Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കേസ് ഒന്നും എങ്ങുമെത്തില്ല, സെറ്റിൽമെന്റ്‌ പോരെയെന്ന് പൊലീസ്; ഓപ്പറേഷൻ കുബേരയിൽ ബോബി ചെമ്മണ്ണൂരിനെതിരെ കേസ് എടുക്കാതെ കള്ളക്കളി; 'ഓപ്പറേഷൻ കുബേര' സ്വർണ്ണമുതലാളിക്ക് ബാധകമല്ല!

കേസ് ഒന്നും എങ്ങുമെത്തില്ല, സെറ്റിൽമെന്റ്‌ പോരെയെന്ന് പൊലീസ്; ഓപ്പറേഷൻ കുബേരയിൽ ബോബി ചെമ്മണ്ണൂരിനെതിരെ കേസ് എടുക്കാതെ കള്ളക്കളി; 'ഓപ്പറേഷൻ കുബേര' സ്വർണ്ണമുതലാളിക്ക് ബാധകമല്ല!

മറുനാടൻ മലയാളി ബ്യൂറോ

കോഴിക്കോട്: ഓപ്പറേഷൻ കുബേരയുടെ ഭാഗമായി ജുവലറി മുതലാളി ബോബി ചെമ്മണ്ണൂരിനെതിരെ പരാതി ലഭിച്ച് മൂന്ന് ആഴ്ച പിന്നിട്ടിട്ടും പരാതിയിൽ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യാതെ പൊലീസിന്റെ നാടകം തുടരുന്നു. കോഴിക്കോട്ടെ ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ അറിവോടയാണ് ജുവലറി മുതലാളിയെ രക്ഷിക്കാൻ നീക്കം നടക്കുന്നത്. ഗുരുതരമായ വിഷയങ്ങൾ ചൂണ്ടിക്കാട്ടിയായിരുന്നു കോഴിക്കോട് സിറ്റി പൊലീസ് കമ്മീഷണർക്ക് ബാലുശ്ശേരി ഉണ്ണികുളം സ്വദേശി കഴിഞ്ഞ മാസം 18ന് പരാതി നൽകിയത്. എന്നാൽ പരാതിന്മേൽ കേസെടുത്ത് അന്വേഷണം നടത്തുന്നതിനു പകരം പൊലീസുകാർ ഇടപെട്ട് പരാതിക്കാരുടെ പരാതി പിൻവലിക്കാനുള്ള ശ്രമമാണ് നടത്തിക്കൊണ്ടിരിക്കുന്നത്. ഓപ്പറേഷൻ കുബേരയുടെ ഭാഗമായി പരാതി ലഭിച്ചാൽ ഗൗരവമായി കാണുകയും അതിവേഗം റെയ്ഡ് ഉൾപ്പടെയുള്ള നടപടികൾ നടത്തണമെന്നിരിക്കെ ആഭ്യന്തര മന്ത്രിയുടെ ഉത്തരവുകൾക്ക് പുല്ലു വില കൽപിച്ചാണ് കോഴിക്കോട്ടെ പൊലീസ് ഉന്നതരുടെ നടപടി. 

മനുഷ്യസ്‌നേഹത്തിന്റെ മുഖമൂടി ധരിച്ച ബോബി ചെമ്മണ്ണൂരിന്റെ കൊള്ളപ്പലിശയുടെ കെണിയിൽ അകപ്പെട്ട ഒടുവിലത്തെ ഉദാഹരണമാണ് ബാലുശേരിയിലെ ഭാസ്‌കരൻ. അറുപതുകാരൻ ഭാസ്‌കരനും ഭാര്യയും മൂന്ന് പെൺമക്കളും അടങ്ങുന്ന കുടുംബം നീതി അഭ്യർത്ഥിച്ച് പൊലീസ് ഉദ്യോഗസ്ഥരുടെ വരാന്തകൾ കയറി ഇറങ്ങുമ്പോഴും പ്രാഥമികമായ നടപടി പോലും ചെയ്യാൻ പൊലീസ് ഇതുവരെയും തയ്യാറായിട്ടില്ല. പലിശക്കു വാങ്ങിയ പണത്തിന്റെ ആറിരട്ടി തുക തിരിച്ചടച്ചിട്ടും ഈടിനു നൽകിയ ഭൂമിയുടെ ആധാരം തിരിച്ച് രജിസ്റ്റർ ചെയ്യാൻ തയ്യാറാകാതെ വന്നതോടെയാണ് ബാലുശ്ശേരി ഉണ്ണികുളം എമ്മം പറമ്പ് സ്വദേശി മാനാംകുന്നുമ്മൽ വീട്ടിൽ ഭാസ്‌കരൻ പാരാതിയുമായി രംഗത്തു വന്നത്. ഡിസംബർ 18നായിരുന്നു ഭാസ്‌കരൻ കോഴിക്കോട് സിറ്റി പൊലീസ് കമ്മീഷണർക്ക് പരാതി നൽകിയത്. ഗുരുതരമായ പരാതിയാണെന്നിരിക്കെ പരാതിന്മേൽ കേസ് രജിസ്റ്റർ ചെയ്ത് പൊലീസ് അന്വേഷണം നടത്തുന്നതിനു പകരം പരാതി പിൻവലിപ്പിക്കാൻ പൊലീസ് തെന്നെ മധ്യസ്തരാകുന്ന കാഴ്ചയാണ് ഇവിടെയുള്ളത്.

ഉണ്ണികുളം എംഎം പറമ്പിൽ താമസിച്ചു വരുന്ന സാധാരണക്കാരനായ ഒരു കർഷകനാണ് കെ.പി ഭാസ്‌കരൻ. 1996ലാണ് ഒന്നര ലക്ഷം രൂപ ബോബി ചെമ്മണ്ണൂർ ജൂവലറി ഉടമയായ ബോബിയിൽ നിന്നും പലിശക്ക് വാങ്ങിയത്. കെ.എഫ്.സിയിൽ നിന്നും ലോണെടുത്ത് ഹോളോബ്രിക്‌സ് നിർമ്മാണം നടത്തിയിരുന്നു. എന്നാൽ ഈ സ്ഥാപനം നഷ്ടത്തിലാവുകയും കടബാധ്യത വരികയും ചെയ്തപ്പോഴായിരുന്നു ഭാസ്‌കരൻ ഒന്നര ലക്ഷം രൂപ ബോബിയിൽ നിന്നും കടം വാങ്ങിയത്. കോഴിക്കോട് പാളയത്തുള്ള ചെമ്മണ്ണൂർ ശാഖ വഴിയായിരുന്നു ഇടപാടുകൾ നടന്നിരുന്നത്. നൽകിയ പമണത്തിന് ഈടായി വീടിനു സമീപത്തെ 59 സെന്റ് ഭൂമി രജിസ്റ്റർ ചെയ്ത് ബോബിയുടെ പേരിലാക്കി വാങ്ങുകയും ചെയ്തിരുന്നു. മുതലും പലിശയുമടക്കം തിരിച്ചടക്കുന്ന മുറക്ക് ഭൂമി തിരിച്ച് രജിസ്റ്റർ ചെയ്യണമെന്നായിരുന്നു കരാർ. ഇതുപ്രകാരം ഭാസ്‌കരൻ 2180/1986 നമ്പറിൽ ജന്മം തീരാധാര പ്രകാരം കൈവശം വച്ചു വന്നിരിന്ന വീടിനു സമീപത്തുള്ള സർവ്വെ നമ്പർ 56ൽ 3.4 റി.സ 25 1 എയിൽ പെട്ട 59 സെന്റ് ഭൂമി ബോബിക്ക് രജിസ്റ്റർ ചെയ്തു നൽകുകയായിരുന്നു. എന്നാൽ കഴിഞ്ഞ 18 വർഷത്തിനിടെ മുതലിലേക്കും പലിശയിലേക്കുമായി എട്ടു ലക്ഷം രൂപ തിരിച്ചടച്ചിട്ടും ബോബി ഭൂമി തിരിച്ചു ഭാസ്‌കരന് രജിസ്റ്റർ ചെയ്തു നൽകാൻ തയ്യാറായിരുന്നില്ല. പകരം ബോബിയുചെ ഭാര്യയുടെ പേരിലേക്ക് ഭൂമി രജിസ്‌ട്രേഷൻ മാറ്റുകയും ചെയ്തിരിക്കുന്നു.

തിരിച്ചടവ് വൈകിച്ച സമയങ്ങളിലെല്ലാം ഗുണ്ടകളെ വിട്ട് ഭീഷണിയും അക്രമവുമായിരുന്നു. ബോബിയുടെ ജീവനക്കാരായ ബൈജു കുറ്റിയിൽ, ജയപ്രകാശ്, പ്രദീപ് എന്നിവരുടെ നേതൃത്വത്തിലുള്ള ചെറുതും വലുതുമായ സംഘങ്ങൾ രാപകൽ വ്യത്യാസമില്ലാതെ വീട്ടിലെത്തി അസഭ്യം പറയുകയും കയ്യിലുണ്ടായിരുന്ന പണം പിടിച്ചു പറിച്ചു കൊണ്ടു പോകുകയും ചെയ്തതായി പരാതിയിൽ വ്യക്തമാക്കുന്നുണ്ട്. തിരിച്ചടവ് വൈകിയെന്ന പേരിൽ ഒരു ദിവസം ബോബി ചെമ്മണ്ണൂരിന്റെ ഗുണ്ടകൾ വീട്ടിൽ നിന്നും ഇറക്കി ബലം പ്രയോഗിച്ച് വാഹനത്തിൽ കയറ്റുകയും കോഴിക്കോട് എം.എം അലി റോഡിലുള്ള ചെമ്മണ്ണൂർ ജൂവലറി ഗോഡൗണിൽ കൊണ്ടു പോയി തന്നെ മർദിക്കുകയും തുടർന്ന് നിരവധി പേപ്പറുകളിൽ ബലംപ്രയോഗിച്ച് ഒപ്പിടുവിക്കുകയും ചെയ്തതായി ഭാസ്‌കരൻ പറയുന്നു. എന്നാൽ അടുത്ത ബന്ധുക്കൾ ആധാരം നൽകിയപ്പോൾ മാത്രമാണ് അടുത്ത ദിവസം രാവിലെ ഇവർ ഭാസ്‌കരനെ വിട്ടയക്കാൻ തയ്യാറായത്. ഈ ആധാരവും ഇതുവരെയും തിരിച്ചു നൽകാൻ തയ്യാറായിട്ടില്ല. തട്ടിക്കൊണ്ടുപോയി മർദിച്ച സംഭവം ആരോടെങ്കിലും പറയുകയോ പൊലീസിൽ പരാതി നൽകുകയോ ചെയ്താൽ തന്നെയും കുടുംബത്തെയും ഇല്ലാതാക്കുമെന്നും സംഘം ഭസ്‌കരനു നേരെ ഭീഷണി മുഴക്കിയിരുന്നു. ഇതിനു ശേഷവും പല തവണ ജീവനക്കാർ ഭാസ്‌കരന്റെ വീട്ടിൽ മദ്യപിച്ചെത്തി പണം ആവശ്യപ്പെടുകയും വീട്ടിലുള്ളവരെ ശകാരിക്കുകയും കൈവശമുള്ള പണം പിടിച്ചു പറിച്ചു കൊണ്ടുപോകുകയും ചെയ്യുമായിരുന്നു. പണം അടക്കുന്ന മിക്ക തവണകളിലും റസിപ്റ്റുകളോ മറ്റു രേഖകളോ ഇവർ ഭാസ്‌കരന് നൽകാൻ തയ്യാറായിരുന്നില്ല. ഒരു തവണ ബോബി നേരിട്ടു തന്നെ പണം വാങ്ങുന്നതിനായി ഭാസ്‌കരന്റെ വീട്ടിൽ എത്തിയിരുന്നു.

തന്നെ മർദിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തവരുടെ പേരു വിവരങ്ങൾ അടക്കം പരാതിയിൽ ഭാസ്‌കരൻ ക്രിത്യമായി പറഞ്ഞിരുന്നു. മാത്രമല്ല, ഈടിനു നൽകിയ ഭൂമി അടക്കം രണ്ട് ആധാരം ജൂവലറിക്കാരുടെ കൈവശമാണുള്ളത്. നഗ്നമായ നിയമലംഗനം വ്യക്തമായിട്ടും പൊലീസ് കേസെടുക്കാൻ ഇതുവരെയും തയ്യാറായില്ലെന്നതാണ് അത്ഭുതം. 18ന് സിറ്റിപൊലീസ് കമ്മീഷണർക്കു കുടുംബം നേരിട്ടു സമർപ്പിച്ച പരാതി വടകര റൂറൽ എസ്‌പി വഴി കുബേര കേസ് അന്വേഷണ ചുമതലയുള്ള ജില്ലാ ക്രൈം ഡിറ്റാച്ച്‌മെന്റ് ഉദ്യോഗസ്ഥർക്കു കൈമാറി. തുടർന്ന് കേസ് രജിസ്റ്റർ ചെയ്യുകയും മൊഴിയെടുക്കുന്നതിനാമായി വടകര സ്റ്റേഷനിലെ എസ് ഐ മണി എന്ന പത്മനാഭനെ ചുമതലപ്പെടുത്തുകയായിരുന്നു. എന്നാൽ അവധിയിൽ പ്രവേശിച്ച ഈ പൊലീസ് ഉദ്യോഗസ്ഥൻ തന്റെ വട്ടോളിയിലെ വീട്ടിലേക്ക് പരാതിക്കാരനെ വിളിപ്പിക്കുകയും പരാതി പിൻവലിക്കണമെന്നും സെറ്റിൽമെന്റ് ചെയ്യാമെന്നും പറയുകയായിരുന്നു. കമ്മീഷണർ ഓഫീസിലെ ജഗനിവാസൻ എന്ന പൊലീസ് ഉദ്യോഗസ്ഥനും കേസ് പിൻവലിക്കാനായി നിരന്തര ശ്രമം നടത്തിയിരുന്നു.

എന്നാൽ കേസ് രജിസ്റ്റർ ചെയ്ത് മൊഴി രേഖപ്പെടുത്തുന്നതിനാണ് എസ്.ഐ പത്മനാഭനെ ചുമതലപ്പെടുത്തിയതെന്ന് മേൽഉദ്യോഗസ്ഥർ പറയുന്നു. എന്തുകൊണ്ട് കേസ് എടുത്തില്ല എന്ന ചോദ്യത്തിന് മൗനം മാത്രമായിരുന്നു ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ വരെ മറുപടി. കേസെടുത്താലും ഇതൊന്നും എങ്ങും എത്താൻ പോകുന്നില്ലെന്നായിരുന്നു മറ്റു ചില പൊലീസ് ഏമാന്മാരുടെ പ്രതികരണം. ഭാസ്‌കരൻ നൽകിയ പരാതി സംബന്ധിച്ച വിശദാംശം ഈ മാസം ആറിന് മറുനാടൻ മലയാളി പുറത്തു കൊണ്ടു വന്നിരുന്നു. ഇതിനു പിന്നാലെ കോഴിക്കോട് ബോബി ചെമ്മണ്ണൂർ ജൂവലറിയിലെ ജീവനക്കാർ ഭാസ്‌കരനെ നേരിൽ കാണുകയും പരാതി പിൻവലിക്കാൻ ആവശ്യപ്പെടുകയും ചെയ്തിരുന്നു. കേസ് സെറ്റിൽമെന്റ് ചെയ്യാമെന്നും പരാതി പിൻവലിക്കണമെന്നും ആവശ്യപ്പെട്ട് ജൂവലറീ ജീവനക്കാർ ഇവരെ നിരന്തരമായി പിന്തുടരുകയാണിപ്പോൾ.

എന്നാൽ പൊലീസിൽ നൽകിയ പരാതി കേസെടുക്കണമെന്നും, നിയമ നടപടി സ്വീകരിക്കാനുമാണ് തീരുമാനമെന്നും ഭാസ്‌കരന്റെ കുടുംബം പറഞ്ഞു. പരാതി പിൻവലിക്കില്ലെന്നും ഇവർ മറുനാടനോട് വ്യക്തമാക്കി. അതേസമയം ആഭ്യന്തര വകുപ്പിനെ ലജ്ജിപ്പിക്കും വിധത്തിൽ ജുവലറി മുതലാളിക്കു വേണ്ടി മധ്യസ്ഥശ്രമം നടത്തുന്നതിനുള്ള തീവ്രശ്രമത്തിലാണ് കോഴിക്കോട്ടെ ചില പൊലീസുകാർ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP