Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കേഡൽ ജീൻസൺ തിരുവനന്തപുരത്തേക്കു മടങ്ങിയെത്തിയത് കീഴടങ്ങാനെന്നു സൂചന; രക്ഷപെട്ട് ഒളിവിൽ കഴിഞ്ഞത് ചെന്നൈയിലെ ലോഡ്ജിൽ; ചാനലുകളിലും പത്രങ്ങളിലും മുഖചിത്രം വന്നതോടെ നാട്ടിലേക്കു മടങ്ങാൻ തീരുമാനിച്ചു

കേഡൽ ജീൻസൺ തിരുവനന്തപുരത്തേക്കു മടങ്ങിയെത്തിയത് കീഴടങ്ങാനെന്നു സൂചന; രക്ഷപെട്ട് ഒളിവിൽ കഴിഞ്ഞത് ചെന്നൈയിലെ ലോഡ്ജിൽ; ചാനലുകളിലും പത്രങ്ങളിലും മുഖചിത്രം വന്നതോടെ നാട്ടിലേക്കു മടങ്ങാൻ തീരുമാനിച്ചു

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: നാടിനെ ഞെട്ടിച്ച നന്ദൻകോട് കൂട്ടക്കൊലപാതക കേസിൽ പൊലീസ് തെരഞ്ഞുകൊണ്ടിരുന്ന കേഡൽ ജീൻസൺ രാജ് തിരുവനന്തപുരത്തേക്കു മടങ്ങിയെത്തിയത് കീഴടങ്ങാനെന്നു സൂചന. മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിനു സമീപമുള്ള വീട്ടിൽ നാലുപേരെ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവത്തിൽ പ്രതിയെന്നു സംശയിക്കുന്ന കേഡലിനെ ഇന്നു വൈകിട്ട് 6.50ന് തമ്പാനൂർ റെയിൽവേ സ്റ്റേഷനിൽനിന്നാണു കസ്റ്റഡിയിൽ എടുത്തത്.

ഞായറാഴ്ചയാണ് ദമ്പതികളും മകളും അടക്കം ഒരു കുടുംബത്തിലെ നാലുപേരെ മരിച്ച നിലയിൽ കണ്ടെത്തിയത്. മുഖ്യമന്ത്രിയും മറ്റ് മന്ത്രിമാരുമൊക്കെ താമസിക്കുന്ന അതീവ സുരക്ഷാ മേഖലയായ ക്ലിഫ് ഹൗസിന് സമീപമുള്ള ബെയ്ൻസ് കോംപൗണ്ട് റസിഡൻസ് അസോസിയേഷൻ 117ാം നമ്പർ വീട്ടിൽ അച്ഛനും അമ്മയും മകളും ഇവരുടെ പ്രായമായ ഒരു ബന്ധുവുമാണ് കൊല്ലപ്പെട്ടത്. തമിഴ്‌നാട് മാർത്താണ്ഡം സ്വദേശി റിട്ട. ഹിസ്റ്ററി പ്രൊഫസർ രാജ് തങ്കം (60), ഭാര്യ തിരുവനന്തപുരം ജനറൽ ആശുപത്രി റിട്ട. ആർ.എം.ഒ ഡോ.ജീൻ പത്മ (58), മെഡിക്കൽ വിദ്യാർത്ഥിയായ മകൾ കരോളിൻ (25), ബന്ധുവായ ലളിത (70) എന്നിവരാണു കൊല്ലപ്പെട്ടത്.

രാജ് തങ്കത്തിന്റെയും ജീൻ പത്മയുടെയും മൂത്ത മകനായ കേഡൽ ജീൻസൺ ആണു കൊലപാതകങ്ങളെല്ലാം നടത്തിയെന്നു പൊലീസ് സംശയിച്ചു. ആസൂത്രിത കൊലപാതകം നടത്തിയശേഷം രക്ഷപ്പെട്ടുവെന്നു സംശയിക്കുന്ന ഇയാളെ പിടികൂടാൻ ഊർജിത അന്വേഷണം നടത്തിവരുകയായിരുന്നു. ഇതിനിടെ ഇന്ന് വൈകിട്ട് അപ്രതീക്ഷിതമായി ഇയാൾ തമ്പാനൂർ റെയിൽവേ സ്റ്റേഷനിൽ വന്നിറങ്ങുകയായിരുന്നു. റെയിൽവേ പൊലീസ് കസ്റ്റഡിയിലെടുത്തു അന്വേഷണ സംഘത്തിനു കൈമാറിയ കേഡലിനെ വിശദമായി ചോദ്യം ചെയ്തുവരികയാണ്.

താൻ ചെന്നൈയിലേക്കു പോയെന്ന് ഇയാൾ അന്വേഷണ സംഘത്തോടു പറഞ്ഞതായാണു റിപ്പോർട്ട്. കീഴടങ്ങാൻ തീരുമാനിച്ചാണ് കേഡൽ തിരുവനന്തപുരത്തേക്കു മടങ്ങിയെത്തിയതെന്നും സൂചനയുണ്ട്. തിരുവനന്തപുരത്തുനിന്ന് ചെന്നൈയിലെത്തി താൻ ഒരു ലോഡ്ജിലാണു താമസിച്ചിരുന്നതെന്നും ഇയാൾ വെളിപ്പെടുത്തി. കൈയിലുണ്ടായിരുന്നത് ആകെ 5,000 രൂപ മാത്രമായിരുന്നു. ചെന്നൈയിലെ ലോഡ്ജിൽ താമസിക്കുന്നതിനിടെ ചാനലുകളിലും പത്രങ്ങളിലും തന്റെ മുഖചിത്രം കണ്ടു. ഇതോടെ നാട്ടിലേക്കു മടങ്ങാൻ തീരുമാനിക്കുകയായിരുന്നു. പരസ്പര വിരുദ്ധമായ മൊഴികളാണ് ഇയാൾ അന്വേഷണ സംഘത്തിനു നല്കുന്നതെന്നും റിപ്പോർട്ടുണ്ട്.

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിനു സമീപത്തെ വീട്ടിൽ നടന്ന കൂട്ടക്കൊലപാതകത്തെ തുടർന്ന് ഒളിവിൽ പോയ കേഡൽ ജീൻസൺ രാജ് പിടിയിൽ. തിരുവനന്തപുരം തമ്പാനൂർ റെയിൽവേ സ്റ്റേഷനിൽ നിന്നുമാണ് ഇയാളെ പിടികൂടിയത്. ചെന്നൈ മെയിൽ ട്രെയിനിൽ വന്നിറങ്ങിയ കേഡലിനെ റെയിൽവേ പൊലീസ് കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. ഇയാൾ തമ്പാനൂരിൽ എത്തിയതായി പൊലീസിനു സൂചന ലഭിച്ചിരുന്നു. ഇതേത്തുടർന്ന് തിരുവനന്തപുരം നഗരത്തിൽ കർശന പരിശോധന നടത്തിവരികയായിരുന്നു പൊലീസ് സംഘം.

കൊലകളെല്ലാം നടത്തിയത് കേഡൽ തന്നെയാണെന്ന അനുമാനത്തിലാണ് അന്വേഷണ സംഘം. കൊലപാതകത്തിന്റെ ദുരൂഹത മാറ്റാനായി ചോദ്യംചെയ്യൽ തുടരുകയാണ്. ബുധനാഴ്ച രാത്രിയാണ് മാതാപിതാക്കളെയും സഹോദരിയെയും കേഡൽ കൊലപ്പെടുത്തിയതെന്നാണു സൂചന. മൃതദേഹം അഴുകിയപ്പോൾ ഒപ്പം താമസിച്ചിരുന്ന ബന്ധുവായ ലളിതയ്ക്ക് സംശയം (70) തോന്നിയെന്നും അവർ ചോദ്യം ചെയ്തപ്പോൾ അവരേയും കൊന്നുവെന്നാണ് നിഗമനം. ഈ കൊല നടത്തിയത് വെള്ളിയാഴ്ചയാകാമെന്നും പൊലീസ് സംശയിക്കുന്നു.

ഓസ്ട്രേലിയയിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് എഞ്ചിനീയറിംങിൽ പഠനം പൂർത്തിയാക്കിയ കേഡൽ 2009ലാണ് നാട്ടിലെത്തിയത്. വീഡിയോ ഗെയിമിങ് പ്രോഗ്രാമിങ് ഉൾപ്പെടെ ഓൺലൈൻ സംബന്ധമായ ജോലികൾ ചെയ്ത് വരികയായിരുന്നു. സ്വന്തമായി വികസിപ്പിച്ചെടുത്ത വീഡിയോ ഗെയിം കേഡൽ ഒരാഴ്ചയ്ക്കുള്ളിൽ പുറത്തിറക്കാനിരിക്കുകയായിരുന്നുവെന്ന് അച്ഛൻ രാജ തങ്കം സുഹൃത്തുക്കളോട് പറഞ്ഞിരുന്നു. അതിനിടെയാണ് നാടിനെ ഞെട്ടിക്കുന്ന കൊലപാതകമുണ്ടാകുന്നത്. രാജ് തങ്കത്തേയും കുടുബത്തേയും ഉന്മൂലനം ചെയ്തത് പുറത്തു നിന്നുള്ള ആരും ആകാൻ സാധ്യതയില്ലെന്നാണ് പൊലീസിന്റെ കണക്കുകൂട്ടൽ. സാഹചര്യ-ശാസ്ത്രീയ തെളിവുകൾ വിരൽ ചൂണ്ടുന്നത് കേഡലിലേക്കാണ്.

മുഖ്യമന്ത്രിയുടെ വസതിയിൽ നിന്ന് 650 മീറ്റർ അകലത്താണ് ഈ വീട്. അതുകൊണ്ട് തന്നെ അന്വേഷണം കാര്യക്ഷമമാക്കാനുള്ള നിർദ്ദേശം പൊലീസിന് ലഭിച്ചിരുന്നു. കേഡലിന് സുഹൃത്തുക്കളൊന്നും കാര്യമായില്ല. ഇയാൾ മൊബൈലും കൊണ്ടു പോയില്ല. ബന്ധുക്കളെ ആരേയും ബന്ധപ്പെട്ടുമില്ല. ഫോണും കമ്പ്യൂട്ടറും എല്ലാം വീട്ടിലുപേക്ഷിച്ച് പോയിട്ടുള്ള കേഡൽ പുതിയ ഫോൺ കണക്ഷൻ എടുത്തിട്ടുണ്ടാകാമെന്ന നിഗമനത്തിൽ മൊബൈൽ കമ്പനികളുമായി ബന്ധപ്പെട്ട് പൊലീസ് അന്വേഷണങ്ങൾ നടത്തിയിരുന്നു.

വീട്ടു ജോലിക്കാരിയുടെ മൊഴിയനുസരിച്ച് ബുധനാഴ്ച ഉച്ചയ്ക്ക് കേഡലുൾപ്പെടെ കുടുംബാംഗങ്ങളെല്ലാം ഒരുമിച്ചാണ് ഭക്ഷണം കഴിച്ചത്. ഭക്ഷണം കഴിക്കുമ്പോൾ ഇത്തരത്തിൽ എന്തെങ്കിലും പിണക്കങ്ങളോ പ്രശ്നങ്ങളോ ഉള്ളതായി തോന്നിയില്ല. ഉച്ചഭക്ഷണത്തിനുശേഷം ബെയിൻസ് കോമ്പൗണ്ടിലെ അയൽവീട്ടിലേക്ക് പോയ ജോലിക്കാരി വൈകിട്ടോടെയാണ് അവിടെ നിന്ന് മടങ്ങിയെത്തിയത്. മടങ്ങിയെത്തിയപ്പോൾ അച്ഛനും അമ്മയും സഹോദരിയും വിദേശത്തുള്ള സുഹൃത്തിന്റെ കുടുംബവുമായി കന്യാകുമാരിയിലേക്ക് പോയെന്നാണ് കേഡൽ ധരിപ്പിച്ചത്. അതായത് ബുധനാഴ്ച ഉച്ചയ്ക്ക് ശേഷം കൊല നടന്നുവെന്ന് വേണം വിലയിരുത്താനെന്ന് പൊലീസ് പറയുന്നു. കേഡൽ മാതാപിതാക്കളെയും സഹോദരിയെയും വകവരുത്തിയോ അല്ലെങ്കിൽ ഏതെങ്കിലും തരത്തിലുള്ള രാസവസ്തുക്കളോ മയക്കുമരുന്നോ നൽകി ബോധം കെടുത്തിയോ മുകൾ നിലയിൽ എത്തിച്ചുണ്ടാകണം.

അന്ന് രാത്രിയും ബന്ധുവായ വല്യമ്മയ്ക്കൊപ്പം ആഹാരം കഴിച്ച കേഡൽ അവരോടും മാതാപിതാക്കൾ കന്യാകുമാരിയിലാണെന്നാണ് ധരിപ്പിച്ചത്. കാഴ്ചയ്ക്ക് തകരാറുള്ളതിനാൽ ലളിതയും മുകൾ നിലയിൽ കടക്കാറില്ല. വ്യാഴാഴ്ചയും തുടർന്നുള്ള ദിവസങ്ങളിലും ജോലിക്കാരിയോട് തനിക്കും വല്യമ്മയ്ക്കുമുള്ള ഭക്ഷണം തൊട്ടടുത്തുള്ള ബന്ധുവീട്ടിൽ പാചകം ചെയ്ത് വച്ചിരുന്നാൽ മതിയെന്നാണ് കേഡൽ നിർദ്ദേശിച്ചത്. ഇതനുസരിച്ച് അവർ ഭക്ഷണം പാചകം ചെയ്ത് അവിടെയാണ് വച്ചിരുന്നത്. അങ്ങനെ അവരേയും വീട്ടിൽ നിന്ന് അകറ്റി നിർത്തി. നഗരത്തിലെ ഒരു ഹോട്ടലിൽ നിന്ന് ബിരിയാണി, ഷവർമ്മ തുടങ്ങിയവയും രണ്ട് ദിവസങ്ങളിലായി പാഴ്സലായി വാങ്ങിയിട്ടുണ്ട്. ഇതിനും പൊലീസിന് തെളിവ് കിട്ടിയിട്ടുണ്ട്. മാതാപിതാക്കളെയും സഹോദരിയുടെയും മൃതദേഹങ്ങൾ ചീഞ്ഞ് ദുർഗന്ധം വമിക്കാൻ തുടങ്ങിയപ്പോൾ ഇയാൾ ഡെറ്റോളും ഫിനോയിലും മറ്റും ഒഴിച്ചെങ്കിലും അസ്വാഭാവിക ഗന്ധത്തിൽ സംശയം തോന്നിയ വല്യമ്മ ലളിത മുകൾ നിലയിലേക്ക് കടന്നുചെല്ലാൻ ശ്രമിച്ചിരിക്കാമെന്നും പൊലീസ് വിലയിരുത്തുന്നു. ഈ സമയത്താകും അവരേയും വകവരുത്തിയത്.

വെള്ളിയാഴ്ച പകൽ പട്ടത്തിനും പ്ലാമൂടിനും മദ്ധ്യേയുള്ള പെട്രോൾ പമ്പിലെത്തി പത്ത് ലിറ്റർ പെട്രോൾ കേഡൽ കന്നാസിൽ വാങ്ങിയിരുന്നു. പെട്രോൾ ഒഴിച്ച് മൃതദേഹങ്ങൾ കത്തിച്ച് ചാമ്പലാക്കിയശേഷം സമീപത്തെ പറമ്പിൽ അവശിഷ്ടങ്ങൾ കുഴിച്ചിടാനായിരുന്നു പരിപാടിയിട്ടിരുന്നതെന്നാണ് കരുതുന്നത്. ഇതിനായി കുഴിയെടുക്കാൻ രാത്രിയിൽ പറമ്പിലിറങ്ങിയ കേഡലിന്റെ നീക്കം അയൽവാസിയുടെ കാണുകയും ചെയ്തിട്ടുണ്ട്. ഈ മൊഴിയാണ് കേഡലിനെ ഈ കേസിൽ പ്രതിയാക്കുന്നത്. അസമയത്ത് പറമ്പിലെ ആളനക്കം ശ്രദ്ധയിൽപ്പെട്ട അയൽവാസി ലൈറ്റിടുകയും ഒച്ചപ്പാടുണ്ടാക്കുകയും പൊലീസിനെ വിളിക്കാൻ ശ്രമിക്കുകയും ചെയ്തതോടെ കേഡൽ ഇയാൾക്ക് മുമ്പിൽ പ്രത്യക്ഷപ്പെട്ട് താൻ പട്ടിയെ ഓടിക്കാനെത്തിയതാണെന്ന് വെളിപ്പെടുത്തി തടിതപ്പുകയായിരുന്നു. അതുകൊണ്ട് തന്നെ കേഡലിന്റെ കൈ കൊലയ്ക്ക് പിന്നിലുണ്ടെന്ന് പൊലീസ് ഉറച്ചു വിശ്വസിക്കുന്നു.

ശനിയാഴ്ച ലളിതയെ കാണാത്തത് ചോദ്യം ചെയ്ത ജോലിക്കാരിയോട് കന്യാകുമാരിയിൽനിന്ന് മടങ്ങിയെത്തിയ അച്ഛനമ്മമാർക്കും ബന്ധുക്കൾക്കുമൊപ്പം ലളിത ഊട്ടിയിലും കൊടൈക്കനാലിലും പോയതായാണ് കേഡൽ മറുപടി നൽകിയത്. ഇടയ്ക്ക് ലളിതയുമായി കുടുംബം ദൂരയാത്രയ്ക്ക് പോകാറുള്ളതിനാൽ ജോലിക്കാരി ഇത് വിശ്വസിച്ചു. അതായത് കേഡലിനെ ശനിയാഴ്ചയും വീട്ടിൽ ജോലിക്കാരി കണ്ടിരുന്നു. അതുകൊണ്ട് തന്നെ കൊലയിൽ മറ്റാരേയും സംശയിക്കേണ്ടതില്ലെന്നാണ് പൊലീസ് നിഗമനം. ഈ സമയത്തും മൃതദേഹങ്ങൾ തെളിവുകളില്ലാത്തവിധം മറവ് ചെയ്യാനുള്ള മാർഗങ്ങൾ ആലോചിക്കുകയായിരുന്നു കേഡലെന്ന് പൊലീസ് കണക്കുകൂട്ടുന്നു. പുറത്തൊരിടത്തും മൃതദേഹം മറവ് ചെയ്യാൻ സാധിക്കില്ലെന്ന് ഉറപ്പായപ്പോഴാകാം നിവൃത്തിയില്ലാതെ വീട്ടിനുള്ളിലെ ബാത്ത് റൂമിൽ കൂട്ടിയിട്ട് പെട്രോളൊഴിച്ച് കത്തിച്ചത്. ഫോറൻസിക് വിഭാഗവും ഫിംഗർ പ്രിന്റ് വിദഗ്ധരും നടത്തിയ തെളിവെടുപ്പിൽ പുറത്തുനിന്ന് മറ്റാരുടെയും സാന്നിദ്ധ്യം സംഭവത്തിന് പിന്നിലുള്ളതായി കണ്ടെത്തിയിട്ടില്ല.

വീട്ടാവശ്യത്തിനായി വളർത്തിയിരുന്ന കോഴികളെ കൊന്ന് കറി വയ്ക്കാൻ ഉപയോഗിച്ചിരുന്ന വെട്ടുകത്തി, കൈമഴു തുടങ്ങിയവയാണ് കേഡൽ മാതാപിതാക്കളുടെ അരുംകൊലയ്ക്കും ഉപയോഗിച്ചത്. ടർക്കിയുൾപ്പെടെ മുട്ടയ്ക്കും മാംസത്തിനുംവേണ്ടി വളർത്തുന്ന നൂറിലേറെ കോഴികൾ ഇവരുടെ വീട്ടിലുണ്ട്. വീടിനോട് ചേർന്നുള്ള കോഴിക്കൂടിന്റേതുൾപ്പെടെ പ്രത്യേക സാഹചര്യവും അന്തരീക്ഷവുമായതിനാൽ കൊലപാതകത്തിന്റെ ആദ്യദിവസങ്ങളിൽ രക്തത്തിന്റെയും മാംസത്തിന്റെയും ഗന്ധം തിരിച്ചറിയാൻ വേലക്കാരിക്കോ ലളിതക്കോ കഴിഞ്ഞിരുന്നില്ലെന്നും പൊലീസ് പറയുന്നു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP