Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

വാടകയ്ക്കെടുത്തുവെന്ന് നടൻ പറയുന്ന വീട്ടിൽ താമസിക്കുന്നത് ഉടമസ്ഥർ; മുൻകൂർ ജാമ്യാപേക്ഷക്കൊപ്പം സമർപ്പിച്ച രേഖകൾ കൃത്രിമമെന്ന് ഉറപ്പിച്ച് ക്രൈംബ്രാഞ്ച്; ബിജെപി എംപിയെ അറസ്റ്റ് ചെയ്യാൻ ഡിജിപിയോട് അനുമതി തേടി അന്വേഷണ സംഘം; രാജ്യസഭാ അധ്യക്ഷനെ കാര്യങ്ങൾ ബോധിപ്പിക്കും; സുരേഷ് ഗോപിയെ അഴിക്കുള്ളിലാക്കാനുറച്ച് പൊലീസ്

വാടകയ്ക്കെടുത്തുവെന്ന് നടൻ പറയുന്ന വീട്ടിൽ താമസിക്കുന്നത് ഉടമസ്ഥർ; മുൻകൂർ ജാമ്യാപേക്ഷക്കൊപ്പം സമർപ്പിച്ച രേഖകൾ കൃത്രിമമെന്ന്  ഉറപ്പിച്ച് ക്രൈംബ്രാഞ്ച്; ബിജെപി എംപിയെ അറസ്റ്റ് ചെയ്യാൻ ഡിജിപിയോട് അനുമതി തേടി അന്വേഷണ സംഘം; രാജ്യസഭാ അധ്യക്ഷനെ കാര്യങ്ങൾ ബോധിപ്പിക്കും; സുരേഷ് ഗോപിയെ അഴിക്കുള്ളിലാക്കാനുറച്ച് പൊലീസ്

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: പുതുച്ചേരി വാഹന രജിസ്ട്രേഷൻ തട്ടിപ്പ് കേസിൽ സുരേഷ് ഗോപി എംപി കുടുങ്ങും. കേസുമായി ബന്ധപ്പെട്ട് ഹൈക്കോടതിയിൽ നടനും എംപിയുമായ സുരേഷ് ഗോപി നിരത്തിയ വാദങ്ങൾ തെറ്റാണെന്ന് ക്രൈംബ്രാഞ്ച് പറയുന്നു. കേസ് വീണ്ടും കോടതി പരിഗണിക്കുമ്പോൾ ഇക്കാര്യങ്ങൾ ബോധ്യപ്പെടുത്തും. വേണ്ടി വന്നാൽ സുരേഷ് ഗോപിയെ അറസ്റ്റ് ചെയ്യാനാണ് ക്രൈംബ്രാഞ്ചിന്റെ നീക്കം. ഇതിന് ഡിജിപിയുടെ അനുമതി അന്വേഷണ സംഘം തേടിയതായാണ് സൂചന. സുരേഷ് ഗോപി ബിജെപിയുടെ എംപി കൂടി ആയ സാഹചര്യത്തിലാണ് ഇത്. നിലവിൽ രാജ്യസഭാ യോഗം ചേരുന്നുണ്ട്. അതുകൊണ്ട് തന്നെ രാജ്യസഭാ അധ്യക്ഷന്റെ അനുമതിയും അറസ്റ്റിന് തേടിയേക്കും.

2009 മുതൽ പുതുച്ചേരിയിൽ താൻ വാടകയ്ക്കെടുത്ത ഫ്ളാറ്റിന്റെ വിലാസത്തിലാണ് വാഹനം രജിസ്റ്റർ ചെയ്തതെന്നാണ് സുരേഷ് ഗോപി ഹൈക്കോടതിയിൽ അറിയിച്ചത്. എന്നാൽ, ആ ഫ്ളാറ്റിൽ ഇപ്പോഴും വീട്ടുടമസ്ഥൻ തന്നെയാണ് താമസിക്കുന്നതെന്ന ക്രൈംബ്രാഞ്ച് പറയുന്നു. പുതുച്ചേരിയിലെ എല്ലൈപുള്ളിചാവടിയിലെ കാർത്തിക് അപ്പാർട്ട്മെന്റിലെ സി 3 എ ഫ്ളാറ്റിൽ 2009 മുതൽ താൻ വാടകയ്ക്ക് താമസിക്കുന്നുവെന്ന് തെളിയിക്കുന്ന വാടക ചീട്ടും മുക്തിയാറുമാണ് മുൻകൂർ ജാമ്യാപേക്ഷയ്ക്കൊപ്പം സുരേഷ് ഗോപി ഹൈക്കോടതിയിൽ സമർപ്പിച്ചിരുന്നത്. ഇത് വ്യാജമാണെന്നാണ് ക്രൈംബ്രാഞ്ച് പറയുന്നത്.

ഉടമ വെങ്കിടേശനും ഭാര്യ വിജയയുമാണ് തനിക്ക് ഫ്‌ളാറ്റ് വാടകയ്ക്ക് നൽകിയതെന്നും സുരേഷ്‌ഗോപി കോടതിയെ അറിയിച്ചിരുന്നു. ഉടമസ്ഥർ തെങ്കാശിക്കടുത്ത് മേലാഗരത്താണ് താമസമെന്നും അദ്ദേഹം അറിയിച്ചിരുന്നു. എന്നാൽ, മകളുടെ ചികിത്സയ്ക്കായാണ് താൻ തെങ്കാശിയിൽ എത്തിയതെന്നും പുതുച്ചേരിയിലെ ഫ്ളാറ്റിൽ ഇപ്പോൾ മകനാണ് താമസമെന്നും വിജയ മാതൃഭൂമി ന്യൂസിനോട് പറഞ്ഞതും സുരേഷ് ഗോപിക്ക് വെല്ലുവിളിയാണ്. വർഷങ്ങളായി വെങ്കിടേശനും ഭാര്യ വിജയയും കാർത്തിക് അപ്പാർട്ട്മെന്റിലെ സി 3 എ ഫ്ളാറ്റിലാണ് താമസമെന്നും ഇപ്പോൾ മകളുടെ ചികിത്സയ്ക്കായി തമിഴ്‌നാട്ടിലേക്ക് പോയതെന്നും ഇവരുടെ അയൽവാസിയും വെലിപ്പെടുത്തി.

നികുതി വെട്ടിക്കുന്നതിനായി തന്റെ ആഡംബര കാർ പുതുച്ചേരിയിലെ വ്യാജവിലാസത്തിൽ രജിസ്റ്റർ ചെയ്തെന്ന് കണ്ടെത്തിയതിനെ തുടർന്ന് സുരേഷ് ഗോപിക്കെതിരേ ക്രൈംബ്രാഞ്ച് ജാമ്യമില്ലാ വകുപ്പ് ചുമത്തി കേസെടുത്തിരുന്നു. പുതിയ വെളിപ്പെടുത്തലുകൾ സുരേഷ് ഗോപിയെ കൂടുതൽ പ്രതിരോധത്തിലാക്കുകയാണ്. സുരേഷ് ഗോപി ഹാജരാക്കിയ രേഖകളിൽ കൃത്രിമം നടന്നതായി അന്വേഷണ സംഘം കോടതിയിൽ വ്യക്തമാക്കിയിരുന്നു. അതേസമയം, സുരേഷ് ഗോപി അന്വേഷണ ഉദ്യോഗസ്ഥർക്കു മുന്നിൽ ഹാജരാകണമെന്നും അറസ്റ്റ് മൂന്ന് ആഴ്ചത്തേയ്ക്ക് തടഞ്ഞുകൊണ്ട് കോടതി ഉത്തരവിട്ടു. മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കവെയാണ് കോടതിയുടെ നിർദ്ദേശം. അതുകൊണ്ട് തന്നെ മൂന്നാഴ്ചയ്ക്ക് ശേഷം സുരേഷ് ഗോപിയെ അറസ്റ്റ് ചെയ്യേണ്ട സാഹചര്യമുണ്ടെന്ന് കോടതിയെ ക്രൈംബ്രാഞ്ച് അറിയിക്കാനാണ് സാധ്യത.

ഹാജരാക്കിയ നോട്ടറി സർട്ടിഫിക്കറ്റിലെ ഒപ്പുകൾ വ്യാജമാണെന്ന് ക്രൈംബ്രാഞ്ച് കോടതിയിൽ വ്യക്തമാക്കി. പുതുച്ചേരിയിൽ സ്ഥിരതാമസമാണെന്ന് കാണിച്ചുകൊണ്ട് ഹാജരാക്കിയ രേഖയിലുള്ള ഗസറ്റഡ് ഓഫീസറുടെ ഒപ്പാണ് വ്യാജമാണെന്ന് ക്രൈംബ്രാഞ്ച് കോടതിയിൽ ചൂണ്ടിക്കാണിച്ചത്. സുരേഷ് ഗോപി ഈ മാസം 21ന് അന്വേഷണ ഉദ്യോഗസ്ഥർക്കു മുമ്പാകെ ഹാജരാകണമെന്ന് ഹൈക്കോടതി നിർദ്ദേശിച്ചിട്ടുണ്ട്. അന്വേഷണവുമായി സഹകരിക്കണം. നോട്ടീസ് നൽകി സുരേഷ് ഗോപിയെ വിളിച്ചുവരുത്തണമെന്നും കോടതി നിർദ്ദേശിച്ചു.

ചോദ്യം ചെയ്ത ശേഷം വേണ്ടിവന്നാൽ അറസ്റ്റ് ചെയ്യുമെന്നും അന്വേഷണ ഉദ്യോഗസ്ഥർ കോടതിയിൽ വ്യക്തമാക്കിയിരുന്നു. ഇപ്പോൾ പുറത്തുവന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ അറസ്റ്റ് ചെയ്യേണ്ട സാഹചര്യമുണ്ടെന്നാണ് അന്വേഷണ സംഘം വിലയിരുത്തുന്നത്. കേസ് ഗുരുതരമാകുമെന്ന് മനസ്സിലാക്കിയതിനെത്തുടർന്നാണ് സുരേഷ് ഗോപി മുൻകൂർ ജാമ്യഹർജി ഫയൽ ചെയ്തത്. ക്രൈംബ്രാഞ്ച് അന്വേഷണം നിർണായക ഘട്ടത്തിലേക്ക് കടക്കുന്ന സാഹചര്യത്തിൽ അറസ്റ്റ് ഒഴിവാക്കാനാണ് സുരേഷ് ഗോപിയുടെ ശ്രമം. അന്വേഷണസംഘം പുതുച്ചേരിയിൽ നടത്തിയ അന്വേഷണത്തിൽ സുരേഷ് ഗോപിക്കെതിരെ നിരവധി തെളിവുകൾ ലഭിച്ചിരുന്നു.

പുതുച്ചേരിയിൽ വ്യാജവിലാസത്തിലാണ് തന്റെ ഔഡികാർ സുരേഷ് ഗോപി രജിസ്റ്റർ ചെയ്തത്. 1995 മുതൽ പുതുച്ചേരിയിൽ വീട് വാടകയ്ക്ക് എടുത്തെന്നാണ് സുരേഷ് ഗോപിയുടെ വാദം. എന്നാൽ,ഇന്ന് സമർപ്പിച്ച രേഖകളിലുൾപ്പെട്ട മുദ്രപ്പത്രം 2012ലേതാണ്. തമിഴ്‌നാട്ടിലെ ശ്രീവൈകുണ്ഠത്ത് സുരേഷ് ഗോപിക്കും ഭാര്യക്കും ഒരു ഫാം ഹൗസ് ഉണ്ടെന്നും അവിടേക്ക് യാത്ര ചെയ്യാനുള്ള സൗകര്യത്തിനാണ് പുതുച്ചേരിയിൽ വീടെടുത്തതെന്നും ഹർജിയിൽ പറയുന്നു. എന്നാൽ, ഇരു സ്ഥലങ്ങളും തമ്മിൽ അഞ്ഞൂറിലധികം കിലോമീറ്റർ ദൂരമാണുള്ളത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP