Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

കള്ളങ്ങൾ ഓരോന്നായി പൊലീസ് പൊളിച്ചടുക്കി; ഒടുവിൽ കെട്ടിടത്തിൽ നിന്ന് വീണ് മരിച്ചെന്ന് പറഞ്ഞയാളുടേത് ക്രൂരമായ കൊലപാതകമെന്ന് തെളിഞ്ഞു: വലിയതുറയിലെ ബിജുവിനെ കൊന്നത് കൈകാലുകൾ തല്ലിയൊടിച്ചും കമ്പിയിൽ ഭാരം കയറ്റി ഉരുട്ടിയും അതി ക്രൂരമായി

കള്ളങ്ങൾ ഓരോന്നായി പൊലീസ് പൊളിച്ചടുക്കി; ഒടുവിൽ കെട്ടിടത്തിൽ നിന്ന് വീണ് മരിച്ചെന്ന് പറഞ്ഞയാളുടേത് ക്രൂരമായ കൊലപാതകമെന്ന് തെളിഞ്ഞു: വലിയതുറയിലെ ബിജുവിനെ കൊന്നത് കൈകാലുകൾ തല്ലിയൊടിച്ചും കമ്പിയിൽ ഭാരം കയറ്റി ഉരുട്ടിയും അതി ക്രൂരമായി

തിരുവനന്തപുരം: ദിവസങ്ങൾക്ക് മുമ്പാണ് രണ്ട് സ്ത്രീകൾ ചേർന്ന് ഒരു പുരുഷനെ കെട്ടിടത്തിൽ വീണതാണ് എന്ന പേരിൽ പേരൂർക്കട ആശുപത്രിയിൽ കൊണ്ടു ചെന്ന് ആക്കിയത്. എന്നാൽ ഇത് കെട്ടിടത്തിൽ നിന്ന് വീണുണ്ടായ മുറിവ് അല്ല എന്ന് മനസ്സിലാക്കിയ ഡോക്ടർമാർ ഉടൻ തന്നെ സംഭവം പൊലീസിൽ അറിയിച്ചു. ഇതോടെയാണ് ഓട്ടോ ഡ്രൈവറായ വലിയതുറ ദേവി വില്ലയിൽ ബിജു വിശ്വനാഥിന്റെ (38) കൊലപാതകത്തിന്റെ ചുരുളഴിയുന്നത്.

കൈകാലുകൾ തല്ലിയൊടിച്ചും കമ്പിയിൽ ഭാരം കയറ്റി ഉരുട്ടിയും അതി ക്രൂരമായുമാണ് ബിജുവിനെ സംഘം ചേർന്ന് കൊലപ്പെടുത്തിയത്. കൊലപാതകം ആസൂത്രണം ചെയ്ത മുഖ്യ പ്രതികളിൽ ഒരാളായ മനുവിന്റെ ഭാര്യയുമായി ബിജു വിശ്വനാഥിന് ഉണ്ടായ സൗഹൃദമാണ് മരണത്തിലേക്കുള്ള വഴി തുറന്നതെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. പൊലീസിന്റെ വിദഗ്ധമായ അന്വേഷണത്തിനൊടുവിൽ പ്രതികളിൽ പലരും പിടിയിലായി. മുഖ്യപ്രതിക്കായി അന്വേഷണം ഊർജിതമാക്കിയിരിക്കുകയാണ്.

സംഭവത്തിൽ ബിജുവിന്റെ സുഹൃത്ത് വെള്ളൈക്കടവ് മാത്തവിള പുത്തൻവീട്ടിൽ എസ്.മനു (28), ഇയാളുടെ സഹോദരൻ ബിജു (40), പുളിയറക്കോണം അച്ചത്ത് വീട്ടിൽ എസ്.അൻസാരി (30), ഇവരെ ഒളിവിൽ കഴിയാൻ സഹായിച്ച വിതുര ആനപ്പാറ ഭഗവതിക്കോണം ചെറുമണലിയിൽ രതീഷ് എന്ന എ.മുരുകൻ (35)എന്നിവരെയാണ് പൊലീസ് പിടികൂടിയത്. മുഖ്യപ്രതി ഭരത്കുമാറിനെയാണ് ഇനി പിടികിട്ടാനുള്ളത്.

കൊലപാതകത്തിനു പിന്നിലെ കാരണങ്ങൾ ഇങ്ങനെ. സെപ്റ്റംബർ 24നാണ് കൊലപാതകത്തിന് കാരണമായ സംഭവങ്ങൾ അരങ്ങേറുന്നത്. അരഡസനോളം ഓട്ടോറിക്ഷകളുടെ ഉടമയാണ് കൊല്ലപ്പെട്ട ബിജുവിശ്വനാഥ്. അയാളുടെ അടുത്ത സുഹൃത്താണ് പിടിയിലായ പ്രതി മനു. കോൺക്രീറ്റ് പണിക്കും കടൽപണിക്കും പുറമേ ഓട്ടോ ഡ്രൈവറായും മനു ജോലി നോക്കിയിട്ടുണ്ട്. കഴിഞ്ഞ രണ്ട് വർഷമായി ബിജുവിന്റെ ഓട്ടോയാണ് ഓടിച്ചിരുന്നത്. വെള്ളൈക്കടവ് സ്വദേശിയാണെങ്കിലും കൊച്ചുവേളിക്ക് സമീപമാണ് മനു വാടകയ്ക്ക് താമസിച്ചിരുന്നത്. ബിജുവും ഭാര്യ ദീപയും തമ്മിൽ ഏറെക്കാലമായി അത്ര സ്വരചേർച്ചയിലല്ല.

ബിജുവിന്റെ ഓട്ടോ മനു വാടകയ്ക്ക് ഓടിക്കാൻ തുടങ്ങിയ നാൾ മുതൽ മനുവിന്റെ വീട്ടിൽ ബിജു എത്താറുണ്ട്. ആ വരവിൽ മനുവിന്റെ ഭാര്യയുമായി ബിജു സൗഹൃദം സ്ഥാപിച്ചു. മനു ഇക്കാര്യം ബിജുവിന്റെ ഭാര്യ ദീപയെ അറിയിച്ചിരുന്നു. സെപ്റ്റംബർ 23ന് രാത്രി ബിജു ഭാര്യ ദീപയുമായി പിണങ്ങി വീടുവിട്ടിറങ്ങി. ഈ വിവരം വെള്ളൈക്കടവിൽ മദ്യപിച്ചിരിക്കുകയായിരുന്ന മനുവിന്റെയും സംഘത്തിന്റെയും ചെവിയിലെത്തി. ബിജു തന്റെ വീട്ടിലേക്കാകും പോയിട്ടുണ്ടാകുകയെന്ന് മനു സംശയിച്ചു.

മനു അവിടെ നിന്ന് മദ്യപസംഘത്തിലുണ്ടായിരുന്ന ബിജുവിനെയും കൂട്ടി അൻസാരിയുടെ ഓട്ടോയിൽ തന്റെ സുഹൃത്തും ക്രിമിനൽ കേസുകളിലുൾപ്പെട്ടയാളുമായ ഭരത് കുമാറിന്റെ അടുത്തെത്തി. കാര്യങ്ങൾ ഭരതിനെ ധരിപ്പിച്ച ശേഷം അയാളെയും കൂട്ടി നേരെ കൊച്ചുവേളിയിലെ വാടകവീട്ടിലെത്തി. ബിജുവിനെ അവിടെ കണ്ടതോടെ പിടികൂടി മർദ്ദിച്ചശേഷം ഓട്ടോയിൽ കയറ്റിക്കൊണ്ടു പോയി.വട്ടിയൂർക്കാവ് അരുവിപ്പുറം ആറ്റിലെ പാറക്കെട്ടിലെത്തിച്ച് കൈകാലുകൾ തല്ലിയൊടിച്ചു. കമ്പിയിൽ ഭാരം കയറ്റി ഉരുട്ടി. നേരം പുലരുന്നതിനിടയിൽ മരണാസന്നനായ ബിജുവിനെ ഓട്ടോയിൽ കയറ്റി വെള്ളൈക്കടവിലെ മനുവിന്റെ സഹോദരിയുടെ വീടിന് സമീപമെത്തിച്ചു. മെഡിക്കൽകോളേജിലെത്തിക്കാൻ സഹോദരിയെ ഏർപ്പാടുചെയ്തശേഷം ഒളിവിൽപോയ സംഘത്തിൽ നിന്നും ഭരത് കുമാർ രക്ഷപ്പെട്ടു.

ആശുപത്രിയിൽ എത്തിച്ചപ്പോൾ സംഭവം പന്തിയല്ലെന്ന് കണ്ട ഇവർ ഇവിടെ നിന്നും രക്ഷപ്പെട്ടു. തുടർന്ന് ആശുപത്രി അധികൃതർ പറഞ്ഞത് അനുസരിച്ച് പൊലീസും എത്തി. ബിജു മരണപ്പെടുകയും ചെയ്തു. തുടർന്ന് എസ്.ഐയുടെ നേതൃത്വത്തിൽ പൊലീസ് മെഡിക്കൽ കോളേജിലെത്തി രേഖകൾ പരിശോധിച്ചു. ബിജുവിന്റെ ഉറ്റ സുഹൃത്തും ഇപ്പോൾ കേസിൽ പ്രതിയാവുകയും ചെയ്ത മനുവിന്റെ സഹോദരിയുടെ ഫോൺ നമ്പരായിരുന്നു ഒ.പി ടിക്കറ്റിലുണ്ടായിരുന്നത്. ഇവരെ ബന്ധപ്പെട്ട പൊലീസ് മരിച്ചത് ബിജു വിശ്വനാഥനാണെന്ന് സ്ഥിരീകരിച്ചു. ഒ.പി ടിക്കറ്റിൽ രേഖപ്പെടുത്തിയിരുന്ന മനുവിന്റെ നമ്പറിലേക്ക് ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും അത് സ്വിച്ച് ഓഫ് ആയിരുന്നു. ബിജുവിന്റെ മരണവാർത്ത ബന്ധുക്കളെ അറിയിച്ച് മൃതദേഹം മോർച്ചറിയിലേക്ക് മാറ്റിയശേഷം പൊലീസ് ആശുപത്രിയിൽ ഫോൺ നമ്പർ നൽകിയ യുവതിയെ തിരഞ്ഞെത്തി.

തുടർന്ന് പുളിയറക്കോണം വെള്ളൈക്കടവിലെ തന്റെ വീടിന് സമീപം സെപ്റ്റംബർ 24 ഞായറാഴ്ച പുലർച്ചെ ആറു മണിയോടെ അബോധാവസ്ഥയിലാണ് ബിജു വിശ്വനാഥിനെ കാണപ്പെട്ടതെന്ന് മനുവിന്റെ സഹോദരി മൊഴി നൽകിയിട്ടുണ്ട്. ഒപ്പമുണ്ടായിരുന്ന സഹോദരൻ മനു നിർദേശിച്ചതനുസരിച്ച് കുടിവെള്ളം നൽകിയശേഷം മനുവിന്റെ പിതാവ് ശിശുപാലനും യുവതിയും ചേർന്ന് അൻസാരിയുടെ ഓട്ടോയിൽ കയറ്റി വെള്ളൈക്കടവ് മൂന്നാംമൂട്ടിലെത്തിച്ചു.

ബിജുവിന്റെ ഉറ്റ സുഹൃത്തായ വനിതാ ഓട്ടോ ഡ്രൈവറെ അവിടേക്ക് വിളിച്ചുവരുത്തി മൂവരും ചേർന്ന് ബിജുവിനെ പേരൂർക്കട ആശുപത്രിയിലെത്തിച്ചു. മലയിൻകീഴിലെ ഒരു കെട്ടിടത്തിന് മുകളിൽ നിന്ന് വീണതാണെന്നാണ് പറഞ്ഞത്. പരിക്ക് ഗുരുതരമായതിനാൽ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് റഫർ ചെയ്തു. ഡ്യൂട്ടി ഡോക്ടർ ഇവരുടെ ഫോൺ നമ്പരുകൾ വാങ്ങുകയും കാര്യങ്ങൾ വിശദമായി അന്വേഷിക്കുകയും ചെയ്തതോടെ രംഗം പന്തിയല്ലെന്ന് കണ്ട് ഇവർ അവിടെ നിന്ന് മുങ്ങി. വൈകുന്നേരത്തോടെ ബിജു മരണപ്പെട്ടു.

ബിജുവിന്റെ മൃതദേഹം പരിശോധിച്ച ഡോക്ടർമാർ പരിക്കുകളുടെ സ്വഭാവം കണ്ടപ്പോൾ തന്നെ സംശയം പ്രകടിപ്പിച്ചു. കൈകാലുകളിലെ പരിക്കുകൾ ആയുധം ഉപയോഗിച്ച് ആക്രമിച്ചതിലുണ്ടായതാണെന്ന് സ്ഥിരീകരിച്ചു. പോസ്റ്റുമോർട്ടം സൂചനകളുടെ അടിസ്ഥാനത്തിൽ കൊണ്ടുവന്ന യുവതി ഉൾപ്പെടെയുള്ളവരെ പൊലീസ് പിടികൂടി. ഇതിനിടെ ബിജുവിന്റെ മരണത്തിൽ സംശയം ഉന്നയിച്ച് ബന്ധുക്കൾ രംഗത്തെത്തി. ഇതോടെ യുവതിയും പിതാവും പിടിയിലാകും മുമ്പേ മനുവും സംഘവും പാലോട് വനമേഖലയിലെ ഒളിത്താവളത്തിലേക്ക് കടന്നു. ബോംബ് നിർമ്മാണത്തിൽ രണ്ടു കൈയും നഷ്ടപ്പെട്ട മുരുകന്റെ വിതുരയിലെ വീട്ടിലും വനത്തിലുമായിരുന്നു ഇവർ അഭയം തേടിയത്. സൈബർ സഹായത്തോടെ മുരുകന്റെ വീടും പ്രതികളുടെ സാന്നിദ്ധ്യവും തിരിച്ചറിഞ്ഞ ഷാഡോ സംഘം മണലിയിലെ ഉൾവനത്തിലെത്തി കസ്റ്റഡിയിലെടുത്തു. ബിജുവിനെ തട്ടിക്കൊണ്ടുപോകാനും രക്ഷപ്പെടാനും ഉപയോഗിച്ചശേഷം വനത്തിൽ ഒളിപ്പിച്ച ഓട്ടോയും കസ്റ്റഡിയിലെടുത്തു.

സൈബർസെൽ സഹായത്തോടെ എസ്‌പി. അശോക് കുമാറിന്റെ മേൽനോട്ടത്തിൽ നെടുമങ്ങാട് ഡിവൈ.എസ്‌പി. ഷിനോജ് , സിഐ ടി.ജയകുമാർ, ഷാഡോ പൊലീസ് എഎസ്ഐ. ആർ.ജയൻ, ഷിബു, പൊലീസുകാരായ സുനിലാൽ, സുനിൽ, നെവിൻരാജ്, ഷജീം, ഗോപൻ എന്നിവരുൾപ്പെട്ട സംഘമാണ് പ്രതികളെ പിടികൂടിയത്. ഇയാളെ കണ്ടെത്തിയാൽ മാത്രമേ ബിജുവിനെ ആക്രമിക്കാനുപയോഗിച്ച കമ്പികൾ കണ്ടെത്താനാകൂ.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP