Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഇളയമകളുടെ മരണത്തിൽ അസ്വാഭാവികതയില്ല; ആറു കൊല്ലം മുമ്പ് കീർത്തന മരിച്ചത് അസുഖ ബാധിതയായി തന്നെ; സൗമ്യയെ തളർത്തിയത് പരിതാപകരമായ ജീവിത സാഹചര്യങ്ങളും; ഭർത്താവിന്റെ ക്രൂര മർദ്ദനവും ഉപേക്ഷിക്കലും തളർത്തിയതോടെ എല്ലാവരോടും തോന്നിയത് പക; ജീവിതം അടിച്ചുപൊളിക്കാൻ എന്തു ചെയ്യുമെന്ന മാനസിക നിലയിൽ അച്ഛനേയും അമ്മയേയും മൂത്തമകളേയും കൊലപ്പെടുത്തി; പിണറായി കൊലയിൽ രണ്ടാമന്റെ ഇടപെടൽ സംശയിച്ച് പൊലീസ്

ഇളയമകളുടെ മരണത്തിൽ അസ്വാഭാവികതയില്ല; ആറു കൊല്ലം മുമ്പ് കീർത്തന മരിച്ചത് അസുഖ ബാധിതയായി തന്നെ; സൗമ്യയെ തളർത്തിയത് പരിതാപകരമായ ജീവിത സാഹചര്യങ്ങളും; ഭർത്താവിന്റെ ക്രൂര മർദ്ദനവും ഉപേക്ഷിക്കലും തളർത്തിയതോടെ എല്ലാവരോടും തോന്നിയത് പക; ജീവിതം അടിച്ചുപൊളിക്കാൻ എന്തു ചെയ്യുമെന്ന മാനസിക നിലയിൽ അച്ഛനേയും അമ്മയേയും മൂത്തമകളേയും കൊലപ്പെടുത്തി; പിണറായി കൊലയിൽ രണ്ടാമന്റെ ഇടപെടൽ സംശയിച്ച് പൊലീസ്

മറുനാടൻ മലയാളി ബ്യൂറോ

കണ്ണൂർ: പിണറായിയിൽ ഇളയ കുട്ടിയെ കൊന്നത് അല്ലെന്ന് പൊലീസ്. അറു വർഷം മുമ്പ് സൗമ്യയുടെ ഇളയമകൾ അസുഖം മൂലം മരിച്ചതാണെന്ന നിഗമനത്തിലാണ് അന്വേഷണ സംഘം. ഈ കുട്ടിയെ പൊതു ശ്മാശനത്തിലാണ് ദഹിപ്പിച്ചത്. അതുകൊണ്ട് തന്നെ ഇനി പോസ്റ്റ്‌മോർട്ടം നടത്താനാകില്ല. ഈ കുട്ടിയെ കൊലപ്പെടുത്തിയതിന് പിന്നിൽ അച്ഛൻ കിഷോറിന്റെ പങ്ക് പൊലീസ് പരിശോധിക്കുന്നുണ്ട്. എന്നാൽ ഇതിന് മതിയായ തെളിവ് പൊലീസിന് കിട്ടിയിട്ടില്ല. ഈ സാഹചര്യത്തിലാണ് സ്വാഭാവിക മരണമായി തന്നെ അതിനെ എടുക്കാനുള്ള തീരുമാനം. ഇതോടെ കീർത്തനയുടെ മരണത്തിൽ അന്വേഷണം നടക്കില്ലെന്ന് ഉറപ്പായി.

പരിതാപകരമായ ജീവിത സാഹചര്യങ്ങളാണു സൗമ്യയെ മാറ്റിയതെന്നു പൊലീസ് പറയുന്നു. ഭർത്താവിന്റെ ക്രൂരമായ മർദനവും ഉപേക്ഷിക്കലും സൗമ്യയെ തളർത്തി. ജീവിക്കാൻ പണമില്ല. വീട്ടിലുള്ള നാലുപേരുടെ ഉത്തരവാദിത്തം സൗമ്യയ്ക്കായി. അതോടെ ജീവിതത്തോട് വെറുപ്പായി. പുരുഷന്മാരുമായുള്ള സൗഹൃദത്തിലൂടെ പണം ലഭിച്ചതോടെ സൗമ്യയുടെ മനസ് കൂടുതൽ കട്ടിയുള്ളതായി. ജീവിതം മുന്നോട്ടുകൊണ്ടുപോകാൻ എന്തും ചെയ്യാമെന്ന നില വന്നു. ബന്ധങ്ങളെ എതിർത്ത എല്ലാവരോടും പകയായി. അവസാനം അതു മൂന്നുപേരുടെ കൊലപാതകത്തിൽ കലാശിച്ചുവെന്നും പൊലീസ് പറയുന്നു.

അതിനിടെ സൗമ്യ തനിച്ചാണോ കൊലപാതകങ്ങൾ ആസൂത്രണം ചെയ്തതും നടപ്പിലാക്കിയതെന്നും ഇപ്പോഴും ചോദ്യ ചിഹ് നമായി തുടരുകയാണ്. ഇതുവരെയുള്ള മൊഴികളിൽ താൻ തനിച്ചാണ് കുറ്റകൃത്യം നടത്തിയതെന്ന് സൗമ്യ പറഞ്ഞതിൽ ഉറച്ചു നിൽക്കുന്നു.സൗമ്യയുടെ സഹോദരിയുടെ വെളിപ്പെടുത്തലും നിർണ്ണായകമാണ്. അച്ഛൻ കുഞ്ഞിക്കണ്ണൻ മരിക്കുന്നതിനു മുമ്പ് തന്നോട് ചില കാര്യങ്ങൾ പറഞ്ഞിരുന്നുവെന്നും സഹോദരി വെളിപ്പെടുത്തി. സൗമ്യക്ക് ഒരാളെ ഇഷ്ടമുണ്ടെന്നും തനിക്ക് എന്തെങ്കിലും പറ്റിയാൽ ആ കാര്യത്തിൽ തീരുമാനവം എടുക്കണമെന്നും അച്ഛൻ പറഞ്ഞതായി സഹോദരി പറയുന്നു. തനിക്ക് എന്തെങ്കിലും സംഭവിച്ചാൽ സൗമ്യ തനിച്ചാകുമെന്ന് അച്ഛൻ ഭയപ്പെട്ടിരുന്നുവെന്നും സഹോദരി വ്യക്തമാക്കി. അങ്ങനെ സൗമ്യയെ കുറിച്ച് മാത്രം ചിന്തിച്ചിരുന്ന അച്ഛനെയാണ് മകൾ വകവരുത്തിയത്.

കൊലപാതകം നടന്ന ദിവസവും അതിനു മുൻപും സൗമ്യ ഏറ്റവും കൂടുതൽ സംസാരിച്ചത് കാമുകനുമായെന്ന് സൂചന. ഇക്കാരണം കൊണ്ടു തന്നെ കൊലപാതകത്തെ കുറിച്ച് ഇയാൾക്ക് അറിവുണ്ടായിരുന്നുവെന്ന നിഗമനത്തിലാണ് പൊലീസ്. ഇതിനിടെ, സൗമ്യയുമായി ബന്ധമുള്ള മറ്റ് രണ്ടുപേരും പൊലീസ് നിരീക്ഷണത്തിലാണ്. ഇവർ ഇല്ലിക്കുന്ന്, ചേരിക്കൽ, പിണറായി സ്വദേശികളാണ്. കൂടുതൽ തെളിവുകൾ ലഭിച്ചാൽ ഇവരുടെ അറസ്റ്റു രേഖപ്പെടുത്താനുള്ള ഒരുക്കത്തിലാണ് പൊലീസ്. ചോദ്യം ചെയ്യലിൽ ഉടനീളം കാമുകനെയും മറ്റ് രണ്ടുപേരെയും സംരക്ഷിച്ചുകൊണ്ടുള്ളതാണ് സൗമ്യയുടെ മൊഴി. സൗമ്യയേയും കാമുകനെയും വീണ്ടും ചോദ്യം ചെയ്യുകയാണ്. സൗമ്യയെ കാണാൻ കോടതിയിലും വൻ ജനക്കൂട്ടമാണ് എത്തിയത്.

പൊലീസ് കസ്റ്റഡിയിൽ എടുത്തപ്പോഴും കുറ്റം ചെയ്തിട്ടില്ലെന്ന നിലപാടിൽ സൗമ്യ ഉറച്ചു നിന്നു. ആവശ്യത്തിലധികം മനോബലമുള്ള സൗമ്യയിൽനിന്ന് ഒരു വിവരവും കിട്ടാൻപോകുന്നില്ലെന്നു ഒരു ഘട്ടത്തിൽ പൊലീസ് ഉറപ്പിച്ചു. പിന്നീട് പൊലീസ് മനഃശാസ്ത്രപരമായി നേരിട്ടതോടെ സൗമ്യയെന്ന ' കരിങ്കല്ല് ' ഉരുകാൻ തുടങ്ങി. ഒരു പ്രത്യേക ഘട്ടത്തിൽ പൊട്ടിക്കരഞ്ഞ് സൗമ്യ കുറ്റങ്ങൾ ഏറ്റുപറയുകയായിരുന്നു. കണ്ണൂർ ഡിവൈഎസ്‌പി പി.പി.സദാനന്ദനാണ് ചോദ്യം ചെയ്യലിന് നേതൃത്വം നൽകിയത്. 15 മിനിറ്റിലാണു നിർണായക വിവരങ്ങൾ പൊലീസ് ചോർത്തിയെടുത്തത്.

''ഭർത്താവ് വല്ലാതെ ഉപദ്രവിക്കുമായിരുന്നല്ലേ'' എന്ന ചോദ്യത്തിന് മുന്നിൽ സൗമ്യ മനസുതുറന്നു. ''ഭർത്താവ് ഒരുപാട് ഉപദ്രവിക്കുമായിരുന്നു. സ്‌നേഹിച്ചാണു വിവാഹം കഴിച്ചത്. വിവാഹം കഴിഞ്ഞ നാൾമുതൽ സംശയമായിരുന്നു. ഇളയ മകൾ തന്റേതല്ലെന്ന് ഒരിക്കൽ അയാൾ പറഞ്ഞു. വിഷം കുടിച്ചു മരിക്കാൻ ഒരിക്കൽ തീരുമാനിച്ചതാണ്. അയാൾ കുടിച്ചില്ല. താൻ കുടിച്ചു. ആശുപത്രിയിലായി.'' - സൗമ്യ പറഞ്ഞുതുടങ്ങി.''ഭർത്താവില്ലാതായതോടെ വരുമാനം നിലച്ചു. അച്ഛന് ജോലിക്ക് പോകാൻ ശാരീരിക പ്രശ്‌നങ്ങളുണ്ടായിരുന്നു. അമ്മ ജോലിക്കുപോയെങ്കിലും വീട്ടിലെ സ്ഥിതി മാറിയില്ല. പിന്നീട് താൻ ജോലിക്ക് പോയി തുടങ്ങി. ജോലിസ്ഥലത്തെ ഒരു സ്ത്രീയാണ് ചില പുരുഷന്മാരെ പരിചയപ്പെടുത്തിയത്. വരുമാനം കിട്ടിയതോടെ കൂടുതൽ പുരുഷ സുഹൃത്തുക്കളുണ്ടായി. ഒരിക്കൽ തന്റെ വീട്ടിലെത്തിയ പുരുഷസുഹൃത്തിനെ മകൾ കണ്ടു. അവൾ തന്റെ അമ്മയോട് കാര്യങ്ങൾ പറഞ്ഞതോടെ അവളോടും അമ്മയോടും ദേഷ്യമായി.'' - സൗമ്യ വികാരവിക്ഷോഭത്തോടെ പറഞ്ഞുനിർത്തി.

പത്താംക്ലാസ് വരെ മാത്രം പഠിച്ച സൗമ്യ ഇരുപത്തിയെട്ടു വയസ്സിനിടെ ചെയ്യാത്ത ജോലികളില്ല. കല്ലുവെട്ട് തൊഴിൽ മുതൽ ആശുപത്രിയിലെ ഓപ്പറേഷൻ തിയറ്ററിൽ സഹായിയായി വരെ ജോലി ചെയ്തു. നിലവിൽ ഇന്ത്യൻ കോ-ഓപ്പറേറ്റീവ് ക്രെഡിറ്റ് സൊസൈറ്റിയിൽ കലക്ഷൻ ഏജന്റായി ജോലി. ഈ പരിചയമുപയോഗിച്ചു പലരുമായും വൻ സാമ്പത്തിക ഇടപാടുകളും ഇവർക്കുണ്ടായിരുന്നു. ഇതെല്ലാം പൊലീസ് അന്വേഷിക്കുന്നുണ്ട്. കൊലപാതകങ്ങളിൽ സംശയമുണ്ടാകാതിരിക്കാൻ തനിക്കും അജ്ഞാത രോഗം പിടിപെട്ടെന്നും കിണറ്റിലെ വെള്ളത്തിൽ രാസവസ്തുവുണ്ടെന്നും പ്രചരിപ്പിക്കാൻ സൗമ്യ ശ്രമിച്ചിരുന്നു. പ്രദേശവാസികളായ ഏതാനും ചെറുപ്പക്കാരുടെ സഹായത്തോടെയായിരുന്നു പ്രചാരണം. തുടർന്ന് ഒരാഴ്ച മുൻപ് സൗമ്യ തലശ്ശേരി ആശുപത്രിയിൽ ചികിൽസ തേടി. എന്നാൽ പരിശോധനയിൽ സൗമ്യക്കു പ്രശ്നങ്ങളില്ലെന്നു പൊലീസ് കണ്ടെത്തിയതാണ് കേസിൽ വഴിത്തിരിവായത്.

എല്ലാവരേയും വകവരുത്തി തന്നിഷ്ട പ്രകാരം ജീവിക്കാനായിരുന്നു സൗമ്യ ആഗ്രഹിച്ചത്. ഇതിന് വേണ്ടി സംശയം തോന്നത്ത വിധം കൊലപാതകങ്ങൾ ആസൂത്രണം ചെയ്തു. പിണറായി പഞ്ചായത്തിൽ ഉണ്ടായ മരണ പരമ്പരയിൽ നാട്ടുകാർ ദുരൂഹത ആരോപിച്ചതോടെ സ്ഥലം എംഎഎ കൂടിയായ മുഖ്യമന്ത്രി പിണറായി വിജയൻ വീട്ടിലെത്തി. സൗമ്യയെ ആശ്വസിപ്പിക്കാനെത്തിയ പിണറായിക്ക് എന്തോ പന്തികേട് മണത്തു. സൗമ്യയുടെ പെരുമാറ്റത്തിലെ അസ്വാഭാവികതയും വീട്ടിലെ ആൺ സുഹൃത്തുക്കളുടെ സാന്നിധ്യവും നാട്ടുകാർ ചൂണ്ടിക്കാട്ടി. ഇതോടെ അന്വേഷണത്തിന് പിണറായി ഉത്തരവിട്ടു. പ്രതിയെ അന്ന് തന്നെ മുഖ്യമന്ത്രി തിരിച്ചറിഞ്ഞിരുന്നു. സൂചനകൾ പൊലീസിനും കിട്ടിയെന്ന് ഉറപ്പായതോടെ അച്ഛനും അമ്മയ്ക്കും മക്കൾക്കും നൽകിയ വിഷം സൗമ്യയും കഴിഞ്ഞു. അന്വേഷ ഉദ്യോഗസ്ഥരെ തെറ്റിധരിപ്പിക്കാനായിരുന്നു ഇത്. തന്നേയും വകവരുത്താൻ ഗൂഡ സംഘം ശ്രമിച്ചുവെന്ന് സ്ഥാപിക്കാനായിരുന്നു ഇത്. എന്നാൽ പൊലീസിന് എല്ലാം അതിന് മുമ്പേ മനസ്സിലായിരുന്നു.

അതിനു ശേഷമാണ് സൗമ്യയെ ഛർദ്ദിയോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതും. അസുഖം ഭേദമായതോടെ സൗമ്യയെ പൊലീസ് ചോദ്യം ചെയ്തു. ഇതിൽ ഞെട്ടിക്കുന്ന വിവരങ്ങളാണ് കിട്ടിയത്. ഇതോടെയാണ് സൗമ്യയെ അറസ്റ്റ് ചെയ്തത്. പിണറായിയിലെ ദുരൂഹമരണങ്ങളുടെ തുടക്കം ഈവർഷം ജനുവരിയിലാണ്. സൗമ്യയുടെ ഒമ്പതുവയസ്സുകാരി മകൾക്ക് ജനുവരി ഏഴിന് കലശലായ വയറുവേദനയും ഛർദിയും. ആദ്യം തലശ്ശേരിയിലെ ആശുപത്രിയിലാക്കിയ കുട്ടിയെ പിന്നീട് കോഴിക്കോട് ബേബി മെമോറിയൽ ആശുപത്രിയിലേക്ക് മാറ്റി. ജനുവരി 21ന് കുട്ടി മരിച്ചു. എശ്വര്യയുടെ വേർപാടിന്റെ നോവുണങ്ങും മുമ്പ് 43ാം ദിവസമായിരുന്നു മണ്ണത്താൻവീട്ടിലെ രണ്ടാമത്തെ മരണം.

സൗമ്യയുടെ 65കാരിയായ മാതാവ് കമലക്ക് മാർച്ച് നാലിന് വയറുവേദനയും ഛർദിയും. തലശ്ശേരി മിഷൻ ആശുപത്രിയിലാക്കിയ കമല നാലാംനാൾ മരിച്ചു. കൃത്യം 37ാം ദിവസം മണ്ണത്താൻവീട്ടിൽ മരണം മൂന്നാമതുമെത്തി. ഇക്കുറി സൗമ്യയുടെ പിതാവ് കുഞ്ഞിക്കണ്ണൻ. 76കാരനായ ഇദ്ദേഹത്തെ ഏപ്രിൽ പത്തിനാണ് തലശ്ശേരി സഹകരണ ആശുപത്രിയിലാക്കിയത്. നാലാംനാൾ അന്ത്യശ്വാസം വലിച്ചു. സൗമ്യയുമായി അടുപ്പമുള്ളവരെ ഹാജരാക്കിയും ഫോൺരേഖകളും മറ്റും വെച്ചും ചോദ്യംചെയ്യൽ മുറുക്കിയതോടെയാണ് സൗമ്യ കുറ്റസമ്മതം നടത്തിയത്. പൊട്ടിക്കരഞ്ഞുകൊണ്ട് സൗമ്യ കുറ്റസമ്മതം നടത്തുമ്പോൾ ചോദ്യംചെയ്യൽ 11 മണിക്കൂർ പിന്നിട്ടിരുന്നു. ഒരു മകളെയും മാതാപിതാക്കളെയും വിഷം നൽകി കൊന്ന രീതി വിവരിച്ച സൗമ്യ പക്ഷേ, 2012ൽ മരിച്ച ആദ്യമകൾ കീർത്തനയുടെ മരണത്തിൽ പങ്കില്ലെന്ന നിലപാടിലാണ്. ഇത് പൊലീസ് സ്ഥിരീകരിക്കുകയും ചെയ്യുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP