടെത്താത്ത പതക്കം അന്വേഷണം മുറുകിയപ്പോൾ ആരോ കൊണ്ടിട്ടതെന്ന് നിഗമനം; പതക്കം മുക്കിയത് ക്ഷേത്രത്തിലുള്ളവർ തന്നെയെന്ന് സൂചനകൾ

അമ്പലപ്പുഴ ക്ഷേത്രത്തിലെ കാണാതായ പതക്കം ഭണ്ഡാരത്തിൽ നിക്ഷേപിച്ച നിലയിൽ; മുമ്പും പലതവണ പരിശോധിച്ചിട്ടും കണ്ടെത്താത്ത പതക്കം അന്വേഷണം മുറുകിയപ്പോൾ ആരോ കൊണ്ടിട്ടതെന്ന് നിഗമനം; പതക്കം മുക്കിയത് ക്ഷേത്രത്തിലുള്ളവർ തന്നെയെന്ന് സൂചനകൾ

ആലപ്പുഴ : അമ്പലപ്പുഴ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ നിന്നും കാണാതായ തിരുവാഭരണത്തിലെ നവരത്‌നങ്ങൾ പതിച്ച പതക്കം ഇന്ന് ഉച്ചയ്ക്കു ഭണ്ഡാരക്കുറ്റിയിൽനിന്നു കണ്ടെത്തി. ഭണ്ഡാരക്കുറ്റിയിൽ പലതവണ പരിശോധിച്ചിട്ടും കണ്ടെത്താനാവാതെ വന്ന പതക്കമാണ് ഇന്ന് ദേവസ്വം ഉദ്യോഗസ്ഥരുടെ പരിശോധനയിൽ അപ്രതീക്ഷിതമായി കണ്ടെത്തിയത്.

അന്വേഷണം മുറുകിയതോടെ പതക്കം മുക്കിയവർതന്നെ അതു കൊണ്ടിട്ടതാണെന്നു വ്യക്തമായി. 88 ഗ്രാം തൂക്കമുള്ള പതക്കങ്ങൾക്കായി കഴിഞ്ഞ 40 ദിവസമായി അമ്പലം മുഴുവൻ ഇളക്കി പരിശോധിക്കുകയായിരുന്നു അന്വേഷണ സംഘം. ഏറ്റവും ഒടുവിൽ ക്ഷേത്ര കിണർ വറ്റിച്ച് പരിശോധന നടത്തിയെങ്കിലും ഒന്നും കണ്ടെത്താൻ കഴിഞ്ഞില്ല. അന്വേഷണം ക്ഷേത്രത്തിലെ മേൽശാന്തിമാരിലേക്ക് തിരിഞ്ഞിരുന്നു. മേൽശാന്തിമാർ ഉപയോഗിക്കുന്ന കുളവും കിണറും പരിശോധിക്കാനിരിക്കുകയായിരുന്നു. ഇതുകൂടി പരിശോധിച്ചു കഴിഞ്ഞാൽ അമ്പലപ്പുഴ ക്ഷേത്രത്തിൽ ഇനിയൊരിടവും കാണില്ല പതക്കത്തിനായി പരിശോധിക്കാൻ.

ഇതിനിടെ ക്ഷേത്രത്തിലെ മറ്റ് ആഭരണങ്ങൾ കൂടി പരിശോധിക്കണമെന്ന ആവശ്യം ശക്തമായതോടെ അവ പരിശോധിക്കാനുള്ള ശ്രമം തുടങ്ങിയിരുന്നു. എന്നാൽ നഷ്ടപ്പെട്ട പതക്കത്തിനു പുറമെ മറ്റവല്ലതും നഷ്ടമായിട്ടുണ്ടോയെന്ന് ഇനിയും അധികാരികൾ പറഞ്ഞിട്ടില്ല. തിരുവാഭരണങ്ങൾ കൈകാര്യം ചെയ്യുന്നതിൽ കണ്ടെത്തിയ തിരിമറികളാണ് മറ്റ് ആഭരണങ്ങൾ കൂടി പരിശോധിക്കാൻ സാഹചര്യമൊരുക്കിയത്.

ഇതുവരെ നാലു വിധത്തിലാണ് പതക്കത്തെ കുറിച്ചുള്ള അന്വേഷണം പൊടിപൊടിച്ചത്. ലോക്കൽ പൊലീസ് , ക്രൈംബ്രാഞ്ച്, ദേവസ്വം കമ്മീഷണർ, നാട്ടുക്കാർ വേറെയും. എന്നാൽ ഈ അന്വേഷണങ്ങൾക്കൊന്നും ഭഗവാന്റെ പതക്കം തിരിച്ചെടുക്കാൻ കഴിഞ്ഞില്ല. ആദ്യം ക്ഷേത്രപരിസരവും, ശ്രീകോവിലും അരിച്ചുപെറുക്കിയ പൊലീസ് പിന്നീട് ക്ഷേത്രത്തിൽ കത്തിച്ചുകളഞ്ഞ ചവറുകൂട്ടത്തിലെ ലോഹ സാന്നിധ്യം പരിശോധിച്ചു.

പിന്നീട് ആലപ്പുഴയിലേയും അമ്പലപ്പുഴയിലേയും ജൂവലറികളിലും പരിശോധന നടത്തി. പതക്കങ്ങൾ അപ്രത്യക്ഷമായതോടെ ജീവനക്കാരും അഡ്‌മിനിസ്‌ട്രേറ്ററും ഇവിടെ രണ്ടുതട്ടിലായിരിക്കുകയാണ്. ഇതിനിടെയാണ് ഇന്ന് ആഭരണം ഭണ്ഡാരത്തിൽ കണ്ടെത്തുന്നത്.

ക്ഷേത്രത്തിലെ ആഭരണ സൂക്ഷിപ്പുകാരനാണ് വിശേഷദിവസങ്ങളിൽ തിരുവാഭരണങ്ങൾ മേൽശാന്തിയെ ഏൽപ്പിക്കുന്നത്. ഭഗവാന് ചാർത്തിയശേഷം ഇത് തിരികെ നൽകി കണക്ക് കൃത്യമാക്കേണ്ടതാണ്. എന്നാൽ കഴിഞ്ഞ വിഷുദിവസം ആഭരണങ്ങൾ പുറത്തെടുത്തശേഷം പിന്നീട് മടക്കി തന്നില്ലെന്ന് അഡ്‌മിനിസ്‌ട്രേറ്റർ പറയുമ്പോൾ മറ്റ് ആഭരണങ്ങൾക്കൊപ്പം പതക്കവും നൽകിയെന്ന് മേൽശാന്തിയും പറയുന്നു. മാത്രമല്ല ആഭരണങ്ങൾ തിരികെ ഏൽപ്പിച്ച ശേഷം നാലുദിവസങ്ങൾ കഴിഞ്ഞാണ് പതക്കം അപത്യക്ഷമായ വിവരം പുറത്താകുന്നത്. ഇത് ദുരൂഹത പടർത്തിയിരുന്നു.

ക്രമക്കേടുകൾ വിവിധങ്ങളായി അമ്പലത്തെ ചുറ്റിപ്പറ്റി നിൽക്കുന്ന സാഹചര്യത്തിലാണ് വിവാദങ്ങൾ വീണ്ടും ആളിക്കത്തിച്ച് നാട്ടുകാർ രംഗത്തുള്ളത്. നേരത്തെ ഭഗവാന് നേദിച്ച പായസം പുറംമാർക്കറ്റിൽ അനധികൃതമായി വിറ്റഴിച്ചതിന് തട്ടിപ്പുകാരെ കൈയോടെ വിജിലൻസ് പിടികൂടിയിരുന്നു. ഇതോടെ അമ്പലത്തിന്റെ നടത്തിപ്പുതന്നെ ചോദ്യം ചെയ്യപ്പെട്ടുകഴിഞ്ഞിരുന്നു.

പിന്നീട് ആനയെ പരിപാലിക്കുന്നതിൽ കാട്ടിയ അമാന്തം, ക്ഷേത്രത്തിൽ വിശ്വാസികൾ എത്തിക്കുന്ന എണ്ണ കച്ചവടം. നടയിരുത്തുന്ന കാലികളെ കയറ്റിവിട്ട സംഭവം എല്ലാം ക്ഷേത്രത്തിന്റെ സുതാര്യമായ നടത്തിപ്പിൽ കരിനിഴൽ വീഴ്‌ത്തിയിരുന്നു. പുതുതായി ഉയരുന്നത് ക്ഷേത്രത്തിലെ നേർച്ചയായെത്തുന്ന എണ്ണ എങ്ങോട്ടു പോകുന്നുവെന്നതാണ്. അടുത്തദിവസങ്ങളിൽ എണ്ണ വിൽപ്പനയിലെ അഴിമതി ചോദ്യം ചെയ്യപ്പെടുമെന്നാണ് അറിയുന്നത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP