Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

റാന്നിയിലെ വയോധികദമ്പതികളെ കൊലപ്പെടുത്തിയത് നാട്ടുകാരൻ തന്നെയെന്ന് സംശയം; വീട്ടിലുണ്ടായിരുന്ന തോക്കു മുക്കിയും കൊലപാതകം ആത്മഹത്യയെന്ന് വരുത്തിതീർത്തെന്ന് ആക്ഷേപം; തെളിവു നശിപ്പിക്കാൻ ശ്രമിച്ച സി.ഐയ്‌ക്കെതിരേ നടപടിയില്ല

റാന്നിയിലെ വയോധികദമ്പതികളെ കൊലപ്പെടുത്തിയത് നാട്ടുകാരൻ തന്നെയെന്ന് സംശയം; വീട്ടിലുണ്ടായിരുന്ന തോക്കു മുക്കിയും കൊലപാതകം ആത്മഹത്യയെന്ന് വരുത്തിതീർത്തെന്ന് ആക്ഷേപം; തെളിവു നശിപ്പിക്കാൻ ശ്രമിച്ച സി.ഐയ്‌ക്കെതിരേ നടപടിയില്ല

മറുനാടൻ മലയാളി ബ്യൂറോ

പത്തനംതിട്ട: റാന്നിയെ നടുക്കിയ വയോധികദമ്പതികളുടെ കൊലപാതകം അട്ടിമറിക്കാൻ ലോക്കൽ പൊലീസ് ശ്രമിച്ചതിന്റെ കഥകൾ പുറത്തുവരുന്നു. നാട്ടുകാരനായ, കാണാമറയത്തുള്ള പ്രതിയെ രക്ഷിക്കാൻ പൊലീസ് കള്ളക്കഥ മെനഞ്ഞുവെന്നു സൂചനകൾ. കഥകൾ ഓരോന്നായി പൊളിയുമ്പോഴും പിടിച്ചുനിൽക്കാൻ പുതിയ കഥ മെനഞ്ഞ് പൊലീസ് കൂടുതൽ പുലിവാലു പിടിക്കുകയാണ്. പോസ്റ്റുമോർട്ടം റിപ്പോർട്ട് പോലും വരുന്നതിനുമുൻപ് മരണം ആത്മഹത്യയാക്കി മുദ്രകുത്തുകയും സംഭവ സ്ഥലത്തുനിന്നു കിട്ടിയ തോക്ക് മുക്കുകയും ചെയ്ത റാന്നി സി.ഐക്കെതിരേ അന്വേഷണം നടത്താതെ പൊലീസ് ഉന്നതർ ഒത്തുകളിക്കുന്നു. ഈ കേസിൽ സി.ഐ ആരെയോ രക്ഷിക്കാൻ ശ്രമിക്കുന്നുവെന്നാണ് ഇതുവരെ നടന്ന സംഭവങ്ങൾ സൂചിപ്പിക്കുന്നത്.

ഇട്ടിയപ്പാറ ചുഴുകുന്നേൽ ജോർജ് ജോൺ(75), ഭാര്യ കുഞ്ഞമ്മ ജോർജ്(72) എന്നിവരുടെ ജീർണിച്ച മൃതദേഹങ്ങൾ ഡിസംബർ 16നു രാത്രി ഏഴരയോടെയാണു വീട്ടിനുള്ളിൽ കണ്ടെത്തിയത്. ആദ്യം മരണം ആത്മഹത്യയാക്കിയ പൊലീസ് ബന്ധുക്കൾ പ്രശ്‌നമുണ്ടാക്കിയതോടെ അതു തിരുത്തി.

ഉത്തർപ്രദേശ് സ്വദേശി ഫക്രുദീനാണ് (52) കൊല നടത്തിയതെന്ന് ഉറപ്പിച്ച സിഐ ടി. രാജപ്പൻ റാവുത്തർ അവിടെയെത്തി അയാളെ അറസ്റ്റ് ചെയ്ത് നാട്ടിൽ കൊണ്ടു വന്നു. സംഭവസ്ഥലത്തുനിന്നു കണ്ടെടുത്ത തോക്ക് മഹസറിൽ ഉൾക്കൊള്ളിക്കാതിരിക്കുകയും കൊലപാതകം ആത്മഹത്യയാണെന്നു പ്രഖ്യാപിക്കുകയും ചെയ്തതിന്റെ പേരിൽ സി.ഐ രാജപ്പൻ റാവുത്തറെ എസ്‌പി അന്വേഷണത്തിൽ നിന്നു മാറ്റിനിർത്തി. കോടതിയിൽനിന്ന് കസ്റ്റഡിയിൽ വാങ്ങിയ പ്രതി ഫക്രുദീൻ കൊലപാതകക്കുറ്റം പൂർണമായി നിഷേധിച്ചതോടെ പുതിയ കഥമെനയാനുള്ള തയ്യാറെടുപ്പിലാണ് പൊലീസ്. ഇതുവരെ സംഭവിച്ചത് ഇത്രയുമാണ്. എന്നാൽ ഇതിനിടയിൽ ഇണങ്ങാതെ പോയ ചില കണ്ണികൾ തേടി മറുനാടൻ നടത്തിയ അന്വേഷണത്തിലാണ് നാട്ടുകാരിൽ ആരോ ആണ് കൊലനടത്തിയത് എന്നുള്ള നിഗമനത്തിൽ എത്തിച്ചേർന്നത്. ഒപ്പം കേസ് അട്ടിമറിക്കാൻ സി.ഐ രാജപ്പൻ കൂട്ടു നിന്നുവെന്ന സംശയം ഉയർന്നിരിക്കുന്നതും.

പ്രധാനമായും നാലു ചോദ്യമാണ് ഇവിടെ ഉയരുന്നത്.

1. പോസ്റ്റുമോർട്ടം റിപ്പോർട്ട് പോലും വരുന്നതിനുമുൻപ് മരണം ആത്മഹത്യയാണെന്നു മാദ്ധ്യമങ്ങളെ തിരക്കിട്ട് അറിയിച്ചത് എന്തിന്?
ഭാര്യയെ ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തിയശേഷം ഭർത്താവ് കഴുത്തിൽ മുറിവുണ്ടാക്കി ആത്മഹത്യ ചെയ്യുകയായിരുന്നെന്നാണ് പൊലീസ് ആദ്യം നൽകിയ വിശദീകരണം.
2. കൊലപാതകം നടന്ന വീട്ടിൽനിന്നും കണ്ടെത്തിയ തോക്ക് എന്തുകൊണ്ട് സി.ഐ മഹസറിൽ എഴുതിയില്ല.
3. ദമ്പതികൾ മരിച്ച സംഭവം അറിഞ്ഞതിന്റെ പിറ്റേന്നു പോലും പൊലീസ് നായയുടെ സേവനം ഉപയോഗപ്പെടുത്താതിരുന്നത് വലിയ വീഴ്ചയായാണു കാണുന്നത്. ദിവസങ്ങൾക്കുശേഷം മാത്രമാണു വിരലടയാള വിദഗ്ധരെ തെളിവെടുപ്പിനെത്തിച്ചത്.
4. ഫക്രുദീനെ പിടിക്കുന്നതിനു മുൻപുതന്നെ അയാളാണ് പ്രതിയെന്നു മാദ്ധ്യമങ്ങളിലൂടെ സി.ഐ വാർത്തയാക്കി നൽകിയത് എന്തിന്?

ഉത്തർപ്രദേശിൽ ഫക്രുദീൻ പിടിയിലായതിനു പിന്നാലെ അയാൾ പിടിയിലായെന്നും കുറ്റം സമ്മതിച്ചുവെന്നും സി.ഐ രണ്ടു പ്രമുഖ ദിനപത്രങ്ങളിലൂടെ വാർത്ത നൽകി. തുടർന്നുള്ള ദിവസങ്ങളിൽ പൊടിപ്പും തൊങ്ങലും വച്ചുള്ള കഥകൾ മാദ്ധ്യമങ്ങൾ പടച്ചുവിട്ടു.
ഈ മൂന്നു ചോദ്യങ്ങളുടെ ഉത്തരങ്ങളിലും സി.ഐയ്ക്കുണ്ടായ വീഴ്ച (അതോ ആസൂത്രിതമായി ചെയ്തതോ?) വ്യക്തമാണ്. അങ്ങനെയുള്ള സി.ഐയെ മാറ്റിനിർത്തി അയാളെ വിശദമായി ചോദ്യം ചെയ്യുകയാണ് വേണ്ടത്.

നിലവിൽ തിരുവല്ലാ ഡിവൈ.എസ്‌പി തമ്പി എസ്. ദുർഗാദത്ത്, മല്ലപ്പള്ളി സി.ഐ ബിനു വർഗീസ്, പന്തളം എസ്.ഐ ബി. വിനോദ്കുമാർ എന്നിവർക്കാണ് ചോദ്യം ചെയ്യലിന്റെയും അന്വേഷണത്തിന്റെയും ചുമതല. ചോദ്യം ചെയ്യലിന്റെ ആദ്യ ദിവസങ്ങളിൽ തന്നെ പ്രതി കുറ്റം നിഷേധിച്ചിരുന്നു. എന്നാൽ, മറിച്ചുള്ള റിപ്പോർട്ടാണ് പൊലീസ് മാദ്ധ്യമങ്ങളിലൂടെ പുറത്തുവിട്ടത്.
പിന്നെ പുതിയ കഥ മെനഞ്ഞു. ഉത്തർപ്രദേശുകാരായ രണ്ടുപേർ കൂടി ഫക്രുദിനോടൊപ്പം ചുഴുകുന്നിൽ എത്തിയിരുന്നെന്നും അവരാണു ദമ്പതികളെ കൊന്നതെന്നുമാണ് ഇപ്പോൾ പറയുന്നത്. പ്രതി ഫക്രുദീന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ഇക്കാര്യം പറയുന്നതെന്ന് പൊലീസ് അറിയിച്ചിരുന്നു. ദമ്പതികളെ കൊല്ലുന്നതു കണ്ട് തടയാൻ ശ്രമിച്ചപ്പോൾ കൂട്ടുപ്രതികൾ തന്നെ പുറത്തേക്കു തള്ളിയിട്ടെന്നു ഫക്രുദീൻ ചോദ്യം ചെയ്യലിൽ പറഞ്ഞതെന്നാണു പൊലീസ് അറിയിച്ചത്. ഇക്കാര്യം പൂർണമായും വിശ്വസിക്കുന്നില്ലെന്നും ഫക്രുദീനെ പോളിഗ്രാഫ് പരിശോധനയ്ക്കു വിധേയനാക്കുമെന്നുമാണു പൊലീസ് നിലപാട്.

ഇവരുടെ വീട്ടിനുള്ളിൽ നിന്നും കാര്യമായി ഒന്നു മോഷണം പോയിട്ടില്ലെന്നായിരുന്നു പൊലീസ് ആദ്യം നൽകിയ വിശദീകരണം. ദമ്പതികളുടെ സംസ്‌കാരം കഴിഞ്ഞു രണ്ടു ദിവസത്തിനു ശേഷം ഇവരുടെ മകളുടെ സാന്നിധ്യത്തിൽ പൊലീസ് വീട്ടിനുള്ളിൽ പരിശോധന നടത്തിയിരുന്നു. വീടിന്റെ പല ഭാഗങ്ങളിലായി സൂക്ഷിച്ചിരുന്ന 18,500 രൂപ, കുഞ്ഞമ്മ ഉപയോഗിച്ചിരുന്ന സ്വർണാഭരണങ്ങൾ എന്നിവ നഷ്ടപ്പെടാതെ കണ്ടെത്തിയിരുന്നു. എന്നാൽ, ഒരു മാല കാണാനില്ലെന്ന് മകൾ വാർത്താസമ്മേളനത്തിൽ പരാതിപ്പെട്ടിരുന്നു.
ദമ്പതികളുടെ മരണം ആത്മഹത്യയല്ലെന്നു വീട്ടുകാരും നാട്ടുകാരും ഒരുപോലെ വിശ്വസിക്കുകയും പൊലീസ് ഏറെക്കുറെ പ്രതിക്കൂട്ടിലാകുകയും ചെയ്ത സാഹചര്യത്തിലാണു പ്രതിയെ പിടിക്കാൻ പൊലീസ് ഉത്തർപ്രദേശിലേക്കു പോയത്. മൂന്നു വർഷം മുമ്പ് ദമ്പതികളുടെ ഔട്ട്ഹൗസിൽ താമസിച്ചിരുന്ന ഫക്രുദീനെ അജ്മീർ പൊലീസിന്റെ സഹായത്തോടെ റാന്നി പൊലീസ് പിടികൂടി നാട്ടിലെത്തിച്ചു. കോടതി റിമാൻഡ് ചെയ്ത പ്രതിയെ കഴിഞ്ഞ ദിവസം ചോദ്യം ചെയ്യലിനായി പൊലീസ് കസ്റ്റഡിയിൽ നൽകിയിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP