Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

കടവന്ത്രയിലെ ഇടപാട് സ്വർണ്ണമുതലാളിക്ക് വിനയാകും; സിഡ്‌കോ ഭൂമി തട്ടാനുള്ള കള്ളക്കളിയിൽ ഭീമയ്‌ക്കെതിരെ വിജിലൻസ് അന്വേഷണം വരും; സജീ ബഷീറിന്റെ കരാറുണ്ടാക്കലിൽ സർവ്വത്ര ദുരൂഹത തിരിച്ചറിഞ്ഞ് പിണറായി സർക്കാർ

കടവന്ത്രയിലെ ഇടപാട് സ്വർണ്ണമുതലാളിക്ക് വിനയാകും; സിഡ്‌കോ ഭൂമി തട്ടാനുള്ള കള്ളക്കളിയിൽ ഭീമയ്‌ക്കെതിരെ വിജിലൻസ് അന്വേഷണം വരും; സജീ ബഷീറിന്റെ കരാറുണ്ടാക്കലിൽ സർവ്വത്ര ദുരൂഹത തിരിച്ചറിഞ്ഞ് പിണറായി സർക്കാർ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: എറണാകുളം കടവന്ത്രയിൽ കോടികൾ വിലമതിക്കുന്ന സർക്കാർ ഭൂമി അനധികൃതമായി കൈമാറിയ കേസിൽ ഭീമാ ജൂലറിക്കെതിരെ വിജിലൻസ് അന്വേഷണത്തിന് സർക്കാർ ഉത്തരവിടും. ഭീമയ്ക്ക് ഭൂമി കൈമാറാൻ ശ്രമിച്ച സിഡ്‌കോ മുൻ എം.ഡി. സജി ബഷീറിനെതിരയും വിജിലൻസ് അന്വേഷണമുണ്ടാകും. ഇതുമായി ബന്ധപ്പെട്ട ഫയലിൽ വ്യവസായമന്ത്രി ഇ.പി. ജയരാജൻ ഉടൻ ഒപ്പുവയ്ക്കും. വ്യവസായ വകുപ്പ് സെക്രട്ടറിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം. ഇടപാടിൽ ഗുരുതരമായ ക്രമക്കേടു നടന്നതായി സി.എ.ജി. റിപ്പോർട്ട് ചെയ്തിരുന്നു. ഈ വാർത്ത മറുനാടൻ മലയാളിയാണ് പുറത്തു കൊണ്ടു വന്നത്. വിഷയം നിയമസഭയിൽ വി എസ് അച്യുതാനന്ദൻ ഉയർത്തുകയും ചെയ്തു. ഇതേ തുടർന്ന് കരാർ സർക്കാർ റദ്ദാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് വിജിലൻസ് അന്വേഷണം.

ഇപ്പോൾത്തന്നെ രണ്ടു വിജിലൻസ് കേസുകളിൽ ഒന്നാം പ്രതിയാണ് സജി ബഷീർ. ആറു വിജിലൻസ് അന്വേഷണങ്ങൾ നേരിടുന്നുമുണ്ട്. കടവന്ത്രയിൽ സെന്റിന് 50 ലക്ഷം രൂപ വിലമതിക്കുന്ന 5.43 ഏക്കറാണ് ഇൻസ്ട്രമെന്റേഷൻ ഹബ് നിർമ്മിക്കാൻ ഭീമ ജുവലറിക്ക് 80 വർഷത്തേക്കു കൈമാറാൻ തീരുമാനിച്ചത്. സിഡ്‌കോയുടെ അസംസ്‌കൃതസാധന വിഭാഗം പ്രവർത്തിച്ചിരുന്ന ഭൂമിയാണ് ഇത്. രണ്ടു സ്ഥാപനങ്ങളാണ് ഭൂമിക്കായി ടെൻഡർ നൽകിയത്. ഈ ഇടപാടിൽ ഗുരുതരമായ പിശകുണ്ടെന്ന് സി.എ.ജി. ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ടെൻഡർ അംഗീകരിച്ചാൽ 90 ദിവസങ്ങൾക്കുള്ളിൽ അഞ്ചു കോടി രൂപയും പിന്നീട് ഏഴു കോടി രൂപയും നൽകണം. 1.23 കോടി രൂപ പ്രതിമാസ വാടകയും കഴിഞ്ഞ സർക്കാരിന്റെ കാലത്ത് നിശ്ചയിച്ചിരുന്നു. കരാറുകാരനെ സഹായിക്കാനായി 50 ലക്ഷം രൂപ അഡ്വാൻസ് വാങ്ങിയതു തിരിച്ചുകൊടുക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്.

മറുനാടൻ മലയാളി വാർത്തയെ തുടർന്ന് ഇക്കഴിഞ്ഞ നിയമസഭാ സമ്മേളനത്തിൽ വി എസ് അച്യുതാനന്ദൻ ഇക്കാര്യം സബ്മിഷനിലൂടെ സഭയെ അറിയിച്ചിരുന്നു. അന്നുതന്നെ വിജിലൻസ് അന്വേഷണത്തിനു തടസമില്ലെന്നു മന്ത്രി വ്യക്തമാക്കി. ആയിരം കോടിയിലേറെ രൂപ മതിപ്പുവിലയുള്ള ഭൂമി 15 കോടി രൂപ മാത്രം മുൻകൂർ വാങ്ങി 80 വർഷത്തേക്ക് ഭീമയ്ക്ക് കൈമാറാനായിരുന്നു യു.ഡി.എഫ്. സർക്കാരിന്റെ തീരുമാനം. സിഡ്‌കോയുമായി ബന്ധപ്പെട്ട് അതീവ രഹസ്യമായി തന്നെ കടവന്ത്രയിലെ ഭൂമി ഇടപാട് നടന്നത്. ആയിരക്കണക്കിന് കോടി രൂപ വിലമതിക്കുന്ന 5.13 ഏക്കർ സ്ഥലം കൈമാറിയത്.

ഇപ്പോൾ അഞ്ഞൂറ് കോടി രൂപ വിലമതിക്കുന്ന 5.13 ഏക്കർ ഭൂമി വെറും 15 കോടി രൂപ മുൻകൂർ വാങ്ങി ഭീമ ജൂവലറിക്ക് 80 വർഷത്തേക്ക് കൈമാറാൻ സിഡ്‌കോ മുൻ എം ഡി സജി ബഷീറിന്റെ നേതൃത്വത്തിലാണ് തീരുമാനമെടുത്തത്. ഒട്ടേറെ വിജിലൻസ് അന്വേഷണം നേരിടുന്ന സജി ബഷീർ നടത്തിയ ഈ ഇടപാടും ദുരൂഹത മറുനാടൻ മലയാളിയാണ് രേഖകൾ സഹിതം റിപ്പോർട്ട് ചെയ്തത്. വ്യവസായ കേന്ദ്രം നിർമ്മിക്കാനാണ് ഭൂമി ഭീമയ്ക്ക് കൈമാറാൻ തീരുമാനിച്ചത്. 80 വർഷത്തേക്ക് ഭൂമി ലഭിക്കുന്നതിന് ഭീമ മുൻകൂർ അടയ്‌ക്കേണ്ട തുകയായ 15 കോടി 10 വർഷം കൊണ്ട് അടച്ചാൽ മതി. കൂടാതെ വാടക ഇനത്തിൽ 80 വർഷത്തേക്ക് അടയ്‌ക്കേണ്ട തുക 98 കോടിയായും നിജപ്പെടുത്തിയിട്ടുണ്ട് . 80 വർഷം കൊണ്ട് ഭൂമി വിലയിൽ വരുന്ന വർദ്ധന പോലും കണക്കാക്കാതെയാണ് ഈ തുകകൾ നിശ്ചയിച്ചിരിക്കുന്നത് എന്നതാണ് ഏറെ ഗുരുതരം. ഇടപാടിനു പിന്നിൽ വൻ അഴിമതി നടന്നിട്ടുണ്ടെന്നാണ് ആരോപണം.

ഇടപാടിന്റെ ഭാഗമായി ഭീമ 50 ലക്ഷം രൂപ സിഡ്‌കോ യിൽ അടയ്ക്കുകയും ചെയ്തു. കഴിഞ്ഞ യു ഡി എഫ് സർക്കാരിന്റെ കാലത്താണ് ഭൂമി കൈമാറുന്നതിനുള്ള അവസാന ഘട്ട നടപടിക്രമങ്ങൾ ആരംഭിച്ചത്. എന്നാൽ സർക്കാരിനെ അറിയിക്കാതെയായിരുന്നു സിഡ് കോയുടെ തീരുമാനങ്ങൾ. ഇതിലെ കള്ളക്കളികൾ സിഡ്‌കോയുടെ ഇപ്പോഴത്തെ നേതൃത്വും തിരിച്ചറിഞ്ഞു. ഇതോടെയാണ് ഇടപാട് റദ്ദാക്കുന്നത്. കണ്ണായ സ്ഥലത്താണ് കടവന്ത്രയിലെ സർക്കാർ ഭൂമി കിടക്കുന്നത്. 5.13 ഏക്കർ. ഒരുമിച്ച് ഇത്രയും സ്ഥലം ആ ഭാഗത്ത് ഒന്നും ലഭ്യമല്ല. അതുകൊണ്ടുതന്നെ മോഹവിലയാണ് ഈ ഭൂമിക്ക്. ചോദിക്കുന്ന കാശുകിട്ടും. ഈ ഭൂമിയിൽ ബഹുനിലമന്ദിരങ്ങൾ നിർമ്മിച്ച് വ്യാവസായിക ആവശ്യങ്ങൾക്കും ഫ്‌ലാറ്റുകളായും ആവശ്യക്കാർക്ക് കൈമാറുക എന്നതാണ് പദ്ധതി. നിർമ്മാണം ഭീമ പൂർത്തീകരിക്കണം. ഇവിടെ നിന്ന് 80 വർഷത്തേക്ക് ലഭിക്കുന്ന വരുമാനം ഭീമയ്ക്ക് സ്വന്തം. ഏകദേശ കണക്കനുസരിച്ച് 3000 കോടി വരും ഇത്. 80 വർഷം കൊണ്ട് സിഡ് കോയ്ക്ക് കിട്ടുന്നതാകട്ടെ 113 കോടി മാത്രം. ഒരു സ്വകാര്യ സംരംഭകന് ഇത്രയും ലാഭം ഉണ്ടാക്കികൊടുക്കുന്ന ഒരു സർക്കാർ പദ്ധതി വേറെ ഉണ്ടാവില്ല.

വ്യവസായ കേന്ദ്രം തുടങ്ങാൻ സിഡ്‌കോ ടെണ്ടർ വിളിച്ചിരുന്നു. ഭീമയും ഗ്രീൻ ടിവി എന്ന കമ്പനിയും മാത്രമാണ് മാത്രമാണ് ടെണ്ടറിൽ പങ്കെടുത്തത്. ഇതിൽ ഭീമയ്ക്ക് കരാർ ലഭിച്ചു . ടെണ്ടറിൽ പങ്കെടുത്ത രണ്ടു കമ്പനികളെക്കുറിച്ചുള്ള വിവരങ്ങളും രസാവഹമാണ്. രണ്ടു സ്ഥാപനങ്ങളും തമ്മിൽ അടുത്ത ബന്ധമുണ്ടെന്നാണ് സൂചന . ടെണ്ടറിൽ പറഞ്ഞിരുന്ന കാര്യങ്ങൾ പോലും ലംഘിച്ചാണ് ഭൂമി കൈമാറ്റ കരാർ തയ്യാറാക്കിയതെന്നതാണ് വിചിത്രം. 35 വർഷത്തേക്ക് ഭൂമി കൈമാറുമെന്നാണ് ടെണ്ടറിൽ വ്യക്തമാക്കിയിരിക്കുന്നത്. എന്നാൽ ഭീമയ്ക്ക് ഭൂമി നൽകിയത് 80 വർഷത്തേക്ക്. ഭൂമിയിലെ നിർമ്മാണ പ്രവർത്തനങ്ങൾ രണ്ടു വർഷം കൊണ്ട് പൂർത്തീകരിക്കണമെന്നാണ് ടെണ്ടറിലെ വ്യവസ്ഥ. എന്നാൽ കരാറിൽ ഇത് 10 വർഷം . ഇങ്ങനെ നിരവധി ക്രമക്കേടുകളാണ് നടന്നിരിക്കുന്നത്. സിഡ്‌കോ എം ഡിയായിരുന്ന സജി ബഷീറും എറണാകുളം എം ജി റോഡിലെ ഭീമ ജുവൽസ് മാനേജിങ്ങ് പാർട്ട് ണർ ബിന്ദു മാധവും തമ്മിലാണ് ഭൂമി കൈമാറ്റ കരാർ ഉണ്ടാക്കിയിരിക്കുന്നത്. 2015 സെപ്റ്റംബർ 8 നാണ് കരാർ ഒപ്പിട്ടത്. ഇതിന് തൊട്ടടുത്ത ദിവസം അതായത് സെപ്റ്റംബർ 9 ന് ഭീമ സിഡ് കോയ്ക്ക് 50 ലക്ഷം രൂപ നൽകി. എന്നാൽ ഈ വിവരങ്ങളൊന്നും തന്നെ വ്യവസായ വകുപ്പിനെ അറിയിക്കാൻ സിഡ്‌കോ തയ്യാറായില്ല .

2009 ലാണ് കടവന്ത്രയിലെ ഭൂമിയിൽ വ്യവസായ കേന്ദ്രം തുടങ്ങാനുള്ള അനുമതിക്കായി സിഡ്‌കോ സർക്കാരിനെ സമീപിച്ചത് . കേന്ദ്രം തുടങ്ങുന്നതിനുള്ള പദ്ധതികൾ വിലയിരുത്താൻ സർക്കാരിന്റെ ഒരു നോമിനിയെ ഉൾപ്പെടുത്തി വിദഗ്ദ്ധ സമിതി തയ്യാറാക്കാൻ സർക്കാർ സിഡ്‌കോയോട് ആവശ്യപ്പെട്ടു. എന്നാൽ ഇതിന് സജി ബഷീർ തയ്യാറായില്ല. പകരം സിഡ്‌കോയിലെ തന്നെ ഏതാനും പേരെ ഉൾപ്പെടുത്തി ഒരു തട്ടിക്കൂട്ട് കമ്മിറ്റി ഉണ്ടാക്കി. ഈ കമ്മിറ്റിയാണ് കാര്യങ്ങൾ നിയന്ത്രിച്ചത്. പിന്നീട് നടന്ന ഒരു കാര്യവും സർക്കാരിനെ അറിയിച്ചില്ല . ടെണ്ടർ വിളിച്ചതും കാര്യങ്ങൾ നിശ്ചയിച്ചതും ഒക്കെ സജി ബഷീറിന്റെ ഇഷ്ടപ്രകാരം. ഭൂമി 35 വർഷത്തേക്ക് പാട്ടത്തിന് നൽകുമെന്ന ടെണ്ടർ തീരുമാനം 80 വർഷമായി ഉയർന്നതും സജിയുടെ ഇടപെടൽ കാരണമായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP