Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

പ്രവാസി വ്യവസായിയെ കാറിൽ തട്ടിക്കൊണ്ടുപോയി 25 ലക്ഷം ആവശ്യപ്പെട്ടു; പണവുമായി എത്താമെന്ന് പറഞ്ഞുറപ്പിച്ച ശേഷം ഭാര്യയെ മുന്നിൽ നിർത്തിയ പൊലീസിന്റെ മിന്നൽ ഓപ്പറേഷനിൽ പ്രതികൾ വലയിലായി; മുനീറിന്റെ തട്ടിക്കൊണ്ടു പോകലിന് പിന്നിൽ കുഴൽപ്പണ സംഘങ്ങളുടെ കുടിപ്പക; റബീയുള്ള സംഭവത്തിന് പിന്നാലെ മലപ്പുറത്ത് മറ്റൊരു തട്ടിക്കൊണ്ടു പോകൽകഥ

പ്രവാസി വ്യവസായിയെ കാറിൽ തട്ടിക്കൊണ്ടുപോയി 25 ലക്ഷം ആവശ്യപ്പെട്ടു; പണവുമായി എത്താമെന്ന് പറഞ്ഞുറപ്പിച്ച ശേഷം ഭാര്യയെ മുന്നിൽ നിർത്തിയ പൊലീസിന്റെ മിന്നൽ ഓപ്പറേഷനിൽ പ്രതികൾ വലയിലായി; മുനീറിന്റെ തട്ടിക്കൊണ്ടു പോകലിന് പിന്നിൽ കുഴൽപ്പണ സംഘങ്ങളുടെ കുടിപ്പക; റബീയുള്ള സംഭവത്തിന് പിന്നാലെ മലപ്പുറത്ത് മറ്റൊരു തട്ടിക്കൊണ്ടു പോകൽകഥ

എം പി റാഫി

മലപ്പുറം: കുഴൽപ്പണ സംഘങ്ങൾ തമ്മിലുള്ള കുടിപ്പകയെ തുടർന്ന് വേങ്ങരയിൽ പ്രവാസി വ്യവസായിയെ കിഡ്‌നാപ് ചെയ്ത് 25 ലക്ഷം ആവശ്യപ്പെട്ടു. മണിക്കൂറുകൾക്കകം പ്രതികളെ നാടകീയമായി പിടികൂടി പൊലീസ്. കഴിഞ്ഞ മാസം പ്രമുഖ പ്രവാസി വ്യവസായി ഡോ.കെ.ടി റബീഉള്ളയെ ഒരു സംഘം വീട്ടിലെത്തി കിഡ്‌നാപിംഗിന് ശ്രമിച്ചിരുന്നു. ഇതിനു പിന്നാലെയാണ് അടുത്ത പ്രദേശമായ വേങ്ങര ചേറൂരിൽ പ്രവാസി വ്യവസായി കരിമ്പിൽ വീട്ടിൽ അബ്ദുൽ മുനീറി(26)നെ തട്ടിക്കൊണ്ടു പോയി മർദിക്കുകയും കാർ തട്ടുകയും ചെയ്തത്.

മുനീറിനെ വിട്ടു നൽകാൻ 25 ലക്ഷം രൂപ മോചന ദ്രവ്യം വീട്ടുകാരോട് ക്വട്ടേഷൻ സംഘം ആവശ്യപ്പെട്ടിരുന്നു. തട്ടിക്കൊണ്ടുപോയ സംഘത്തിൽപ്പെട്ടവരെല്ലാം കുഴൽപ്പണ ഇടപാടുകാരാണെന്ന് മലപ്പുറം ഡി.വൈ.എസ്‌പി മറുനാടൻ മലയാളിയോടു പറഞ്ഞു. ഇവർക്കു പിന്നിൽ വലിയ കുഴൽപ്പണ സംഘം ഉണ്ടെന്നും, സംഘങ്ങൾ തമ്മിലുള്ള കുഴൽപ്പണ ഇടപാട് സംബന്ധിച്ച തർക്കമാണ് കിഡ്‌നാപ്പിൽ എത്തിയതെന്നും പൊലീസ് വ്യക്തമാക്കി.

കഴിഞ്ഞ ദിവസം വൈകിട്ട് മൂന്ന് മണിയോടെയാണ് വേങ്ങര അങ്ങാടിയിൽ വെച്ച് മുനീറിനെ തട്ടിക്കൊണ്ടു പോയത്. മുനീറിന്റെ കാറും മൊബൈൽ ഫോണും തട്ടിയെടുത്ത സംഘം ചട്ടിപ്പറമ്പിലുള്ള ആളൊഴിഞ്ഞ പറമ്പിൽ തടവിൽ വെയ്ക്കുകയും മർദിക്കുകയും ചെയ്തു. പിന്നീട് മുനീറിന്റെ ഭാര്യയെ ഫോണിൽ വിളിച്ച് 25 ലക്ഷം രൂപ മേചന ദ്രവ്യം ആവശ്യപ്പെട്ടു. ആവശ്യപ്പെട്ട തുക കൊടുക്കാനുള്ള ശ്രമവും വീട്ടുകാർ ആരംഭിച്ചു. ഇതിനിടെ വേങ്ങര പൊലീസിന് യുവാവിനെ തടഞ്ഞു വെച്ചന്ന വിവരം ലഭിച്ചു. തുടർന്ന് മലപ്പുറം ജില്ലാ പൊലീസ് മേധാവി ദേബേഷ് കുമാർ ബെഹ്‌റയുടെ നിർദേശ പ്രകാരം മലപ്പുറം ഡി.വൈ.എസ്‌പി ജലീൽ തോട്ടത്തിൽ, സി.ഐ എ പ്രേംജിത്ത്, വേങ്ങര എസ്.ഐ. അബ്ദുൽ ഹക്കീം എന്നിവർ നടത്തിയ നാടകീയ നീക്കത്തിലൂടെയാണ് പ്രതികളെ പിടികൂടിയത്.

ചക്കിങ്ങത്തൊടി അബ്ദുൽ റഷീദ് (39), പണ്ടാരത്തൊടി സജാദ് (27), പറമ്പൻ അബ്ദുൽ സമദ് (30), ഓല പുലാൻ സക്കീർ (28), കോപിലാക്കൽ സൈതലവി ( 43) എന്നിവരാണ് അറസ്റ്റിലായ പ്രതികൾ. പൊലീസിന്റെ നിർദേശ പ്രകാരം മോചന ദ്രവ്യം നൽകാമെന്ന് അറിയിച്ചു. ഇതനുസരിച്ച് സംഘം നിർദേശിച്ച മലപ്പുറം ബൈപാസിൽ എത്തുകയും ചെയ്തു. ഭാര്യ കയറിയ കാറിൽ രണ്ട് പൊലീസുകാർ മഫ്തിയിലും വിവിധ സംഘങ്ങളായി പരിസരത്ത് വേറെയും പൊലീസുകാർ നിലയുറപ്പിച്ചിരുന്നു.

പറഞ്ഞ സ്ഥലത്ത് പണവുമായെത്തിയപ്പോൾ രണ്ട് പേർ പരിശോധിക്കാനായി ആദ്യം ബൈക്കിലെത്തി. ഈ സമയം പരിസരങ്ങളിൽ പതിഞ്ഞിരുന്ന പൊലീസ് വാഹനങ്ങൾ ഇവരെ വളഞ്ഞു പിടികൂടി. ഇവരിൽ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ മറ്റു പ്രതികളെ മലപ്പുറം കുന്നുമ്മലിൽ നിന്നും പിടികൂടുകയായിരുന്നു. ഭാര്യയിൽ നിന്ന് പണം തട്ടുകയും ഭാര്യയെയും തട്ടിക്കൊണ്ടു പോകാനാണ് സംഘം ലക്ഷ്യമിട്ടിരുന്നത്. പൊലിസിന്റെ അവസരോചിതമായ നീക്കമാണ് പ്രതികളെ വലയിലാക്കിയത്.

സംഭവത്തിന്റെ സൂത്രധാരായ മൂന്ന് പേരെയും തട്ടിയെടുത്ത കാറും കണ്ടെത്താനുണ്ട്. ഇരു സംബന്ധിച്ച സൂചന ലഭിച്ചതായി പൊലീസ് പറഞ്ഞു. മലപ്പുറം വെസ്റ്റ് കോഡൂർ സ്വദേശി ഫൈസൽ, വേങ്ങര സ്വദേശിയും നിരവധി കേസിലെ പ്രതിയുമായ നിസാമുദ്ദീൻ എന്നിവരുടെ നേതൃത്വത്തിലാണ് സംഭവം നടന്നത്. അറസ്റ്റിലായ പ്രതികളെ റിമാൻഡ് ചെയ്തു. മുനീർ പരിക്കുകളോടെ കോട്ടപ്പടി താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ്.

പ്രതികൾ മറ്റൊരു കുഴൽപണ സംഘവുമായാണ് ഇടപാട്. അതിൽപ്പെട്ട ചിലരുമായി മുനീറിന് വിദേശത്ത് വെച്ചുണ്ടായ സാമ്പത്തിക ഇടപാടാണ് തട്ടിക്കൊണ്ടുപോകലിൽ കലാശിച്ചത്. രണ്ട് ലക്ഷം രൂപയായിരുന്നുവത്രെ തട്ടിക്കൊണ്ടു പോയ സംഘത്തിന് കിട്ടാനുണ്ടായിരുന്നത്. മുനീറിനെ കിഡ്‌നാപ് ചെയ്ത് ഈ തുക വാങ്ങാൻ ഇവരുടെ പിറകിലുള്ള സംഘം പ്രതികൾക്ക് നിർദ്ദേശം നൽകുകയായിരുന്നു. സൗദി, ദമ്മാം കേന്ദ്രീകരിച്ചുള്ള മലയാളി കുഴൽപ്പണ സംഘങ്ങളാണ് കിഡ്‌നാനാപ്പിംഗിനു പിന്നിലെന്ന് പൊലീസ് സംശയിക്കുന്നു. ഗൾഫിലെ പ്രതിസന്ധിയും നാട്ടിലെ നോട്ടു നിരോധനവും കാരണം വൻകിട കുഴൽപണ നിക്ഷേപകർ പലരും ഈ രംഗത്ത് നിന്ന് പിന്മാറിയിട്ടുണ്ട്.

വേങ്ങര കേന്ദ്രീകരിച്ചുള്ളവരാണ് അധിക കുഴൽപ്പണ മുതലാളിമാരും. ഭീമമായ തുക നാട്ടിൽ പലയിടത്ത് വച്ചായി പിടിക്കപ്പെടുന്നതാണ് പലരും ഈ രംഗം വിടാൻ ഇടയാക്കിയത്. അതേ സമയം നിരവധി ചെറുകിട കുഴൽപ്പണ നിക്ഷേപകർ ഈ രംഗത്തേക്ക് കടന്നു വന്നിട്ടുണ്ട്. ഗൾഫിൽ ഡ്രൈവിങ് വിസയിലും മറ്റും ജോലി ചെയ്യുന്നവരാണ് ഇതിൽ പലരും. കുഴൽപ്പണ മാഫിയകളുമായി ഗൾഫിൽ വെച്ചുണ്ടായ സാമ്പത്തിക ഇടപാടാണ് നാട്ടിൽ വെച്ച് പ്രവാസി വ്യവസായിയെ തട്ടിക്കൊണ്ടു പോക്കലിലേക്ക് എത്തിയത്. ദമ്മാമിൽ ബിസിനസ് ചെയ്യുന്ന മുനീർ അവധിക്ക് നാട്ടിലെത്തിയതായിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP