Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

സന്ധ്യയെ കൊലപ്പെടുത്തിയ അൻവറുടെ വലയിൽ വീണത് അനേകം യുവതികൾ; കൂടുതലും വിവാഹിതരായ വീട്ടമ്മമാർ; മൊബൈൽ ഫോണിൽ കണ്ടെത്തിയത് 200ലധികം സ്ത്രീകളുടെ വിവരങ്ങൾ

സന്ധ്യയെ കൊലപ്പെടുത്തിയ അൻവറുടെ വലയിൽ വീണത് അനേകം യുവതികൾ; കൂടുതലും വിവാഹിതരായ വീട്ടമ്മമാർ; മൊബൈൽ ഫോണിൽ കണ്ടെത്തിയത് 200ലധികം സ്ത്രീകളുടെ വിവരങ്ങൾ

മറുനാടൻ മലയാളി ബ്യൂറോ

തോപ്പുംപടി: ലോറിപ്പേട്ടയിൽ യുവതിയെ കൊലപ്പെടുത്തിയ പ്രതി അൻവർ അഷറഫി (27)ന്റെ ചതിക്കുഴിയിൽ നിരവധി സ്ത്രീകൾ വീണതായി പൊലീസിന് സംശയം. അൻവറിന്റെ ഫോണിൽ 200 യുവതികളുടെ ഫോൺനമ്പറുകൾ പൊലീസ് കണ്ടെത്തി. സ്വകാര്യ ബസ് ജീവനക്കാരനായ അൻവർ ജോലി ചെയ്യുന്ന ബസുകളിലെ യാത്രക്കാരായ വിദ്യാർത്ഥിനികളുടെയും യുവതികളുടെയും ഫോൺനമ്പറുകളാണു സൂക്ഷിച്ചിട്ടുള്ളത്.  ഇവരെ പലരെയും മാറിമാറി വിളിച്ചതിനും തെളിവുണ്ട്. യുവതികളിൽ കൂടുതലും വിവാഹിതകളാണ്.

ബസിലെ സൗഹൃദങ്ങളാണ് ഇയാൾ അവിഹിത ബന്ധത്തിലേക്ക് മാറ്റി എടുത്തത്. വിവാഹിതനായ അൻവറിനു പലരുമായും അവിഹിതബന്ധമുണ്ടായിരുന്നു. ഇതിൽ വിദ്യാർത്ഥിനികളെ ഇയാൾ പീഡിപ്പിച്ചിട്ടുണ്ടോ എന്ന് അന്വേഷിക്കുകയാണ് പൊലീസ്. എന്നാൽ നാണക്കേട് കാരണം ആരും ഒന്നും പുറത്ത് പറയുന്നില്ല. സന്ധ്യയുടെ ചിത്രം ഇന്നലെ പത്രങ്ങളിൽ പ്രസിദ്ധീകരിച്ചതോടെ ഈ യുവതിയുമായി അൻവറിനുണ്ടായിരുന്ന വഴിവിട്ട ബന്ധത്തെ പറ്റി ചില ബസ് ജീവനക്കാർ തന്നെയാണു പൊലീസിനു വിവരം കൈമാറിയത്. ഇതോടെയാണ് കേസിന് തുമ്പുണ്ടായത്.

ഇവരിൽ അൻവറിനു വേണ്ടി സ്വന്തം കുടുംബത്തെ ഉപേക്ഷിച്ചു പോരാൻ സന്നദ്ധത അറിയിച്ച സന്ധ്യയെ ഒഴിവാക്കാൻ മറ്റുവഴിയില്ലാതായതോടെയാണു കൊല നടത്തിയതെന്ന് ഇയാൾ പൊലീസിനോടു പറഞ്ഞു. സന്ധ്യയെ കൊലപ്പെടുത്തി ലോറിക്കടിയിലിട്ടത് അപകടമരണമെന്ന് വരുത്തി തീർക്കാൻ ആയിരുന്നുവെന്നും വ്യക്തമാക്കി. ചൊവ്വാഴ്ച പുലർച്ചെയാണ് തോപ്പുംപടി ബി.ഒ.ടി പാലത്തിനു സമീപത്ത് പാർക്ക് ചെയ്ത ലോറിക്കടിയിൽ നിന്ന് ഫോർട്ടുകൊച്ചി അമരാവതിയിൽ താമസിക്കുന്ന അജിത്തിന്റെ ഭാര്യ സന്ധ്യയുടെ (37) ജഡം കണ്ടെത്തിയത്. റിലയൻസ് വെബ് വേൾഡ് ജീവനക്കാരിയായിരുന്നു സന്ധ്യ.

യുവതിയും യുവാവും കാറിലിരിക്കുന്നത് കണ്ടെന്ന ചിലരുടെ മൊഴികൾ നിർണ്ണായകമായി. തുടർന്നുള്ള അന്വേഷണത്തിൽ സന്ധ്യയുടെ കാമുകൻ ബസ് കണ്ടക്ടറായ കാക്കനാട് പരപ്പേൽ വീട്ടിൽ അൻവർ പിടിയിലുമായി. ഇതോടെയാണ് കൊലപാതകത്തിന്റെ ചുരൾ അഴിഞ്ഞത്. രണ്ടര വർഷം മുമ്പ് കാക്കനാട്ട് ടാറ്റായുടെ കമ്പനിയിൽ ജോലി ചെയ്യുമ്പോഴാണ് സന്ധ്യ ഈ റൂട്ടിലെ ബസിൽ കണ്ടക്ടറായിരുന്ന അൻവറുമായി അടുപ്പത്തിലായത്. ചൊവ്വാഴ്ച ഇയാൾ യുവതിയുടെ ചേർത്തലയിലെ ജോലി സ്ഥലത്ത് കാറുമായി എത്തി കൂട്ടിക്കൊണ്ടുവരികയായിരുന്നു. അൻവറിന്റെ പരിചയക്കാരൻ ഇടക്കൊച്ചി സ്വദേശി ഷെഫീക്കിന്റേതാണ് മാരുതി സ്വിഫ്ട് കാർ. ഇതിലാണ് ഇരുവരും രാത്രി ഒമ്പത് മണിയോടെ തോപ്പുംപടിയിലെത്തിയത്. ലോറികൾക്കിടയിലേക്ക് കാർ പാർക്ക് ചെയ്തു.

നേരം വൈകിയതിനാൽ വീട്ടിൽ പോകണമെന്ന് സന്ധ്യ പറഞ്ഞെങ്കിലും സമ്മതിച്ചില്ല. വാക്കുതർക്കത്തിനിടെ ചുരിദാറിന്റെ ഷാൾ കഴുത്തിൽ മുറുക്കി കൊലപ്പെടുത്തി. വാഹനം കയറി മരിച്ചെന്ന് തോന്നിക്കാനാണ് ജഡം ലോറിക്കടിയിൽ ഇട്ടത്. ഒന്നിച്ച് ജീവിക്കാൻ സന്ധ്യ വാശിപിടിച്ചതിനാൽ ആസൂത്രിതമായി കൊല നടത്തുകയായിരുന്നുവെന്നും ഇയാൾ പറഞ്ഞു. സ്വർണ്ണവും അണിഞ്ഞ് ഒളിച്ചോട്ടം ലക്ഷ്യമിട്ട് തന്നെയാണ് സന്ധ്യ എത്തിയത്. ഇവ പൊലീസിന് കണ്ടെടുക്കാനും കഴിഞ്ഞു.

സന്ധ്യയുടെ സ്വർണാഭരണങ്ങൾ, മൊബൈൽ ഫോൺ, ലാപ്‌ടോപ് എന്നിവ പ്രതിയുടെ പക്കൽ നിന്ന് പൊലീസ് കണ്ടെത്തി. പള്ളുരുത്തി കച്ചേരിപ്പടി ഗവ. ആശുപത്രിക്ക് സമീപത്തെ സഹോദരിയുടെ വീട്ടിൽ നിന്നായിരുന്നു അറസ്റ്റ്. ഇവിടെ ആഭരണവും ഉണ്ടായിരുന്നു. മൂവാറ്റുപുഴ സ്വദേശികളായ അജിത്തും സന്ധ്യയും പത്ത് വർഷമായി ഫോർട്ടുകൊച്ചി അമരാവതിയിൽ വാടകയ്ക്ക് താമസിച്ചു വരികയാണ്. രണ്ട് മക്കളുണ്ട് ഇവർക്ക്. ചേർത്തല, ആലപ്പുഴ റിലയൻസ് വെബ് വേൾഡുകളിൽ ആഴ്ചയിൽ മൂന്നു ദിവസം വീതം മാറിമാറി മാനേജരായി ജോലി ചെയ്യുകയായിരുന്നു സന്ധ്യ.

ഇതിനിടെയാണ് അൻവറുമായി പരിചയത്തിലായത്. ചേർത്തലയിൽ നിന്ന് സന്ധ്യ ആറരയ്ക്കു ജോലി കഴിഞ്ഞ് ഇറങ്ങിയതാണ്. എട്ടരയോടെ തോപ്പുംപടിയിലെത്തുമെന്നു തിങ്കളാഴ്ച രാത്രി 8 മണിക്ക് സന്ധ്യ ഭർത്താവ് അജിത്തിനെ ഫോണിൽ വിളിച്ചറിയിച്ചിരുന്നു. ഹോട്ടൽ ജീവനക്കാരനാണ് അജിത്ത്. പറഞ്ഞ സമയം കഴിഞ്ഞും സന്ധ്യ എത്താതിരുന്നതോടെ ബന്ധുക്കൾ രാത്രിയിൽ തോപ്പുംപടിയിലും കൊച്ചിയിലും അന്വേഷണം നടത്തി. രാവിലെ ലോറിക്കടിയിൽ മൃതദേഹം കണ്ട നാട്ടുകാരാണു പൊലീസിൽ വിവരമറിയിച്ചത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP