Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

നിഖിൽ പൊലീസിനെ കളിപ്പിക്കുന്നതോ? പൊലീസ് നാട്ടുകാരെ പറ്റിക്കുന്നതോ? തോക്കു ചൂണ്ടി പൊലീസിനെ വെട്ടിച്ചു കടന്ന മുൻ എസ്‌പിയുടെ മകൻ ആദ്യം തങ്ങിയത് കോൺഗ്രസ് നേതാവിന്റെ വീട്ടിൽ; അറിഞ്ഞിട്ടും തിരിഞ്ഞു നോക്കാതെ പൊലീസ്; മുൻകൂർ ജാമ്യാപേക്ഷ ഒപ്പിടാൻ കൊച്ചിയിൽ എത്തിയതും പൊലീസ് അറിഞ്ഞില്ല

നിഖിൽ പൊലീസിനെ കളിപ്പിക്കുന്നതോ? പൊലീസ് നാട്ടുകാരെ പറ്റിക്കുന്നതോ? തോക്കു ചൂണ്ടി പൊലീസിനെ വെട്ടിച്ചു കടന്ന മുൻ എസ്‌പിയുടെ മകൻ ആദ്യം തങ്ങിയത് കോൺഗ്രസ് നേതാവിന്റെ വീട്ടിൽ; അറിഞ്ഞിട്ടും തിരിഞ്ഞു നോക്കാതെ പൊലീസ്; മുൻകൂർ ജാമ്യാപേക്ഷ ഒപ്പിടാൻ കൊച്ചിയിൽ എത്തിയതും പൊലീസ് അറിഞ്ഞില്ല

തിരുവനന്തപുരം: കാക്കിക്ക് കാക്കിയോട് സ്‌നേഹം കാണാതിരിക്കുമോ? അതു തന്നെയാണ മുൻഎസ്‌പിയുടെ ക്രിമിനൽ ആയ മകനെ പിടികൂടാതെ പൊലീസ് ഒത്തുകളിക്കുന്നതിന് പിന്നിലെ പ്രധാന രഹസ്യവും. ഒരിക്കൽ സർവീസിൽ ഇരുന്ന വ്യക്തിയുടെ മകനെ രക്ഷിക്കേണ്ട ബാധ്യത ഇപ്പോൾ കാക്കിയിട്ടിരിക്കുന്ന പൊലീസുകാർക്കാണ്. അതുകൊണ്ടാണ് തിരുവനന്തപുരത്ത് മുൻ എസ്‌പി കെ.ബി.ബാലചന്ദ്രന്റെ മകനും ക്രിമിനൽ കേസ് പ്രതിയുമായ നിഖിൽ ബാലചന്ദ്രൻ (30) പിടികൂടാതെ പൊലീസ് ഞഞ്ഞാ പിഞ്ഞാ നിലപാട് സ്വീകരിക്കുന്നതിന്റെ കാരണവും.

സിനിമാസ്‌റ്റൈലിൽ പൊലീസിനെ കബളിപ്പിച്ച് രക്ഷപെട്ട നിഖിൽ ബാലചന്ദ്രൻ കൊച്ചിയിൽ എത്തിയിട്ടും പൊലീസിന് പിടികൂടാൻ സാധിച്ചില്ലെന്നത് വകുപ്പിന് വീണ്ടും നാണക്കേടാകുകയാണ്. ആട് ആന്റണിയെ പോലും പിടിച്ച മിടുക്കന്മാരായ പൊലീസിന് ഒരു സാധാരണ യുവാവിനെ പിടിക്കാൻ സാധിക്കാത്തതു കൊണ്ടല്ല, മനപ്പൂർവ്വം വേണ്ടെന്ന നിലപാട് കൈക്കൊണ്ടാണ്. കൊച്ചിയിൽ എത്തിയ നിഖിലിനെ പിടികൂടാൻ സാധിക്കാത്ത പൊലീസ് പറയുന്നത് അവരെ വെട്ടിച്ചു കടന്നു എന്നാണ്.

രണ്ടുദിവസം മുൻപാണ് നിഖിൽ കൊച്ചി നഗരത്തിലെത്തിയത്. കൊച്ചിയിൽ ഇയാളുടെ ഫോൺ സ്വിച്ച്ഓണായപ്പോൾ ടവർ ലൊക്കേഷൻ കണ്ടെത്തിയ പൊലീസ് സ്ഥലത്തെത്തിയപ്പോഴേക്കും നിഖിൽ കടന്നുകളഞ്ഞു. പൊലീസിനെ കബളിപ്പിച്ച് സിനിമാ സ്‌റ്റൈലിൽ നിഖിൽ രക്ഷപെട്ടത് കഴിഞ്ഞ ഞായറാഴ്‌ച്ചയാണ്. ഡി.സി.പി സഞ്ജയ് കുമാറിന്റെ നേതൃത്വത്തിലുള്ള പ്രത്യേകസംഘത്തിന് ഇതുവരെ നിഖിലിനെ പിടികൂടാനായിട്ടില്ല.

തിരുവനന്തപുരത്തു നിന്ന് രക്ഷപെട്ട നിഖിൽ നെയ്യാറ്റിൻകരയിലെ പ്രാദേശിക കോൺഗ്രസ് നേതാവിന്റെ വസതിയിൽ രണ്ടുദിവസം തങ്ങിയിരുന്നു. നെയ്യാറ്റിൻകര മണ്ണടിക്കോണത്ത് നേതാവിന്റെ വീടുവളഞ്ഞ് നിഖിലിനെ പിടികൂടാൻ ആലോചിച്ചെങ്കിലും അനുമതി ലഭിച്ചില്ല. വിവരം മണത്തറിഞ്ഞ് നിഖിൽ ബംഗളുരുവിലേക്കും തുടർന്ന് തിരുപ്പതിയിലേക്കും കടന്നതായാണ് പൊലീസ് പറയുന്നത്. പക്ഷേ പൊലീസിനെ ഞെട്ടിച്ച് രണ്ടുദിവസം മുൻപ് നിഖിൽ കൊച്ചിയിലെത്തി. പൊലീസ് കെണിയൊരുക്കിയപ്പോഴേക്കും ഇവിടെ നിന്ന് രക്ഷപെടുകയും ചെയ്തു. ബാംഗ്‌ളൂരിലും കൊച്ചിയിലും പ്രത്യേക സംഘത്തെ അയച്ചതായി പൊലീസ് അറിയിച്ചു.

മൂന്നു ക്രിമിനൽ കേസുകളിൽ ജാമ്യമെടുക്കാതെ പൊലീസിന്റെ കൺമുന്നിൽ വിലസിനടക്കുകയായിരുന്ന നിഖിൽ ഞായറാഴ്ച ആറുമണിക്കൂർ പൊലീസിനെ വട്ടംചുറ്റിച്ച ശേഷമാണ് കടന്നുകളഞ്ഞത്. പൊലീസിനെ വെട്ടിച്ച് പേരൂർക്കടയിലെ വീട്ടിൽ കയറിയ നിഖിൽ മാതാവ് ഷൈലജയുടെ കഴുത്തിൽ വാൾവച്ചിരിക്കുകയാണെന്നും അകത്തുകടന്നാൽ അമ്മയെ വധിക്കുമെന്നും ബന്ധുക്കളെകൊണ്ട് പൊലീസിനോട് വിളിച്ചുപറയിക്കുകയായിരുന്നു.

മുൻ എസ്‌പിയായ പിതാവ് ബാലചന്ദ്രൻ, മകനെ പിടികൂടാമെന്ന് പൊലീസിന് ഉറപ്പുനൽകി. ഇത് വിശ്വസിച്ച് വീടിനു പുറത്ത് പൊലീസ് കാത്തുനിന്ന തക്കംകൊണ്ട് നിഖിൽ രക്ഷപെട്ടു. റിസർവ് ബാങ്ക് ഓഫീസറുടെ മകനെ ആയുധങ്ങളുമായി വീട്ടിൽ കയറി ആക്രമിച്ചതും അടിപിടിയുണ്ടാക്കിയതും സ്ത്രീകളെ അസഭ്യം പറഞ്ഞതുമടക്കമുള്ള കേസുകളിൽ പ്രതിയാണ് നിഖിൽ. ഇയാൾക്കെതിരേ കാപ്പ ചുമത്താൻ ജില്ലാ കളക്ടർ നടപടി തുടങ്ങിയിട്ടുണ്ട്.

നിഖിലിനെ അമ്പത് പൊലീസുകാർ പോയിട്ടും ഒരു പ്രതിയെ പിടിക്കാൻ സാധിക്കാത്തത് വകുപ്പിന് മൊത്തത്തിൽ നാണക്കേടായിരുന്നു. ഇതോടെയാണ് പൊലീസ് ഒത്തുകളിച്ചെന്ന ആരോപണം ശക്തമായത്. റിട്ട. എസ്‌പി കെബി ബാലചന്ദ്രൻ തന്നെയാണ് മകന് രക്ഷപെടാൻ വഴിയൊരുക്കിയത്. ഇതിന് കൂട്ടത്തിൽ ചില പൊലീസുകാരും ഒത്താശ ചെയ്‌തെന്നാണ് ആക്ഷേപം.

നിഖിലിനെ പിടിച്ചാൽ അവിടെവച്ചു പിടിച്ചാൽ അക്രമമോ കൊലപാതകമോ വരെ നടന്നേക്കാവുന്ന അവസ്ഥയാണ് ഉണ്ടായിരുന്നതെന്നാണു പ്രതിയെ പിടിക്കാൻ പോയ ഉദ്യോഗസ്ഥർ മേലുദ്യോഗസ്ഥരെ ധരിപ്പിച്ചത്. സേനയ്ക്കാകെ നാണക്കേടുണ്ടാക്കിയ കഥ ഉന്നത ഉദ്യോഗസ്ഥർ വിശ്വസിച്ചിട്ടില്ല. പ്രതിയെ പിടിക്കാൻ പോയ സംഘത്തിലെ ഉദ്യോഗസ്ഥരെയാകെ മാറ്റി പുതിയ സംഘത്തെ സിറ്റി പൊലീസ് കമ്മിഷണർ നിയോഗിച്ചു. പുതിയ കമ്മീഷണർ ചാർജ്ജെടുത്തതോടെയാണ് നിഖിലിനെതിരെ കർശന നടപടി ഉണ്ടായത്.

അതിനിടെ പ്രതിയെ മൂന്ന് ദിവസത്തിനകം പിടികൂടുമെന്നാണ് പ്രതി രക്ഷപെട്ട ശേഷം സിറ്റി പൊലീസ് കമ്മിഷണർ എച്ച്. വെങ്കിടേഷ് പറഞ്ഞിരുന്നു. ഇതിനായി കൺട്രോൾ റൂം എസി പ്രമോദിന്റെ നേതൃത്വത്തിൽ കമ്മിഷണറുടെ സ്‌ക്വാഡിൽപ്പെട്ട പൊലീസുകാരെ ഉൾപ്പെടുത്തി പുതിയ സംഘം രൂപീകരിച്ചെങ്കിലും നിഖിവിനെ ഇതുവരെ പിടികൂടാൻ സധിച്ചില്ല.

അതേസമയം എന്റെ മകൻ മാവോയിസ്റ്റല്ല, തീവ്രവാദിയല്ല. അവൻ ആരെയും ഉപദ്രവിച്ചിട്ടില്ല. നിരപരാധിയായ നിഖിലിനെ കള്ളക്കേസിൽ കുടുക്കി പൊലീസ് അറസ്റ്റ് ചെയ്യാൻ ശ്രമിക്കുകയാണ് മുൻ എസ്‌പി: കെ.ബി. ബാലചന്ദ്രൻ പറഞ്ഞു. മകൻ കുറ്റം ചെയ്തിട്ടുണ്ടെങ്കിൽ പൊലീസിന്റെ മുന്നിൽ എത്തിക്കാനുള്ള ധൈര്യമുണ്ട്. തന്നെയും മകളെയും പൊലീസുകാർ ഉപദ്രവിക്കുമെന്നുള്ള ഭയംമൂത്താണ് വീടിനുള്ളിൽതന്നെ ഇരുന്നതെന്നുമാണ് മുൻ എസ്‌പി കൂടിയായ ബാലചന്ദ്രൻ പറയുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP