Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ആറു മണിക്കൂർ നീണ്ട മൊഴിയെടുപ്പിൽ കന്യാസ്ത്രീ പറഞ്ഞ മൊഴിയിൽ മെത്രാനെ അറസ്റ്റ് ചെയ്യാൻ വേണ്ടതെല്ലാം; മജിസ്‌ട്രേട്ടിന് മുമ്പിൽ മൊഴി ആവർത്തിച്ചാൽ ഉടൻ അറസ്റ്റ് ചെയ്യേണ്ടി വരുമെന്ന് പൊലീസ്; കൃത്യമായ നിർദ്ദേശമില്ലാതെ അറസ്റ്റ് വേണ്ടെന്ന് ഉപദേശം; ബ്ലാക് മെയിൽ കഥ അവതരിപ്പിച്ച് മെത്രാനും ശിങ്കിടികളും; അറസ്റ്റ് ഒഴിവാക്കാൻ നീക്കം സജീവം

ആറു മണിക്കൂർ നീണ്ട മൊഴിയെടുപ്പിൽ കന്യാസ്ത്രീ പറഞ്ഞ മൊഴിയിൽ മെത്രാനെ അറസ്റ്റ് ചെയ്യാൻ വേണ്ടതെല്ലാം; മജിസ്‌ട്രേട്ടിന് മുമ്പിൽ മൊഴി ആവർത്തിച്ചാൽ ഉടൻ അറസ്റ്റ് ചെയ്യേണ്ടി വരുമെന്ന് പൊലീസ്; കൃത്യമായ നിർദ്ദേശമില്ലാതെ അറസ്റ്റ് വേണ്ടെന്ന് ഉപദേശം; ബ്ലാക് മെയിൽ കഥ അവതരിപ്പിച്ച് മെത്രാനും ശിങ്കിടികളും; അറസ്റ്റ് ഒഴിവാക്കാൻ നീക്കം സജീവം

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: ജലന്തർ ബിഷപ് ഡോ. ഫ്രാങ്കോ മുളയ്ക്കലിനെതിരായ ആരോപണത്തിൽ കന്യാസ്ത്രീ ഉറച്ചു നിൽക്കുന്നതിനാൽ വൈദികനെ അറസ്റ്റ് ചെയ്യേണ്ടി വരുമെന്ന് തിരിച്ചറിഞ്ഞ് പൊലീസ്. ബലാത്സംഗവും പീഡനവും അടക്കം എല്ലാ ജാമ്യമില്ലാ വകുപ്പുകളും ചേർക്കാനുള്ള മൊഴിയാണ് പൊലീസിന് കിട്ടിയിരിക്കുന്നത്. അതിനിടെ കന്യാസ്ത്രീയുടെ രഹസ്യമൊഴി രേഖപ്പെടുത്താൻ വൈക്കം കോടതിയിൽ അപേക്ഷ നൽകുമെന്നു ഡിവൈഎസ്‌പി കെ.സുഭാഷ് അറിയിച്ചു. പൊലീസിന് നൽകിയ മൊഴി കോടതിയിലും ആവർത്തിച്ചാൽ ഉടൻ വികാരിയെ അറസ്റ്റ് ചെയ്യാൻ പൊലീസ് നിർബന്ധിതമാകും. എന്നാൽ ബിഷപ്പിനായി ഉന്നതതല ഇടപെടൽ ശക്തമാണ്. അതുകൊണ്ട് തന്നെ ബിഷപ്പിനെ അതിവേഗ അറസ്റ്റിന് വിധേയനാക്കരുതെന്ന് പൊലീസിനോട് ഉന്നത കേന്ദ്രങ്ങൾ നിർദ്ദേശിച്ചിട്ടുണ്ട്.

അതിനിടെ കുറിവിലങ്ങാട് മഠത്തിലെ കന്യാസ്ത്രീകളുടെയും മറ്റ് അന്തേവാസികളുടെയും മൊഴി അടുത്ത ദിവസങ്ങളിൽ പൊലീസ് രേഖപ്പെടുത്തും. ഇവരും ബിഷപ്പിന് എതിരാണ്. അതിനിടെ കന്യാസ്ത്രീ നൽകിയ പരാതി സംബന്ധിച്ചു വിശദമായ അന്വേഷണത്തിനായി പൊലീസ് ജലന്തറിനു പോകും. കന്യാസ്ത്രീയുടെ വിശദമായ മൊഴി അന്വേഷണ ഉദ്യോഗസ്ഥനായ വൈക്കം ഡിവൈഎസ്‌പി രേഖപ്പെടുത്തി. മൊഴിയെടുക്കൽ ആറു മണിക്കൂറോളം നീണ്ടു. പരാതിയിൽ ഉറച്ചുനിൽക്കുകയാണെന്നും സംഭവവുമായി ബന്ധപ്പെട്ട് കർദിനാൾ മാർ ജോർജ് ആലഞ്ചേരിക്കു പരാതി നൽകിയിരുന്നുവെന്നും കന്യാസ്ത്രീ മൊഴി നൽകി. ഇതും പൊലീസിനെ കുടുക്കുന്നുണ്ട്. ബോധപൂർവ്വമായ മൊഴിയാണ് ഇതെന്നും പൊലീസ് കരുതുന്നു.

അതിനിടെ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരായ ആരോപണം ഉന്നിയിച്ചതിനുപിന്നിൽ കന്യാസ്ത്രീയുടെ അധികാരമോഹമാണെന്ന് മഠത്തിന്റെ ജലന്ധറിൽനിന്നെത്തിയ മദർ ജനറലും ജനറൽ കൗൺസിലംഗങ്ങളും ആരോപിച്ചു. കന്യാസ്ത്രീ ഇതുവരെ സംന്യാസിസമൂഹത്തിന് പരാതിനൽകിയിട്ടില്ലെന്നും അവർ പറഞ്ഞു. പലതവണ മഠത്തിലെത്തി കന്യാസ്ത്രീയുമായി ചർച്ചനടത്തിയിരുന്നു. അന്നൊന്നും ഇങ്ങനെയൊരു പരാതി പറഞ്ഞിട്ടില്ലെന്നും അവർ പറയുന്നു. ബിഷപ്പ് പീഡിപ്പിച്ചെന്ന പരാതി നൽകിയ തന്റെ ചിത്രവും പേരും സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചെന്നാരോപിച്ച് ഒരു ഓൺലൈൻ മാധ്യമത്തിനെതിരേ കന്യാസ്ത്രീ പൊലീസിൽ പരാതിനൽകി. ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ സംരക്ഷിക്കാൻ ശ്രമിക്കുന്ന ചിലരാണ് ഇതിനുപിന്നിലെന്ന് ഡിവൈ.എസ്‌പി.ക്കു നൽകിയ പരാതിയിൽ പറയുന്നു.

കന്യാസ്ത്രീയെ സമൂഹ മാധ്യമങ്ങളിലൂടെ അധിക്ഷേപിക്കുകയാണെന്നു കാണിച്ച് കുറവിലങ്ങാട് സ്റ്റേഷനിൽ മറ്റൊരു പരാതിയും ലഭിച്ചു. ഡിവൈഎസ്‌പിക്കു ലഭിച്ച പരാതി ഇന്നലെ കുറവിലങ്ങാട് സ്റ്റേഷന് കൈമാറുകയായിരുന്നു. ചാലക്കുടി സ്വദേശിയാണ് പരാതി നൽകിയിരിക്കുന്നതെന്നാണ് സൂചന. കേസിന്റെ അന്വേഷണം തുടരുന്നതിനിടെ ജലന്തർ രൂപതയുടെ നേതൃത്വത്തിൽ അനുരഞ്ജന ശ്രമങ്ങളും ആരംഭിച്ചിട്ടുണ്ട്. രൂപതയുടെ പ്രതിനിധികൾ കോട്ടയത്ത് എത്തിയിട്ടുണ്ടെന്നാണു സൂചന. കന്യാസ്ത്രീക്കെതിരെ നൽകിയ പരാതിയുമായി ബന്ധപ്പെട്ട രേഖകളും ഇവർ അന്വേഷണ സംഘത്തിനു മുന്നിൽ ഹാജരാക്കുമെന്നു സൂചനയുണ്ട്. അനുരഞ്ജന നീക്കം പൊളിഞ്ഞാൽ ഉടൻ ബിഷപ്പിനെ അറസ്റ്റ് ചെയ്യേണ്ടി വരുമെന്ന സൂചന പൊലീസും സഭാ നേതൃത്വത്തിന് നൽകിയിട്ടുണ്ട്.

അതിനിടെ കന്യാസ്ത്രീയെ ബിഷപ്പ് പീഡിപ്പിച്ചെന്ന പരാതി അന്വേഷിക്കേണ്ട കുറവിലങ്ങാട് പൊലീസ് സ്റ്റേഷനിലെ കൂട്ട അവധിയും ചർച്ചയാവുകയാണ്. പ്രിൻസിപ്പൽ എസ്‌ഐ. ആണ് ആദ്യം അവധിയെടുത്തത്. തുടർന്നു ചുമതലയേറ്റ എസ്‌ഐ. ബിഷപ്പിനെതിരേ കേസെടുത്ത ദിവസംതന്നെ മെഡിക്കൽ അവധിയിൽ പ്രവേശിച്ചു. കേസിന്റെ വിവരങ്ങൾക്കായി രണ്ടുദിവസമായി മാധ്യമപ്രവർത്തകർ കുറവിലങ്ങാട് സ്റ്റേഷനിൽ വിളിച്ചാൽ ഉദ്യോഗസ്ഥർ അവധിയിലാണെന്ന മറുപടിയാണ് ലഭിക്കുന്നത്. അതേസമയം, അവധിക്ക് ഈ കേസുമായി ബന്ധമില്ലെന്നാണ് ഉദ്യോഗസ്ഥരുടെ വിശദീകരണം. ആരോപണവിധേയനായ ജലന്ധർ രൂപതാധ്യക്ഷൻ ബിഷപ് ഫ്രാങ്കോ മുളയ്ക്കൽ ആളു ചില്ലറക്കാരനല്ലെന്ന പ്രാഥമിക നിഗമനത്തിൽ പൊലീസും എത്തിയിട്ടുണ്ടെന്നാണ് സൂചന. കുടുങ്ങുമെന്ന് ഉറപ്പായപ്പോഴാണ് ബിഷപ്പ് പൊലീസിൽ കന്യാസ്ത്രീയ്ക്കും കുടുംബത്തിനുമെതിരെ പരാതി പറഞ്ഞതെന്ന പ്രാഥമിക നിഗമനത്തിലാണ് പൊലീസ്.

കന്യാസ്ത്രീക്കെതിരേ നടപടിയെടുക്കുകയും പൊലീസിൽ പരാതിപ്പെടുകയും ചെയ്തതിലുള്ള വൈരാഗ്യം മൂലം പീഡനക്കേസ് കെട്ടിച്ചമച്ചതാണെന്നായിരുന്നു ബിഷപ്പിന്റെ വാദം. എന്നാൽ, പീഡനത്തെക്കുറിച്ച് ഒരുവർഷം മുമ്പേ സഭാ അധികൃതർക്കു കന്യാസ്ത്രീ പരാതി നൽകിയിരുന്നെന്നു വ്യക്തമായി. അതായത് ബിഷപ്പിനെതിരെ ഉചിതമായ നടപടികൾ ആവശ്യപ്പെട്ടാണ് കന്യാസ്ത്രീ പരാതി നൽകിയെന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്. പരാതിക്കാരിക്കൊപ്പം മറ്റു നാലു കന്യാസ്ത്രീകൾകൂടി ബിഷപ്പിനെതിരെ ആരോപണം ഉയർത്തുന്നുണ്ട്. നൂറിൽത്താഴെ അംഗങ്ങൾ ഉൾപ്പെട്ടതാണു ജലന്ധർ രൂപതയ്ക്കു കീഴിലുള്ള സന്യാസിനീസമൂഹം. ബിഷപ്പിന്റെ ഉപദ്രവം മൂലം ഇവരിൽ 18 പേർ ശിരോവസ്ത്രം ഉപേക്ഷിച്ചു. അഞ്ചു മഠങ്ങൾ പൂട്ടുന്നതിലേക്കുവരെ കാര്യങ്ങളെത്തി. ഇതെല്ലാം വിശദീകരിച്ചാണ് കന്യാസ്ത്രീകൾ പരാതി നൽകിയത്.

കൂടുതൽ പരാതികൾ ഉയരുമെന്നു വ്യക്തമായതോടെ ബിഷപ് കൊലപാതകഭീഷണി സ്വയം ആസൂത്രണം ചെയ്തതാണെന്നു പൊലീസ് സംശയിക്കുന്നു. കന്യാസ്ത്രീകളെല്ലാം നിലപാടിൽ ഉറച്ചു നിന്നാൽ ബിഷപ്പിനെ പൊലീസ് അറസ്റ്റ് ചെയ്യും. ഭരണകക്ഷിയുടെ ദേശീയനേതാവും സംസ്ഥാനനേതാവുമായി ബിഷപ്പിന് അടുപ്പമുണ്ട്. കേസ് രജിസ്റ്റർ ചെയ്‌തെങ്കിലും തുടർനടപടികൾ വൈകിപ്പിക്കാൻ ശക്തമായ സമ്മർദമുണ്ട്. കുറവിലങ്ങാടുള്ള ഗസ്റ്റ് ഹൗസിൽ രണ്ടുവർഷത്തിനിടെ പലതവണ തന്നെ ബലാത്സംഗം ചെയ്‌തെന്നാണ് കന്യാസ്ത്രീ പൊലീസിന് നൽകിയ മൊഴി. 2014 മെയ് മാസം എറണാകുളത്ത് ചടങ്ങിൽ പങ്കെടുക്കാനെത്തിയ ബിഷപ്പ് താമസത്തിനായി ഗസ്റ്റ് ഹൗസിൽ എത്തിയപ്പോഴാണ് ആദ്യമായി പീഡിപ്പിച്ചത്.

പിറ്റേന്നും പീഡനത്തിനിരയാക്കി. തുടർന്ന് രണ്ടുവർഷത്തിനിടെ 13 തവണ ബലാത്സംഗം ചെയ്‌തെന്നാണ് കന്യാസ്ത്രീ മൊഴി നൽകിയിരിക്കുന്നതും. ബിഷപ്പ് കേരളത്തിൽ താമസത്തിനെത്തുമ്പോൾ കുറവിലങ്ങാട് ഗസ്റ്റ് ഹൗസിൽ എത്തും. ഈ സമയത്തായിരുന്നു പീഡനം. ബിഷപ്പിന്റെ കീഴിലുള്ളതാണ് കുറവിലങ്ങാട്ടെ മഠവും ഗസ്റ്റ് ഹൗസും. ഇവിടെ ബിഷപ്പ് സ്ഥിരമായി എത്തിയിരുന്നതായി അന്വേഷണത്തിൽ പൊലീസ് കണ്ടെത്തിയിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP