Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

കാമുകിയോട് അഭിനിവേശം മൂത്ത് രാജുവിനെ കൊന്ന് ഡീസൽ ഒഴിച്ചു കത്തിച്ചു; ആദ്യ ഭാര്യയോട് താൽപ്പര്യം തുടങ്ങിയപ്പോൾ ഒന്നിച്ചു കിടന്ന ശോഭയെ കഴുത്തു ഞെരിച്ച് ബോധം കെടുത്തി പൊട്ടക്കിണറ്റിൽ തള്ളി; അനാഥരായ കുട്ടികളെ തീവണ്ടിയിൽ കയറ്റി എങ്ങോട്ടോ വിട്ടു; മഞ്ജുനാഥിന്റെ മൊഴിയിൽ ഞെട്ടി പൊലീസ്

കാമുകിയോട് അഭിനിവേശം മൂത്ത് രാജുവിനെ കൊന്ന് ഡീസൽ ഒഴിച്ചു കത്തിച്ചു; ആദ്യ ഭാര്യയോട് താൽപ്പര്യം തുടങ്ങിയപ്പോൾ ഒന്നിച്ചു കിടന്ന ശോഭയെ കഴുത്തു ഞെരിച്ച് ബോധം കെടുത്തി പൊട്ടക്കിണറ്റിൽ തള്ളി; അനാഥരായ കുട്ടികളെ തീവണ്ടിയിൽ കയറ്റി എങ്ങോട്ടോ വിട്ടു; മഞ്ജുനാഥിന്റെ മൊഴിയിൽ ഞെട്ടി പൊലീസ്

രഞ്ജിത് ബാബു

കണ്ണൂർ: നാടോടി യുവതിയായ ശോഭയിൽ അഭിനിവേശം മൂത്ത് അവരുടെ ഭർത്താവ് രാജുവിനെ കൊലചെയ്ത മഞ്ജുനാഥ് തന്നെ ശോഭയുടേയും കാലനായി. ശോഭയുടെ മാതൃസഹോദരീ ഭർത്താവ് കൂടിയായ തുങ്കൂറിലെ ടി.കെ. മഞ്ജുനാഥ് അയാളുടെ ഇംഗിതത്തിനു വേണ്ടി ആരേയും കൊല്ലുന്ന പ്രകൃതക്കാരനാണെന്ന് തെളിയിച്ചു.

ഭർതൃമതിയായ ശോഭയും മഞ്ജുനാഥും തമ്മിൽ നേരത്തെ തന്നെ അവിശുദ്ധ ബന്ധമുണ്ടായിരുന്നു. രണ്ടു കുട്ടികളുള്ള ശോഭയെ തനിക്ക് സ്വന്തമാക്കണമെന്ന ആഗ്രഹം വച്ചു പുലർത്തിയ അയാൾ ശോഭയുടെ സഹായത്തോടെ തന്നെ അവരുടെ ഭർത്താവായ രാജുവിനെ ഒരു വർഷം മുമ്പ് കൊലപ്പെടുത്തി. ഇവർ ഒരുമിച്ച് ജീവിക്കാനുള്ള ആഗ്രഹത്തിലാണ് രാജുവിനെ കൊന്നത്. കൊല ആസൂത്രണം ചെയ്തത് ഇങ്ങിനെ. മഞ്ജുനാഥിന്റെ ഓട്ടോറിക്ഷയിൽ ശോഭയേയും ഭർത്താവ് രാജുവിനേയും കയറ്റി കൊണ്ടു പോവുകയായിരുന്നു. നേരത്തെ തന്നെ ശോഭയോട് ഇക്കാര്യം വ്യക്തമാക്കിയിരുന്നു. 

ശോഭയുടെ സഹായത്തോടെ തന്നെ രാജുവിന്റെ കഴുത്തിൽ പ്ലാസ്റ്റിക് കയർ മുറുക്കി യാത്രക്കിടയിൽ തന്നെ ശ്വാസം മുട്ടിച്ച് കൊല നടത്തി. ശേഷം ഉജ്ജനഹള്ളിയിലെ വനത്തിൽ മഴക്കുഴിയിൽ കൊണ്ടു പോയി മൃതദേഹം ഇട്ടു. പിന്നീട് കാട്ടിൽ നിന്നും കമ്പുകൾ ശേഖരിച്ച് നേരത്തെ കരുതി വച്ച ഡീസൽ ഒഴിച്ച് കത്തിക്കുകയായിരുന്നു. ഈ കൊലപാതകത്തിനുശേഷം അന്നുമുതൽ ഇവർ ഭാര്യാ ഭർത്താക്കന്മാരെ പോലെയാണ് കഴിഞ്ഞിരുന്നത്. 2015 ഡിസംബർ മാസം നടന്ന കൊലപാതക വിവരം ബാഹ്യലോകം അറിഞ്ഞിരുന്നില്ല.

അടുത്ത കാലത്ത് ഇവർ തമ്മിൽ അഭിപ്രായ വ്യത്യാസങ്ങൾ മൂർച്ചിച്ചു. നേരത്തെ വിവാഹിതനായ മഞ്ജുനാഥ് അയാളുടെ ഭാര്യയേയും മകനേയും കാണാൻ ആഗ്രഹം പ്രകടിപ്പിച്ചിരുന്നു. തുങ്കൂറിൽ പോകാനുള്ള ഒരുക്കങ്ങൾ പല തവണയും ശോഭ തടസ്സപ്പെടുത്തി. രാജുവിനെ കൊലപ്പെടുത്തിയ വിവരം പുറത്തു പറയുമെന്നായി ഒടുവിലത്തെ ഭീഷണി. അതോടെയാണ് മഞ്ജുനാഥ് രണ്ടാമതൊരു കൊലപാതകത്തിനു കൂടി കോപ്പു കൂട്ടിയത്. രാജുവിനെ കൊലപ്പെടുത്തിയ വിവരം ഇവൾ എന്നെങ്കിലും പുറത്തുപറയുമെന്ന് മഞ്ജുനാഥും ഭയപ്പെട്ടു.

അത് ഇല്ലാതാക്കാൻ ഒരേ ഒരു മാർഗ്ഗമേ അയാൾ കണ്ടിരുന്നുള്ളൂ. ശോഭയെ കൊല്ലുക. മാത്രമല്ല സ്വന്തം ഭാര്യയേയും മകനേയും കാണാൻ അയാളിൽ ആഗ്രഹം ജനിച്ചു. ഇത് രണ്ടും കൂടി ചേർന്നപ്പോൾ ശോഭയെ കൊലപ്പെടുത്താൻ തന്നെ അയാൾ തയ്യാറായി. പല വഴികളും അതിനായി ആസൂത്രണം ചെയ്തെങ്കിലും ഒടുവിൽ കിടപ്പറയിൽ വച്ചു തന്നെ ശോഭയെ ഇല്ലാതാക്കാൻ അയാൾ ശ്രമിച്ചു. 

കഴിഞ്ഞ ജനുവരി 13 ന് രാത്രിയിൽ ശോഭയോടൊപ്പം കിടന്ന മഞ്ജുനാഥ് ഉറങ്ങിക്കിടന്ന ശോഭയെ കഴുത്ത് ഞെരിച്ച് അബോധാവസ്ഥയിലാക്കി. ശോഭയുടെ ഞരക്കം കേട്ട് അവരുടെ ഏഴ് വയസ്സുകാരനായ മകൻ ഉണർന്ന് എഴുന്നേറ്റു. അപ്പോഴും മഞ്ജുനാഥിന്റെ കൈ അറച്ചിരുന്നില്ല. അബോധാവസ്ഥയിലായ ശോഭയെ ഇരിട്ടി പഴയ പാലത്തെ ഉപയോഗ ശൂന്യമായ കിണറിൽ കൊണ്ടു പോയി ഇട്ടു. അതോടെ അവരുടെ മരണം ഉറപ്പാക്കി. തിരിച്ചു വന്ന് പിറ്റേ ദിവസം തന്നെ കുട്ടികളെ ഇയാൾ ബംഗളൂരുവിലേക്ക് കൊണ്ടു പോയി. മുബൈയിലേക്കുള്ള ട്രെയിനിൽ കയറ്റി വിട്ടെന്നാണ് ഇയാൾ പൊലീസിന് മൊഴി നൽകിയിട്ടുള്ളത്.

ഇക്കാര്യം പൂർണ്ണമായും പൊലീസ് വിശ്വസിക്കുന്നില്ല. കുട്ടികളെ കണ്ടെത്താനുള്ള അന്വേഷണം പൊലീസ് ആരംഭിച്ചിട്ടുണ്ട്. ശോഭയുടെ കൊലപാതകത്തിൽ പിടിയിലായ മഞ്ജുനാഥ് പൊലീസ് കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്തപ്പോഴാണ് ശോഭയുടെ ഭർത്താവ് രാജുവിനെ മുമ്പ് തങ്ങൾ രണ്ടു പേരും ചേർന്ന് കൊലപ്പെടുത്തിയ വിവരം പൊലീസിനോട് പറഞ്ഞത്. കർണ്ണാടക പൊലീസിനൊപ്പം ചേർന്ന് വനത്തിൽ മഴക്കുഴി പരിശോധിച്ചപ്പോൾ ഇക്കാര്യത്തിൽ പൊലീസിന് തെളിവുകൾ ലഭിക്കുകയും ചെയ്തു. കുട്ടികളുടെ കാര്യത്തിൽ മാത്രമാണ് ഇപ്പോൾ ദുരൂഹത അവശേഷിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP