Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ബാലകൃഷ്ണൻ മരിച്ച രണ്ടാം ദിവസം ജാനകിയുടെ ഭർത്താവാക്കി മാറ്റി; പ്രമേഹ രോഗം മൂലം അവശനായ ബാലകൃഷ്ണനെ ആശുപത്രിയിൽ ഡിസ്ചാർജ്ജ് വാങ്ങി കൊണ്ടുപോയതിലും ദൂരൂഹത; സ്വത്ത് തട്ടിയെടുക്കൽ കേസിൽ അഡ്വ. ഷൈലജയ്‌ക്കെതിരെ പൊലീസിന് നിർണ്ണായക തെളിവുകൾ

ബാലകൃഷ്ണൻ മരിച്ച രണ്ടാം ദിവസം ജാനകിയുടെ ഭർത്താവാക്കി മാറ്റി; പ്രമേഹ രോഗം മൂലം അവശനായ ബാലകൃഷ്ണനെ ആശുപത്രിയിൽ ഡിസ്ചാർജ്ജ് വാങ്ങി കൊണ്ടുപോയതിലും ദൂരൂഹത; സ്വത്ത് തട്ടിയെടുക്കൽ കേസിൽ അഡ്വ. ഷൈലജയ്‌ക്കെതിരെ പൊലീസിന് നിർണ്ണായക തെളിവുകൾ

രഞ്ജിത് ബാബു

കണ്ണൂർ: സ്വത്ത് തട്ടിപ്പ് കേസിലെ പ്രതി അഡ്വ. കെ.വി. ഷൈലജയ്ക്കെതിരെ പൊലീസിന് നിർണ്ണായക തെളിവുകൾ ലഭിച്ചു. തളിപ്പറമ്പിലെ റിട്ടയേർഡ് സഹകരണ ഡപ്യൂട്ടി രജിസ്ട്രാർ ബാലകൃഷ്ണൻ മരിച്ച ശേഷമാണ് ഷൈലജ സഹോദരിയായ ജാനകിയുടെ ഭർത്താവായി അദ്ദേഹത്തെ ചിത്രീകരിച്ചത്. ബാലകൃഷ്ണൻ മരിക്കും മുമ്പ് ചികിത്സിച്ച തിരുവനന്തപുരം ജനറൽ ആശുപത്രിയിലെ രേഖകളിലും പരിശോധിച്ച ഡോക്ടറുടെ മൊഴിയിലും ഷൈലജയുടെ ഭർത്താവ് കൃഷ്ണകുമാറിന്റെ ബന്ധുവാണ് ബാലകൃഷ്ണൻ എന്നാണ് രേഖപ്പെടുത്തിയിട്ടുള്ളത്.

എന്നാൽ ബാലകൃഷ്ണനെ ആശുപത്രിയിൽ നിന്നും ഡിസ്ച്ചാർജ് ചെയ്തുകൊണ്ടു വന്ന ആംബുലൻസ് ഡ്രൈവറോടും മരണശേഷം പൊലീസിൽ കൊടുത്ത മൊഴിയിലും കൃഷ്ണകുമാറിന്റെ മാതൃസഹോദരിയുടെ മകനാണ് ബാലകൃഷ്ണൻ എന്നാണ് രേഖപ്പെടുത്തിയത്. ബാലകൃഷ്ണന്റെ മൃതദേഹം സംസ്‌ക്കരിച്ച ഷൊർണ്ണൂരിലെ ശാന്തി ഗ്രാമ സ്മശാനത്തിലും താമസിച്ച തിരുവനന്തപുരം പേട്ടയിലെ അയൽവാസികളോടും ഇതേ കാര്യം തന്നെയാണ് ആവർത്തിച്ചത്.

സ്വത്ത് തട്ടിയെടുക്കാനുള്ള അഡ്വ. ഷൈലജയുടെ ശ്രമങ്ങൾ ഓരോന്നും പരസ്പര വിരുദ്ധമാണ്. അതിനുള്ള ഉദാഹരണമാണ് ചില രേഖകളിൽ സഹോദരി ജാനകിയുടെ ഭർത്താവെന്ന് രേഖപ്പെടുത്തിയതും ഭർത്താവ് കൃഷ്ണകുമാറിന്റെ മാതൃസഹോദരി പുത്രനെന്ന് രേഖപ്പെടുത്തിയതും. ഷൈലജയ്ക്കും ഭർത്താവ് കൃഷ്ണകുമാറിനുമെതിരെ ലഭിച്ച തെളിവുകളിലെല്ലാം പൊലീസിന് വ്യക്തത വന്നിട്ടുണ്ട്. ബാലകൃഷ്ണൻ മരിച്ച രണ്ടാം ദിവസം മുതലാണ് ഷൈലജയുടെ സഹോദരി ജാനകിയുടെ ഭർത്താവാക്കി മാറ്റിയത്. അതുവരെ കൃഷ്ണകുമാറിന്റെ ബന്ധുവായിരുന്നു. ബാലകൃഷ്ണന്റെ സ്വത്തും പെൻഷൻ ആനുകൂല്യങ്ങളും വ്യാജ രേഖകൾ ചമച്ച് തട്ടിയെടുത്തുവെന്നതിന് ഒട്ടേറെ തെളിവുകൾ പൊലീസിന് ലഭിച്ചു കഴിഞ്ഞു.

അന്വേഷണ ഉദ്യോഗസ്ഥനായ പയ്യന്നൂർ സിഐ എംപി. ആസാദിന്റെ നേതൃത്വത്തിലുള്ള പൊലീസ് ഷൈലജ തട്ടിയെടുത്ത ബാലകൃഷ്ണന്റെ അമ്മാന പാറയിലുള്ള സ്ഥലത്തെത്തിച്ചു മൊഴി രേഖപ്പെടുത്തി. തുടർന്ന് ബാലകൃഷ്ണന്റെ തറവാട് നിൽക്കുന്ന തൃച്ഛംബരത്തെ വീട്ടിലും ഷൈലജയേയും ഭർത്താവിനേയും എത്തിച്ചു തെളിവുകൾ ശേഖരിച്ചു. ബാലകൃഷ്ണന്റെ മരണം കൊലപാതകം മൂലമാണോ എന്ന് തെളിയിക്കേണ്ട അന്വേഷണത്തിലേക്ക് പൊലീസ് നീങ്ങുകയാണ്. പയ്യന്നൂരിൽ നിന്നും അതുമായി ബന്ധപ്പെട്ട രേഖകൾ കൊടുങ്ങല്ലൂർ പൊലീസിന് എത്തിച്ചിട്ടുണ്ട്. പ്രമേഹ രോഗം മൂലം അവശനായ ബാലകൃഷ്ണനെ ആശുപത്രിയിൽ നിന്നും ഡിസ്ച്ചാർജ് വാങ്ങി പത്ത് മണിക്കൂറിനകം അദ്ദേഹം മരണമടഞ്ഞിരുന്നു. ഇതാണ് മരണത്തിലെ ദുരൂഹത.

മരണം സ്വാഭാവികമെന്ന് വരുത്തി തീർക്കാൻ അഡ്വ. ഷൈലജയും ഭർത്താവും ചേർന്ന് ബോധപൂർവ്വം ചില ശ്രമങ്ങൾ നടത്തിയെന്ന് പൊലീസിന് സൂചന ലഭിച്ചിട്ടുണ്ട്. ഇക്കാരണത്താൽ തന്നെ ബോധപൂർവ്വമുള്ള നരഹത്യക്ക് ഇരുവരുടേയും പേരിൽ കേസ് നില നിൽക്കും. അതിനുള്ള ആധികാരികമായ തെളിവ് പൊലീസിന് ലഭിച്ചിട്ടുണ്ട്. ബാലകൃഷ്ണന്റെ മൃതദേഹം അടുത്ത ബന്ധുക്കളെ പോലും അറിയിക്കാതെ സംസ്‌ക്കരിച്ചതും ഇവർക്കെതിരെയുള്ള കുറ്റത്തിന്റെ വ്യാപ്തി വ്യക്തമാക്കുന്നു.

മാത്രമല്ല ബാലകൃഷ്ണൻ മരിച്ച് മൂന്നാം ദിവസം തന്നെ ഭാര്യയെന്ന് അവകാശപ്പെടുന്ന ജാനകി തിരുവനന്തപുരത്തെ വീട്ടിലെത്തി രേഖകളും മറ്റും എടുത്തതും പൊലീസിന് തെളിഞ്ഞിട്ടുണ്ട്. സ്വത്ത് തട്ടിയെടുക്കുക എന്നുള്ളതാണ് ഈ കേസിലെ പ്രതികളുടെ ഉദ്ദേശമെന്ന തെളിവുകളെല്ലാം പൊലീസിന് ലഭിച്ചു കഴിഞ്ഞു. അതേ സമയം അഡ്വ. ഷൈലജയും കൂട്ടാളികളും സ്വത്ത് തട്ടിയെടുത്തത് സംബന്ധിച്ച കാര്യങ്ങൾ വിശദീകരിക്കാൻ ജനകീയ ആക്ഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇന്ന് വൈകീട്ട് തളിപ്പറമ്പിൽ ജനസദസ്സ് സംഘടിപ്പിക്കുന്നുണ്ട്.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP