Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

ജയരാജന് ആരോഗ്യപ്രശ്‌നങ്ങളില്ലെന്ന് വ്യക്തമാക്കിയ ഡോക്ടറും കുടുങ്ങും; ജയരാജന്റെ നീക്കങ്ങളെല്ലാം തടയിട്ടു സിബിഐ; സെൻട്രൽ ജയിലിലേക്ക് അയയ്ക്കാൻ കെണിയൊരുക്കി അന്വേഷണസംഘം

ജയരാജന് ആരോഗ്യപ്രശ്‌നങ്ങളില്ലെന്ന് വ്യക്തമാക്കിയ ഡോക്ടറും കുടുങ്ങും; ജയരാജന്റെ നീക്കങ്ങളെല്ലാം തടയിട്ടു സിബിഐ; സെൻട്രൽ ജയിലിലേക്ക് അയയ്ക്കാൻ കെണിയൊരുക്കി അന്വേഷണസംഘം

രഞ്ജിത് ബാബു

കണ്ണൂർ: കതിരൂർ മനോജ് വധക്കേസിൽ പ്രതിസ്ഥാനത്തുള്ള സിപിഐ.(എം). ജില്ലാ സെക്രട്ടറി പി.ജയരാജന് ആരോഗ്യപ്രശ്‌നങ്ങളുണ്ട് എന്നു സാക്ഷ്യപ്പെടുത്തിയ ഡോക്ടർമാർ കുടുങ്ങും. ജില്ലാ ആശുപത്രിയിൽ ജയരാജനെ ചികിത്സിച്ച ഡോക്ടർ അദ്ദേഹത്തെ പരിയാരം സഹകരണ ഹൃദയാലയയിൽ പ്രവേശിപ്പിക്കണമെന്നാണ് നിർദേശിച്ചിട്ടുള്ളത്. ജയിൽ ഡോക്ടറും ഇത് അംഗീകരിക്കുകയായിരുന്നു. എന്നാൽ സിബിഐ ഇതെല്ലാം നിരീക്ഷിക്കുന്നുണ്ട്.

സഹകരണ ഹൃദയാലയയിൽ നേരത്തെ മുതൽ ജയരാജനെ ചികിത്സിച്ചിരുന്ന ഡോക്ടർ എസ്.എം. അഷറഫ് ഇപ്പോൾ ജയരാജന് ആരോഗ്യപ്രശ്‌നങ്ങളില്ലെന്ന് സാക്ഷ്യപ്പെടുത്തിയ മെഡിക്കൽ റിപ്പോർട്ട് സിബിഐ. ശേഖരിച്ചു കഴിഞ്ഞു. സിപിഐ(.എം)യും ജയരാജനും ഏതെല്ലാം തരത്തിൽ മറികടക്കാൻ ശ്രമിക്കുന്നുവോ അതിനെല്ലാം തടയിടുന്ന തെളിവുകൾ അവർ ശേഖരിച്ചു വച്ചിട്ടുമുണ്ട്.

നാല്പത്തെട്ടു മണിക്കൂർ നിരീക്ഷിച്ച ശേഷം ജയരാജനെ ഡിസ്ചാർജ് ചെയ്യാനാകുമെന്ന് ഡോക്ടർ അഷറഫ് തന്നെ സിബിഐ. ക്ക് മൊഴി നൽകിയിട്ടുമുണ്ട്. അതേത്തുടർന്ന് സിബിഐ, ഡിവൈ.എസ്‌പി. ഹരി ഓംപ്രകാശ് ഡോക്ടർക്ക് നോട്ടീസ് നൽകുകയും നാളെ സിബിഐ.യുടെ ക്യാമ്പ് ഓഫീസായ തലശ്ശേരി റസ്റ്റ് ഹൗസിൽ ചോദ്യം ചെയ്യാൻ ഹാജരാകണമെന്ന് ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്.

പി ജയരാജൻ സഹകരണ ഹൃദയാലയത്തിൽ തനിക്ക് ആഡംബരമുറി വേണമെന്ന ആവശ്യം ഉന്നയിച്ചിരുന്നു. എന്നാൽ ഇത് ജയിൽ അധികൃതർ അംഗീകരിച്ചില്ല. നേരത്തെ 810 -ാം നമ്പർ എക്‌സിക്യൂട്ടീവ് മുറിയിലായിരുന്നു ജയരാജൻ കഴിഞ്ഞിരുന്നത്. അതേമുറി വേണമെന്ന ജയരാജന്റെ ആവശ്യത്തിന് ജയിൽ അധികൃതർ വഴങ്ങിയില്ല. കോടതി റിമാൻഡ് ചെയ്തതിനുശേഷം സഹകരണ ഹൃദയാലയയിൽ നൽകിയ ചികിത്സാരേഖകൾ ജയിൽ സൂപ്രണ്ട് ആവശ്യപ്പെട്ടിരിക്കയാണ്. ജയരാജനെ കസ്റ്റഡിയിൽ വേണമെന്ന സിബിഐ.യുടെ ഹരജി തിങ്കളാഴ്ച സെഷൻസ് കോടതി പരിഗണിക്കുമ്പോൾ ശക്തമായ തെളിവുകൾ ഹാജരാക്കാനാണ് സിബിഐ.ഒരുങ്ങുന്നത്.

ജയരാജന് ആരോഗ്യ പ്രശ്‌നങ്ങൾ ഉണ്ടെന്ന ജില്ലാ ആശുപത്രി ഡോക്ടറുടേയും ജയിൽ ഡോക്ടറുടേയും സാക്ഷ്യപത്രം ജയരാജന്റെ വക്കീൽ ഹാജരാക്കിയേക്കും. എന്നാൽ അതിന് തടയിടുന്ന രീതിയിലാണ് സിബിഐ. ജയരാജനെ നാളിതുവരെ ചികിത്സിച്ച ഡോക്ടറിൽ നിന്നും മെഡിക്കൽ റിപ്പോർട്ട് എഴുതി വാങ്ങി നാളെ അയാളെ ചോദ്യം ചെയ്യുന്നതോടുകൂടി ജയരാജന്റെ പരിയാരം വാസം അവസാനിപ്പിക്കാനാണ് സിബിഐയുടെ നീക്കം.

2004, 2005 , 2007, 2015 എന്നീ വർഷങ്ങളിൽ ജയരാജൻ ആൻജിയോപ്ലാസ്റ്റിക്കു വിധേയനായിട്ടുണ്ടെന്ന് ഡോ അഷറഫ് സിബിഐ. സംഘത്തോട് പറഞ്ഞു. ജയരാജൻ ആവശ്യപ്പെട്ടതനുസരിച്ചാണ് കോടതിയിൽ കീഴടങ്ങാൻ ഡിസ്ചാർജ് നൽകിയതെന്നും ഡോ അഷറഫ്, സിബിഐ.ഡിവൈ.എസ്‌പി. ഹരി ഓം പ്രകാശിനോട് പറഞ്ഞു. മറ്റു ഡോക്ടർമാരോടും സിബിഐ.സംഘം സംസാരിച്ചു. തന്റെ ആരോഗ്യസ്ഥിതി കോടതിയെ ബോധ്യപ്പെടുത്താൻ പരിയാരത്തുനിന്നും ആംബുലൻസിലാണ് ജയരാജൻ കോടതിയിൽ കീഴടങ്ങാനെത്തിയത്. മാർച്ച് 11 വരെ കോടതി റിമാൻഡ് ചെയ്യപ്പെട്ട ജയരാജൻ ആരോഗ്യ പ്രശ്‌നങ്ങൾ പറഞ്ഞാണ് ആശുപത്രിയിൽത്തന്നെ കഴിയുന്നത്. എന്നാൽ നാളെ സിബിഐ. നല്കുന്ന തെളിവുകൾ ശക്തമായാൽ ജയരാജന് കണ്ണൂർ സെൻട്രൽ ജയിലിലേക്ക് പോകേണ്ടി വരും. അതുവഴി സിബിഐക്ക് ജയരാജനെ ചോദ്യം ചെയ്യാനും എളുപ്പമാകും. അത്തരമൊരു കെണി ഒരുക്കിയിരിക്കയാണ് സിബിഐ. സംഘം.

കതിരൂർ മനോജ് വധക്കേസിൽ ഒരു മാസത്തേക്കാണ് തലശ്ശേരി പ്രിൻസിപ്പൽ സെഷൻസ് ജഡ്ജി വി.ജി. അനിൽകുമാർ ജയരാജനെ റിമാൻഡ് ചെയ്തത്. മുൻകൂർ ജാമ്യ ഹർജി ഹൈക്കോടതി തള്ളിയതിനാലാണ് ജയരാജൻ കോടതിയിൽ കീഴടങ്ങിയത്. ഒരു മാസത്തേക്ക് കണ്ണൂർ സെൻട്രൽ ജയിലിലേക്ക് അയച്ച ജയരാജനെ ജയിലിലെത്തിക്കുകയും ആരോഗ്യപ്രശ്‌നങ്ങൾ ഉണ്ടെന്നു കാട്ടി പരിയാരം ഹൃദയാലയയിലേക്ക് കൊണ്ടുപോകുകയുമായിരുന്നു. എന്നാൽ സിബിഐ.യുടെ കണ്ണുകൾ എല്ലാറ്റിനും പിറകിൽ ഉണ്ടായിരുന്നുവെന്ന ധാരണ ആർക്കും ഉണ്ടായിരുന്നില്ല. ജയരാജനെ ജില്ലാ ആശുപത്രിയിൽ ചികിത്സക്ക് വിധേയനാക്കിയപ്പോഴും അവിടെ സിബിഐ. ഉണ്ടായിരുന്നു. അവിടെനിന്നു തന്നെ ജയരാജന്റെ ആരോഗ്യപ്രശ്‌നത്തിൽ സിബിഐ. ക്കു സംശയം ജനിച്ചു. അതേത്തുടർന്നുള്ള അന്വേഷണമാണ് ജയരാജന് നിലവിൽ കാര്യമായ ആരോഗ്യപ്രശ്‌നങ്ങളില്ലെന്ന വിലയിരുത്തലിൽ സിബിഐ. എത്തിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP