Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

സനകന്റെ ജീവനെടുത്തത് കടുത്ത രക്തസമ്മർദ്ദത്തെത്തുടർന്നുള്ള ആന്തരിക രക്തസ്രാവമെന്ന് പ്രാഥമിക റിപ്പോർട്ട്; ആന്തരികാവയവങ്ങൾ രാസപരിശോധനയ്ക്കും അയച്ചു; മന്ത്രി മണിയുടെ ഇളയ സഹോദരന്റെ മരണം സ്വാഭാവികമെന്ന് സൂചന; അന്വേഷണം തുടർന്ന് വെള്ളത്തൂവൽ പൊലീസും

സനകന്റെ ജീവനെടുത്തത് കടുത്ത രക്തസമ്മർദ്ദത്തെത്തുടർന്നുള്ള ആന്തരിക രക്തസ്രാവമെന്ന് പ്രാഥമിക റിപ്പോർട്ട്; ആന്തരികാവയവങ്ങൾ രാസപരിശോധനയ്ക്കും അയച്ചു; മന്ത്രി മണിയുടെ ഇളയ സഹോദരന്റെ മരണം സ്വാഭാവികമെന്ന് സൂചന; അന്വേഷണം തുടർന്ന് വെള്ളത്തൂവൽ പൊലീസും

പ്രകാശ് ചന്ദ്രശേഖർ

അടിമാലി: വൈദ്യുതി മന്ത്രി എംഎം മണിയുടെ സഹോദരൻ സനകന്റെ മരണത്തിൽ ദുരൂഹതയില്ലെന്ന പ്രാഥമിക നിഗമനത്തിൽ പൊലീസ്. കടുത്ത രക്തസമ്മർദ്ദത്തെത്തുടർന്നുള്ള ആന്തരിക രക്തസ്രാവമാണ് മരണ കാരണമെന്നാണ് പൊലീസിന് ഡോക്ടർമാർ നൽകിയിരിക്കുന്ന പ്രാഥമിക വിവരമെന്ന് വെള്ളത്തൂവൽ എസ് ഐ എസ് ശിവലാൽ മറുനാടനോട് പറഞ്ഞു. പോസ്റ്റ്‌മോർട്ടം ചെയ്ത ഡോക്ടർമാരാണ് ഈ സൂചന നൽകിയത്. അതിനിടെ സനകന്റെ ആന്തരികാവയവങ്ങൾ രാസപരിശോധനയ്ക്കും അയച്ചു. ഇതിന് ശേഷം മാത്രമേ മരണം സ്വാഭാവികമെന്ന് പൊലീസ് സ്ഥിരീകരിക്കൂ.

പാതയോരത്ത് അവശനിലയിൽ കണ്ടെത്തിയതിനെ തുടർന്നു കോട്ടയം മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്ന കുഞ്ചിത്തണ്ണി ഇരുപതേക്കർ മുണ്ടയ്ക്കൽ സനകൻ (56) കഴിഞ്ഞ ദിവസമാണ് മരിച്ചത്. മന്ത്രി എം.എം.മണിയുടെ ഇളയ സഹോദരനാണ്. വെള്ളിയാഴ്ച മകളുടെ വീട്ടിൽപ്പോയി മടങ്ങിവരുന്ന വഴി സനകനും ഭാര്യ സുഭദ്രയും അടിമാലിയിലെ ഹോട്ടലിൽ ഭക്ഷണം കഴിക്കാൻ കയറിയതാണ്.

ഹോട്ടലിൽ നിന്നു കാണാതായ സനകനെ പിറ്റേ ദിവസം ഉച്ചയ്ക്ക് വെള്ളത്തൂവലിനു സമീപം കുത്തുപാറയിൽ റോഡരികിൽ അവശനിലയിൽ കണ്ടെത്തുകയായിരുന്നു.കുഞ്ചിത്തണ്ണി ഇരുപതേക്കറിലെ തറവാട്ടിലാണ് സനകൻ മുൻപ് താമസിച്ചിരുന്നത്. ഒരു മാസം മുൻപ് അടിമാലിക്കു സമീപം പത്താംമൈൽ എന്ന സ്ഥലത്തെ വാടക വീട്ടിലേക്കു മാറി. കാണാതായ സനകനെ പലയിടത്തും തിരക്കിയെങ്കിലും കണ്ടെത്താനായില്ലെന്നും എന്താണു സംഭവിച്ചതെന്ന് അറിയില്ലെന്നും ബന്ധുക്കൾ പറയുന്നുണ്ട്. ഇതാണ് ദുരൂഹതയ്ക്ക് ഇടയായത്.

സനകനെ ആരെങ്കിലും അപായപ്പെടുത്തിയത് ആണോയെന്ന സംശയം അടുത്തറിയുന്നവരും നാട്ടുകാരും പ്രകടിപ്പിച്ചിരുന്നു. സനകന്റെ സ്വഭാവ വിശേഷങ്ങളാണ് നാട്ടുകാരിലും വീട്ടുകാരിലും ഇത്തരമൊരു സംശയം ബലപ്പെടാൻ കാരണം. പൊതുവേ ശാന്ത സ്വഭാവക്കാരനായിരുന്നു സനകൻ എന്ന് നാട്ടുകാർ പറയുന്നു. എന്നാൽ എതു സാഹചര്യത്തിലും തന്നേ എതിർക്കുന്നവരോട് യാതൊരു വിട്ടുവീഴ്ചയ്ക്കും തയ്യാറായിരുന്നില്ലെന്നും നാട്ടുകാർ സാക്ഷ്യപ്പെടുത്തുന്നു. കൂലിപ്പണിക്കാരനായിരുന്ന സനകൻ മദ്യപിച്ച് കാണപ്പെട്ട ചില അവസരങ്ങളിൽ റോഡിൽ വാഹനങ്ങൾ തടഞ്ഞിട്ടിരുന്നു. പല തരത്തിൽ മാറ്റാൻ ശ്രമിച്ചിട്ടും മാറാതാവുബോൾ നാട്ടുകാർ ചിലപ്പോഴൊക്കെ കൈകാര്യം ചെയ്തിട്ടുമുണ്ട്. ഇതൊക്കെയാണ് സംശയങ്ങൾക്ക് ഇട നൽകിയത്.

അപകടം പറ്റിയെന്ന് കരുതുന്ന ദിവസം രാത്രിയിൽ ഇത്തരമൊരു സാഹചര്യം ഉണ്ടായിരിക്കാമെന്നും വാഹനത്തിലെ ജീവനക്കാർ തലക്കടിച്ചു വീഴ്‌ത്തിയിരിക്കാമെന്നുമാണ് ഒരു വിഭാഗത്തിന്റെ സംശയം. മറ്റാരെങ്കിലുമായി ഉണ്ടായ തർക്കത്തേത്തുടർന്നുള്ള കയ്യാങ്കളിയിലായിരിക്കാം തലയ്ക്ക് മാരകമായി മുറിവേറ്റതെന്ന് സംശയിക്കുന്നവരും നിരവധിയാണ്. ഇതിനിടെയാണ് തലച്ചോറിലെ അമിത രക്തസ്രാവമാണ് മരണകാരണമെന്ന സൂചനകൾ പൊലീസ് നൽകുന്നത്. എങ്കിലും മന്ത്രിയുടെ സഹോദരനായതിനാൽ തെളിവെടുപ്പും മറ്റും തുടരാനാണ് പൊലീസ് തീരുമാനം.

അടിമാലിയിൽ നിന്നു കാണാതായ സഹോദരനെ കുത്തുപാറയിൽ ദുരൂഹസാഹചര്യത്തിൽ കണ്ടെത്തിയതിനെപ്പറ്റി അന്വേഷണം നടത്താൻ മന്ത്രി മണി പൊലീസിനു നിർദ്ദേശവും നൽകി. പോസ്റ്റ്‌മോർട്ടത്തിനു ശേഷം ഇരുപതേക്കറിൽ സഹോദരൻ എം.എം.ലംബോധരന്റെ വീട്ടിൽ മൃതദേഹം പൊതുദർശനത്തിനു വച്ചശേഷം സംസ്‌കാരം നടത്തി. പനംകൂട്ടി വിലങ്ങുകല്ലേൽ കുടുംബാംഗമാണ് ഭാര്യ സുഭദ്ര. മക്കൾ: ടിന്റു, അശ്വതി (അദ്ധ്യാപിക, തിരൂർ ഫാത്തിമമാതാ ഹയർ സെക്കൻഡറി സ്‌കൂൾ). മരുമകൻ: രതീഷ്.

ഒരാഴ്ച മുൻപ് ചീയാപ്പാറയിൽ വാഹനം മറിഞ്ഞുണ്ടായ അപകടത്തിൽ പരുക്കേറ്റ ലംബോധരൻ വീട്ടിൽ വിശ്രമത്തിലാണ്. സുമതി, ശാരദ, പരേതരായ ഗോവിന്ദൻ, വിശ്വംഭരൻ എന്നിവരാണ് സനകന്റെ മറ്റു സഹോദരങ്ങൾ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP