Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202417Wednesday

ലൗജിഹാദ് കേസിൽ അറസ്റ്റ് ഭയന്ന് അമ്മ സൗദിയിൽ തങ്ങി; ജാമ്യത്തിലിറങ്ങിയ മകന് വാഹനാപകടത്തിൽ പരിക്കേറ്റപ്പോൾ നാട്ടിലേക്ക് വിമാനം കയറി സീനത്ത്; പത്തനംതിട്ടക്കാരിയെ പ്രണയിച്ച് വിവാഹം ചെയ്ത് ഐസിസിന് കൈമറാൻ ശ്രമിച്ചെന്ന ആരോപണത്തിൽ റിയാസിന്റെ ഉമ്മയെ കസ്റ്റഡിയിൽ എടുത്ത് എൻഐഎ; യുവതിയെ മതം മാറ്റി സിറിയയിലേക്ക് കടത്തിയ കേസിൽ കഴമ്പുണ്ടെന്ന നിഗമനത്തിൽ അന്വേഷണം

ലൗജിഹാദ് കേസിൽ അറസ്റ്റ് ഭയന്ന് അമ്മ സൗദിയിൽ തങ്ങി; ജാമ്യത്തിലിറങ്ങിയ മകന് വാഹനാപകടത്തിൽ പരിക്കേറ്റപ്പോൾ നാട്ടിലേക്ക് വിമാനം കയറി സീനത്ത്; പത്തനംതിട്ടക്കാരിയെ പ്രണയിച്ച് വിവാഹം ചെയ്ത് ഐസിസിന് കൈമറാൻ ശ്രമിച്ചെന്ന ആരോപണത്തിൽ റിയാസിന്റെ ഉമ്മയെ കസ്റ്റഡിയിൽ എടുത്ത് എൻഐഎ; യുവതിയെ മതം മാറ്റി സിറിയയിലേക്ക് കടത്തിയ കേസിൽ കഴമ്പുണ്ടെന്ന നിഗമനത്തിൽ അന്വേഷണം

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി : പത്തനംതിട്ട സ്വദേശിനിയെ പ്രണയം നടിച്ച് പീഡിപ്പിച്ച ശേഷം ഭീഷണിപ്പെടുത്തി മതം മാറ്റി സിറിയയിലേക്ക് കടത്താൻ ശ്രമിച്ച കേസിലെ പ്രതി പറവൂർ സ്വദേശി മുഹമ്മദ് റിയാസിന്റെ മാതാവ് സീനത്തിനെ ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) കസ്റ്റഡിയിലെടുത്തു. വിദേശത്തു നിന്നു കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ ഇറങ്ങിയപ്പോഴാണ് പിടിയിലായത്.

മുൻകൂർ ജാമ്യാപേക്ഷ എൻഐഎ കോടതിയുടെ പരിഗണനയിലാണ്. ചോദ്യം ചെയ്യലിനോടു സഹകരിച്ചാൽ അറസ്റ്റ് ഒഴിവാക്കുമെന്നും സൂചനയുണ്ട്. റോഡപകടത്തിൽ പരുക്കേറ്റ റിയാസിനെ പരിചരിക്കാനായി നാട്ടിലേക്കു വരണമെന്നു ചൂണ്ടിക്കാട്ടിയാണു സീനത്ത് മുൻകൂർ ജാമ്യത്തിനു ശ്രമിച്ചത്. അന്വേഷണത്തോടു സഹകരിച്ചാൽ സീനത്തിനെ കേസിൽ മാപ്പു സാക്ഷിയാക്കാനും സാധ്യതയുണ്ട്. തിരച്ചിൽ നോട്ടിസുണ്ടായിരുന്നതിനാൽ വിമാനത്താവളത്തിലെ സുരക്ഷാ ഉദ്യോഗസ്ഥർ പാസ്‌പോർട്ട് തടഞ്ഞുവച്ച ശേഷം എൻഐഎക്കു വിവരം കൈമാറുകയായിരുന്നു.

നേരത്തെ ചെന്നൈ വിമാനത്താവളത്തിൽ വച്ച് റിയാസ് അറസ്റ്റിലായിരുന്നു. ജാമ്യത്തിൽ പുറത്തിറങ്ങിയപ്പോഴാണ് വാഹനാപകടം ഉണ്ടായത്. ഇതോടെ മകനെ ചികിൽസിക്കാൻ അമ്മ എത്തുകയായിരുന്നു. റിയാസിനും യുവതിക്കും പറവൂർ മാഞ്ഞാലിയിൽ താമസ സൗകര്യം ഒരുക്കിയ പറവൂർ പെരുവാരം മന്ദിയേടത്ത് വീട്ടിൽ ഫയാസ് ജമാൽ, മാഞ്ഞാലി തലക്കാട്ട് വീട്ടിൽ സിയാദ് എന്നിവരെ നേരത്തെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ബംഗളുരുവിൽ അനിമേഷൻ വിദ്യാർത്ഥിനിയായിരിക്കെയാണ് യുവതിയെ സഹപാഠി മുഹമ്മദ് റിയാസ് പ്രണയം നടിച്ച് ലൈംഗികമായി പീഡിപ്പിച്ചത്. ഇത് ചിത്രീകരിച്ച് ഭീഷണിപ്പെടുത്തി മതം മാറ്റി സിറിയയിലേക്ക് കടത്താൻ ശ്രമിച്ചെന്നാണ് യുവതിയുടെ പരാതി. ജിദ്ദയിൽ നിന്നും തന്ത്രപരമായി രക്ഷപ്പെട്ട യുവതി നാട്ടിൽ തിരിച്ചെത്തി കോടതിയെയും പൊലീസിനെയും സമീപിക്കുകയായിരുന്നു.

ഗുജറാത്തിൽ സ്ഥിരതാമസമാക്കിയ പത്തനംതിട്ട സ്വദേശിനിയാണ് ഹൈക്കോടതിയിൽ ഹർജി നൽകിയത്. ഇതോടെയാണ് കേസ് ചർച്ചയാകുന്നത്. തന്നെ വിവാഹംചെയ്ത ന്യൂ മാഹി പെരിങ്ങണ്ടി സ്വദേശി മുഹമ്മദ് റിയാസിനെതിരെയാണ് യുവതി പരാതി നൽകിയത്. ഗൾഫിലുള്ള കേസിലെ ഒന്നാം പ്രതിയായ മുഹമ്മദ് റിയാസിന്റെ അടുത്ത ബന്ധുവാണ് ഫയാസ് ജമാൽ. മാഞ്ഞാലിയിൽ യുവതിയെ താമസിപ്പിക്കുന്നതടക്കമുള്ള സഹായം നൽകിയത് സിയാദാണ്. ഹിന്ദു മതത്തിൽ നിന്നു നിർബന്ധിച്ച് മാറ്റിയശേഷം വ്യാജവിവാഹ സർട്ടിഫിക്കറ്റ് ഉണ്ടാക്കി സൗദി അറേബ്യയിലേക്കു കൊണ്ടുപോകുകയും അവിടെ വച്ച് സിറിയയിലേക്ക് കടത്താൻ ശ്രമിക്കുകയുമായിരുന്നു. ഹൈക്കോടതി നിർദ്ദേശപ്രകാരം പറവൂർ സബ് ഇൻസ്പെക്ടർ ഗുജറാത്തിൽ പോയി യുവതിയുടെ മൊഴിയെടുത്തിരുന്നു.

2014 ൽ ബെംഗളൂരുവിൽ അനിമേഷൻ കോഴ്സ് പഠിക്കുന്ന സമയത്താണ് മുഹമ്മദ് റിയാസിനുമായി യുവതി പ്രണയത്തിലായത്. 2015 നവംബറിൽ റിയാസ് ശാരീരിക ബന്ധം പുലർത്തിയെന്നും ഇതു ചിത്രീകരിച്ചത് കാണിച്ച് ഭീഷണിപ്പെടുത്തി മതം മാറ്റിയാണ് വിവാഹം കഴിച്ചതെന്നും പരാതിയിൽ പറയുന്നു. മതം മാറിയതോടെ മുസ്ലിം പേര് സ്വീകരിച്ചു. വ്യാജ രേഖ ചമച്ച് ആധാർ കാർഡ് ഉണ്ടാക്കി 2016 മെയ് 21 ന് റിയാസ് വിവാഹം രജിസ്റ്റർ ചെയ്തു. പിന്നീട് ഹർജിക്കാരിയെ സൗദിയിലേക്കും സിറിയയിലേക്കും കൊണ്ടുപോകാനായി പാസ്പോർട്ട് എടുപ്പിച്ചു. സക്കീർ നായിക്കിന്റെ മതപ്രഭാഷണമനുസരിച്ച് പർദ ധരിക്കാനും ഐസിസിനെ പിന്തുണയ്ക്കാനും പറഞ്ഞു. റിയാസിനെ ഭയന്ന് 2016 ഒക്ടോബർ 15 ന് ബെംഗളൂരുവിൽ നിന്ന് അഹമ്മദാബാദിലേക്ക് പോയെന്നും യുവതി ആരോപിക്കച്ചിരുന്നു.

എന്നാൽ യുവതിയെ പിതാവ് തടങ്കലിലാക്കിയെന്നാരോപിച്ച് റിയാസ് നൽകിയ ഹർജിയിൽ തനിക്ക് റിയാസിനൊപ്പം പോകാൻ ഇഷ്ടമാണെന്ന് അവർ പറഞ്ഞിരുന്നു. തുടർന്ന് 2017 ജനുവരി 23 ന് റിയാസിനൊപ്പം പോകാൻ അനുവദിച്ച് ഹൈക്കോടതി ഉത്തരവായി. ഇതിനുശേഷം താൻ റിയാസിന്റെയും മാതാപിതാക്കളുടെയും നിയന്ത്രണത്തിലായെന്നും മാതാപിതാക്കളെ ഫോണിൽ വിളിക്കാൻ പോലും അനുവദിച്ചില്ലെന്നും പെൺകുട്ടി ആരോപിക്കുന്നു. റിയാസും മാതാപിതാക്കളും ചേർന്ന് തന്നെ ജിദ്ദയിലേക്ക് കൊണ്ടുപോയി മാനസികമായും ശാരീരികമായും ഉപദ്രവിച്ചു. സിറിയയിലേക്ക് കടത്താൻ നീക്കമുണ്ടെന്ന് അറിഞ്ഞതോടെ രക്ഷപ്പെട്ട് ഒക്ടോബർ അഞ്ചിന് അഹമ്മദാബാദിലെത്തിയെന്നും വിശദീകരിക്കുന്നു. സൗദിയിലെ അച്ഛന്റെ സുഹൃത്താണ് രക്ഷകനായതെന്ന് യുവതി വെളിപ്പെടുത്തിയിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP