Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

സ്വത്ത് തട്ടിയെടുക്കാൻ ജാനകിയെ ഭാര്യ വേഷം കെട്ടിച്ചു; തഹസിൽദാറും പയ്യന്നൂർ വില്ലേജ് ഓഫീസറും വ്യാജ രേഖ ചമയ്ക്കാൻ ഒത്തുകളിച്ചു; ബാലകൃഷ്ണന്റെ നൂറു കോടി അടിച്ചെടുക്കാൻ ശ്രമിച്ചത് അഭിഭാഷകയും ഭർത്താവും ചേർന്ന്; ഭൂമാഫിയ വിരുദ്ധ ആക്ഷൻ സമിതിയുടെ ഇടപെടൽ നിർണ്ണായകമായി; തളിപ്പറമ്പത്തെ ബാലകൃഷ്ണന്റെ മരണം കൊലപാതകം

സ്വത്ത് തട്ടിയെടുക്കാൻ ജാനകിയെ ഭാര്യ വേഷം കെട്ടിച്ചു; തഹസിൽദാറും പയ്യന്നൂർ വില്ലേജ് ഓഫീസറും വ്യാജ രേഖ ചമയ്ക്കാൻ ഒത്തുകളിച്ചു; ബാലകൃഷ്ണന്റെ നൂറു കോടി അടിച്ചെടുക്കാൻ ശ്രമിച്ചത് അഭിഭാഷകയും ഭർത്താവും ചേർന്ന്; ഭൂമാഫിയ വിരുദ്ധ ആക്ഷൻ സമിതിയുടെ ഇടപെടൽ നിർണ്ണായകമായി; തളിപ്പറമ്പത്തെ ബാലകൃഷ്ണന്റെ മരണം കൊലപാതകം

രഞ്ജിത് ബാബു

കണ്ണൂർ: സഹകരണ വകുപ്പ് ഉദ്യോഗസ്ഥനായിരുന്ന തളിപ്പറമ്പിലെ ബാലകൃഷ്ണന്റെ ദുരൂഹമരണവും അതോടനുബന്ധിച്ചുള്ള സ്വത്തു തട്ടിപ്പ് ശ്രമവും പയ്യന്നൂരിലെ അഡ്വ. ഷൈലജയ്ക്കും ഭർത്താവ് കൃഷ്ണകുമാറിനും നേരെ വിരൽ ചൂണ്ടുന്നു. അവിവാഹിതനായ ബാലകൃഷ്ണന്റെ സ്വത്തുക്കൾ തട്ടിയെടുത്ത ശേഷം കൊലപ്പെടുത്തിയെന്ന് ആരോപണമുയർന്നിരിക്കയാണ്. വ്യാജരേഖകൾ തരപ്പെടുത്തി ബാലകൃഷ്ണന്റെ കോടിക്കണക്കിന് രൂപ വരുന്ന സ്വത്തുക്കൾ തട്ടിയെടുക്കാൻ കൂട്ടു നിന്ന ടി.പി. ചന്ദ്രൻ എന്നയാളും മുൻ തളിപ്പറമ്പ് തഹസിൽദാറും പയ്യന്നൂർ വില്ലേജ് ഓഫീസറും കേസിൽ പ്രതികളാകും.

അന്വേഷണം ഇപ്പോൾ തിരുവനന്തപുരം കേന്ദ്രീകരിച്ച് നടന്നു വരികയാണ്. ബാലകൃഷ്ണൻ സഹകരണവകുപ്പ് ഡെപ്യൂട്ടി തഹസിൽദാറായി തിരുവനന്തപുരത്ത് ജോലി ചെയ്ത കാലയളവിൽ ഒപ്പം ജോലി ചെയ്തവരും സുഹൃത്തുക്കളും അന്വേഷണത്തിന്റെ പരിധിയിൽപെടും. അവരിൽ നിന്നും വിവരങ്ങൾ ശേഖരിക്കാൻ പൊലീസ് തിരുവനന്തപുരത്തെത്തിയിട്ടുണ്ട്. ബാലകൃഷ്ണന്റെ ബാങ്ക് അക്കൗണ്ടിൽ നിന്നും ആരൊക്കെ പണം പിൻവലിച്ചു എന്ന വിവരമാണ് പ്രധാനമായും പൊലീസ് ശേഖരിക്കുക. പെൻഷൻ ഭവനിലെ രേഖയും പൊലീസ് പരിശോധനയ്ക്ക് വിധേയമാക്കും.

അന്വേഷണത്തിനായി രണ്ട് പൊലീസുകാരാണ് തിരുവനന്തപുരത്തെത്തിയിട്ടുള്ളത്. പയ്യന്നൂരിലെ അഭിഭാഷകയായ ഷൈലജയും ഭർത്താവ് പി.കൃഷ്ണകുമാറുമാണ് കേസിലെ മുഖ്യ കണ്ണികളെന്ന് പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. ബാലകൃഷ്ണന്റെ സ്വത്തുക്കൾ ചിലത് ഇവർ തട്ടിയെടുത്തതായും ശേഷിക്കുന്നവയ്ക്ക് വ്യാജരേഖ ചമച്ചതായും സംശയിക്കുന്നു. നൂറ് കോടിയിലേറെ വരുന്ന സ്വത്തുക്കൾക്ക് അധിപനായ ബാലകൃഷ്ണന്റെ മരണവും ദുരൂഹമാണ്.

നാട്ടുകാരും ബന്ധുക്കളും മരണവിവരമറിഞ്ഞതു തന്നെ മൃതദേഹം സംസ്‌ക്കരിച്ചതിനു ശേഷമാണ്. തിരുവനന്തപുരത്ത് ആശുപത്രിയിൽ കഴിയവേ മികച്ച ചികിത്സക്കെന്ന് ധരിപ്പിച്ച് ബാലകൃഷ്ണനെ ഡിസ്ച്ചാർജ് ചെയ്ത് കോഴിക്കോട്ട് എന്നു പറഞ്ഞാണ് കൊണ്ടു പോയത്. എന്നാൽ വഴി മധ്യേ കൊടുങ്ങല്ലൂരിൽ വച്ച് ബാലകൃഷ്ണൻ മരിച്ചതായും ഷൊർണ്ണൂരിൽ മൃതദേഹം അടക്കം ചെയ്തതായും പ്രചരിപ്പിക്കുകയായിരുന്നു.

2011 സെപ്റ്റംബർ 11 ന് നടന്ന ദുരൂഹമരണം തളിപ്പറമ്പിലെ ഭൂമാഫിയാ വിരുദ്ധ ആക്ഷൻ കമ്മിറ്റി ചെയർമാൻ പത്മൻ കോവൂരിന്റേയും നഗരസഭാ കൗൺസിലർ രജനി രമാനന്തന്റേയും ഇടപെടലോടെയാണ് പരാതിയായി പുറത്ത് വന്നത്. ആക്ഷൻ കമ്മിറ്റി പൊലീസിന് പരാതി നൽകിയപ്പോൾ തന്നെ അന്വേഷണവും ആരംഭിച്ചു. അന്വേഷണ ആരംഭത്തിൽ തന്നെ ബാലകൃഷ്ണന്റെ ഭാര്യയായി അവതരിപ്പിച്ച ജാനകിയെ പൊലീസ് ചോദ്യം ചെയ്തിരുന്നു. എന്നാൽ രണ്ട് വിവാഹം കഴിച്ച ജാനകി ബാലകൃഷ്ണനെ ജീവിതത്തിൽ ഒരിക്കൽ പോലും കണ്ടിട്ടില്ലെന്ന് ചോദ്യം ചെയ്യലിൽ പൊലീസിന് വ്യക്തമായിരുന്നു.

അഡ്വ. ഷൈലജയും ഭർത്താവും ചേർന്ന് ജാനകിയെ സ്വത്തു തട്ടിയെടുക്കുക എന്ന ലക്ഷ്യത്തോടെ ബാലകൃഷ്ണന്റെ ഭാര്യയാക്കുകയായിരുന്നു. പയ്യന്നൂരിനു പുറമേ കൊടുങ്ങല്ലൂർ,, തിരുവനന്തപുരം, മംഗലാപുരം, ചെന്നൈ, എന്നിവിടങ്ങളിലേക്കും അന്വേഷണം വ്യാപിപ്പിക്കുന്നുണ്ട്. ബാലകൃഷ്ണന്റെ ബന്ധുക്കൾ ഉള്ള സ്ഥലങ്ങളിലും പൊലീസ് അന്വേഷണം നടത്തും. ബാലകൃഷ്ണന്റെ കൈവശമുണ്ടായിരുന്ന പരിയാരം വില്ലേജിലെ സ്ഥലത്ത് നിന്നും തേക്ക് ഉൾപ്പെടെയുള്ള ലക്ഷക്കണക്കിന് രുപയുടെ മരങ്ങൾ മുറിച്ചെടുത്തു കഴിഞ്ഞു.

പയ്യന്നൂർ ബാറിലെ അഭിഭാഷകയും ഭർത്താവിന്റേയും ഭൂമാഫിയയുമായുള്ള ബന്ധമാണ് സംശയങ്ങൾക്ക് ഇടം നൽകിയത്. പൊലീസ് അന്വേഷണത്തിൽ ബാലകൃഷ്ണന്റേത് സ്വാഭാവിക മരണമാണോ അല്ല കൊലപാതകമാണോ എന്ന് വ്യക്തമാവുമെന്നാണ് നാട്ടുകാർ കരുതുന്നത്. തളിപ്പറമ്പിലെ ജനപ്രിയ ഡോക്ടറായ ക്യാപ്റ്റൻ കുഞ്ഞമ്പുവിന്റെ മകനാണ് ബാലകൃഷ്ണൻ. നഗരത്തിൽ തന്നെ വലിയ ബംഗ്ലാവും ഏക്കർ കണക്കിന് ഭൂമിയും ബാലകൃഷ്ണന്റെ പേരിലുണ്ട്. ഇതിലെല്ലാം കണ്ണു വെച്ചിരിക്കയാണ് തളിപ്പറമ്പിലെ ഭൂമാഫിയക്കാർ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP