Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

സലാലയിൽ മലയാളികളുടെ കൊലപാതകത്തിൽ തുമ്പുകിട്ടാതെ ഒമാൻ പൊലീസ്; നജീബിനെ കൊലപ്പെടുത്തി മുഹമ്മദ് ആത്മഹത്യ ചെയ്തതാവാമെന്ന് ഊഹാപോഹം; കവർച്ചക്കാർ കൊലപ്പെടുത്തിയതാവാമെന്നും സംശയം; കരീമിന്റെ ഇടപെടലും സംശയാസ്പദം: ബന്ധുക്കളുടെ പരാതിയിൽ റീപോസ്റ്റുമോർട്ടത്തിന് ഒരുങ്ങി അധികൃതർ

സലാലയിൽ മലയാളികളുടെ കൊലപാതകത്തിൽ തുമ്പുകിട്ടാതെ ഒമാൻ പൊലീസ്; നജീബിനെ കൊലപ്പെടുത്തി മുഹമ്മദ് ആത്മഹത്യ ചെയ്തതാവാമെന്ന് ഊഹാപോഹം; കവർച്ചക്കാർ കൊലപ്പെടുത്തിയതാവാമെന്നും സംശയം; കരീമിന്റെ ഇടപെടലും സംശയാസ്പദം: ബന്ധുക്കളുടെ പരാതിയിൽ റീപോസ്റ്റുമോർട്ടത്തിന് ഒരുങ്ങി അധികൃതർ

പ്രകാശ് ചന്ദ്രശേഖർ

മൂവാറ്റുപുഴ: സലാലയിൽ കൊല്ലപ്പെട്ട മൂവാറ്റുപുഴ സ്വദേശികളും അയൽവാസികളുമായ ബിസിനസ്സ് പങ്കാളികളുടെ മൃതദേഹം നാളെ വീണ്ടും പോസ്റ്റുമോർട്ടം നടത്തും. ഇതു സംബന്ധിച്ച് ഒമാൻ ആഭ്യന്തരമന്ത്രാലയം ബന്ധപ്പെട്ട പൊലീസ് അധികൃതർക്ക് നിർദ്ദേശം നൽകിയതായി ബന്ധുക്കൾക്കു വിവരം ലഭിച്ചു. മരണമടഞ്ഞവരുടെ ബന്ധുക്കൾ നൽകിയ പരാതികളുടെയും വെളിപ്പെടുത്തലുകളുടെയും പശ്ചാത്തലത്തിലാണ് ഒമാൻ ആഭ്യന്തരമന്ത്രാലയം സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണത്തിനും റീ പോസ്റ്റുമോർട്ടത്തിനും ഉത്തരവിട്ടിട്ടുള്ളത്.

മൂവാറ്റുപുഴ ആട്ടായം മുടവനാശ്ശേരി വീട്ടിൽ മുസ്തഫയുടെ മകൻ മുഹമ്മദ് (52), സമീപവാസിയായ ഉറവക്കുഴി പുറ്റമറ്റത്തിൽ പരേതനായ മുഹമ്മദ് കുഞ്ഞിന്റെ മകൻ നജീബ് (ബേബി-49) എന്നിവരാണ് മരണപ്പെട്ടത്. പോസ്റ്റുമോർട്ടത്തിന് ശേഷം മൃതദേഹം സലാലയിലെ സുൽത്താൻ ഖാബൂസ് ആശുപത്രി മോർച്ചറിയിൽ എംബാം ചെയ്ത് സൂക്ഷിച്ചിരിക്കുകയായിരുന്നു. നേരത്തെ നടത്തിയ പോസ്റ്റുമോർട്ടം റിപ്പോർട്ട് ഇനിയും പൊലീസ് പുറത്തുവിട്ടിട്ടില്ല. മരണമടഞ്ഞ നജീബിന്റെ ബന്ധുക്കൾ സലാലയിലെത്തി സ്വന്തം നിലക്ക് സംഭവത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. നജീബും മുഹമ്മദും സംഭവദിവസം കൃത്യസമയത്തുതന്നെ എത്തി ഭക്ഷണം കഴിച്ചുമടങ്ങിയെന്നാണ് ഇവർ സ്ഥിരമായി ഭക്ഷണം കഴിച്ചിരുന്ന സലാലയിലെ ഹോട്ടലുടമ നജീബിന്റെ ബന്ധുവിന് നൽകിയ വിവരം.

ഇതിനിടെ മരണത്തെക്കുറിച്ച് പല ഊഹാപോഹങ്ങളും പ്രചരിക്കുന്നുണ്ട്. സംഭവദിവസം രാത്രി പണം വീതം വയ്ക്കുന്നത് സംബന്ധിച്ച തർക്കത്തെത്തുടർന്ന് നജീബിനെ കൊലപ്പെടുത്തിയ ശേഷം മുഹമ്മദ് ആത്മഹത്യ ചെയ്തിരിക്കാമെന്നതാണ് ഇതിൽ പ്രധാനം. എന്നാൽ കരുത്തനായ നജീബിനെ കൊല്ലാൻ തക്ക ആരോഗ്യശേഷി അപകടത്തേത്തുടർന്ന് അവശനായ മുഹമ്മദിനില്ലെന്നാണ് ബന്ധുക്കളുടെ വെളിപ്പെടുത്തൽ. എതാനും മാസം മുമ്പ് കൊച്ചിയിൽ കാൽനട യാത്രക്കിടെ സ്വകാര്യബസ്സിടിച്ച് മുഹമ്മദിന് വാരിയെല്ലിന് പരിക്കേറ്റിരുന്നെന്നും ഇത് ഇനിയും പൂർണ്ണമായും സുഖപ്പെട്ടില്ലന്നും ഇതുമൂലം പെട്ടെന്ന് എഴുന്നേൽക്കുകയോ ബലപ്രയോഗത്തിനോ ഇയാൾക്ക് സാധിക്കില്ലെന്നും ബന്ധുക്കൾ വ്യക്തമാക്കുന്നു.

ഇതിനും പുറമേ രക്തം കണ്ടാൽ തലകറങ്ങി വീഴുന്ന അസുഖവും മുഹമ്മദിനുണ്ട്. ഈ സാഹചര്യത്തിൽ മുഹമ്മദ് ഒരിക്കലും നജീമിനെ കൊല ചെയ്യാൻ കഴിയില്ലെന്നാണ് ബന്ധുക്കളുടെ ഉറച്ച വിശ്വാസം. ട്രയൽ റൺ വിജയകരമായി പൂർത്തിയായ സാഹചര്യത്തിൽ ഒമാനി കരാർ പ്രകാരമുള്ള തുക മുഹമ്മദിനും നജീബിനും കൈമാറിയിരിക്കാമെന്നും താമസസ്ഥലത്ത് സൂക്ഷിച്ചിരുന്ന ഈ തുക തട്ടിയെടുക്കാൻ കവർച്ച സംഘം ഇരുവരെയും കൊലപ്പെടുത്തിയതാവാമെന്ന പ്രചാരണവും ഉയരുന്നുണ്ട്. ബിസിനസ് പങ്കാളിയായി ഒപ്പം കൂടിയ കോഴിക്കോട് സ്വദേശി കരീമിന്റെ ഇടപെടലുകളാണ് ഇവരുടെ മരണത്തിന് കാരണമെന്നാണ് ഇരുവരുടെയും ബന്ധുക്കളുടെ സംശയം.

ഇതു സംബന്ധിച്ച് സൂചനകൾ വ്യക്തമാക്കുന്ന വാട്‌സാപ് സന്ദേശം മരണമടഞ്ഞവരിൽ ഒരാളുടെ ബന്ധുവിന് ലഭിച്ചിട്ടുണ്ട്. കൂടുതൽ അന്വേഷണത്തിനും തെളിവെടുപ്പിനുമായി ഇത് ആലൂവ റൂറൽ എസ് പി ക്കും ഇന്ത്യൻ എംബസി വഴി ഒമാൻ പൊലീസിനും കൈമാറിയിട്ടുണ്ട്. ഇതിനിടെ സലാലയിൽ ക്രഷർ യൂണിറ്റ് സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് കരീമും മരണമടഞ്ഞവര്ും തമ്മിൽ അസ്വാരസ്യങ്ങൾ നിലനിന്നിരുന്നതായുള്ള സൂചനകളും പുറത്തുവന്നിട്ടുണ്ട്. മുഹമ്മദും നജീബും കരീമും 20 ശതമാനം പങ്കാളിത്തവും ഒമാനിക്ക് 40 ശതമാനം പങ്കാളിത്തവുമാണ് സലാലയിൽ ക്രഷർ യൂണിറ്റ് സ്ഥാപിക്കാൻ കരാർ തയ്യാറാക്കിയിരുന്നതെന്നാണ് മരണമടഞ്ഞ മുഹമ്മദിന്റെ ബന്ധു സമദ് നൽകിയ വിവരം.

എന്നാൽ കരീം പണം ഇറക്കിയില്ലെന്നും ഈ വിഷയത്തിൽ നജീബും മുഹമ്മദും രേഖാമൂലം പരാതിപ്പെട്ടപ്പോൾ സമ്പന്നനായ ഒമാനി കരീമിന്റെ വിഹിതം കൂടി മുതലിറക്കി നിർമ്മാണ പ്രവർത്തനങ്ങൾ മുന്നോട്ടുകൊണ്ടുപോകുകയായിരുന്നെന്നും മരണമടഞ്ഞ മുഹമ്മദിന്റെ ബന്ധു വെളിപ്പെടുത്തി. വൻതുക ലാഭംകിട്ടുന്ന ക്രഷർ യൂണിറ്റ് നിർമ്മാണത്തിൽ നിന്നും തന്നെ ഒഴിവാക്കിയതിൽ വൈരാഗ്യം സൂക്ഷിച്ചിരുന്ന ഇയാൾ നിർമ്മാണം പൂർത്തിയായി മുഹമ്മദിനും നജീബിനും പണം കൈയിലെത്തുമെന്ന സാഹചര്യം വന്നപ്പോൾ ആസൂത്രിതമായി ഇവരെ വകവരുത്തിയതായിരിക്കാമെന്നാണ് മരണമടഞ്ഞവരുടെ ബന്ധുക്കളുടെ പ്രധാന സംശയം.

വർഷങ്ങളായി സലാലയിൽ ഹോളോബ്രിക്‌സ് യൂണിറ്റ് നടത്തിവന്നിരുന്ന കരീമാണ് ക്രഷർ യൂണിറ്റ് നിർമ്മാണ കരാറിന്റെ സൂത്രധാരൻ എന്നാണ് നാട്ടിൽ ലഭിച്ചിട്ടുള്ള വിവരം. പരിചയക്കാരനായ ഒമാനി ക്രഷർ നിർമ്മാണത്തിൽ മുതലിറക്കാമെന്നറിയിച്ചപ്പോൾ ഇതേക്കുറിച്ച് യാതൊന്നും അറിയില്ലായിരുന്ന കരീം സ്വന്തമായി ക്രഷർ നടത്തിയിരുന്ന മുഹമ്മദിനെ ഒപ്പം കൂട്ടാൻ സുഹൃത്തായ നജീബുവഴി സമ്മർദ്ദം ചെലത്തുകയായിരുന്നെന്നും ഇതേത്തുടർന്ന് ഉള്ളതെല്ലാം വിറ്റുപെറുക്കിയും കടംവാങ്ങിയും ഇവർ ഇരുവരും കരീമിനൊപ്പം ചേരുകയായിരുന്നെന്നുമാണ് ഇരുവരുടെയും ബന്ധുക്കൾ പങ്കുവയ്ക്കുന്ന വിവരം. ക്രഷർ യൂണിറ്റുനിർമ്മാണത്തിൽ മുതലിറക്കിയ ഇരുവരുടെയും കുടുംബങ്ങൾ ഇന്നു വൻ സാമ്പത്തിക ബാദ്ധ്യതയിലാണെന്നും ബന്ധുക്കൾ വെളിപ്പെടുത്തി.

കഴിഞ്ഞ ഞായറാഴ്ച രാവിലെ ഒരാളെ സലാലയിൽ ദാരീസിലെ താമസസ്ഥലത്തും മറ്റൊരാളെ സമീപത്തുള്ള കെട്ടിടത്തിന് താഴെയുമാണ് മരിച്ച നിലയിൽ കണ്ടത്. ഇരുവരും ഒന്നരവർഷം മുമ്പ് വിസിറ്റിങ് വിസയിലാണ് സലാലയിൽ എത്തിയത്. ഇവിടെ തുംറൈത്ത് എന്ന സ്ഥലത്ത് ക്രഷർ യൂണിറ്റ് സ്ഥാപിക്കുന്നതിനായിരുന്നു യാത്ര. ക്രഷറിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ അവസാന ഘട്ടത്തിലെത്തിയിരുന്നു. കഴിഞ്ഞ ശനിയാഴ്ച ട്രയൽ റണ്ണും നടന്നിരുന്നു.26 ന് മുഹമ്മദ് നാട്ടിലേക്ക് മടങ്ങൂന്നതിനും പദ്ധതിയിട്ടിരുന്നു. ടിക്കറ്റ് ശരിയായിട്ടുള്ള വിവരം ശനിയാഴ്ച രാത്രി ഭാര്യയെ വിളിച്ചുപറഞ്ഞിരുന്നു. പിന്നീട് മണിക്കൂറുകൾ പിന്നിട്ടപ്പോൾ മരണവിവരമാണ് എത്തുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP