Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

വിവാഹമോചനം നേടി കഴിയുമ്പോൾ കരാറുകാരനെ വളച്ചെടുത്തു; കാമുകൻ അകലുന്നുവെന്ന് തോന്നിയപ്പോൾ വിഷം കുത്തിവച്ച് കൊന്ന് വെട്ടിനുറുക്കി സ്യൂട്ട് കേസിലാക്കി; ജാമ്യത്തിലിറങ്ങി മതം മാറി വ്യാജ പാസ്‌പോർട്ടിൽ രാജ്യം വിട്ടു; അവസാനം മകളെ വിളിച്ചത് 2009ൽ; വീണുമരിച്ചതുകൊലയാളിയല്ലെന്ന് ഉറപ്പിച്ചതോടെ വീണ്ടും ഓമനയ്ക്കായി തെരച്ചിൽ തുടരാൻ പൊലീസ്

വിവാഹമോചനം നേടി കഴിയുമ്പോൾ കരാറുകാരനെ വളച്ചെടുത്തു; കാമുകൻ അകലുന്നുവെന്ന് തോന്നിയപ്പോൾ വിഷം കുത്തിവച്ച് കൊന്ന് വെട്ടിനുറുക്കി സ്യൂട്ട് കേസിലാക്കി; ജാമ്യത്തിലിറങ്ങി മതം മാറി വ്യാജ പാസ്‌പോർട്ടിൽ രാജ്യം വിട്ടു; അവസാനം മകളെ വിളിച്ചത് 2009ൽ; വീണുമരിച്ചതുകൊലയാളിയല്ലെന്ന് ഉറപ്പിച്ചതോടെ വീണ്ടും ഓമനയ്ക്കായി തെരച്ചിൽ തുടരാൻ പൊലീസ്

മറുനാടൻ മലയാളി ബ്യൂറോ

കണ്ണൂർ: മലേഷ്യയിൽ കെട്ടിടത്തിനുമുകളിൽനിന്നു വീണുമരിച്ച സ്ത്രീ വർഷങ്ങൾക്കുമുമ്പ് ഊട്ടിയിൽ കാമുകനെ വെട്ടിനുറുക്കി പെട്ടിയിലാക്കി ഉപേക്ഷിക്കാൻ ശ്രമിച്ച കേസിലെ പ്രതി പയ്യന്നൂർ സ്വദേശി ഡോ. ഓമനയെ കുറിച്ച് വിവരമൊന്നുമില്ലാതെ പൊലീസ്. മലേഷ്യയിൽ കെട്ടിടത്തിൽനിന്ന് വീണുമരിച്ച മലയാളി ഓമനയാണെന്ന് പ്രചാരണമുണ്ടായിരുന്നു. എന്നാലിത് തിരുവനന്തപുരം വള്ളക്കടവ് വലിയതുറ വാർഡിൽ മെർലിൽ റൂബി (37)യാണെന്ന് തിരിച്ചറിഞ്ഞതോടെ ഓമനയ്ക്കായി വീണ്ടും അന്വേഷണം തുടങ്ങുകയാണ്.

കേരളത്തിൽനിന്ന് വ്യാജപാസ്പോർട്ട് സംഘടിപ്പിച്ച് അവർ വിദേശത്തേക്ക് കടന്നു എന്നാണ് വിലയിരുത്തൽ. രക്ഷപ്പെടാനായി മതംമാറിയ ശേഷമാണ് വ്യാജപാസ്പോർട്ട് സംഘടിപ്പിച്ചതെന്നാണ് സൂചന. ഇരുപത്തൊന്നുവർഷം മുൻപ് കേരളത്തെ നടുക്കിയ കൊലക്കേസിലെ പ്രതിയാണ് പയ്യന്നൂർവാച്ചേരി എടാടൻ ഹൗസിലെ ഡോ. ഓമന. കാമുകനും കോൺട്രാക്ടറുമായ മുരളീധരനെ കൊല ചെയ്തതിനാണ് തമിഴ്‌നാട് പൊലീസ് അവരെ അറസ്റ്റുചെയ്തത്. അന്വേഷണം പൂർത്തിയാക്കിയ ഊട്ടിപൊലീസ് കുറ്റപത്രം സമർപ്പിക്കാനിരിക്കെ ജാമ്യത്തിലിറങ്ങിയ ഓമന രക്ഷപ്പെട്ടു. ഇന്റർപോളും അന്വേഷിക്കുന്നുണ്ടെങ്കിലും ഇതുവരെ വിവരമൊന്നും ലഭിച്ചില്ല. ഓമനയെ കുറിച്ച് ഒരു വിവരവുമില്ലെന്ന് ഊട്ടി സി.ബി.സിഐഡി. ഇൻസ്പെക്ടർ സരസ്വതി ഐ.പി. പറഞ്ഞു.

1996 ജൂലായ് ഒന്നിനാണ് സംഭവം നടന്നത്. 2002-ൽ അവർ ഒളിവിൽപ്പോയി. അതിനിടെ കേരളത്തിലെ ഒരു ധ്യാനകേന്ദ്രത്തിൽ ഡോക്ടറായി ജോലി ചെയ്തു. പിന്നീട് മലേഷ്യയിലേക്ക് രക്ഷപ്പെട്ടുവെന്നാണ് പൊലീസ് കരുതുന്നത്. കേരളത്തിലുള്ള ഭർത്താവുമായോ മകളുമായോ ഒന്നും ബന്ധമില്ല. 2009-ൽ മലേഷ്യയിൽനിന്ന് മകളെ ഫോണിൽ വിളിച്ചു സംസാരിച്ചിരുന്നു. പിന്നീട് ഒരു വിവരവുമില്ലെന്ന് മകളും പറയുന്നു. മലേഷ്യയിൽ എവിടെയെങ്കിലും നേത്രഡോക്ടർ ആയി ജോലിചെയ്യുന്നുണ്ടാവാം എന്നും വാദമുണ്ട്. അവരുടെ അഭിഭാഷകനും അവരെക്കുറിച്ച് ഒരു വിവരവുമില്ലെന്ന് തളിപ്പറമ്പ് ഡിവൈ.എസ്‌പി. കെ.വി. വേണുഗോപാൽ പറഞ്ഞു.

ലോഡ്ജിൽ വിഷംകുത്തിവെച്ച് കൊലപ്പെടുത്തിയ മുരളീധരനെ ശസ്ത്രക്രിയക്കുപയോഗിച്ചുന്ന കത്തികൊണ്ട് വെട്ടിനുറുക്കി സ്യൂട്ട്‌കേസിലാക്കി ടാക്‌സി കാറിൽ കൊണ്ടുപോയി വനത്തിൽ ഉപേക്ഷിക്കാൻ ശ്രമിക്കുമ്പോഴാണ് അവർ പിടിയിലായത്. ഈ കേസിൽ പിന്നീട് ജാമ്യത്തിൽ ഇറങ്ങി മുങ്ങി. അതിന് ശേഷം ഓമനയെ തേടി 16 വർഷമായി ഇന്റർപോളും തമിഴ്‌നാട് പൊലീസും അലയുകയാണ്. ഡോ. ഓമന എവിടെയെന്ന ചോദ്യത്തിന് ഉത്തരമില്ല. 1996 ജൂലൈ 11 ന് പയ്യന്നൂരിലെ കരാറുകാരനായ, കാമുകൻ മുരളീധരനെ ഊട്ടിയിലെ ലോഡ്ജിൽ വെട്ടിനുറുക്കിയ ശേഷം സ്യൂട്ട്കേസിലാക്കി ടാക്സി കാറിൽ കൊഡൈക്കനാലിലെ വനത്തിൽ ഉപേക്ഷിക്കാൻ കൊണ്ടുപോകവെയാണ് ഓമന പിടിയിലാവുന്നത്.

കാറിന്റെ ഡിക്കിയിലെ സ്യൂട്ട്കേസിൽ വച്ചിരുന്ന മൃതദേഹം പുറത്തെടുക്കവെ സംശയം തോന്നിയ ടാക്സി ഡ്രൈവറാണ് നാട്ടുകാരുടെ സഹായത്തോടെ ഓമനയെ തടഞ്ഞു വച്ച് തമിഴ്‌നാട് പൊലീസിനെ ഏല്പിക്കുന്നത്. 2001 ജനുവരി 21ന് ജാമ്യത്തിലിറങ്ങിയ ഓമന മുങ്ങി. ഇവർ മലേഷ്യയിൽ ഉണ്ടെന്ന വിവരത്തെ തുടർന്ന് ഇന്റർപോളിന് കേസ് കൈമാറിയിട്ടും ഫലമുണ്ടായില്ല. ഓമനയ്ക്കായി ഇന്റർപോൾ രാജ്യത്തെ പ്രധാന സ്ഥലങ്ങളിലും പൊലീസ് സ്റ്റേഷനുകളിലും പതിച്ച റെഡ് കോർണർ നോട്ടീസ് ഇപ്പോഴും നിലനില്ക്കുന്നു. ഊട്ടി റെയിൽവേ സ്റ്റേഷനടുത്തുള്ള ഒരു ലോഡ്ജിൽ വച്ചാണ് മുരളീധരനെ ഓമന കൊലപ്പെടുത്തുന്നത്. ആദ്യം ഊട്ടി റെയിൽവേ സ്റ്റേഷന്റെ വിശ്രമമുറിയിൽ വച്ച് വിഷം കുത്തി വച്ചു. പിന്നെ ഒരു ലോഡ്ജിൽ മുറിയെടുത്ത് രക്തം കട്ടപിടിക്കാനുള്ള മരുന്നും കുത്തിവച്ചു. തുടർന്ന് പോസ്റ്റുമോർട്ടം ചെയ്യുന്നതു പോലെ ശരീരം നിരവധി കഷണങ്ങളാക്കി വലിയ സ്യൂട്ട്കേസിലാക്കുകയായിരുന്നു. മലേഷ്യയിലെ കോലാലംപൂരിലടക്കം നിരവധി സ്ഥലങ്ങളിൽ ഓമന ഒളിവിൽ കഴിഞ്ഞിരുന്നതായാണ് 16 വർഷമായി അന്വേഷണം നടത്തുന്ന സംഘത്തിനു ലഭിച്ച വിവരം.

ചെൽസ്റ്റിൻ മേബൽ, മുംതാസ്, ഹേമ, റോസ്മേരി, സുലേഖ, താജ്, ആമിന ബിൻ, അബ്ദുള്ള സാറ എന്നിങ്ങനെയുള്ള പേരുകളും ഇവർ ഒളിവിൽ കഴിയുമ്പോൾ സ്വീകരിച്ചിരുന്നതായി അന്വേഷണ സംഘത്തിനു വ്യക്തമായിട്ടുണ്ട്. കൊലപാതകം നടക്കുമ്പോൾ 43 വയസുണ്ടായിരുന്നു ഡോ. ഓമനയ്ക്ക്. ഈ കേസിൽ വലിയ രീതിയിലുള്ള ഒരന്വേഷണവും തമിഴ്‌നാട് പൊലീസിൽ നിന്നു നിലവിൽ ഉണ്ടാകുന്നില്ല എന്നാണ് വിവരം. പയ്യന്നൂർ കരുവാഞ്ചേരിയിലാണ് ഓമനയുടെ വീട്. അവിടിപ്പോൾ ഒരു ലേഡീസ് ഹോസ്റ്റൽ പ്രവർത്തിക്കുന്നു. ഓമന വിവാഹമോചനം നേടി കഴിയുന്ന സമയത്താണ് പി. മുരളീധരൻ എന്ന കരാറുകാരനുമായി പരിചയപ്പെട്ടത്.

അയാൾ തന്നിൽ നിന്ന് അകലുന്നുവെന്ന് തോന്നിയപ്പോഴായിരുന്നു കൊല നടത്തിയത് എന്നാണ് ഓമന പൊലീസിന് നൽകിയ മൊഴി. 1998 ജൂൺ 15 നാണ് കേസിൽ കുറ്റപത്രം സമർപ്പിക്കുന്നത്. പിന്നീട് കേസ് വച്ചു താമസിപ്പിക്കാൻ ഇവർ തന്നെ ശ്രമിച്ചുവെന്നാണ് ആരോപണം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP