Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പുകവലിയിൽ നിന്ന് രക്ഷപ്പെടാനുണ്ടാക്കിയ ചൂയിംഗവും ലഹരി വസ്തുവാകുന്നു! സിപ്‌ള കമ്പനി പുറത്തിറക്കിയ നിക്കോട്ടെക്‌സ് ച്യൂയിംഗം വിദ്യാർത്ഥികളെ വിഴുങ്ങുന്നു; ഒപ്പം ഭീതി ഉയർത്തി ലഹരി മിഠായി വിൽപ്പനയും സജീവം

പുകവലിയിൽ നിന്ന് രക്ഷപ്പെടാനുണ്ടാക്കിയ ചൂയിംഗവും ലഹരി വസ്തുവാകുന്നു! സിപ്‌ള കമ്പനി പുറത്തിറക്കിയ നിക്കോട്ടെക്‌സ് ച്യൂയിംഗം വിദ്യാർത്ഥികളെ വിഴുങ്ങുന്നു; ഒപ്പം ഭീതി ഉയർത്തി ലഹരി മിഠായി വിൽപ്പനയും സജീവം

കെ വി നിരഞ്ജൻ

കോഴിക്കോട്: സംസ്ഥാനത്ത് ബാറുകൾ അടച്ചുപൂട്ടി. ബീവറേജുകളുടെ എണ്ണം കുറച്ചു. പാൻ മസാല ഉൾപ്പെടെയുള്ളവയുടെ വിൽപ്പനയും നിരോധിച്ചു. ഇതോടെ പ്രയാസത്തിലായവർ ലഹരിക്കായി എന്തും പരീക്ഷിച്ച് നോക്കാമെന്ന സ്ഥിതിയിലാണ്. മദ്യത്തിന്റെ ലഭ്യത കുറഞ്ഞതോടെ കഞ്ചാവ് ഉൾപ്പെടെയുള്ള ലഹരികളുടെ വിൽപ്പന വ്യാപകമാവുന്നതായി റിപ്പോർട്ടുകൾ വന്നുകൊണ്ടിരിക്കുകയാണ്. ഇതിനിടയിലാണ് പ്രമുഖ മരുന്നു കമ്പനിയാ സിപ്‌ള പുറത്തിറക്കിയ നിക്കോട്ടെക്‌സ് എന്ന ച്യൂയിംഗവും ലഹരി തേടുന്നവരുടെ ശ്രദ്ധയാകർക്കുന്നത്.

പുകവലിയുടെ അടിമകളായി മാറിപ്പോയവർക്ക് വേണ്ടിയാണ് ഈ ച്യൂയിംഗം വിപണിയിലിറക്കുന്നത് എന്നതാണ് കമ്പനിയുടെ അവകാശവാദം. നിക്കോട്ടിൻ റീപ്‌ളെയ്‌സ്‌മെന്റ് തെറാപ്പിയിലൂടെ പുകവലിയെന്ന ദുശ്ശീലത്തിൽ നിന്നും രക്ഷപ്പെടുത്തുമെന്ന് കമ്പനി പറയുന്നു. പുകവലിയുടെ അടിമയായി മാറിയവർക്ക് എളുപ്പം അതിൽ നിന്നും രക്ഷപ്പെടാൻ സാധിക്കില്ല. പുകവലി നിർത്തിയാലും വല്ലാത്തൊരു മാനസികാവസ്ഥയിലേക്ക് പലരും എത്തിപ്പെടും. ലോകമെമ്പാടുമായി ഒരു വർഷം 4.9 മില്ല്യൺ ആളുകൾ പുകവലിയുമായി ബന്ധപ്പെട്ടുണ്ടാകുന്ന രോഗങ്ങളാൽ മരിക്കുന്നുണ്ടെന്നാണ് കണക്ക്. ഇത്തരമൊരു ദുരവസ്ഥയ്ക്ക് പരിഹാരം കാണുകയെന്ന ലക്ഷ്യത്തോടെയാണ് നിക്കോട്ടെക്‌സ് വരുന്നത്.

പുകവലിക്കാൻ തോന്നുമ്പോൾ നിക്കോട്ടെക്‌സ് ച്യൂയിംഗം ചവയ്ക്കുകയാണ് ചെയ്യേണ്ടത്. നിശ്ചിത അളവിൽ നിക്കോട്ടിൻ അടങ്ങിയിരിക്കുന്ന ച്യൂയിംഗം ചവയ്ക്കുന്നതിലൂടെ പുകവലിയെ താത്ക്കാലികമായി മാറ്റി നിർത്താൻ കഴിയും. സാവധാനത്തിൽ ചവയ്ക്കുന്ന ച്യൂയിംഗത്തിന്റെ അളവ് കുറച്ചുകൊണ്ടുവരുവാനും അതുവഴി പുകവലിയെന്ന ദുശ്ശീലത്തിൽ നിന്നും കരകയറുവാനും സാധിക്കുമെന്നും കമ്പനി വ്യക്തമാക്കുന്നു.

എന്നാൽ മറ്റ് ലഹരികൾ ലഭിക്കാൻ പ്രയാസപ്പെടുന്ന യുവതലമുറ നിക്കോട്ടെക്‌സിനെയും ലഹരിക്കുള്ള മാർഗ്ഗമാക്കി മാറ്റിയിരിക്കുകയാണ്. നിക്കോട്ടിൻ അടങ്ങിയിരിക്കുന്നതുകൊണ്ട് ച്യൂയിംഗം ചവയ്ക്കുമ്പോൾ പ്രത്യേകമായൊരു ലഹരി ലഭിക്കും. ച്യൂയിംഗമാവട്ടെ പാൻപരാഗിന്റെ ഫ്‌ളേവറാണ്. സംസ്ഥാനത്ത് ലഭിക്കാൻ പ്രയാസമായിട്ടുള്ള പാൻ മസാലകൾ ചവയ്ക്കുന്ന രുചിയാണ് ച്യൂയിംഗത്തിൽ നിന്നും ലഭിക്കുന്നത്. അതുകൊണ്ട് തന്നെ യുവതലമുറയ്ക്കിടയിൽ ച്യൂയിംഗത്തിന് പ്രചാരം വർദ്ധിക്കുകയാണ്. പ്രായം കുറഞ്ഞവർ ഇത് ഉപയോഗിക്കുന്നതിന് കർശന നിബന്ധനകൾ കമ്പനി മുന്നോട്ട് വെയ്ക്കുന്നുണ്ടെങ്കിലും അതൊന്നും സംസ്ഥാനത്ത് നടപ്പിലാകുന്നില്ല. മെഡിക്കൽ ഷോപ്പുകളിൽ നിന്നും മറ്റ് കടകളിൽ നിന്നും യഥേഷ്ടം ഇത്തരം ച്യൂയിംഗങ്ങൾ എല്ലാവർക്കും ലഭ്യമാക്കുന്നുണ്ട്.

കമ്പനിയുടെ നിർദ്ദേശപ്രകാരം ദിവസം 25 സിഗരറ്റിന് മുകളിൽ ഉപയോഗിക്കുന്നവർ 4 എം ജി നിക്കോട്ടിൻ ച്യൂയിംഗമാണ് ഉപയോഗിക്കേണ്ടത്. അതിൽ കുറവ് സിഗരറ്റ് ഉപയോഗിക്കുന്നവർ രണ്ട് എം ജി ച്യൂയിംഗം ഉപയോഗിച്ചാൽ മതി. പന്ത്രണ്ട് ആഴ്ചവരെയുള്ള കാലയളവിൽ ഇത് കുറച്ചു കൊണ്ടുവരുവാനും കമ്പനി നിർദ്ദേശിക്കുന്നു. 24 ച്യൂയിംഗത്തിൽ അധികം ഒരു ദിവസം ഉപയോഗിക്കരുതെന്നും നിർദ്ദേശമുണ്ട്. ച്യൂയിംഗം ചവയ്ക്കുന്നതിനും നിർദ്ദേശങ്ങളുണ്ട്. വളരെ സാവധാനത്തിൽ കുറേ സമയമെടുത്ത് മാത്രമെ ച്യൂയിംഗം ഉപയോഗിക്കാൻ പാടുള്ളു. ശരിയായ രീതിയിലല്ലാത്ത ഉപയോഗം ആരോഗ്യപ്രശ്‌നങ്ങൾ ഉണ്ടാക്കുമെന്ന് മുന്നറിയിപ്പുണ്ടെങ്കിലും ചെറിയ കുട്ടികൾ വരെ ഇത്തരം ച്യൂയിംഗങ്ങൾ വ്യാപകമായി ഉപയോഗിക്കുന്ന സ്ഥിതിയാണ് നിലവിലുള്ളത്.

മരുന്ന് കമ്പനിയായ സിപ്ല നല്‌ളൊരു ലക്ഷ്യത്തോടെയാണ് ഇത്തരമൊരു ഉത്പന്നം നിർമ്മിച്ചിട്ടുള്ളതെങ്കിലും ഇതിന്റെ സാധ്യതകൾ തിരിച്ചറിഞ്ഞ വിവിധ കമ്പനികൾ ച്യൂയിംഗവുമായി രംഗത്തത്തെിയിട്ടുണ്ട്. സിഗരറ്റ് ഉത്പാദിപ്പിക്കുന്ന കമ്പനികൾ വരെ ച്യൂയിംഗവുമായി വിപണിയിലത്തെിയിരിക്കുകയാണ്.

വൈറ്റ്‌നറും പശയും ഉൾപ്പെടെ ഉപയോഗിച്ച് ലഹരി കണ്ടത്തെുന്ന കുട്ടികളാണ് ഇത്തരം ച്യൂയിംഗങ്ങളുടെ അടിമകളാവുന്നത്. നിക്കോട്ടിൻ പോളാക്രിലക്‌സ് അടങ്ങിയ ഇത്തരം ച്യൂയിംഗങ്ങൾ കുട്ടികളിൽ ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങൾക്ക് കാരണമാകുമെന്ന് ആരോഗ്യവകുപ്പ് അധികൃതർ മുന്നറിയിപ്പ് നൽകുന്നു. കഴിഞ്ഞ ദിവസം എക്‌സൈസ് സംഘം കോഴിക്കോട് ജില്ലയിലെ വിവിധ സ്‌കൂൾ പരിസരത്തെ കടകളിൽ നടത്തിയ പരിശോധനയിൽ ഇത്തരം ച്യൂയിംഗങ്ങൾ പിടിച്ചെടുത്തിരുന്നു. പുകയില ഉത്പന്നങ്ങൾക്ക് അടിപ്പെട്ടവർക്ക് ചികിത്സയ്ക്കായി നൽകുന്ന നിക്കോട്ടിൻ പോളാക്രിലക്‌സ് കലർന്ന ച്യൂയിംഗങ്ങൾ സ്‌കൂൾ പരിസരത്ത് വിൽപ്പനയ്ക്കത്തെുന്നത് തടയേണ്ടതുണ്ടെന്ന് അധികൃതർ വ്യക്തമാക്കുന്നു. പാന്മസാലയുടെ രുചിയും മണവുമുള്ളതുകൊണ്ട് കുട്ടികൾ എളുപ്പം ഇതിലേക്ക് ആകർഷിക്കപ്പെടും. ഡോക്ടർമാരുടെ നിർദ്ദേശപ്രകാരം ഉപയോഗിക്കേണ്ട ഉത്പന്നങ്ങൾ വ്യാപകമായി പ്രചരിക്കുന്നത് വലിയ ദുരന്തങ്ങൾക്ക് കാരണമാകുമെന്നും അധികൃതർ മുന്നറിയിപ്പ് നൽകുന്നു.

ച്യൂയിംഗങ്ങൾക്ക് പുറമെ പാൻ മസാലയിൽ ഉപയോഗിക്കുന്ന ലഹരി വസ്തുക്കൾ ചേർത്ത മിഠായികളും വിപണിയിലുണ്ട്. കുറഞ്ഞ പൈസയ്ക്ക് ലഭിക്കുമെന്നുള്ളതുകൊണ്ട് കുട്ടികൾ വ്യാപകമായി ഇത് ഉപയോഗിക്കുകയാണ്. നൈട്രോസിപാം, സ്പാസ്‌മോ പ്രോക്‌സിയോൺ എന്നീ ഗുളികകളും ടെന്റസോസിൻ ഇഞ്ചക്ഷനുമെല്ലാം വിദ്യാർത്ഥികൾക്കിടയിൽ വ്യാപിക്കുന്നുണ്ട്. മൈസൂർ, ബംഗളൂരു തുടങ്ങിയ സ്ഥലങ്ങളിൽ നിന്നാണ് ഇത്തരം മരുന്നുകൾ സംസ്ഥാനത്തേക്ക് എത്തിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP