Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

സരിതയുടെ മാത്രം മൊഴിയിൽ അന്വേഷണം നടത്താനാകില്ലെന്ന് അന്വേഷണ സംഘം; കത്തിലെ ലൈംഗികാരോപണങ്ങൾ എഴുതി ചേർപ്പിച്ചത് ഗണേശെന്ന വെളിപ്പെടുത്തൽ കുരുക്കു തന്നെ; സോളാറിൽ ബിജു രാധാകൃഷ്ണനെ വിശ്വാസത്തിലെടുക്കാൻ വഴിവിട്ട നീക്കമോ? ആദ്യ ഭാര്യയെ കൊലപ്പെടുത്തിയ പ്രതിയെ പൊലീസ് അകമ്പടിയിൽ വീട്ടിൽ വിട്ടത് വിവാദത്തിൽ

സരിതയുടെ മാത്രം മൊഴിയിൽ അന്വേഷണം നടത്താനാകില്ലെന്ന് അന്വേഷണ സംഘം; കത്തിലെ ലൈംഗികാരോപണങ്ങൾ എഴുതി ചേർപ്പിച്ചത് ഗണേശെന്ന വെളിപ്പെടുത്തൽ കുരുക്കു തന്നെ; സോളാറിൽ ബിജു രാധാകൃഷ്ണനെ വിശ്വാസത്തിലെടുക്കാൻ വഴിവിട്ട നീക്കമോ? ആദ്യ ഭാര്യയെ കൊലപ്പെടുത്തിയ പ്രതിയെ പൊലീസ് അകമ്പടിയിൽ വീട്ടിൽ വിട്ടത് വിവാദത്തിൽ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: അമ്മയെ കാണാൻ പൊലീസ് അകമ്പടിയിൽ ബിജു രാധാകൃഷ്ണന്റെ വീട്ടിലേക്കുള്ള യാത്ര. ആദ്യ ഭാര്യയെ കൊലപ്പെടുത്തിയ കേസിൽ ജീവപര്യന്തം ശിക്ഷിക്കപ്പെട്ട സോളാർ കേസിലെ വിവാദ നായകൻ ബിജു രാധാകൃഷ്ണനു വീട്ടിൽ പോകാൻ സർക്കാരിന്റെ പ്രത്യേക ഇളവ് ലഭിച്ചു. പരോളിനുപോലും അർഹനല്ലാത്ത ബിജു പൂജപ്പുര സെൻട്രൽ ജയിലിൽ നിന്നു പൊലീസ് അകമ്പടിയോടെയാണു പുത്തൂരിലെ വീട്ടിൽ പോയത്. ഈ യാത്ര വിവാദമാവുകയാണ്. ദുരൂഹമായ ഉദ്ദേശങ്ങളോടെയാണ് ബിജുവിനെ വീട്ടിലേക്ക് വിട്ടതെന്നാണ് പ്രതിപക്ഷം സംശയിക്കുന്നത്.

സോളാർ കേസിൽ ഉമ്മൻ ചാണ്ടിയേയും കോൺഗ്രസ് നേതാക്കളേയും കുടുക്കാൻ ശ്രമം നടക്കുന്നുണ്ട്. സരിതയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ കേസെടുക്കാനാകില്ലെന്ന നിയമോപദേശവും കിട്ടി. ഈ സാഹചര്യത്തിൽ ബിജുവിനെ സ്വാധീനിക്കാനാണ് ഇടതുപക്ഷത്തിന്റെ ശ്രമമെന്നാണ് ആരോപണം. സോളർ കമ്മിഷൻ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ പൊലീസ് സ്വീകരിക്കുന്ന തുടർ നടപടിയിൽ ബിജുവിനെ കൂടി വിശ്വാസത്തിലെടുക്കാനാണ് നീക്കം. ബിജുവിനെ കൂടി ഒപ്പം കൂട്ടി കോൺഗ്രസ് നേതാക്കളെ കുടുക്കാനാണ് ശ്രമം. അതിനാലാണു ബിജുവിനെ വഴിവിട്ടും വീട്ടിലേക്കു വിട്ടതെന്ന് ആരോപണമുണ്ട്. പോകുന്ന വഴിയും മടങ്ങുന്ന വഴിയും ബിജു രാധാകൃഷ്ണൻ ആരെയൊക്കെ കണ്ടുവെന്നു ജയിൽ അധികൃതർക്ക് അറിയില്ല. രണ്ടു പൊലീസുകാർ മാത്രമാണ് ഒപ്പമുണ്ടായിരുന്നത്. ഇത് ഗുരുതര സുരക്ഷാ വീഴ്ചയായും വിലയിരുത്തപ്പെടുന്നു.

സോളർ കേസിൽ സരിതാ നായരുടെ കത്തിൽ പൊലീസ് തുടർ നടപടി സ്വീകരിക്കുമ്പോൾ ബിജുവിന്റെ നിലപാടു നിർണായകമാകും. മാത്രമല്ല സരിതയുടെ കത്തിലെ ലൈംഗികാരോപണങ്ങൾ അടങ്ങിയ നാലു പേജുകൾ മുൻ മന്ത്രി കെ.ബി.ഗണേശ് കുമാറിന്റെ നിർദ്ദേശ പ്രകാരം എഴുതിച്ചേർത്തതാണെന്നു സരിതയുടെ മുൻ അഭിഭാഷകൻ ഫെനി ബാലകൃഷ്ണൻ ആരോപിച്ചിരുന്നു. അതിനാൽ ഇതുവരെ സരിതയുടെ മൊഴി രേഖപ്പെടുത്താൻ അന്വേഷണ സംഘം തയാറായിട്ടില്ല. സരിതയുടെ പരാതിയുടെ അടിസ്ഥാനത്തിൽ കഴിഞ്ഞ സർക്കാരിന്റെ കാലത്തു രജിസ്റ്റർ ചെയ്ത രണ്ട് കേസുകളുടെ അന്വേഷണവും എങ്ങുമെത്തിയില്ല.

അമ്മയ്ക്കു സുമഖമില്ലെന്നും കാണണമെന്നും ബിജു നൽകിയ കത്തിന്റെ അടിസ്ഥാനത്തിൽ ജയിൽ അധികൃതർ പൊലീസ് റിപ്പോർട്ട് തേടി. പോകാൻ അനുവാദം നൽകാമെന്നും സുരക്ഷാ പ്രശ്‌നമൊന്നുമില്ലെന്നുമുള്ള പൊലീസിന്റെ മറുപടി വേഗത്തിലായിരുന്നു. തുടർന്നു കഴിഞ്ഞയാഴ്‌ച്ചയാണു ബിജുവിനെ പൊലീസ് അകമ്പടിയോടെ വീട്ടിൽ കൊണ്ടുപോയത്. പരോളിന് അർഹനല്ലാത്തതിനാലാണ് ഇത്തരത്തിൽ ബിജുവിനെ വിട്ടതെന്നാണു ജയിൽ അധികൃതർ പറയുന്നത്.

നിലവിൽ സോളാർ കമ്മിഷൻ റിപ്പോർട്ട് തൽക്കാലം ചുരുട്ടിക്കെട്ടാനും ബലാത്സംഗക്കുറ്റം ചുമത്തി ആർക്കെതിരേയും കേസെടുക്കേണ്ടതില്ലെന്നും സർക്കാർ തീരുമാനം. ബലാത്സംഗക്കുറ്റം നിലനിൽക്കില്ലെന്ന ജസ്റ്റിസ് അരിജിത്ത് പസായത്തിന്റെ നിയമോപദേശമാണ് ആരോപണവിധേയരായ കോൺഗ്രസ് നേതാക്കൾക്കു തൽക്കാലം രക്ഷയായിരിക്കുന്നത്. കേസെടുക്കാൻ വേണ്ടത്ര തെളിവുകൾ റിപ്പോർട്ടില്ല. സരിത എസ്. നായർ നൽകിയ പരാതികളുടെ അടിസ്ഥാനത്തിൽ മിക്ക കേസുകളിലും അന്വേഷണം നടത്തി തെളിവില്ലെന്നു കണ്ടെത്തിയതാണ്. ഈ സാഹചര്യത്തിലാണു റിപ്പോർട്ട് തൽക്കാലം ഫ്രീസറിൽ വയ്ക്കാനുള്ള സർക്കാർ തീരുമാനം. ഇതിനിടെയാണ് ബിജു രാധാകൃഷ്ണന്റെ വീട്ടിലേക്കുള്ള യാത്ര പ്രതിപക്ഷം ചർച്ചയാക്കുന്നത്. കമ്മിഷൻ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കേസെടുത്താലും സരിത കോടതിയിൽ നൽകുന്ന രഹസ്യമൊഴിയിൽ നിലപാട് മാറ്റുമെന്നാണു പൊലീസിന്റെ ആശങ്ക. സരിതയും ബിജു രണ്ട് നിലപാടുകൾ ആവർത്തിക്കുന്നതും തിരിച്ചടിയാകും. ഈ സാഹചര്യത്തിൽ ബിജുവിനെ ഒപ്പം നിർത്താനാണ് പൊലീസിലെ ചിലരുടെ ശ്രമം.

സരിതയുടെ പരാതിയിൽ പ്രാഥമിക അന്വേഷണത്തിനു ശേഷം കേസെടുത്താൽ മതിയെന്നു മന്ത്രിസഭാ യോഗം നേരത്തേ തീരുമാനിച്ചിരുന്നു. കമ്മിഷൻ റിപ്പോർട്ടുമായി ബന്ധപ്പെട്ടു സരിതയുടെ മൊഴിക്കു പുറമേ ശക്തമായ തെളിവ് പൊലീസിന്റെ പക്കലുണ്ടെങ്കിൽ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി അടക്കമുള്ളവർക്കെതിരേ കേസെടുക്കാമെന്നാണു ജസ്റ്റിസ് അരിജിത് പസായത്ത് സർക്കാരിനു നിയമോപദേശം നൽകിയത്.

സർക്കാർ പിന്നോട്ടുപോയതോടെ റിപ്പോർട്ടിൽ പരാമർശമുള്ള കോൺഗ്രസ് നേതാക്കൾ മുൻകൂർ ജാമ്യനീക്കം ഉപേക്ഷിച്ചു. ഉമ്മൻ ചാണ്ടിക്കുവേണ്ടി മകളാണു കൊച്ചിയിലെ പ്രമുഖ ക്രിമിനൽ അഭിഭാഷകനെ കണ്ടത്. നടപടിയൊന്നുമുണ്ടാകാത്ത സാഹചര്യത്തിൽ വെറുതെ വടികൊടുത്തു അടി വാങ്ങണോ എന്നായിരുന്നു അഭിഭാഷകന്റെ മറുപടി. ഡി.ജി.പി: രാജേഷ് ദിവാന്റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചിട്ടുണ്ട്. സരിത പുതിയ തെളിവുകൾ കൈമാറിയാൽ മാത്രം കമ്മിഷൻ റിപ്പോർട്ടിൽ അന്വേഷണവും കേസും മുന്നോട്ടുപോകുമെന്ന നിലപാടിലാണ് രാജേഷ് ദിവാനും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP