Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

ലൈക്കടിച്ചതും കമന്റിട്ടതും പ്രേമമെന്ന് തെറ്റിദ്ധരിച്ചു; ചെന്നൈയിൽ നേരിട്ടെത്തി പ്രണയാഭ്യർത്ഥന; യുവതി അനിഷ്ടം അറിയച്ചതോടെ പ്രതികാരം; ഇൻഫോസിസ് ജീവനക്കാരി സ്വാതിയുടെ അരുംകൊലയ്ക്ക് വഴിവച്ചത് രാംകുമാറുമായുള്ള മൂന്നുമാസത്തെ ഫെയ്‌സ് ബുക്ക് സൗഹൃദം

ലൈക്കടിച്ചതും കമന്റിട്ടതും പ്രേമമെന്ന് തെറ്റിദ്ധരിച്ചു; ചെന്നൈയിൽ നേരിട്ടെത്തി പ്രണയാഭ്യർത്ഥന; യുവതി അനിഷ്ടം അറിയച്ചതോടെ പ്രതികാരം; ഇൻഫോസിസ് ജീവനക്കാരി സ്വാതിയുടെ അരുംകൊലയ്ക്ക് വഴിവച്ചത് രാംകുമാറുമായുള്ള മൂന്നുമാസത്തെ ഫെയ്‌സ് ബുക്ക് സൗഹൃദം

മറുനാടൻ മലയാളി ബ്യൂറോ

ചെന്നൈ: ഇൻഫോസിസ് ജീവനക്കാരി സ്വാതിയുടെ കൊലപാതകത്തിലേക്ക് നയിച്ചത് പ്രതി രാംകുമാറുമായുള്ള ഫെയ്‌സ് ബുക്ക് സൗഹൃദമാണെന്ന് പൊലീസ്. ഇരുവരും തമ്മിൽ മൂന്നുമാസം മുമ്പാണ് ഫേസ്‌ബുക്കിൽ സുഹൃത്തുക്കളാകുന്നത്. സൗഹൃദം പ്രണയമാണെന്ന് തെറ്റിദ്ധരിച്ച രാംകുമാർ ചെന്നൈയിലെത്തി യുവതിയോട് പ്രേമാഭ്യർത്ഥന നടത്തുകയായിരുന്നു.

എന്നാൽ ഇത്തരത്തിലാണ് രാംകുമാർ തന്നോട് സൗഹൃദം പുലർത്തുന്നതെന്നറിഞ്ഞ സ്വാതി തന്റെ അനിഷ്ടം രാംകുമാറിനോട് തുറന്നുപറഞ്ഞു. ഇതോടെയാണ് രാംകുമാറിന് യുവതിയോട് വൈരാഗ്യം തോന്നുന്നതും അതുകൊലപാതകത്തിലേക്ക് നയിക്കുന്നതും. രാംകുമാറിന്റെ ഒരു സൂഹൃത്തിന്റെ സ്വാധീനമാണ് സ്വാതിയെ കൊല്ലാൻ പ്രേരണയായതെന്നും പൊലീസ് അറിയിച്ചു.

ഫെബ്രുവരി ആദ്യ വാരമാണ് തിരുനൽവേലി സ്വദേശിയും എൻജിനീയറുമായ രാംകുമാർ ചെന്നൈ സ്വദേശിനി സ്വാതിക്ക് ഫേസ്‌ബുക്കിൽ ഫ്രണ്ട് റിക്വസ്റ്റ് അയച്ചത്. സ്വാതി ഈ സൗഹൃദം സ്വീകരിച്ചതോടെ ഇരുവരും തമ്മിൽ ചാറ്റിങ് നടന്നില്ലെന്ന് പൊലീസ് പറയുന്നു. പക്ഷേ, ഇരുവും പരസ്പരം മറ്റേയാളുടെ ഫോട്ടോയ്ക്കും പോസ്റ്റുകൾക്കും ലൈക്കടിക്കുന്നതും കമന്റ് ചെയ്യുന്നതും പതിവായിരുന്നു.

ഇതാണ് രാംകുമാർ പ്രണയമാണെന്ന് തെറ്റിദ്ധരിച്ചത്. പ്രേമചിന്തകൾ തീവ്രമായതോടെ ജോലി അന്വേഷിച്ചെന്ന വ്യാജേന മാർച്ച് ആദ്യവാരം രാംകുമാർ ചെന്നൈയിലെത്തി. സ്വാതി താമസിക്കുന്നതിന് സമീപത്തുതന്നെ താമസമുറപ്പിച്ചു. ജ്യോതിയെക്കണ്ട് പ്രണയം തുറന്നുപറഞ്ഞെങ്കിലും ആദ്യംതന്നെ യുവതി വിലക്കി. താൻ ഫേസ്‌ബുക്ക് സൗഹൃദം മാത്രമാണ് ഉദ്ദേശിച്ചതെന്നും പ്രേമമില്ലെന്നും സ്വാതി ആദ്യംതന്നെ അറിയിച്ചു. പക്ഷേ, രാംകുമാർ വിട്ടില്ല. യുവതിയെ പിൻതുടർന്ന് കിട്ടാവുന്ന സന്ദർഭങ്ങളിലെല്ലാം തന്റെ പ്രേമം ആവർത്തിച്ചു. എന്നാൽ യുവതി കടുത്ത എതിർപ്പ് തുടർന്നതോടെ പ്രേമം പ്രതികാരത്തിന് വഴിതുറക്കുകയായിരുന്നു.

ആദ്യം രാംകുമാറിന്റെ പിന്നാലെയുള്ള നടപ്പ് യുവതി കാര്യമാക്കിയില്ലെങ്കിലും ശല്യം സഹിക്കാതായപ്പോൾ സ്വാതി വിവരം വീട്ടിലും അടുത്ത കൂട്ടുകാരോടും പറഞ്ഞു. ഇതോടെയാണ് പിതാവ്, സന്താന ഗോപാലകൃഷ്ണൻ സ്വാതിയെ സ്ഥിരമായി ബൈക്കിൽ റെയിൽവെസ്റ്റേഷനിൽ കൊണ്ടുവിടാൻ തുടങ്ങിയത്. ഇതോടെ രാംകുമാറിന് സ്വാതിയെ കാണാനുള്ള സന്ദർഭങ്ങൾ കുറഞ്ഞു. എങ്കിലും പിന്നാലെ നടന്ന് സ്വാതി എപ്പോഴാണ് ഒറ്റയ്ക്കുണ്ടാവുകയെന്ന് അയാൾ നിരീക്ഷിച്ചിരുന്നതായി പൊലീസ് പറയുന്നു. വൈരാഗ്യം മൂർച്ഛിച്ച രാംകുമാർ സ്വാതിയെ കൊല്ലാനുള്ള പദ്ധതി തയ്യാറാക്കുകയായിരുന്നു.

ഇതിനു പിന്നിൽ രാകുമാറിന്റെ ഒരു സുഹൃത്തിന്റെ സ്വാധീനവുമുണ്ടെന്നാണ് പൊലീസ് കരുതുന്നത്. ഇക്കാര്യത്തിൽ പൊലീസ് വ്യക്തതവരുത്തിയില്ലെങ്കിലും ഈ സുഹൃത്തും ഉടൻ പിടിയിലാകുമെന്നാണ് സൂചനകൾ. കൊലപാതകത്തിനായി രാംകുമാറിന് റെയിൽവെ സ്റ്റേഷനിൽ എത്താനും ഈ സുഹൃത്തിന്റെ സഹായമുണ്ടായതായി പൊലീസ് സംശയിക്കുന്നുണ്ട്. സംഭവദിവസം രാവിലെ സ്വാതിയെ അച്ഛൻ സ്‌റ്റേഷനിലെത്തിച്ച് മടങ്ങുന്നത് കാത്തിരുന്ന രാംകുമാർ അതിനുപിന്നാലെ യുവതിയുടെ അടുത്തെത്തുകയായിരുന്നു. അവസാനമായി ഒരിക്കക്കൂടി പ്രണയാഭ്യർത്ഥന നടത്തിയെങ്കിലും സ്വാതി വഴങ്ങിയില്ല. ഇതോടെയാണ് കൂടെ കരുതിയിരുന്ന കത്തിയെടുത്ത് നാട്ടുകാർ നോക്കി നിൽക്കെ സ്വാതിയെ കുത്തിവീഴ്‌ത്തിയത്. നാട്ടുകാർ അമ്പരന്നുനിൽക്കെ പൊടുന്നനെ പാളങ്ങൾക്കുകുറുകെ ഓടി രക്ഷപ്പെട്ട യുവാവിനെ ഒരാഴ്ച പിന്നിട്ട അന്വേഷണത്തിനു ശേഷമാണ് പൊലീസ് പിടികൂടുന്നത്.

കൊലപാതകത്തിന് ശേഷം സ്വാതിയുടെ മൊബൈലുമായി ചൂളൈമേട് എ. എസ് മാൻഷൻ എന്ന ലോഡ്ജിലെത്തി വസ്ത്രവും മറ്റുമെടുത്താണ് രാംകുമാർ സ്ഥലം വിട്ടത്. സ്വാതിയുടെ വീടിന് തൊട്ടടുത്തായാണ് രാംകുമാർ താമസിച്ചിരുന്ന ലോഡ്്ജും. അതിനാലാണ് സ്വാതിയുടെ മൊബൈലിൽ നിന്നുള്ള അവസാന സിഗ്‌നൽ ചൂളൈമേട്ടിൽ നിന്നായത്. തുടർന്ന് സ്വിച്ച് ഓഫാക്കിയ ഫോൺ പിന്നീട് ഓണാക്കിയില്ല. ഒപ്പം സ്വന്തം ഫോണും രാംകുമാർ സ്വിച്ച് ഓഫാക്കി. ഇതോടെ ആദ്യഘട്ടത്തിൽ സ്വാതിയുടെ ഫോൺ പിൻതുടർന്ന പൊലീസിന് ഇയാളാണ് പ്രതിയെന്ന് സ്ഥിരീകരിക്കാനായില്ല. വ്യക്തതയുള്ള ഇയാളുടെ ചിത്രം കഴിഞ്ഞയാഴ്ച പുറത്തുവിട്ടതോടെ ലോഡ്ജിലെ സെക്യൂരിറ്റി ജീവനക്കാരനാണ് യുാവാവിനെ തിരിച്ചറിഞ്ഞത്. മൊബൈൽ ഫോൺ ടവറുകൾ കേന്ദ്രീകരിച്ചുള്ള പരിശോധനയിൽ ഇയാൾ ഫോൺ ഓൺചെയ്തതായും തിരുനൽവേലിയിലെ ചെങ്കോട്ടയിലുണ്ടെന്നും ബോധ്യമായി.

ഇതോടെയാണ് പ്രതി രാംകുമാർ തന്നെയെന്ന് സ്ഥിരീകരിച്ചത്. ഉടൻ അങ്ങോട്ട് തിരിച്ച അന്വേഷൽണ സംഘം കയ്യോടെ പിടികൂടുകയായിരുന്നു. വീടുവളഞ്ഞ പൊലീസ് വൈദ്യുതിബന്ധം വിച്ഛേദിച്ച ശേഷമാണ് അറസ്റ്റിന് മുതിർന്നത്. ഇയാളുടെ അച്ഛൻ പൊലീസ് വന്നിരിക്കുന്നുവെന്ന് വിളിച്ചുപറഞ്ഞതോടെ പ്രതി രക്ഷപ്പെടാൻ ഓടി. പിടിയിലാകുമെന്ന് തോന്നിയപ്പോൾ കയ്യിൽ കരുതിയ ബ്‌ളേഡുകൊണ്ട് കഴുത്തുമുറിച്ച് മരിക്കാനും ശ്രമിച്ചു. എങ്കിലും പൊലീസ് ഇയാളെ ഉടൻ ആശുപത്രിയിലെത്തിച്ചതോടെ അപകടനില തരണംചെയ്തു. സുഹൃത്തിനെപ്പറ്റി വിവരം ലഭിക്കാൻ രാംകുമാറിനെ കൂടുതൽ ചോദ്യം ചെയ്യാനായി കാത്തിരിക്കുകയാണ് അന്വേഷണ സംഘം. ബ്ലേഡ് ഉപയോഗിച്ചുള്ള ആത്മഹത്യാ ശ്രമത്തിൽ കഴുത്തിൽ രണ്ട് സെന്റിമീറ്റർ ആഴമുള്ള മുറിവുണ്ടായി. 18 തുന്നലുകൾ ഇടേണ്ടി വന്നു. മുറിവ് ഭേദമായി ആശുപത്രി വിട്ടാലേ ഇയാളെ കൂടുതൽ ചോദ്യംചെയ്യാനാകൂ എന്ന് അന്വേഷണ ഉദ്യോഗസ്ഥർ വ്യക്തമാക്കി.

കഴിഞ്ഞമാസം 24നാണ് നുങ്കമ്പാക്കം റയിൽവെസ്റ്റേഷനിൽവച്ച് സ്വാതിയെന്ന ഇൻഫോസിസ് ജീവനക്കാരി കൊല്ലപ്പെട്ടത്. രാവിലെ ട്രെയിൻകാത്തുനിന്ന യുവതിയെ നിരവധിപേർ നോക്കിനിൽക്കെ യുവാവ് ആക്രമിച്ച കൊലപ്പെടുത്തുകയായിരുന്നു. ചെങ്കൽപേട്ടിലേക്ക് ട്രെയിൻ കയറാൻ കാത്തുനിൽക്കുമ്പോൾ രാവിലെ 6.35നായിരുന്നു സംഭവം. 24കാരിയായ സ്വാതി ശ്രീപെരുമ്പത്തൂരിലെ ധനലക്ഷ്മി കോളജിൽനിന്നാണ് എൻജിനീയറിങ് ബിരുദം പൂർത്തിയാക്കിയത്. ഇൻഫോസിസിന്റെ മൈസൂരു കാമ്പസിലാണ് ആദ്യം ജോലിക്ക് ചേർന്നത്. പിന്നീട് ചെങ്കൽപേട്ടിലെ ഓഫിസിലേക്ക് മാറുകയായിരുന്നു.

ഏറെ കോളിളക്കം സൃഷ്ടിച്ച കേസായതിനാൽ പൊലീസ് പ്രതിയെ പിടികൂടാത്തതിൽ വൻ പ്രതിഷേധം ഉയർന്നിരുന്നു. ആദ്യദിവസങ്ങളിൽ പൊലീസ് പ്രതിയുൾപ്പെട്ട രണ്ട് ദൃശ്യങ്ങൾ പുറത്തുവിട്ടിരുന്നെങ്കിലും പ്രതിയെ കണ്ടെത്താനായിരുന്നില്ല. പിന്നീട് കഴിഞ്ഞയാഴ്ച മുഖം കൂടുതൽ വ്യക്തമാകുന്ന മറ്റൊരു ചിത്രം ലഭിച്ചതോടെയാണ് പ്രതിയെപ്പറ്റി വ്യക്തമായ സൂചനകൾ ലഭിച്ചതും പ്രതിയുടെ അറസ്റ്റിലേക്ക് അന്വേഷകർക്ക് എത്തിപ്പെടാനായതും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP