Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

ഹാദിയ കേസ് സുപ്രീംകോടതിയിൽ നടത്തുന്നതിനായി പോപ്പുലർ ഫ്രണ്ട് പിരിച്ചെടുത്തത് 80 ലക്ഷം രൂപ; ജില്ലതോറും പിരിച്ചെടുത്ത തുകയുടെ കണക്കു പുറത്തുവിട്ട് പാർട്ടി മുഖപത്രം തേജസ്; വിധി എതിരായാൽ അത് പാർട്ടി നിരോധനത്തിന് വേഗം കൂട്ടുമെന്ന് തിരിച്ചറിഞ്ഞ് പോപ്പുലർഫ്രണ്ട് നീക്കം

ഹാദിയ കേസ് സുപ്രീംകോടതിയിൽ നടത്തുന്നതിനായി പോപ്പുലർ ഫ്രണ്ട് പിരിച്ചെടുത്തത് 80 ലക്ഷം രൂപ; ജില്ലതോറും പിരിച്ചെടുത്ത തുകയുടെ കണക്കു പുറത്തുവിട്ട് പാർട്ടി മുഖപത്രം തേജസ്; വിധി എതിരായാൽ അത് പാർട്ടി നിരോധനത്തിന് വേഗം കൂട്ടുമെന്ന് തിരിച്ചറിഞ്ഞ് പോപ്പുലർഫ്രണ്ട് നീക്കം

മറുനാടൻ മലയാളി ബ്യൂറോ

കോഴിക്കോട്: അഖില എന്ന ഹാദിയയുടെ മതംമാറ്റവും വിവാഹവും സംബന്ധിച്ച കേസ് ദേശീയ ശ്രദ്ധയാകർഷിച്ചതിനിടെ ഈ കേസ് സുപ്രീംകോടതിയിൽ നടത്തുന്നതിന് പോപ്പുലർഫ്രണ്ട് സമാഹരിച്ചത് എൺപത് ലക്ഷത്തിൽപരം രൂപ. ഹാദിയക്ക് നീതിയും അവകാശവും നിഷേധിക്കപ്പെട്ടുവെന്ന് ബോധ്യപ്പെട്ടതിനെ തുടർന്നാണ് കേസിൽ പോപ്പുലർ ഫ്രണ്ട് ഇടപെട്ടതെന്നും ഇതിനായാണ് ധനസമാഹരണം നടത്തിയതെന്നും വ്യക്തമാക്കി പോപ്പുലർ ഫ്രണ്ട് മുഖപത്രമായ തേജസ് തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്. ജില്ല തിരിച്ച് സമാഹരിച്ച തുകയുടെ കണക്കുകൾ പ്രകാരം തേജസ് നൽകിയ വാർത്ത ഇങ്ങനെ:

ഇസ്ലാംമതം സ്വീകരിച്ച വൈക്കം സ്വദേശിനി ഡോ. ഹാദിയയ്ക്കു വേണ്ടി സുപ്രിംകോടതിയിൽ കേസ് നടത്തുന്നതിനു പോപുലർ ഫ്രണ്ട് ഓഫ് ഇന്ത്യ സംസ്ഥാന സമിതി നടത്തിയ ധനസമാഹരണത്തിൽ ലഭിച്ചത് 80,22,705.00 രൂപ. ഹാദിയയ്ക്കു നീതിയും അവകാശവും നിഷേധിക്കപ്പെട്ടുവെന്നു ബോധ്യപ്പെട്ടതിനെ തുടർന്നാണ് കേസിൽ പോപുലർ ഫ്രണ്ട് ഇടപെട്ടത്. 24 വയസ്സുള്ള യുവതിയുടെ മൗലികാവകാശങ്ങൾ ഹനിക്കപ്പെടുന്ന രീതിയിലുള്ള ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന്റെ വിധിയെ ചോദ്യം ചെയ്താണ് ഹാദിയയുടെ ഭർത്താവ് ഷഫിൻ ജഹാൻ സുപ്രിംകോടതിയിൽ ഹരജി നൽകിയത്. കേസ് നടത്തിപ്പിന്റെ ഭാരിച്ച ചെലവ് മുന്നിൽ കണ്ടാണ് പോപുലർ ഫ്രണ്ട് ധനസമാഹരണം നടത്താൻ തീരുമാനിച്ചത്.

ഹാദിയയ്ക്കു നീതി നിഷേധിക്കുന്നതിനെതിരായ ജനങ്ങളുടെ പ്രതികരണവും പ്രതിഷേധവും പോപുലർ ഫ്രണ്ട് നടത്തുന്ന നിയമപോരാട്ടത്തിനുള്ള ഐക്യദാർഢ്യവും കൂടിയാണ് ഈ തുക. ധനസമാഹരണത്തിൽ സഹകരിച്ച എല്ലാവർക്കും സംസ്ഥാന പ്രസിഡന്റ് നാസറുദ്ദീൻ എളമരം നന്ദി അറിയിച്ചു. ധനസമാഹരണത്തിന്റെ ജില്ലകൾ തിരിച്ചുള്ള കണക്ക് ചുവടെ: തിരുവനന്തപുരം 793828, കൊല്ലം 465730, പത്തനംതിട്ട 157800, ആലപ്പുഴ 209270, കോട്ടയം 390193, ഇടുക്കി 160583, എറണാകുളം 751882, തൃശൂർ 453740, പാലക്കാട് 409444, മലപ്പുറം ഈസ്റ്റ് 917579, മലപ്പുറം വെസ്റ്റ് 1095154, കോഴിക്കോട് സൗത്ത് 418500, കോഴിക്കോട് നോർത്ത് 458183, വയനാട് 152555, കണ്ണൂർ 842550, കാസർകോട് 256674, അക്കൗണ്ട് വഴി ലഭിച്ചത് 89040.ആകെ 8022705.00 രൂപ. - ഇത്തരത്തിലാണ് റിപ്പോർട്ട്.

ഹാദിയ കേസിൽ എൻഐഎ അന്വേഷണം വേണമോ വേണ്ടയോ എന്ന കാര്യത്തിലും അഖിലയെ ഹാദിയയാക്കിയ മതംമാറ്റ കാര്യത്തിലും വിവാഹ കാര്യത്തിലുമെല്ലാം സുപ്രീംകോടതിയിൽ കേസ് നടക്കുകയാണിപ്പോൾ. ഹാദിയയും ഷഫിൻ ജഹാനുമായുള്ള വിവാഹം റദ്ദാക്കുകയും യുവതിയെ പിതാവിനൊപ്പം വിടുകയും ചെയ്ത സുപ്രീംകോടതി വിധിക്കെതിരെ സമർപ്പിച്ച ഹർജിയിലും കേസ് എൻഐഎക്ക് വിടുന്ന കാര്യത്തിലുമെല്ലാം വിചാരണ നടക്കുകയാണ്. പോപ്പുലർഫ്രണ്ട് എന്ന സംഘടനയെ നിരോധിക്കുന്ന കാര്യത്തിലും കേന്ദ്രസർക്കാർ നീക്കം നടത്തുന്നുണ്ട്. ഇതിനിടെയാണ് കേസ് നടത്താൻ പോപ്പുലർ ഫ്രണ്ട് സമാഹരിച്ച തുകയുടെ വിവരങ്ങൾ തേജസ് പ്രസിദ്ധപ്പെടുത്തിയിരിക്കുന്നത്.

പ്രായപൂർത്തിയായ ഒരു യുവതിയുടെ വിവാഹം റദ്ദാക്കാൻ ഹൈക്കോടതിക്ക് അധികാരമുണ്ടോ എന്ന വാദവും മതംമാറിയുള്ള വിവാഹം എൻഐഎ അന്വേഷിക്കേണ്ട കാര്യമുണ്ടോ എന്നുമുള്ള ചോദ്യങ്ങൾ സുപ്രീംകോടതിയും വിചാരണ വേളയിൽ ഉന്നയിച്ചിരുന്നു. കേസ് അവസാനം പരിഗണിക്കപ്പെട്ടപ്പോൾ അഡ്വക്കേറ്റുമാർ തമ്മിൽ വൻ വാക്കുതർക്കം ഉണ്ടാവുകയും ചെയ്തു. ഇതോടെ കേസ് വിചാരണ സുപ്രീംകോടതി മാറ്റിവയ്ക്കുകയും ചെയ്തു. കേസിൽ എൻഐഎ അന്വേഷണം ആവശ്യമില്ലെന്നും ക്രൈംബ്രാഞ്ച് വസ്തുനിഷ്ഠമായ അന്വേഷണം നടത്തുകയും ചെയതുവെന്ന് വ്യക്തമാക്കി കേരള സർക്കാർ സുപ്രീംകോടതിയിൽ സത്യവാങ്മൂലവും സമർപ്പിച്ചതോടെ സർക്കാരിന്റെ നിലപാടും എസ്ഡിപിഐക്കും ഷെഫീൻ ജഹാനും ഒപ്പമാണെന്ന വാദങ്ങളും ഉയർന്നു.

ഇത്തരത്തിൽ കേസ് ദേശീയതലത്തിൽ വലിയ ചർച്ചയായി മാറി. മതംമാറ്റി ഇസ്‌ളാമിക് സ്റ്റേറ്റിലേക്ക് പെൺകുട്ടികളെ ചേർക്കുന്നതിന് ആസൂത്രിത ശ്രമങ്ങൾ നടക്കുന്നുണ്ടെന്ന വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഹൈക്കോടതി വിധി ഉണ്ടായത്. ഐഎസിലേക്ക് കേരളത്തിൽ നിന്ന് റിക്രൂട്ട് മെന്റ് നടക്കുന്നതിലും മതംമാറ്റത്തിനായി സത്യസരണി പോലുള്ള സ്ഥാപനങ്ങൾ പ്രവർത്തിക്കുന്നതിലും പോപ്പുലർഫ്രണ്ടിന്റെ പങ്കും ആഴവും എൻഐഎ അന്വേഷിച്ചുവരികയാണ്.

ഇതിനിടയിലാണ് ഹാദിയ കേസിൽ സമർത്ഥമായി ഇടപെടുന്നതിനും ഷഫിൻ ജഹാനെ സഹായിക്കാനും ലക്ഷങ്ങൾ പിരിച്ചതിന്റെ കണക്ക് പുറത്തുവരുന്നത്. ഇതോടെ മതംമാറ്റവും പോപ്പുലർഫ്രണ്ടും തമ്മിലുള്ള ബന്ധം തെളിയിക്കാനുൾപ്പെടെ ഇനി നടക്കുന്ന വാദങ്ങളിൽ എൻഐഎ അഭിഭാഷകർ ഈ പണപ്പിരിവിന്റെ കാര്യം സമർത്ഥമായി ഉന്നയിച്ചേക്കുമെന്നാണ് സൂചനകൾ. വെറുമൊരു മതംമാറിയുള്ള വിവാഹമല്ല, അഖിലയുടെ കാര്യത്തിൽ ഉണ്ടായതെന്ന വാദത്തിന് ഇത് ബലംപകരുകയും ചെയ്യും. ഹാദിയ കേസിൽ സുപ്രീംകോടതി വിധി എതിരായാൽ അത് പോപ്പുലർഫ്രണ്ടിന്റെ നിരോധനത്തിന് വേഗംകൂട്ടുമെന്ന നിഗമനങ്ങളും സജീവമാണ്. ഈ സാഹചര്യത്തിലാണ് കേസിലെ വാദങ്ങൾക്ക് ശക്തിപകരാൻ വൻതുക പിരിച്ചെടുത്ത് പോപ്പുലർഫ്രണ്ട് രംഗത്തിറങ്ങുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP