Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഗൾഫിലേക്ക് മടങ്ങും മുമ്പ് പ്രണയിച്ച് കെട്ടിയ ഭാര്യയുമായി മകനെത്തുമെന്ന് ഉറച്ചു വിശ്വസിച്ചു; അപമാനഭാരത്താൽ പ്രതികാരത്തിന് ബാലകൃഷ്ണൻ തീരുമാനിച്ചു; ഭാര്യയും 20വയസ്സുള്ള ഇരട്ട പെൺമക്കളും ഒപ്പം കൂടി; കുഴൽമന്ദത്തിലെ കൂട്ടആത്മഹത്യയുടെ ചുരുൾ അഴിയുമ്പോൾ

ഗൾഫിലേക്ക് മടങ്ങും മുമ്പ് പ്രണയിച്ച് കെട്ടിയ ഭാര്യയുമായി മകനെത്തുമെന്ന് ഉറച്ചു വിശ്വസിച്ചു; അപമാനഭാരത്താൽ പ്രതികാരത്തിന് ബാലകൃഷ്ണൻ തീരുമാനിച്ചു; ഭാര്യയും 20വയസ്സുള്ള ഇരട്ട പെൺമക്കളും ഒപ്പം കൂടി; കുഴൽമന്ദത്തിലെ കൂട്ടആത്മഹത്യയുടെ ചുരുൾ അഴിയുമ്പോൾ

മറുനാടൻ മലയാളി ബ്യൂറോ

പാലക്കാട്: ഇരട്ടപ്പെൺമക്കളും മാതാപിതാക്കളും വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയതിന് കാരണം കുടുംബ പ്രശ്‌നങ്ങളെന്ന് പൊലീസ്. മകന്റെ വിവാഹവുമായി ബന്ധപ്പെട്ട തർക്കങ്ങളാണ് മാത്തൂർ നെല്ലിയംപറമ്പ് ബാലകൃഷ്ണൻ (60), ഭാര്യ രാധാമണി (53), ഇരട്ടമക്കളായ ദൃശ്യ (20), ദർശന (20) എന്നിവരുടെ ആത്മഹത്യയിലേക്ക് കാര്യങ്ങളെത്തിച്ചത്. മറ്റ് ദുരൂഹതകളൊന്നും സംഭവത്തിലില്ലെന്നാണ് പൊലീസിന്റെ നിഗമനം.

മാത്തൂർ നെല്ലിയംപറമ്പ് ബാലകൃഷ്ണന്റെ മകൻ ദ്വിഗ് രാജ് പ്രവാസി മലയാളിയാണ്. ഇയാളുടെ വിവാഹത്തിൽ വീട്ടുകാർക്ക് എതിർപ്പുണ്ടായിരുന്നു. പിന്നോക്ക വിഭാഗത്തിൽപ്പെട്ട യുവതിയെയാണ് ദ്വിഗ് രാജ് കല്ല്യാണം കഴിച്ചത്. ബാലകൃഷ്ണന്റേയും ഭാര്യയുടേയും എതിർപ്പ് അവഗണിച്ചായിരുന്നു കല്ല്യാണം. ഈ വിവാഹം നടന്നിട്ട് ഒരു വർഷത്തിലേറെയായി. എന്നാൽ മകന്റെ ഭാര്യയുമായി സഹകരിക്കാൻ ബാലകൃഷ്ണൻ തയ്യാറായിരുന്നില്ല. ദ്വിഗ് രാജിനെ ചതിയിൽപ്പെടുത്തി വിവാഹം കഴിപ്പിച്ചതെന്നായിരുന്നു ബാലകൃഷ്ണന്റെ നിലപാട്. അതുകൊണ്ട് തന്നെ ഈ ബന്ധത്തെ അംഗീകരിക്കാൻ കഴിയില്ലെന്നും നിലപാട് എടുത്തു. ഈ തർക്കം മൂർച്ഛിക്കുന്നതിനിടെയാണ് മകൻ അവധിക്ക് നാട്ടിലെത്തിയത്.

തന്റെ ഭാര്യയെ കുടുംബത്തിൽ കയറ്റണമെന്ന നിലപാടിലേക്ക് ദ്വിഗ് രാജ് എത്തി. ഇതുമായി ബന്ധപ്പെട്ട് വാക്ക് തർക്കവും ഉണ്ടായി. അവധി കഴിഞ്ഞ് മടങ്ങുമുമ്പ് ഭാര്യയുമായി വീട്ടിലെത്തുമെന്നും ദ്വിഗ് രാജ് പറഞ്ഞു. അങ്ങനെയുണ്ടായാൽ കുടുംബത്തിലെ മറ്റെല്ലാവരും ആത്മഹത്യ ചെയ്യുമെന്ന് ബാലകൃഷ്ണനും ഭീഷണി മുഴക്കിയിരുന്നു. അടുത്ത ദിവസം ദ്വിഗ് രാജ് അവധി കഴിഞ്ഞ് മടങ്ങാനിരിക്കുകയായിരുന്നു. ഈ സാഹചര്യത്തിൽ വൈകുന്നേരത്തോടെ മകൻ ഭാര്യയുമായി വീട്ടിലെത്തുമെന്നും കണക്ക് കൂട്ടി. ഇതിൽ പ്രതിഷേധിക്കാനാണ് ഇവർ ആത്മഹത്യ ചെയ്‌തെന്നാണ് ലഭിക്കുന്ന സൂചന.

ആത്മഹത്യയ്ക്ക് അപ്പുറമുള്ള ഇടപെടലുകൾ മരണത്തിന് പിന്നിൽ ഉണ്ടെന്ന് പൊലീസ് ഈ ഘട്ടത്തിൽ കരുതുന്നില്ല. ഞായറാഴ്ച രാത്രി 9.30ഓടെയാണ് സംഭവം പുറത്തറിയുന്നത്. ദ്വിഗ് രാജ് രാത്രി വീട്ടിലെത്തിയപ്പോഴാണ് ഇവരെ മരിച്ചനിലയിൽ കണ്ടെത്തിയത്. പെയിന്റിങ് തൊഴിലാളിയാണ് ബാലകൃഷ്ണൻ. കൃഷിപ്പണിയും ചെയ്തിരുന്നു. മകനുമായുള്ള തർക്കത്തെ തുടർന്ന് രണ്ട് ദിവസമായി ബാലകൃഷ്ണനും കുടുംബവും പുറത്തേക്ക് ഇറങ്ങിയതു പോലുമില്ല. മകന്റെ ഭാര്യാകുടുംബം മകനെ ചതിയിൽ വീഴ്‌ത്തിയെന്ന് ബാലകൃഷ്ണൻ ആരോപിച്ചിരുന്നതായി നാട്ടുകാരും പറയുന്നു.

ആത്മഹത്യ ചെയ്യാനുള്ള ബാലകൃഷ്ണന്റെ തീരുമാനത്തെ രാധാമണിയും ഇരട്ടപിറന്ന പെൺമക്കളും അനുസരിക്കുകയായിരുന്നു. വീടിന് പുറത്തുള്ള ഓടിട്ട അടുക്കളപ്പുരയിലാണ് ഇവരെ മരിച്ച നിലയിൽ കണ്ടെത്തിയത്. ഞായറാഴ്ച വൈകിട്ട് പോലും ബന്ധുക്കൾ കണ്ടിരുന്നു. മകനുമായുള്ള തർക്കത്തിൽ ബാലകൃഷ്ണൻ കടുത്ത മാനസിക സമ്മർദ്ദത്തിലുമായിരുന്നുവെന്ന് ബന്ധുക്കളും പറയുന്നു. കേസിൽ മകനെതിരെ ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്താനാകില്ലെന്നാണ് പൊലീസിന്റെ ഇപ്പോഴത്തെ നിഗമനം. മകന്റെ കല്ല്യാണത്തെ എതിർത്തുള്ള ആത്മഹത്യയാണെന്ന് അന്തിമ നിലപാടിലേക്ക് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് കിട്ടിയാൽ മാത്രമേ പൊലീസ് എത്തൂ.

പൊലീസ് സ്ഥലത്തെത്തി അടുക്കളപ്പുരം പൂട്ടി സീൽ ചെയ്തു. വിരലടയാള വിദഗ്ധരും എത്തി പരിശോധിച്ചിട്ടുണ്ട്. പിടിവലി നടന്നതിന്റേയോ മറ്റും ലക്ഷണവുമില്ല. അതുകൊണ്ട് തന്നെ നാലു പേരും പരസ്പരം സമ്മതിച്ച് ആത്മഹത്യ ചെയ്തതു തന്നെയാണെന്ന നിഗമനത്തിൽ പൊലീസ് എത്തുന്നു. ദൃശ്യ ബിരുദവിദ്യാർത്ഥിനിയും ദർശന നേഴ്‌സിങ് വിദ്യാർത്ഥിനിയുമാണ്. ഈ കുട്ടികളുടെ സ്വഭാവത്തെ കുറിച്ച് നാട്ടുകാർക്കും പരാതിയൊന്നുമില്ല. വളരെ നല്ലരീതിയിൽ കഴിഞ്ഞ കുടുംബമായിരുന്നു ബാലകൃഷ്ണന്റേത്. സാമ്പത്തിക പ്രശ്‌നങ്ങളുമില്ല. അതുകൊണ്ട് തന്നെ മകനുമായി ബന്ധപ്പെട്ട തർക്കം തന്നെയാണ് ആത്മഹത്യാ കാരണമെന്ന് ഉറപ്പിക്കുകയാണ് പൊലീസ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP