Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

ഊട്ടിയിലെ ലോഡ്ജിലിട്ട് കാമുകനെ വിഷം കുത്തിവച്ച് കൊന്ന് വെട്ടിനുറിക്കി സ്യൂട്ട് കേസിലാക്കി; ടാക്‌സി ഡ്രൈവറുടെ സംശയം ക്രൂരതയുടെ മുഖംമൂടി പുറത്താക്കി; ജാമ്യമെടുത്ത് മുങ്ങിയ പ്രതി 16 വർഷമായി ഒളിവിൽ: സുകുമാരക്കുറുപ്പിന്റെ പെൺപതിപ്പിനെ തേടി അലയുന്ന പൊലീസിനെ തേടി മലേഷ്യയിൽ നിന്നൊരു മരണവാർത്ത; ഡിഎൻഎ ടെസ്റ്റിലൂടെ മരിച്ചത് ഡോ ഓമനയാണോയെന്ന് ഉറപ്പിക്കാൻ നീക്കം

ഊട്ടിയിലെ ലോഡ്ജിലിട്ട് കാമുകനെ വിഷം കുത്തിവച്ച് കൊന്ന് വെട്ടിനുറിക്കി സ്യൂട്ട് കേസിലാക്കി; ടാക്‌സി ഡ്രൈവറുടെ സംശയം ക്രൂരതയുടെ മുഖംമൂടി പുറത്താക്കി; ജാമ്യമെടുത്ത് മുങ്ങിയ പ്രതി 16 വർഷമായി ഒളിവിൽ: സുകുമാരക്കുറുപ്പിന്റെ പെൺപതിപ്പിനെ തേടി അലയുന്ന പൊലീസിനെ തേടി മലേഷ്യയിൽ നിന്നൊരു മരണവാർത്ത; ഡിഎൻഎ ടെസ്റ്റിലൂടെ മരിച്ചത് ഡോ ഓമനയാണോയെന്ന് ഉറപ്പിക്കാൻ നീക്കം

മറുനാടൻ മലയാളി ബ്യൂറോ

കണ്ണൂർ: മലേഷ്യയിൽ കെട്ടിടത്തിനുമുകളിൽനിന്നു വീണുമരിച്ച സ്ത്രീ വർഷങ്ങൾക്കുമുമ്പ് ഊട്ടിയിൽ കാമുകനെ വെട്ടിനുറുക്കി പെട്ടിയിലാക്കി ഉപേക്ഷിക്കാൻ ശ്രമിച്ച കേസിലെ പ്രതി പയ്യന്നൂർ സ്വദേശി ഡോ. ഓമനയാണോയെന്ന് സംശയം. മലേഷ്യയിലെ സുബാങ്ജായ സലങ്കോർ എന്ന സ്ഥലത്ത് കെട്ടിടത്തിൽനിന്നു വീണുമരിച്ച സ്ത്രീ മലയാളിയാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. ഇവർ പയ്യന്നൂർ കരുവാച്ചേരി എടാടൻ ഹൗസിലെ ഡോ. ഓമനയാണെന്നാണ് സംശയം. മൃതദേഹത്തിന്റെ ഡി.എൻ.എ. ടെസ്റ്റ് നടത്തിയാലേ കൃത്യമായ വിവരം ലഭിക്കൂ. അതിന് ശ്രമം തുടങ്ങിയിട്ടുണ്ട്. കേരളത്തെ ഞെട്ടിച്ച കൊലപാതകമാണ് 21 വർഷം മുമ്പ് നടന്നത്. പയ്യന്നൂരിലെ കരാറുകാരനായ മുരളീധരനാണ് 1996 ജൂലായ് ഒന്നിന് ഊട്ടിയിലെ ഹോട്ടലിൽ കൊല്ലപ്പെട്ടത്. പ്രതി കാമുകിയും നേത്രഡോക്ടറുമായ പയ്യന്നൂർ സ്വദേശിനി ഡോ. ഓമനയും.

ഇവരെ കണ്ടെത്താൻ പൊലീസ് ശ്രമിച്ചെങ്കിലും നടന്നില്ല. ഇതിനിടെയാണ് മരണത്തിൽ സംശയം എത്തുന്നത്. ആളെ തിരിച്ചറിയാത്തതിനാൽ മലേഷ്യയിലെ ഇന്ത്യൻ ഹൈക്കമ്മിഷൻ മരിച്ച സ്ത്രീയുടെ ഫോട്ടോ സഹിതം കഴിഞ്ഞദിവസം മലയാളപത്രങ്ങളിൽ പരസ്യം നൽകിയിരുന്നു. ഇത് ശ്രദ്ധയിൽപ്പെട്ട തളിപ്പറമ്പ് ഡിവൈ.എസ്‌പി. കെ.വി.വേണുഗോപാലിന്റെ നേതൃത്വത്തിൽ നടന്ന അന്വേഷണത്തിലാണ് മരിച്ചത് ഡോ. ഓമനയാണെന്നു സംശയമുയർന്നത്. ഓമനയുടെ ഭർത്താവിനെയും സഹോദരനെയും ഫോട്ടോ കാണിച്ചപ്പോൾ അവരും സംശയം പ്രകടിപ്പിച്ചു. ഓമനയുടെ തിരുവനന്തപുരത്തെ മകളെയും ഫോട്ടോകാണിച്ചിരുന്നു. അവർക്കും സംശയമുണ്ട്.

ലോഡ്ജിൽ വിഷംകുത്തിവെച്ച് കൊലപ്പെടുത്തിയ മുരളീധരനെ ശസ്ത്രക്രിയക്കുപയോഗിച്ചുന്ന കത്തികൊണ്ട് വെട്ടിനുറുക്കി സ്യൂട്ട്കേസിലാക്കി ടാക്സി കാറിൽ കൊണ്ടുപോയി വനത്തിൽ ഉപേക്ഷിക്കാൻ ശ്രമിക്കുമ്പോഴാണ് അവർ പിടിയിലായത്. ഈ കേസിൽ പിന്നീട് ജാമ്യത്തിൽ ഇറങ്ങി മുങ്ങി. അതിന് ശേഷം ഓമനയെ തേടി 16 വർഷമായി ഇന്റർപോളും തമിഴ്‌നാട് പൊലീസും അലയുകയാണ്. ഡോ. ഓമന എവിടെയെന്ന ചോദ്യത്തിന് ഉത്തരമില്ല. തമിഴ്‌നാട് പൊലീസും ഇന്റർപോളും അന്വേഷണം നടത്തുകയും ക്രിമിനൽ ഇന്റലിജൻസ് ഗസറ്റിലടക്കം ഫോട്ടോ പ്രസിദ്ധീകരിക്കുകയും ചെയ്തിട്ടും പയ്യന്നൂർ കരുവാച്ചേരി സ്വദേശിയായ ഓമന എടാട്ട് കാണാപ്പുറത്താണ്. ഇതിനിടെയാണ് പുതിയ സംശയം ഉയരുന്നത്.

1996 ജൂലൈ 11 ന് പയ്യന്നൂരിലെ കരാറുകാരനായ, കാമുകൻ മുരളീധരനെ ഊട്ടിയിലെ ലോഡ്ജിൽ വെട്ടിനുറുക്കിയ ശേഷം സ്യൂട്ട്‌കേസിലാക്കി ടാക്‌സി കാറിൽ കൊഡൈക്കനാലിലെ വനത്തിൽ ഉപേക്ഷിക്കാൻ കൊണ്ടുപോകവെയാണ് ഓമന പിടിയിലാവുന്നത്. കാറിന്റെ ഡിക്കിയിലെ സ്യൂട്ട്‌കേസിൽ വച്ചിരുന്ന മൃതദേഹം പുറത്തെടുക്കവെ സംശയം തോന്നിയ ടാക്‌സി ഡ്രൈവറാണ് നാട്ടുകാരുടെ സഹായത്തോടെ ഓമനയെ തടഞ്ഞു വച്ച് തമിഴ്‌നാട് പൊലീസിനെ ഏല്പിക്കുന്നത്. 2001 ജനുവരി 21ന് ജാമ്യത്തിലിറങ്ങിയ ഓമന മുങ്ങി. 16 വർഷമായി ഒളിവിൽ കഴിയുന്ന ഓമനയെ പിന്നീട് ഒരിക്കലും തമിഴ്‌നാട് പൊലീസിനു കണ്ടെത്താനായില്ല.

ഇവർ മലേഷ്യയിൽ ഉണ്ടെന്ന വിവരത്തെ തുടർന്ന് ഇന്റർപോളിന് കേസ് കൈമാറിയിട്ടും ഫലമുണ്ടായില്ല. ഓമനയ്ക്കായി ഇന്റർപോൾ രാജ്യത്തെ പ്രധാന സ്ഥലങ്ങളിലും പൊലീസ് സ്റ്റേഷനുകളിലും പതിച്ച റെഡ് കോർണർ നോട്ടീസ് ഇപ്പോഴും നിലനില്ക്കുന്നു. ഊട്ടി റെയിൽവേ സ്റ്റേഷനടുത്തുള്ള ഒരു ലോഡ്ജിൽ വച്ചാണ് മുരളീധരനെ ഓമന കൊലപ്പെടുത്തുന്നത്. ആദ്യം ഊട്ടി റെയിൽവേ സ്റ്റേഷന്റെ വിശ്രമമുറിയിൽ വച്ച് വിഷം കുത്തി വച്ചു. പിന്നെ ഒരു ലോഡ്ജിൽ മുറിയെടുത്ത് രക്തം കട്ടപിടിക്കാനുള്ള മരുന്നും കുത്തിവച്ചു. തുടർന്ന് പോസ്റ്റുമോർട്ടം ചെയ്യുന്നതു പോലെ ശരീരം നിരവധി കഷണങ്ങളാക്കി വലിയ സ്യൂട്ട്‌കേസിലാക്കുകയായിരുന്നു. മലേഷ്യയിലെ കോലാലംപൂരിലടക്കം നിരവധി സ്ഥലങ്ങളിൽ ഓമന ഒളിവിൽ കഴിഞ്ഞിരുന്നതായാണ് 16 വർഷമായി അന്വേഷണം നടത്തുന്ന സംഘത്തിനു ലഭിച്ച വിവരം.

ചെൽസ്റ്റിൻ മേബൽ, മുംതാസ്, ഹേമ, റോസ്‌മേരി, സുലേഖ, താജ്, ആമിന ബിൻ, അബ്ദുള്ള സാറ എന്നിങ്ങനെയുള്ള പേരുകളും ഇവർ ഒളിവിൽ കഴിയുമ്‌ബോൾ സ്വീകരിച്ചിരുന്നതായി അന്വേഷണ സംഘത്തിനു വ്യക്തമായിട്ടുണ്ട്. കൊലപാതകം നടക്കുമ്‌ബോൾ 43 വയസുണ്ടായിരുന്നു ഡോ. ഓമനയ്ക്ക്. ഈ കേസിൽ വലിയ രീതിയിലുള്ള ഒരന്വേഷണവും തമിഴ്‌നാട് പൊലീസിൽ നിന്നു നിലവിൽ ഉണ്ടാകുന്നില്ല എന്നാണ് വിവരം. പയ്യന്നൂർ കരുവാഞ്ചേരിയിലാണ് ഓമനയുടെ വീട്. അവിടിപ്പോൾ ഒരു ലേഡീസ് ഹോസ്റ്റൽ പ്രവർത്തിക്കുന്നു. ഓമന വിവാഹമോചനം നേടി കഴിയുന്ന സമയത്താണ് പി. മുരളീധരൻ എന്ന കരാറുകാരനുമായി പരിചയപ്പെട്ടത്.

അയാൾ തന്നിൽ നിന്ന് അകലുന്നുവെന്ന് തോന്നിയപ്പോഴായിരുന്നു കൊല നടത്തിയത് എന്നാണ് ഓമന പൊലീസിന് നൽകിയ മൊഴി. 1998 ജൂൺ 15 നാണ് കേസിൽ കുറ്റപത്രം സമർപ്പിക്കുന്നത്. പിന്നീട് കേസ് വച്ചു താമസിപ്പിക്കാൻ ഇവർ തന്നെ ശ്രമിച്ചുവെന്നാണ് ആരോപണം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP