Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

ആറ്റിലേക്ക് ചാടുന്നത് കണ്ടത് ലിജിനും സുഹൃത്തും; ആരോടും പറയാതെ സ്ഥലം വിടുകയും ചെയ്തു; മുങ്ങിമരണത്തെ ആത്മഹത്യയാക്കി പൊലീസ്; സീരിയൽ നടി ശിൽപ്പയുടെ മരണത്തിൽ കൂട്ടൂകാരിയെ ഒഴിവാക്കാൻ കള്ളക്കളി?

ആറ്റിലേക്ക് ചാടുന്നത് കണ്ടത് ലിജിനും സുഹൃത്തും; ആരോടും പറയാതെ സ്ഥലം വിടുകയും ചെയ്തു; മുങ്ങിമരണത്തെ ആത്മഹത്യയാക്കി പൊലീസ്; സീരിയൽ നടി ശിൽപ്പയുടെ മരണത്തിൽ കൂട്ടൂകാരിയെ ഒഴിവാക്കാൻ കള്ളക്കളി?

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: കരമനയാറ്റിൽ മുങ്ങി മരിച്ച സീരിയൽ നടി ശിൽപ ഷാജിയുടെ മരണം ആത്മഹത്യ തന്നെയെന്ന് പൊലിസീന്റെ അന്തിമ അന്വേഷണ റിപ്പോർട്ട്. കൊലപാതകമാണെന്ന ശിൽപ്പയുടെ മാതാപിതാക്കളുടെ വാദം തള്ളുന്നതാണ് പൊലീസിന്റെ കണ്ടെത്തൽ. എന്നാൽ ദുരൂഹതകൾ പൂർണ്ണമായും മാറ്റാൻ പൊലീസിന് ഇനിയും കഴിഞ്ഞിട്ടില്ല.

ആന്തരികാവയവങ്ങളുടെ ശാസ്ത്രീയ പരിശോധനകൾക്കൊടുവിലാണ് അന്തിമ നിഗമനത്തിലെത്തിയതെന്നാണ് പൊലീസിന്റെ വാദം. പോസ്റ്റ് മോർട്ടം റിപ്പോർട്ടിലും മുങ്ങി മരണമാണെന്ന് സ്ഥരീകരിച്ചിരുന്നു. എന്നാൽ ശിൽപയുടെ മാതാപിതാക്കൾ മകളുടെ മരണത്തിൽ ദുരൂഹത ഉന്നയിച്ചതോടെയാണ് ആന്തരികാവയവങ്ങൾ ശാസ്ത്രീയ പരിശോധനയയ്ക്ക് വിടാൻ പൊലീസ് തീരുമാനിച്ചത്. സന്തോഷ് പണ്ഡിറ്റിന്റെ സിനിമയിൽ നായികയായിരുന്ന ശില്പയുടെ മരണവുമായി ബന്ധപ്പെട്ട അന്വേഷണം പൊലീസ് അട്ടിമറിക്കുന്നതായി ആക്ഷേപവും ഉയർന്നിരുന്നു.

സെക്‌സ് റാക്കറ്റുമായി ശില്പയുടെ മരണത്തിന് ബന്ധമുണ്ടെന്ന് ശില്പയുടെ പിതാവ് ഷാജി പൊലീസിന് മൊഴി നൽകിയിട്ടും ലിജിൻ എന്ന യുവാവുമായുള്ള പ്രണയബന്ധത്തിന്റെ പേരിൽ കേസ് ഒതുക്കാനാണ് ശ്രമം നടക്കുന്നത് എന്നാണ് ആക്ഷേപം ഉയർന്നത്. നിലവിൽ കാമുകനായ ലിജിൻ മാത്രമാണ് കേസിലെ പ്രതി. ആത്മഹത്യാപ്രേരണ കുറ്റമാണ് ഇയാൾക്കെതിരെ ചുമചത്തിയിരിക്കുന്നത്. ലിജിനൊപ്പം സംഭവ സ്ഥലത്തുണ്ടായിരുന്ന ശില്പയുടെ കൂട്ടൂകാരിയെ കേസിൽ പ്രതിചേർത്തിട്ടുമില്ല.

' പോസ്റ്റ് മോർട്ടം റിപ്പോർട്ടിനെ ശരിവയ്ക്കുന്ന തരത്തിലുള്ള റിപ്പോർട്ടാണ് ആന്തരികാവയങ്ങൾ പരിശോധിച്ചതിലും ലഭിച്ചത്. ആന്തരികാവയങ്ങളുടെ ശാസ്ത്രപരിശോധനയും മുങ്ങി മരണമെന്നാണ് സൂചിപ്പിക്കുന്നത്. ഈ കേസിൽ അന്വേഷണം പൂർത്തിയായിട്ടുണ്ട്. ഉടൻ തന്നെ കോടതിയിൽ റിപ്പോർട്ട് സമർപ്പിക്കുമെന്നും' കരമന എസ്.ഐ.ഗണേശ് കുമാർ മറുനാടൻ മലയാളിയോട് പറഞ്ഞു. അതേസമയം ലിജിൻ മാത്രമല്ല ശിൽപയെ വീട്ടിൽ നിന്ന് വിളിച്ചു കൊണ്ടു പോയ കൂട്ടുകാരിക്കും ഇതിൽ പങ്കുണ്ടെന്നാണ് ശിൽപയുടെ മാതാപിതാക്കൾ ഇപ്പോഴും വിശ്വസിക്കുന്നത്.

കാട്ടാക്കട സ്വദേശിയായ യുവാവിനൊപ്പം മുമ്പ് ശില്പ ഡാൻസ് ട്രൂപ്പിൽ പങ്കെടുത്തിട്ടുണ്ട്. അന്ന് ശില്പയെ ഈ യുവാവ് വശീകരിക്കാൻ ശ്രമിച്ചതിനെ തുടർന്ന് മാതാപിതാക്കൾ ഇടപെട്ട് പിന്തിരിപ്പിക്കുകയായിരുന്നു. പിന്നീട് ഇരുവരും പ്രണയത്തിലാവുകയായിരുന്നു. എന്നാൽ ശിൽപ അഭിനയിക്കാൻ പോകുന്നതും ഗാനമേളകളിൽ പങ്കെടുക്കാൻ പോകുന്നതും ലിജിന് താൽപര്യം ഇല്ലായിരുന്നു. സംഭവ ദിവസം ശിൽപയും ലിജിനുമായി വാക്കുതർക്കം ഉണ്ടാകുകയും തുടർന്ന് ലിജിൻ ശിൽപയെ അടിക്കുകയും ചെയ്തിരുന്നു. ഇതേ തുടർന്നാണ് കരമനയാറ്റിൽ ശിൽപ ചാടിയത്. എന്നാൽ ഇതു കണ്ടു നിന്ന ലിജിനും കൂട്ടുകാരിയും ശിൽപയെ രക്ഷിക്കാൻ ശ്രമിച്ചില്ല. നാട്ടുകാരോട് പോലും ഇക്കാര്യം പറഞ്ഞില്ല. ഇതാണ് മരണത്തിലേക്ക് കാര്യങ്ങൾ എത്തിച്ചത്.

ശിൽപ അഭിനയിക്കുന്നതും മറ്റുള്ളവരുമായി ഇടപഴകുന്നതും ലിജിൻ ചോദ്യം ചെയ്തിരുന്നു. അഭിനയം നിർത്തണമെന്ന ലിജിന്റെ നിർബന്ധത്തിന് വഴങ്ങാത്തതാണ് വാക്കുതർക്കത്തിലും അടിയിലും അവസാനിച്ചത്. ഇതിനെല്ലാം സാക്ഷിയായ കൂട്ടുകാരിയുടെ നടപടികളും സംശയത്തിന് ഇടനൽകുന്നതായിരുന്നു. അതുകൊണ്ട് തന്നെ പൊലീസിന്റെ ആത്മഹത്യാ വാദത്തിലും ശിൽപയുടെ കൂട്ടുകാരിക്ക് എതിരെ കേസ് എടുക്കേണ്ടതാണ്. എന്നാൽ അതിന് മാത്രം പൊലീസ് തയ്യാറായില്ല. കേസ് അന്വേഷിച്ച കരമന പൊലീസ് സ്‌റ്റേഷനിൽ കാട്ടാക്കട സ്വദേശിയായ ഈ പെൺകുട്ടിയുടെ ബന്ധു ജോലി ചെയ്യുന്നുണ്ട്. ഈ സ്വാധീനമാണ് ഈ കുട്ടിയെ കേസിൽ നിന്ന് രക്ഷപ്പെടുത്തിയതെന്നാണ് ആക്ഷേപം.

ശിൽപ മരണപ്പെട്ട ജൂലൈ 18ന് കൂട്ടുകാരി നിർബന്ധിച്ചിട്ടാണ് ് ഒരു സുഹൃത്തിന്റെ പിറന്നാൾ ആഘോഷത്തിൽ പങ്കെടുക്കാൻ ശില്പ പോയത്. ആ പാർട്ടിയിൽ ആൺസുഹൃത്തുക്കൾ പങ്കെടുക്കുന്ന കാര്യം പറഞ്ഞിരുന്നില്ല. രാവിലെ പതിനൊന്നോടെ അച്ഛനും അമ്മയുമൊന്നിച്ചാണ് ശില്പ ബസ് സ്‌റ്റോപ്പിലെത്തിയത്. ഇവിടെ നിന്ന് ശില്പ ബാലരാമപുരത്തേക്ക് പോകാനും ഷാജിയും ഭാര്യയും നെടുമങ്ങാട്ടെ കുടുംബ വീട്ടിലേക്ക് പോകാനുമായി പിരിഞ്ഞു. വൈകിട്ട് മൂന്നരയോടെ ഷാജിയുടെ ഫോണിൽ വിളിച്ചാണ് ശില്പ വീട്ടിൽ എത്തിയോ എന്ന് കൂട്ടുകാരി അന്വേഷിച്ചത്.ഈ സമയം ഇവർ നെടുമങ്ങാട്ടെ വീട്ടിലായിരുന്നു. ഇതിനു ശേഷമാണ് കൂട്ടുകാരി ശില്പയുടെ വീട്ടിലെത്തി 300 രൂപ ഏൽപ്പിച്ച ശേഷം പെട്ടെന്ന് മടങ്ങിയത്.

ആറുമണിക്കുശേഷവും ശില്പ വീട്ടിലെത്താതിരുന്നതിനെ തുടർന്ന് അമ്മ കൂട്ടുകാരിയുടെ ഫോണിലേക്ക് വിളിച്ചെങ്കിലും ലിജിനൊപ്പം ശില്പ പോയിരിക്കുകയാണെന്ന് ധാർഷ്ട്യത്തോടെ പറഞ്ഞ് ഫോൺ കട്ട് ചെയ്ത ശേഷം സ്വിച്ച് ഒഫ് ചെയ്തു. തുടർന്ന് ലിജിനെ ഫോണിൽ ബന്ധപ്പടാൻ ശ്രമിച്ചപ്പോൾ കേൾക്കാൻ പറ്റുന്നില്ലെന്ന് പറഞ്ഞ് ഫോൺ ഓഫാക്കി. മൂന്നു മണിക്കുശേഷം അമ്മ ശില്പയുടെ ഫോണിൽ വിളിച്ചപ്പോഴൊന്നും എടുത്തില്ല.ഈ സമയത്തെല്ലാം കൂട്ടുകാരി അമ്മയുടെ ഫോണിലേക്ക് തിരികെ വിളിച്ചു. ശില്പയുടെ ഫോൺ തന്റെ പക്കലാണെന്നും ഫോൺ ലോക്കായതുകൊണ്ട് അത് എടുക്കാൻ കഴിയുന്നില്ലെന്നുമാണ് പറഞ്ഞത്.

ആർഷ, ഷാജഹാൻ, ലിജിൻ. ഇവർ മൂന്നു പേരും കൂടിയാണ് ശിൽപ മരിക്കുന്ന ദിവസം ബാലരാമപുരത്ത് ഈദ് പരിപാടിയിൽ പങ്കെടുക്കാനാണെന്നും പറഞ്ഞ് ശിൽപ വീട്ടിൽ നിന്ന് ഇറങ്ങുന്നത്. ബാലരാമപുരത്തേക്ക് ശിൽപയെ വിട്ടയയ്ക്കണമെന്ന് ഫോണിലൂടെ ശിൽപയുടെ അമ്മയെ നിർബന്ധിച്ചിരുന്നു. ശിൽപയും ലിജിനും ആർഷയും ഷാജഹാനും ചേർന്നാണ് മരുതൂർക്കടവിലെത്തിയതെന്നും ദൃക്‌സാക്ഷികൾ പൊലീസിന് മൊഴി നൽകിയിരുന്നു. മരുതൂർകടവ് പാലത്തിന്റെ സമീപത്തും നിന്നും ശിൽപയുടെ ശരീരം കണ്ടെത്തിയതിനു ശേഷവും ശിൽപ ഉപയോഗിച്ചിരുന്ന മൊബൈൽഫോൺ ആർഷയുടെ കൈവശം ഉണ്ടായിരുന്നു.

ഏറെ ദുരൂഹതകൾ ഉയർന്ന മരണമായതു കൊണ്ട് പോസ്റ്റ്‌മോർട്ടം വീഡിയോയിൽ റെക്കോഡ് ചെയ്തിരുന്നു. ശിൽപയുടെ മരണഷശേഷം മണിക്കൂറുകൾക്കുള്ളിൽ ഫെയ്‌സ് ബുക്കിലെ പോസ്റ്റുകളും ഫ്രണ്ട്‌സ് ലിസ്റ്റ്ും ഡിലീറ്റ് ആയത് ആർഷയുടേയും ഷാജഹാന്റെയും ലിജിന്റെയും അറിവോടെ ആയിരുന്നുവെന്നും ഇവർ ആരോപണം ഉയർന്നിരുന്നു. പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ വലതുചെവിക്ക് താഴെ മുറിവുണ്ടായിട്ടുണ്ടെന്നും വലത് കവിളിൽ തുടരെ തുടരെ മർദിച്ചതിന്റെ പാടുകൾ ഉള്ളതായും രേഖപ്പെടുത്തിയിരുന്നു. ഇതൊന്നും പൊലീസ് കേസ് അന്വേഷണത്തിൽ പരിഗണിച്ചേ ഇല്ലെന്നതാണ് വസ്തുത.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP