Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

വനിതാ ഡോക്ടറുമായുള്ള ബന്ധത്തിന്റെ പേരിൽ മണി കുടുംബവുമായി അകലത്തിൽ ആയിരുന്നുവെന്ന് സൂചന; അന്വേഷണം ഭാര്യ വീട്ടുകാരിലേക്കും; മണിയുടെ 30 കോടി സമ്പാദ്യങ്ങളെ പറ്റിയും അന്വേഷണം; കൊലപാതമോ ആത്മഹത്യയോ തന്നെയെന്ന് തീർത്ത് പറഞ്ഞ് പൊലീസ്

വനിതാ ഡോക്ടറുമായുള്ള ബന്ധത്തിന്റെ പേരിൽ മണി കുടുംബവുമായി അകലത്തിൽ ആയിരുന്നുവെന്ന് സൂചന; അന്വേഷണം ഭാര്യ വീട്ടുകാരിലേക്കും; മണിയുടെ 30 കോടി സമ്പാദ്യങ്ങളെ പറ്റിയും അന്വേഷണം; കൊലപാതമോ ആത്മഹത്യയോ തന്നെയെന്ന് തീർത്ത് പറഞ്ഞ് പൊലീസ്

മറുനാടൻ മലയാളി ബ്യൂറോ

ചാലക്കുടി: കലാഭവൻ മണിയുടെ മരണം അസ്വാഭാവികം തന്നെയെന്ന് ഉറപ്പിച്ച് അന്വേഷണ സംഘം. കൊലപാതകമോ ആത്മഹത്യയോ എന്ന് പരിശോധിക്കുകയാണ് പൊലീസ് ഇപ്പോൾ. കൊച്ചി അമൃതയിൽ ചികിൽസാ പിഴവ് സംഭവിച്ചെന്ന വാദവും സജീവമാണ്. എന്നാൽ കീടനാശിനി മണിയുടെ ശരീരത്തിൽ എത്തിയത് തന്നെയാണ് മരണകാരണമെന്ന് പൊലീസ് ഉറപ്പിച്ചു. അതിനിടെ മണിക്ക് ഒരു വനിതാ ഡോക്ടറുമായുണ്ടായിരുന്ന അടുപ്പവും അന്വേഷണ സംഘത്തിന്റെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ഈ വനിതാ ഡോക്ടറുമായുള്ള മണിയുടെ ബന്ധത്തെ കുറിച്ച് വീട്ടുകാർക്കും അറിയാമായിരുന്നു. അതുകൊണ്ടാണ് വീടുമായി മണി അകന്നു കഴിഞ്ഞതെന്നാണ് പൊലീസ് വിലയിരുത്തൽ. കുടുംബ പ്രശ്‌നമില്ലെന്ന വീട്ടുകാരുടെ മൊഴിയും പൊലീസ് സംശയത്തോടെ കാണുന്നുമ്ട്. അതുകൊണ്ട് മണിയുടെ ഭാര്യവീട്ടുകാരും സംശയ നിഴലിലാണ്.

കലാഭവൻ മണിയുടെ മരണം ആത്മഹത്യയോ കൊലപാതകമോ എന്ന കാര്യത്തിൽ വ്യക്തത വന്നിട്ടില്ല. രണ്ട് സാധ്യതയ്ക്കും തുല്യ പരിഗണന നൽകി അന്വേഷണം മുന്നോട്ടു കൊണ്ടു പോകാനാണ് പൊലീസ് ശ്രമിക്കുന്നത്. ആത്മഹത്യയെങ്കിൽ അതിന്റെ കാരണം എന്തെന്ന് കണ്ടുപിടിക്കണം. മണി അറിയാതെ കീടനാശിനി കലക്കി കഴിപ്പിച്ചതാണെങ്കിൽ അതിന്റെ സാധ്യതയും പരിശോധിക്കണം. അതിരൂക്ഷഗന്ധമുള്ള കീടനാശിനി മണി അറിയാതെ കഴിപ്പിക്കാൻ സാധിക്കുമോ എന്ന ചോദ്യവും ഉയരുന്നു. അങ്ങനെ കഴിക്കണമെങ്കിൽ മണി മദ്യപിച്ചു ലക്കു കെട്ട സ്ഥിതിയിലായിരിക്കണമെന്നും നിരീക്ഷിക്കുന്നു. ഇക്കാര്യം സ്ഥിരീകരിക്കാനാണ് പൊലീസ് ഇപ്പോൾ ശ്രമിക്കുന്നത്.

മണിയുടെ സുഹൃത്തുക്കളെയും അവസാനദിവസം പാഡിയിലുണ്ടായിരുന്നവരെയും ചോദ്യം ചെയ്യുന്നത് തുടരുകയാണ്. മണിയുടെ തറവാടു വീടിനോടു ചേർന്ന് മണിയുടെ ഉടമസ്ഥതയിലുള്ള വാഴത്തോട്ടത്തിൽ കഴിഞ്ഞ ദിവസം ക്ലോർപൈറിഫോസ് കീടനാശനിയുടെ രണ്ടു പ്ലാസ്റ്റിക് കുപ്പികൾ കണ്ടെത്തിയിരുന്നു. 100 മില്ലിയുടെ രണ്ടു കുപ്പികളാണ് ഇവിടെ നിന്നും അന്വേഷണ സംഘത്തിനു ലഭിച്ചത്. ഇതിൽ ഒരു കുപ്പിയിൽ പകുതിയോളം കീടനാശിനി ഉണ്ടായിരുന്നു. ഇവ കൂടുതൽ പരിശോധനയ്ക്കായി അയച്ചിരിക്കുകയാണ്. ഇത്തരത്തിലുള്ള കീടനാശിനി ചാലക്കുടിയിലെ നാലു വ്യാപാര സ്ഥാപനങ്ങളിൽ വിൽപ്പന നടത്തുന്നതായും പൊലീസ് കണ്ടെത്തി. വാഴത്തോട്ടത്തിൽ നിന്നും ലഭിച്ച കീടനാശിനിക്കുപ്പികൾ ചാലക്കുടിയിൽ നിന്നുതന്നെ വാങ്ങിയതാണോ എന്നതും അന്വേഷിക്കുന്നുണ്ട്. അത് ആരാണ് വാങ്ങിയതെന്നും കണ്ടെത്തേണ്ടതുണ്ട്.

മരണവുമായി ബന്ധപ്പെട്ട് അടുത്ത രണ്ടു ബന്ധുക്കളെ സംശയിക്കുന്നതായും മണിയുടെ മരണശേഷം ഇവരുടെ പ്രവൃത്തികളിൽ അസ്വാഭാവികത ഉണ്ടായിരുന്നതായും ഇവരെ ഉടൻ ചോദ്യം ചെയ്യുമെന്നുമാണു അന്വേഷണ ഉദ്യോഗസ്ഥർ നൽകുന്ന സൂചന. ഇടുക്കിയിലെ ഒരു വനിതാ ഡോക്ടറുമായുള്ള മണിയുടെ സൗഹൃദം ഈ ബന്ധുക്കൾ ചോദ്യം ചെയ്തിരുന്നെന്നും ഇതേത്തുടർന്ന് ഇവരുമായി മണി അകൽച്ചയിലായിരുന്നെന്നും അടുത്ത സുഹൃത്തുക്കൾ പറയുന്നു. പുതിയ വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തിൽ മണിയുടെ മരണം കൂടുതൽ ദുരൂഹമായി.

അന്വേഷണം ഭാര്യ വീട്ടുകാരിലേക്കും

അന്വേഷണം ഭാര്യയുടെ ബന്ധുക്കളിലേക്കും നീളുകയാണ്. മണിയുടെ സ്വത്തുക്കൾ സംബന്ധിച്ച തർക്കമാണ് മരണത്തിലേക്ക് നയിച്ചതെന്ന സംശയം ബലപ്പെട്ടതാണ് അന്വേഷണം ഈ വഴിക്ക് നീങ്ങാൻ കാരണം. മണിക്ക് അടുത്ത കാലത്ത് സ്‌റ്റേജ് ഷോകളിൽ നിന്നു ലഭിച്ച പണം നഷ്ടപ്പെട്ടത് എങ്ങനെയാണെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്. മണിയുടെ മുപ്പത് കോടിയോളം രൂപയുടെ സ്വത്തുക്കൾ സംബന്ധിച്ചും പൊലീസ് അന്വേഷിക്കുന്നുണ്ട്. മണിക്ക് ബിനാമി നിക്ഷേപം ഉണ്ടായിരുന്നോ എന്നതും അന്വേഷണത്തിന്റെ പരിധിയിലുണ്ട്. മണിയുടെ സാമ്പത്തിക ഇടപാടു സംബന്ധിച്ച് ഭാര്യയും സഹോദരനും ആരോപണമുന്നയിച്ചിട്ടുണ്ട്. മണിയുടെയും മണിയുടെ സഹായികളുടെയും ബാങ്ക് അക്കൗണ്ടുകൾ പരിശോധിക്കാനും പൊലീസ് തീരുമാനിച്ചു.

ഈ ദിവസങ്ങളിൽ മണിയുടെ അക്കൗണ്ടിൽ നിന്ന് ഏതെങ്കിലും പണമിടപാടുകൾ നടന്നിട്ടുണ്ടോ എന്നറിയാനാണിത്. മണിക്ക് കടുത്ത സാമ്പത്തിക പ്രതിസന്ധി ഉണ്ടായിരുന്നെന്നും റിപ്പോർട്ടുകളുണ്ട്. മണിയുടെ വനിതാ ഡോക്ടറുമായുള്ള ബന്ധവും അതിനെ ഭാര്യവീട്ടുകാർ എതിർത്തതുമായി ബന്ധപ്പെട്ട സംഭവങ്ങൾ പോലും പൊലീസ് പരിശോധിക്കും. ഇത്തരമൊരു കുടുംബ പ്രശ്‌നമുള്ളതിനാലാണ് ആത്മഹത്യാ സാധ്യത പൊലീസ് തള്ളാത്തത്. ഫെബ്രുവരി പകുതിക്ക് ശേഷം മണി വീട്ടിൽ പോയിട്ടില്ലെന്നതിനെ ഗൗരവത്തോടെയാണ് പൊലീസ് കാണുന്നത്. അസ്വാഭാവിക സാഹചര്യം ഇതിൽ നിഴലിക്കുന്നുണ്ടെന്നാണ് പൊലീസ് പക്ഷം.

കലാഭവൻ മണി മരിച്ചതു ഗുരുതര കരൾ രോഗം മൂലമാണെന്നായിരുന്നു നേരത്തേ പുറത്തുവന്ന വിവരം. വിഷാംശം എങ്ങനെ മണിയുടെ ശരീരത്തിൽ എത്തി എന്ന കാര്യത്തിൽ ഇനിയും വ്യക്തത വന്നിട്ടില്ല. മണിയുടെ സഹോദരൻ ആർ.എൽ.വി. രാമകൃഷ്ണൻ താമസിക്കുന്ന തറവാട്ടു പറമ്പിൽനിന്നു ക്ലോർപിറിഫോസിനു സമാനമായ കീടനാശിനിയുടെ ടിന്നുകൾ കണ്ടെടുത്തതു സംബന്ധിച്ചും കൂടുതൽ വിവരങ്ങൾ ശേഖരിക്കുമെന്നും അന്വേഷണ ഉദ്യോഗസ്ഥർ അറിയിച്ചു. ക്ലോർപെറിഫോസ് പോലെയുള്ള കീടനാശിനികൾ ഉള്ളിൽച്ചെന്നാൽ ഉടൻ തന്നെ ഛർദ്ദിക്കുമെന്ന് വിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നു. അതാണ് നാലിനു രാത്രി നടന്ന മദ്യസൽക്കാരത്തിനിടെയല്ല കീടനാശിനി ഉള്ളിൽ ചെന്നതെന്നു കരുതാൻ കാരണം

കഞ്ചാവും കറുപ്പും ഉപയോഗിച്ചിരുന്നു

മണി മരിക്കുന്നതിനു മുമ്പു കഞ്ചാവും കറപ്പും ഉപയോഗിച്ചിരുന്നെന്നു മണിയെ ചികിത്സിച്ച കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ നടത്തിയ മൂത്ര സാമ്പിൾ പരിശോധനയുടെ റിപ്പോർട്ട് ഇന്നലെ പുറത്തുവന്നു. കന്നബീസ് പരിശോധനയിലൂടെയാണു കഞ്ചാവിന്റെ സാന്നിധ്യം സ്ഥിരീകരിച്ചത്. കറപ്പ് നേരിട്ടോ വേദനസംഹാരികളിലൂടെയോ ശരീരത്തിലെത്തിയതാകാം എന്നാണു ഡോക്ടർമാരുടെ നിഗമനം. വിഷമദ്യമായ മെഥനോളിന്റെ സാന്നിധ്യവും റിപ്പോർട്ടിൽ സ്ഥിരീകരിക്കുന്നു.

മരണകാരണം വിഷാംശമാണെന്നു സ്ഥിരീകരിച്ചെങ്കിലും ആന്തരികഅവയവങ്ങളുടെ രാസപരിശോധനയിൽ കണ്ടെത്തിയ കീടനാശിനിയുടെ അംശം മൂത്രപരിശോധനയിൽ കണ്ടെത്തിയില്ല. മാർച്ച് അഞ്ചിനു രാവിലെയാണു മണിയുടെ ശരീരത്തിൽ വിഷാംശം കലർന്നതെന്നും റിപ്പോർട്ടിൽ പറയുന്നു. 'ഹൈ പെർഫോമൻസ് ലിക്വിഡ് ക്രോമാറ്റോഗ്രാഫി' പരിശോധന നിർബന്ധമായും ചെയ്യണമെന്നും റിപ്പോർട്ടിൽ പറയുന്നു. എന്നാൽ ഇത്തരം പരിശോധന നടത്തിയതായി ആശുപത്രി രേഖകളിലൊന്നും പറയുന്നില്ല.

കഴിഞ്ഞ അഞ്ചിനു രാത്രി എട്ടുമണിക്കാണു മൂത്ര സാമ്പിളുകൾ ആശുപത്രി അധികൃതർ ശേഖരിച്ചത്. പരിശോധനാഫലം വന്നത് രാത്രി പന്ത്രണ്ടിനും. മൂത്രത്തിൽ അസ്വാഭാവിക കാര്യങ്ങൾ കണ്ടെത്തിയിട്ടും ഹൈ പെർഫോമൻസ് ലിക്വിഡ് ക്രോമാറ്റോഗ്രാഫി പരിശോധന നടത്താത്തതിൽ ദുരൂഹതയുണ്ടെന്നും ആരോപണമുണ്ട്.

സ്‌റ്റേജ് ഷോ പണം എവിടെ?

മരണത്തിന് തൊട്ടടുത്ത ദിവസങ്ങളിൽ മണി ഒറ്റപ്പാലത്ത് ചെയ്ത സ്‌റ്റേജ് ഷോയുടെ പ്രതിഫലമായി മൂന്ന് ലക്ഷത്തിലേറെ രൂപ കിട്ടിയിരുന്നു. എന്നാൽ അസുഖബാധിതനായി ആശുപത്രിയിൽ കൊണ്ടു പോകുമ്പോൾ മാനേജരുടെ കൈവശം 25,000 രൂപ മാത്രമാണ് ഉണ്ടായിരുന്നത്. ഇത്തരത്തിൽ പരിപാടികളിൽ നിന്നും സിനിമകളിൽ നിന്നും അടുത്തകാലത്ത് മണിക്ക് ലഭിച്ച പണം സംബന്ധിച്ച് പൊലീസ് അന്വേഷിക്കുന്നുണ്ട്.

സ്‌റ്റേജ് ഷോകളിൽ നിന്ന് മണിക്ക് ലഭിച്ചിരുന്ന പ്രതിഫലത്തെക്കുറിച്ച് ബന്ധുക്കൾക്കോ ഭാര്യയ്‌ക്കോ കാര്യമായ വിവരമില്ല. കിട്ടുന്ന പണം പാഡിയിലും കാറിലുമായാണ് സൂക്ഷിച്ചിരുന്നത്. അടുത്ത കാലത്ത് സീസണിൽ മാസത്തിൽ പതിനഞ്ചിലേറെ സ്‌റ്റേജ് ഷോകളിൽ മണി പങ്കെടുത്തിരുന്നു. മൂന്ന് ലക്ഷം മുതൽ അഞ്ച് ലക്ഷം രൂപ വരെയാണ് ഈ ഷോകൾക്ക് പ്രതിഫലം ലഭിച്ചിരുന്നത്. പണം ലഭിച്ച ശേഷമേ മണി സ്‌റ്റേജിൽ കയറിയിരുന്നുള്ളൂ. അതുകൊണ്ടു തന്നെ പണം ലഭിച്ചിട്ടില്ലെന്ന് കരുതാനാകില്ല.

മണിയുമായും അദ്ദേഹത്തിന്റെ സാമ്പത്തിക ഇടപാടുമായും അടുത്ത ബന്ധം പുലർത്തിയിരുന്ന ഭാര്യയുടെ ബന്ധുവിനെ ചോദ്യം ചെയ്താൽ നിർണായക വിവരങ്ങൾ ലഭിക്കുമെന്നാണ് പൊലീസ് കരുതുന്നത്.

ഇതുവരെ ചോദ്യം ചെയ്തത് 200ലേറെ പേരെ

കേസിൽ 200ലേറെ പേരെ അന്വേഷണ സംഘം ചോദ്യം ചെയ്തു. ഇതിൽ പലരും പൊലീസ് കസ്റ്റഡിയിലാണിപ്പോഴും. മണിയുടെ ശരീരത്തിൽ നാലാം തീയതി കീടനാശിനി എത്തിയിട്ടില്ലെന്നാണു പൊലീസ് പറയുന്നത്. അതിനിടെ മണിയുടെ പോസ്റ്റ്‌മോർട്ടത്തിന്റെ അന്തിമ റിപ്പോർട്ട് വൈകുമെന്ന് തൃശൂർ മെഡിക്കൽ കോളജ് ഡോക്ടർമാർ അറിയിച്ചു. ആന്തരാവയവ പരിശോധനയിൽ കീടനാശിനി കണ്ടെത്തിയതിനെ തുടർന്നാണ് റിപ്പോർട്ട് വൈകുമെന്ന് അറിയിച്ചിരിക്കുന്നത്. ്രൈകംബ്രാഞ്ച് എസ്‌പി. ഉണ്ണിരാജൻ മണിയുടെ ഔട്ട് ഹൗസായ പാടി സന്ദർശിച്ചു.

പാടിയിലേക്ക് ചാരായം കൊണ്ടുവന്നതിനും കുടിച്ചതിനുമൊക്കെയായി അബ്കാരി ആക്ട് പ്രകാരം എട്ടു പേർക്കെതിരേ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. അറസ്റ്റ് ചെയ്തവരിൽ മൂന്നുപേരെ പൊലീസ് രഹസ്യ കേന്ദ്രത്തിലേക്ക് മാറ്റിയതായും റിപ്പോർട്ടുകൾ വന്നിരുന്നു. മണിയുടെ ശരീരത്തിൽ കണ്ടെത്തിയ ക്ലോർപെറിഫോസ് എന്ന കീടനാശിനി ഉള്ളിൽച്ചെന്നത് അഞ്ചിനു പുലർച്ചെയെന്ന് പൊലീസ് കരുതുന്നു. അന്നു രാവിലെ നാലിനും എട്ടിനും ഇടയിലാണ് വിഷം ഉള്ളിൽച്ചെന്നതെന്നാണ് അനുമാനം.

ക്ലോർപെറിഫോസ് പോലെയുള്ള കീടനാശിനികൾ ഉള്ളിൽച്ചെന്നാൽ ഉടൻ തന്നെ ഛർദ്ദിക്കുമെന്ന് വിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നു. അതാണ് നാലിനു രാത്രി നടന്ന മദ്യസൽക്കാരത്തിനിടെയല്ല കീടനാശിനി ഉള്ളിൽ ചെന്നതെന്നു കരുതാൻ കാരണം.

ജാഫർ ഇടുക്കിയേയും സാബുവിനേയും ഉടൻ ചോദ്യം ചെയ്യില്ല

ഈ സാഹചര്യത്തിൽ നടന്മാരായ ജാഫർ ഇടുക്കി, സാബു എന്നിവരെ ഉടൻ വീണ്ടും ചോദ്യം ചെയ്യേണ്ടെന്നും പൊലീസ് തീരുമാനിച്ചു. മണിയുടെ സഹായികളിലേക്കാണ് അന്വേഷണം തിരിയുന്നത്. മണിയുടെ ഔട്ട്ഹൗസായ പാടിയിൽ കണ്ടെത്തിയ കീടനാശിനിയെക്കുറിച്ചുള്ള അന്വേഷണമാണു നടക്കുന്നത്.

മണിയുടെ മരണം സംബന്ധിച്ച് എല്ലാ തലത്തിലുള്ള പരിശോധനയും നടത്തുമെന്ന് ഐ.ജി: എം.ആർ. അജിത് കുമാർ പറഞ്ഞു. കീടനാശിനി ഉള്ളിൽ ചെന്നത് എങ്ങനെയെന്നാണ് പ്രധാന അന്വേഷണം. കരൾ രോഗം മൂലമാണ് മരണമെന്ന പ്രാഥമിക നിഗമനത്തിൽനിന്ന് പൊലീസ് പിന്മാറുകയാണ്. അമൃത ആശുപത്രിയിൽ മണിക്ക് അവസാനം ലഭിച്ച പരിശോധനയെ സംബന്ധിച്ചും അന്വേഷിക്കുമെന്ന് അദ്ദേഹം പറഞ്ഞു. കീടനാശിനിയുടെ കുപ്പികൾ കിട്ടിയതുമായി ബന്ധപ്പെട്ടും വിശദമായ പരിശോധന ആരംഭിച്ചു.

ആന്തരികാവയവങ്ങൾ വീണ്ടും പരിശോധനയ്ക്ക്

അതീവഗുരുതരാവസ്ഥയിൽ മണിയെ ആശുപത്രിയിലേക്ക് കൊണ്ടുപോകുമ്പോഴോ ആശുപത്രിയിൽ പ്രവേശിപ്പിച്ച സമയത്തോ മരണത്തിനു ശേഷം പോസ്റ്റ്‌മോർട്ടം ചെയ്തപ്പോഴോ കീടനാശിനിയുടെ ഗന്ധം ഉണ്ടായിരുന്നില്ലെന്നാണ് ഡോക്ടർമാർ പൊലീസിനു നൽകിയ മൊഴി. ഏതെങ്കിലും വിഷാംശം ശരീരത്തിൽ കലർന്നാൽ ഗന്ധമുണ്ടാകും. വായിൽ നിന്നു നുരയും പതയും വരാനും സാധ്യത ഉണ്ട്. എന്നാൽ മണിയുടെ കാര്യത്തിൽ അങ്ങനെയായിരുന്നില്ല. അതുകൊണ്ടു തന്നെ മണിയുടെ ആന്തരികാവയവങ്ങൾ വീണ്ടും പരിശോധനയ്ക്ക് അയയ്ക്കും.

കൊച്ചിയിലെ ആശുപത്രിയിൽ ശേഖരിച്ചിരുന്ന മണിയുടെ രക്തത്തിന്റെയും മൂത്രത്തിന്റെയും സാംപിളുകൾ പൊലീസ് വീണ്ടും പരിശോധനയ്ക്കായി ലാബിലേക്ക് അയച്ചു. മണിയുടെ വീടിനു മുൻവശത്തുള്ള പറമ്പിൽ നിന്നു ലഭിച്ച ടിന്നുകളിൽ ഉണ്ടായിരുന്നത് മണിയുടെ ശരീരത്തിൽ കണ്ടെത്തിയ ക്ലോർപൈറിഫോസ് കീടനാശിനി ആണെന്ന് തിരിച്ചറിഞ്ഞിരുന്നു. ഇത് പരിശോധനയ്ക്കായി ലാബിലേക്ക് അയച്ചു. മണിയുടെ ഔട്ട് ഹൗസായ പാടിയിലെ കുഴിയിൽ നിന്നു ലഭിച്ച കുപ്പികളിൽ ഉണ്ടായിരുന്നത് മെയ്‌ക്കപ്പ് സാമഗ്രികളാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.

അതേസമയം മണിയുടെ മെയ്‌ക്കപ്പ് മാൻ പൂപ്പത്തി സ്വദേശി ജയറാമിനെ കസ്റ്റഡിയിലെടുത്തു എന്ന പ്രചാരണം തെറ്റാണെന്നു പൊലീസ് അറിയിച്ചു. അതിനിടെ കലാഭവൻ മണിയുടെ മരണത്തിലെ ദുരൂഹതകൾ അകറ്റാൻ കേസ് അന്വേഷണം സിബിഐയെ ഏൽപ്പിക്കണമെന്ന ആവശ്യവും സജീവമാവുകയാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP