Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

സിസ്റ്റർ അമലയുടെ കൊലയാളി സതീഷ് ബാബു പിടിയിൽ; കേരളാ പൊലീസിന്റെ നിർദ്ദേശപ്രകാരം ഉത്തരാഖണ്ഡ് പൊലീസ് കസ്റ്റഡിയിൽ എടുത്തത് ഹരിദ്വാറിൽ ഒളിവിൽ കഴിയവേ; നിർണ്ണായകമായത് ബന്ധുവിന് അയച്ച എസ്എംഎസ്‌

സിസ്റ്റർ അമലയുടെ കൊലയാളി സതീഷ് ബാബു പിടിയിൽ; കേരളാ പൊലീസിന്റെ നിർദ്ദേശപ്രകാരം ഉത്തരാഖണ്ഡ് പൊലീസ് കസ്റ്റഡിയിൽ എടുത്തത് ഹരിദ്വാറിൽ ഒളിവിൽ കഴിയവേ; നിർണ്ണായകമായത് ബന്ധുവിന് അയച്ച എസ്എംഎസ്‌

കോട്ടയം: പാലയിലെ ലിസ്യൂ മഠത്തിലെ സിസ്റ്റർ അമലയെ തലക്കടിച്ച് കൊലപ്പെടുത്തിയെന്ന് പൊലീസ് പറയുന്ന കാസർകോട് സ്വദേശി സതീഷ് ബാബു പിടിയിലായെന്ന് റിപ്പോർട്ട്. ഇയാളെ ഹരിദ്വാറിൽ വച്ച് ഉത്തരാഖണ്ഡ് പൊലീസ് കസ്റ്റഡിയിൽ എടുത്തുവെന്നാണ് കേരളാ പൊലീസ് നൽകുന്ന വിവരം. കേരളാ പൊലീസിന്റെ നിർദ്ദേശ പ്രകാരമാണ് സതീഷ് ബാബുവിനെ അറസ്റ്റു ചെയ്തതെന്ന മലയാളം വാർത്താ ചാനലുകൾ റിപ്പോർട്ട് ചെയ്തു. ഇന്നലെ വൈകീട്ട് എട്ടുമണിയോടെ കസ്റ്റഡിയിൽ എടുത്ത ഇയാൾ ഇപ്പോൾ ഉത്തരാഖണ്ഡ് പൊലീസിന്റെ കസ്റ്റഡിയിലാണ്. ഹരിദ്വാറിലെ അയ്യപ്പാ ആശ്രമത്തിൽ നിന്നാണ് ഇയാളെ അറസ്റ്റു ചെയ്തത്. അതേസമയം ഇയാളുടെ അറസ്റ്റിനെ സംബന്ധിച്ച കൂടുതൽ വിവരങ്ങൾ പുറത്തുവിടാൻ കേരളാ പൊലീസ് തയ്യാറായിട്ടില്ല.

പിടിയിലായ ഇയാളെ കേരളത്തിൽ എത്തിക്കാൻ വേണ്ടി കേരളാ പൊലീസ് ഉത്തരാഖണ്ഡിലേക്ക് തിരിക്കാൻ ഒരുങ്ങുകയാണ്. കാസർകോട്ടുള്ള ബന്ധുവിന് സതീഷ് ബാബുവിന്റെ ഫോണിൽ നിന്നും അയച്ച എസ്എംഎസ് സന്ദേശമാണ് ഇയാളെ പിടികൂടാൻ സഹായകമായതെന്നാണ് റിപ്പോർട്ടുകൾ. സൈബർ സെല്ലിന്റെ ഇടപെടൽ ഇക്കാര്യത്തിൽ നിർണ്ണായകമായി. ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ല പക്ഷേ, കസ്റ്റഡിയിലെടുത്തെന്ന് പൊലീസിനോട് അടുത്ത വൃത്തങ്ങൾ വെളിപ്പെടുത്തി.

ഇയാളാണെന്നു പ്രതിയെന്നു കണ്ടെത്തിയതോടെ സതീഷ് ബാബുവിന്റെ ബന്ധുക്കളുടെ ഫോൺ നമ്പരുകൾ പൊലീസ് ശേഖരിച്ചിരുന്നു. ഹരിദ്വാറിലെ ബന്ധുവിന്റെ ഫോൺ നമ്പറിലേക്ക് ഇയാളുടെ ഫോണിൽ നിന്ന് ഒരു വിളിയെത്തിയിരുന്നു. കൂടാതെ എസ്എംഎസ് അയയ്ക്കുകയും ചെയ്തു ഇത് സൈബർസെൽ കണ്ടെത്തി. തുടർന്നാണ് ഹരിദ്വാറിലാണ് പ്രതിയുള്ളതെന്ന് പൊലീസിന് വ്യക്തമായത്. അവിടുത്തെ പൊലീസിനെ ബന്ധപ്പെട്ടു ബന്ധുവിനെ വിവരമറിയിച്ച് സതീഷ് ബാബുവിനെ പിടികൂടുകയായിരുന്നു. കസ്റ്റഡിയിൽ എടുത്തപ്പോൾ പ്രതി തീർത്തും ശാന്തനായിരുന്നു എന്നാണ് ഹരിദ്വാറിൽ ഈ സമയം ഉണ്ടായിരുന്ന മലയാളികൾ പറയുന്നത്.

കേസന്വേഷണത്തിന്റെ ചുമതല വഹിക്കുന്ന പാലാ ഡിവൈഎസ്‌പി സുനീഷ് ബാബുവിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം സൈബർ സെല്ലിന്റെയും മറ്റും സഹായത്തോടെ ശേഖരിച്ച തെളിവുകൾ സതീഷ് ബാബുവിനെ കുരുക്കിയത്. ഇന്നലെയാണ് സിസ്റ്റർ അമലയുടെ കൊലപാതകി സതീഷ് ബാബുവാണെന്ന് പറഞ്ഞ് പൊലീസ് ചിത്രങ്ങളും മറ്റ് വിവരങ്ങളും പുറത്തുവിട്ടത്. ഇയാൾ മനോവൈകല്യമുള്ള ആളാണെന്നാണ് പൊലീസ് പൊലീസ് പറയുന്നത്. കഴിഞ്ഞ 17ന് രാവിലെ 7.30ഓടെയാണ് സിസ്റ്റർ അമലയുടെ മൃതദേഹം പാലായിലെ ലിസ്യൂ കാർമലെറ്റ് കോൺവെന്റിനുള്ളിൽ കണ്ടത്തെിയത്.

കാസർകോട്ടുകാരനായ ക്രിമിനൽ പശ്ചാത്തലമുള്ള സതീഷ് ബാബു സിസ്റ്റർ അമല കൊല്ലപ്പെട്ട ദിവസം പാലായിൽ ഉണ്ടായിരുന്നതായി മൊബൈൽ ഫോൺ വിവരങ്ങളിൽനിന്ന് സ്ഥിരീകരിച്ചതായി പൊലീസ് ഇന്നലെ വ്യക്തമാക്കിയിരുന്നു. രാത്രി മഠത്തിൽ അപരിചിതനെ കണ്ടതായി ഒരു കന്യാസ്ത്രീ മൊഴി നൽകിയിരുന്നു. സതീഷ് ബാബുവിന്റെ ചിത്രം ഈ കന്യാസ്ത്രീയെ കാണിച്ച് അന്വേഷണ സംഘം പ്രതി ഇയാൾ തന്നെയെന്ന് ഉറപ്പിക്കുകയും ചെയ്തിരുന്നു. പാലാ, കോട്ടയം മേഖലകളിൽ പതിവായി സതീഷ് ബാബു വന്നിരുന്നു എന്നുമാണ് പൊലീസ് പറയുന്നത്.

എട്ടു മാസം മുമ്പ് ബന്ധുക്കളെത്തേടി മുണ്ടക്കയത്ത് എത്തിയ സതീഷ് ബാബു ഒരു ലോഡ്ജിൽ മുറിയെടുത്തിരുന്നു. തുടർന്ന് മാസത്തിൽ ഒന്നോ രണ്ടോ തവണ മുണ്ടക്കയത്തെ എസ്റ്റേറ്റ് ലയത്തിൽ താമസിക്കുന്ന ബന്ധുക്കളെ സന്ദർശിച്ചിരുന്നു. ആദ്യം മുണ്ടക്കയത്ത് എത്തിയപ്പോൾ രണ്ടു കാർകൊണ്ടുവന്നിരുന്നതായി ബന്ധുക്കൾ മൊഴി നൽകിയിട്ടുണ്ട്. അന്ന് ഒപ്പം ഒരു യുവതിയും ഉണ്ടായിരുന്നു. നേരത്തേ വിവാഹം കഴിച്ചിരുന്ന സതീഷ് ബാബു ഭാര്യയെ പിന്നീട് ഉപേക്ഷിച്ചു. ഇതിൽ ഒരു കുട്ടിയുണ്ട്. സ്ഥിരമായി മദ്യപിക്കുന്ന സതീഷ് ബാബു റിപ്പർ മോഡലിലുള്ള നിരവധി കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടിട്ടുണ്ടെന്നാണ് അന്വേഷണസംഘത്തിന് വിവരം ലഭിച്ചിട്ടുള്ളത്. താൻ സിനിമ മേഖലയിലാണെന്നാണ് സതീഷ് ബാബു ബന്ധുക്കളോട് പറഞ്ഞിരുന്നത്.

ഇയാൾ ഉപയോഗിച്ചിരുന്ന കാറുകളിൽ ഒന്നു മുണ്ടക്കയത്തെ ഒരു ഹോട്ടൽ ഉടമക്ക് വിറ്റിരുന്നു. എസ്റ്റേറ്റ് ലയത്തിലുള്ള ബന്ധുക്കൾക്ക് വാരിക്കോരി പണവും നൽകിയിരുന്നു. പാലായിൽ സിസ്റ്റർ അമല കൊല്ലപ്പെട്ടതിന് പിറ്റേന്ന് മുതൽ ഇയാളുടെ മൊബൈൽ ഫോൺ സ്വിച്ച് ഓഫ് ചെയ്ത നിലയിലാണ്. ഫോൺ സ്വിച്ച് ഓഫ് ചെയ്തു. നേരത്തേ മഠങ്ങൾ കേന്ദ്രീകരിച്ച് നടന്ന മറ്റ് ആക്രമണങ്ങൾക്ക് പിന്നിലും സതീഷ് ബാബു തന്നെയാണെന്ന് പൊലീസ് അറിയിച്ചു.

അതിനിടെ സതീഷ് ബാബുവിന്റെ ഒരു ഫോൺ പാലാ സ്വദേശിയായ യുവാവിന് 3500 രൂപക്ക് വിറ്റതായി പൊലീസ് കണ്ടത്തെി. പാലായിലെ ഒരു അലക്കുകമ്പനിയിൽനിന്ന് പ്രതിയുടേതെന്ന് കരുതുന്ന വസ്ത്രങ്ങൾ കഴിഞ്ഞ ദിവസം പൊലീസ് കണ്ടെടുത്തിരുന്നു. സതീഷ് ബാബുവിന്റെ മുൻകാല ക്രിമിനൽ പശ്ചാത്തലം പഠിച്ച പൊലീസ്, നേരത്തേയും സമാനമായ കുറ്റകൃത്യങ്ങൾ ചെയ്തിട്ടുണ്ടെന്ന് കണ്ടത്തെിയിട്ടുണ്ട്. നേരത്തേ കൂത്താട്ടുകുളത്തുള്ള മഠത്തിലും സമാനസംഭവം ഉണ്ടായിട്ടുണ്ട്. ഈ സ്ഥലങ്ങളിലെല്ലാം സംഭവദിവസം സതീഷ് ബാബുവിന്റെ സാന്നിധ്യം പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ടെന്നും ഇന്നലെ വ്യക്തമാക്കിയിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP