Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കടം വാങ്ങിയും സ്വർണം പണയം വച്ചും പണം നൽകുമ്പോൾ നിറഞ്ഞ പ്രതീക്ഷയായിരുന്നു; മുഖ്യമന്ത്രിയുടെ ഓഫീസിലെ ജീവനക്കാരനെന്ന് പരിചയപ്പെടുത്തിയപ്പോൾ വേറൊന്നും നോക്കിയില്ല; പാർട്ടിഫണ്ടിലേക്ക് പറഞ്ഞാണ് പണം വാങ്ങിയത്;പി.ശശിയുടെ സഹോദരൻ പി.സതീശന്റെ ജോലിതട്ടിപ്പിൽ കൂടുതൽ വിവരങ്ങൾ വെളിപ്പെടുത്തി പരാതിക്കാരി; കണ്ണൂർ വിമാനത്താവളത്തിലെ സതീശന്റെ ജോലി തട്ടിപ്പിന്റെ ശബ്ദരേഖയും പുറത്ത്

കടം വാങ്ങിയും സ്വർണം പണയം വച്ചും പണം നൽകുമ്പോൾ നിറഞ്ഞ പ്രതീക്ഷയായിരുന്നു; മുഖ്യമന്ത്രിയുടെ ഓഫീസിലെ ജീവനക്കാരനെന്ന് പരിചയപ്പെടുത്തിയപ്പോൾ വേറൊന്നും നോക്കിയില്ല; പാർട്ടിഫണ്ടിലേക്ക് പറഞ്ഞാണ് പണം വാങ്ങിയത്;പി.ശശിയുടെ സഹോദരൻ പി.സതീശന്റെ ജോലിതട്ടിപ്പിൽ കൂടുതൽ വിവരങ്ങൾ വെളിപ്പെടുത്തി പരാതിക്കാരി; കണ്ണൂർ വിമാനത്താവളത്തിലെ സതീശന്റെ ജോലി തട്ടിപ്പിന്റെ ശബ്ദരേഖയും പുറത്ത്

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ആശ്രിതനിയമനത്തിന്റെ പേരിൽ പി.ശശിയുടെ സഹോദരൻ പി.സതീശൻ ജോലി തട്ടിപ്പ് നടത്തിയതിന്റെ കൂടുതൽ വിവരങ്ങൾ പുറത്തുവന്നു.പാർട്ടി ഫണ്ടിലേക്ക് പണം ആവശ്യപ്പെട്ടാണ് പി.സതീശൻ തട്ടിപ്പ് നടത്തിയതെന്നാണ് പരാതിക്കാരി വെളിപ്പെടുത്തിയത്.ഇയാൾ മുഖ്യമന്ത്രിയുടെ ഓഫീസിലെ ജീവനക്കാരനാണെന്ന് തെറ്റിദ്ധരിച്ചതുകൊണ്ടാണ് പണം നൽകിയത്.സ്വർണം പണയം വച്ച് നൽകിയ പണമാണ് ഇതോടെ നഷ്ടമായതെന്ന് പരാതിക്കാരി ഒരു ചാനലിനോട് വ്യക്തമാക്കി.

മുഖ്യമന്ത്രി പിണറായി വിജയന്റെ പേരുപറഞ്ഞായിരുന്നു തട്ടിപ്പ്. വിജയേട്ടനുമായി തനിക്ക് അടുത്ത ബന്ധമാണുള്ളതെന്ന് പി.സതീശൻ അവകാശപ്പെട്ടു.തദ്ദേശഭരണ സഥാപനത്തിലെ ആശ്രിത നിയമനത്തിന് ഉണ്ടായിട്ടുള്ള തടസ്സം നീക്കാമെന്നും ജോലി വാങ്ങിത്തരാമെന്നുമായിരുന്നു വാഗ്ദാനം.തയ്യൽ ജോലി ചെയ്യുന്ന പരാതിക്കാരി സ്വർണം പണയം വച്ചതിന് പിന്നാലെ കടം കൂടി വാങ്ങിയാണ് സതീശനെ സമീപിച്ചത്. എന്നാൽ, ജോലി കിട്ടാൻ ഒരുസാധ്യതയുമില്ലെന്ന് ഒടുവിൽ തിരിച്ചറിഞ്ഞു.പഞ്ചായത്ത് ഡിപ്പാർട്ട്മെന്റിൽ ജോലിചെയ്തിരുന്ന കാലയളവിൽ മരിച്ച ഭർത്താവിന്റെ വിധവയ്ക്ക് ജോലിക്കുള്ള ഉത്തരവ് ശരിയാക്കിത്തരാം എന്ന് പറഞ്ഞായിരുന്നു തട്ടിപ്പ് നടത്തിയത്.

അതിനിടയിൽ കണ്ണൂർ വിമാനത്താവളത്തിലേക്കുള്ള ജോലി വാഗ്ദാനം ചെയ്ത് പി സതീശൻ പണിമിടപാട് നടത്തിയത് സ്ഥിരീകരിക്കുന്ന ശബ്ദരേഖ പുറത്തുവന്നു. ജോലി ലഭിക്കാത്തത് ചോദ്യം ചെയ്തപ്പോൾ പണം തിരികെ നൽകാമെന്നും ഇയാൾ പറയുന്നുണ്ട്.പി സതീശന് അർഹിക്കുന്ന ശിക്ഷ നൽകണമെന്നും മുപ്പത് വർഷമായി അദ്ദേഹവുമായി ബന്ധമില്ലെന്നും സഹോദരനും സിപിഐ.എം മുൻ ജില്ലാ സെക്രട്ടറിയുമായ പി. ശശി ഇന്നലെ പറഞ്ഞിരുന്നു.കുടുംബാംഗങ്ങൾക്ക് അപമാനം വരുത്തിവച്ച ഒട്ടേറെ സംഭവങ്ങളെ തുടർന്നാണ് പേരിലാണ് സഹോദരനുമായുള്ള ബന്ധം അവസാനിപ്പിച്ചതെന്നും പി. ശശി പറഞ്ഞു.മുഖ്യമന്ത്രി പിണറായി വിജയന്റെയും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെയും പേരിൽ സാമ്പത്തിക തട്ടിപ്പ് നടത്തിയ കേസിൽ കഴിഞ്ഞ ദിവസമാണ് സതീശനെ പൊലീസ് അറസ്റ്റുചെയ്തത്.

ഇയാൾക്കെതിരെ നേരത്തേ വഞ്ചനാക്കുറ്റം ചുമത്തി പൊലീസ് കേസെടുത്തിരുന്നു.കോഴിക്കോട് കസബാ പൊലീസാണ് സാമ്പത്തിക തട്ടിപ്പുകേസിൽ സതീശനെ അറസ്റ്റു ചെയ്തത്. യുവതിയുടെ ആരോപണം വന്നതിന് പിന്നാലെ സതീശനെതിരെ കൂടുതൽ പേർ പരാതിയുമായി രംഗത്തെത്തിയിട്ടുണ്ട്.

അടുത്തിടെ പി.ശശിയെ പാർട്ടിയിലേക്ക് തിരിച്ചെടുത്തിരുന്നു. അധികം വൈകാതെ പി ശശി പാർട്ടിയിലെ കരുത്തനായി മാറുമെന്നും അദ്ദേഹം കണ്ണൂർ ജില്ലാ സെക്രട്ടറിയായേക്കുമെന്നുമുള്ള വാർത്തകൾ പുറത്തുവരുകയുണ്ടായി. ഇതിനിടെയാണ് പി ശശിയുടെ സഹോദരൻ പി സതീശനെതിരെ സാമ്പത്തിക തട്ടിപ്പു ആരോപണം ഉയരുന്നതും ഇത് മാധ്യമങ്ങളിൽ വാർത്തയാകുന്നതും. മുഖ്യമന്ത്രിയുടെയും കോടിയേരി ബാലകൃഷ്ണന്റെയും പേരിൽ സാമ്പത്തിക തട്ടിപ്പു നടത്തിയെന്ന ആരോപണത്തെ തുടർന്നാണ് പി സതീശനെ പൊലീസ് അറസ്റ്റു ചെയ്തത്. വർഷങ്ങൾക്ക് മുമ്പ് തന്നെ സഹോദരൻ പി ശശിയുമായുള്ള ബന്ധം അവസാനിപ്പിച്ച വ്യക്തിയാണ് സതീശൻ. എന്നാൽ, തട്ടിപ്പുകൾ നടത്താൻ വേണ്ടി സഹോദരന്റെ പേര് ശരിക്കും ഉപയോഗിക്കുകയുമായിരുന്നു.

പി ശശി കണ്ണൂർ പാർലമെന്റ് മണ്ഡലത്തിലേക്ക് മത്സരിക്കുന്ന വേളയിൽ തന്നെ സഹോദരൻ പി സതീശനെതിരെ തട്ടിപ്പ് ആരോപണങ്ങൾ ഉയർന്നിരുന്നു. അന്ന് ഗൾഫിലേക്ക് ആളെ റിക്രൂട്ട് ചെയ്യാനെന്ന പേരിൽ സാമ്പത്തിക തട്ടിപ്പു നടത്തുകയായിരുന്നു. ഇതിൽ പാർട്ടി സഖാക്കൾ അടക്കം നിരവധി പേർ വീഴുകയും ചെയ്തു. അന്ന് മുതൽ പി ശശി സഹോദരനെ പുറംതള്ളിയിരുന്നു. മൊറാഴയിലെ കുടുംബത്തിലും സതീശൻ പുകഞ്ഞ കൊള്ളിയാണ്. എന്തിലും സകല തരികിട പരിപാടികളുമായി സജീവമായി വിലസുകയായിരുന്നു ഇയാൾ.

സ്ഥലം വിൽപ്പനയുടെ ബ്രോക്കർ എന്ന നിലയിലും റിക്രൂട്ട്മെന്റ് ഏജന്റ് എന്ന നിലയിലും പ്രവർത്തിച്ച് ഇയാൾ നടത്തുന്ന തട്ടിപ്പുകൾ പി ശശിയുടെയും പാർട്ടിയുടെയും മുമ്പിൽ പലതവണ എത്തുകയുണ്ടായി. ശല്യം സഹിക്കാൻ സാധിക്കാത്ത അവസ്ഥ വന്നതോടെ പലരും പൊലീസിൽ പരാതി നൽകി. തട്ടിപ്പിന് ഇരയായവർ ശശിയെ ഫോണിൽ ബന്ധപ്പെട്ടപ്പോൾ തന്റെ അറിവോടെയല്ല ഇതൊന്നും നടക്കുന്നതെന്നും തന്റെ അനിയനാണെന്ന യാതൊരു പരിഗണനയും വേണ്ടെന്നുമാണ് അദ്ദേഹം അഭിപ്രായപ്പെട്ടത്. സംഭവം കണ്ണൂരിലെ പാർട്ടിയുടെയും മുഖ്യമന്ത്രിയുടെ ഓഫീസിന്റെയും ശ്രദ്ധയിൽ പെട്ടിരുന്നു. ഇതോടെയാണ് ശക്തമായ നടപടി സ്വീകരിക്കാൻ നിർദ്ദേശം നൽകിയത്.

തന്റെ പേരു പറയുന്ന അവതാരങ്ങളെ സൂക്ഷിക്കണമെന്ന മുന്നറിയിപ്പു നൽകിയ മുഖ്യമന്ത്രി ഈ വിഷയത്തിലും ശക്തമായ നിലപാട് സ്വീകരിച്ചു. മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ടതു കൊണ്ടു കൂടിയാണ് ഇയാളെ പൊലീസ് അറസ്റ്റു ചെയ്തതും. സതീശന്റെ സാമ്പത്തിക തട്ടിപ്പുകൾ ഏറ്റവും അധികം തലവേദന ഉണ്ടാക്കിയത് പി ശശിക്കും കുടുംബത്തിനുമായിരുന്നു. എന്നാൽ സഹോദരനെ ഒരു തലത്തിലും സഹായിക്കാൻ മുൻ സിപിഎം നേതാവ് തയ്യാറായില്ലെന്നാണ് പുറത്തുവരുന്ന വിവരം.

പണം വാങ്ങുന്നതിനായി ഉദ്യോഗാർത്ഥികളെ സമീപിക്കുന്ന സമയത്ത് പി.സതീശന്റെ പക്കൽ രണ്ട് ഫോണുകൾ ഉണ്ടായിരിക്കുമെന്ന് കസബ സ്റ്റേഷനിൽ പരാതി നൽകാനെത്തിയ സ്ത്രീ മാധ്യമപ്രവർത്തകരോട് പറഞ്ഞു.ഒരു ഫോണിലേക്ക് ഈ സമയം കോളു വരും. അല്ലെങ്കിൽ ആരെയെങ്കിലും വിളിക്കുന്നതായി ഭാവിക്കും. ഫോൺ എടുക്കുന്ന സതീശൻ മറുഭാഗത്ത് സിപിഎം ജില്ലാ നേതാക്കൾ ആണെന്ന ഭാവേനയാണ് സംസാരിക്കുന്നത്. തന്നെ സമീപിച്ചപ്പോൾ കോഴിക്കോട് ജില്ലാ സെക്രട്ടറി പി.മോഹനനെയാണ് വിളിച്ചതെന്ന് പരാതിക്കാരി പറയുന്നു. ''ഹലോ മോഹനന്മാഷല്ലേ... ഇത് ഞാനാണ്... വിജയേട്ടൻ (മുഖ്യമന്ത്രി) ഇപ്പോ എവിടെയാ... പാലത്തിന്റെ ഉദ്ഘാടനത്തിന് വരുമോ? ഫോണൊന്ന് വിജയേട്ടന് കൊടുത്തേ... ഇങ്ങനെയാണ് ഫോൺവിളി പോകുന്നത്. ഇത് കേൾക്കുന്ന ആരും മുഖ്യമന്ത്രിയും സിപിഎം നേതാക്കളുമായി അടുത്ത ബന്ധമുണ്ടെന്ന് വിശ്വസിച്ച് പണം നൽകുകയാണ്.

പി.ശശിയുടെ പേരിലും അയാൾ ഇടപാടുകാരെ വഞ്ചിച്ചിരുന്നു. കണ്ണൂർ വിമാനത്താവളത്തിന്റെ പേരിലും നിരവധി പേരിൽ നിന്ന് പണം വാങ്ങിയതായി ആക്ഷേപമുണ്ട്. ഏഴ് പോസ്റ്റുകളിൽ സിപിഎം ആണ് നിയമനം നടത്തുന്നതെന്ന് പറഞ്ഞ് ഉദ്യോഗാർത്ഥികളിൽ നിന്ന് 10,000 രൂപ വീതമാണ് വാങ്ങിയതെന്ന് പണം നഷ്ടപ്പെട്ട ഒരാൾ പ്രതികരിച്ചു. പി.സതീശനെതിരെ വഞ്ചനാകുറ്റത്തിനാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. പരാതി നൽകിയ സ്ത്രീയിൽ നിന്നും പരാതി സ്വീകരിക്കാൻ പോലും തയ്യാറാകാതെ എസ്‌ഐ സ്റ്റേഷനു പുറത്തേക്ക് പോയത് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തതോടെയാണ് സിഐ എത്തി പരാതി സ്വീകരിച്ചത്.

എൻജിനീയറിങ്ങ് കഴിഞ്ഞുനിൽക്കുന്ന വിദ്യാർത്ഥികൾക്ക് ജോലി വാങ്ങിത്തരാം എന്ന് പറഞ്ഞ് നിരവധി പേരിൽ നിന്നും ഇയാൾ പണം തട്ടിയെന്നും ആരോപണമുണ്ട്. ഇതിനിടെ കണ്ണൂർ വിമാനത്താവളത്തിൽ ജോലി വാഗ്ദാനം ചെയ്തും സതീശൻ തട്ടിപ്പ് നടത്തിയതായി പരാതിഉയർന്നു. പതിനായിരം രൂപ വീതം അപേക്ഷകരിൽ നിന്ന് വാങ്ങിയതായി പരാതിക്കാർ ആരോപിച്ചു. ഇയാളുടെ രാഷ്ട്രീയബന്ധത്തിന്റെ പേരിൽ പരാതികൾ ഒതുക്കിത്തീർക്കുകയാണെന്ന ആരോപണം തുടക്കത്തിലുണ്ടായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP