Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഉതുപ്പിനെ പ്രതിയാക്കി സിബിഐ; റിക്രൂട്ട്‌മെന്റ് തട്ടിപ്പിലൂടെ കോടികൾ തട്ടി; മറ്റ് പ്രതികളെ സ്വാധീനിക്കാനും അൽസറഫാ ഉടമയുടെ ശ്രമമെന്ന് അന്വേഷണ ഏജൻസി; ലുക്കൗട്ട് നോട്ടീസ് ഉടൻ

ഉതുപ്പിനെ പ്രതിയാക്കി സിബിഐ; റിക്രൂട്ട്‌മെന്റ് തട്ടിപ്പിലൂടെ കോടികൾ തട്ടി; മറ്റ് പ്രതികളെ സ്വാധീനിക്കാനും അൽസറഫാ ഉടമയുടെ ശ്രമമെന്ന് അന്വേഷണ ഏജൻസി; ലുക്കൗട്ട് നോട്ടീസ് ഉടൻ

കൊച്ചി: കേരളത്തിൽനിന്ന് കുവൈറ്റിലേക്ക് നഴ്‌സുമാരെ റിക്രൂട്ട് ചെയ്ത് കോടികളുടെ തട്ടിപ്പുനടത്തിയ കേസിൽ അൽസറാഫ് ഏജൻസി ഉടമ ഉതുപ്പ് വർഗീസിനെ സിബിഐ പ്രതിചേർത്തു. തട്ടിപ്പിലൂടെ ഉതുപ്പ് കോടികൾ സമ്പാദിച്ചെന്ന് സിബിഐ പറയുന്നു. കേസിലെ മറ്റുപ്രതികളെ സ്വാധീനിക്കാനും ഇയാൾ ശ്രമിച്ചു. പലതവണ കേസുമായി സഹകരിക്കാൻ നോട്ടീസയച്ചെങ്കിലും തയാറായില്ല. അതുകൊണ്ടാണ് കേസിൽ പ്രതിചേർത്തത്. ഇനി ഇയാൾക്കെതിരെ ലുക്കൗട്ട് നോട്ടീസ് നൽകാൻ സിബിഐയ്ക്ക് സാധിക്കും. ഗൾഫിലുള്ള പ്രതിയെ ഇന്റർപോളിന്റെ സഹായത്തോടെ അറസ്റ്റ് ചെയ്യാനും നീക്കം നടത്തും. പ്രൊട്ടക്ടർ ഒഫ് എമിഗ്രേഷൻസും കൊല്ലം സ്വദേശിയുമായ അഡോൾഫസ് ലോറൻസ് ഒന്നാം പ്രതിയും എറണാകുളം സൗത്തിലെ അൽസറാഫ ട്രാവൽ ആൻഡ് മാൻപവർ കൺസൾട്ടൻസ് എന്ന സ്ഥാപനം രണ്ടാം പ്രതിയുമാണ്. കേസിൽ മൂന്നാം പ്രതിയാണ് ഉതുപ്പ്.

300 കോടിയിലധികം രൂപ തട്ടിപ്പ് നടത്തിയെന്നാണ് ഇയാൾക്കെതിരെയുള്ള കേസ്. 1,629 നഴ്‌സുമാരിൽനിന്ന് ശരാശരി 20 ലക്ഷം രൂപവീതം വാങ്ങിയാണ് നിയമിച്ചത്. റിക്രൂട്ട്‌മെന്റ് സേവനഫീസായി 19,500 രൂപ മാത്രമേ ഈടാക്കാൻ അനുവാദമുള്ളൂ. എന്നാൽ, അൽസറാഫ് ഏജൻസി 20 ലക്ഷം രൂപ വീതമാണ് വാങ്ങിയത്. 1291 പേരെയാണ് ഏജൻസി റിക്രൂട്ട് ചെയ്തത്. അതിൽ 1200 പേർ പോയിക്കാണുമെന്നാണ് സിബിഐ കണക്കുകൂട്ടുന്നത്. കഴിഞ്ഞദിവസം കുവൈത്തിൽ മലയാളി മാദ്ധ്യമപ്രവർത്തകരുമായുണ്ടായ ഏറ്റുമുട്ടലിനെത്തുടർന്ന് ഇയാളെ പൊലീസ് അറസ്റ്റുചെയ്തിരുന്നു. എന്നാൽ, കുവൈത്തിൽ കേസുകളൊന്നും രജിസ്റ്റർ ചെയ്യാത്തതിനാൽ പിന്നീട് വിട്ടയച്ചു.

അതിനിടെ ഉതുപ്പ് ഇപ്പോൾ എവിടായാണുള്ളതെന്നതിൽ ആർക്കും ഒരു പിടിയുമില്ല. കുവൈറ്റിൽ നിന്ന് ഇയാൾ അബുദാബിയിലേക്ക് കടന്നതായും സൂചനയുണ്ട്. എന്നാൽ ഗൾഫ് മേഖലയിലെ എല്ലാ രാജ്യങ്ങളുമായി ഇന്ത്യ കുറ്റവാളികളെ കൈമാറൽ ഉടമ്പടിയിൽ ഒപ്പിട്ടിട്ടുണ്ട്. ഈ സാഹചര്യത്തിൽ. ഗൾഫിന് പുറത്തുള്ള രാജ്യത്തേക്ക് കടക്കുന്നതും ഉതുപ്പ് ആലോചിക്കുന്നുണ്ട്. ഹൈക്കോടതിയിൽ നാളെ ഉതുപ്പിനായി മുൻകൂർ ജാമ്യാപേക്ഷ നൽകും. ബിജെപി നേതാവും പ്രമുഖ അഭിഭാഷകനുമായി പിഎസ് ശ്രീധരൻ പിള്ളയെ കൊണ്ട് വക്കാലത്തുകൊടുപ്പിക്കാനാണ് നീക്കം. ഇതിലൂടെ സിബിഐയെ സമ്മർദ്ദത്തിലാക്കാമെന്നാണ് കണക്ക് കൂട്ടൽ.

കുവൈറ്റിലേക്ക് നേഴ്‌സുമാരെ റിക്രൂട്ട് ചെയ്യാനുള്ള കരാർ ഉതുപ്പിനുണ്ടായിരുന്നു. റിക്രൂട്ട് ചെയ്ത നേഴ്‌സുമാർക്ക് ജോലി കിട്ടുകയും ചെയ്തു. അതുകൊണ്ട് തന്നെ ഇതിനെ റിക്രൂട്ട്‌മെന്റ് തട്ടിപ്പായി കണക്കാക്കാൻ കഴിയില്ല. ജോലി നൽകാമെന്ന് വാഗ്ദാനം ചെയ്ത് കൂവൈറ്റിലെത്തിച്ച് പറ്റിച്ചിരുന്നുവെങ്കിൽ അതിനെ അങ്ങനെ വിളിക്കാം. ഇവിടെ വലിയ സാമ്പത്തിക കുറ്റകൃത്യമാണ് നടന്നത്. 20,000 രൂപ വാങ്ങേണ്ടിടത്ത് 20 ലക്ഷം തട്ടിയെടുത്ത സാമ്പത്തിക തിരുമറി. 1200 നേഴ്‌സുമാരെ കുവൈറ്റിലെത്തിക്കുമ്പോൾ 250 കോടി രൂപയാണ് പിരിച്ചെടുക്കാൻ ഉതുപ്പ് വർഗ്ഗീസ് ലക്ഷ്യമിട്ടത്. എല്ലാ ഔദ്യോഗിക സംവിധാനങ്ങളേയും അനുകൂലമാക്കിയായിരുന്നു തട്ടിപ്പ്. 19.500 രൂപ സർവീസ് ചാർജ് എടുക്കേണ്ടിടത്ത് 19.5 ലക്ഷം ഈടാക്കുക വഴിയാണ് ഇത്ര വലിയ തുക നേടാൻ ഉതുപ്പും സംഘവും പദ്ധതി ഇട്ടത്. ഇതിനോടകം 500 പേരെ കുവൈറ്റിന് അയച്ചത് വഴി ഉതുപ്പും സംഘവും 100 കോടി രൂപയെങ്കിലും നേടി കഴിഞ്ഞിരുന്നെന്നാണ് ഏകദേശ നിഗമനം. ഈ പണം ഒന്നും കണക്കിൽ കാണിക്കാത്തതിനാൽ നികുതി അടയ്ക്കുന്നത് തുച്ഛം മാത്രം.

മുഖ്യമന്ത്രിയുടെ മണ്ഡലംകാരനായ ഉതുപ്പുമായി ഉമ്മൻ ചാണ്ടിക്ക് നല്ല അടുപ്പമാണുള്ളത്. കുവൈറ്റ് ആരോഗ്യമന്ത്രാലയത്തിനു കീഴിലുള്ള ആശുപത്രികളിലേക്ക് നഴ്‌സുമാരെ റിക്രൂട്ട് ചെയ്യാനുള്ള കരാറാണ് അൽ സറാഫയ്ക്ക് ലഭിച്ചിരുന്നത്. 1200 നഴ്‌സുമാരെ റിക്രൂട്ട് ചെയ്യാനുള്ള കരാറാണ് ലഭിച്ചിരുന്നത്. ഒരു ഉദ്യോഗാർഥിയിൽ നിന്നും 19,500 രൂപ വീതം സർവീസ് ചാർജ് ഇനത്തിൽ റിക്രൂട്ട്‌മെന്റിനായി ഈടാക്കാമെന്നായിരുന്നു വ്യവസ്ഥ. എന്നാൽ അൽ സറാഫ ഒരാളിൽനിന്ന് 19,50,000 രൂപയാണ് ഈടാക്കിയത്. ദശാംശം മായ്ച്ചുകളഞ്ഞശേഷമാണ് ഭീമമായ ഈ തട്ടിപ്പ് നടത്തിയത്. ഇതിനകം ഈ രീതിയിൽ 500ഓളം പേരെ ഉതുപ്പ് കുവൈറ്റിലെത്തിച്ചിട്ടുണ്ട്.

കുവൈറ്റുമായി സർവ്വീസ് ചാർജ്ജിൽ ഉതുപ്പിന് കരാറില്ല. 19500 രൂപയേ വാങ്ങാവൂ എന്നത് ഇന്ത്യയിലെ നിയമമാണ്. ഇതിനെയാണ് ഉതുപ്പ് തന്ത്രപരമായി മറികടന്നത്. സാമ്പത്തിക കുറ്റകൃത്യമാണ് ഉതുപ്പ് നടത്തിയിട്ടുള്ളത്. ഇയാൾ റിക്രൂട്ട് ചെയ്തവർക്ക് കുവൈത്തിൽ ജോലി ചെയ്യുന്നതിൽ യാതൊരു തടസ്സവുമില്ല. എന്നാൽ, ഓരോരുത്തരിൽനിന്നും 19 ലക്ഷത്തിലേറെ തുക തട്ടിച്ചുവെന്ന ഗുരുതരമായ കുറ്റം ഉതുപ്പിനെതിരെ ഉയരുന്നുണ്ട്. ഈ തട്ടിപ്പിൽ കൊച്ചിയിൽ തന്നെ പ്രവർത്തിക്കുന്ന പ്രൊട്ടക്റ്റർ ഓഫ് എമിഗ്രന്റ്‌സിനും പങ്കുണ്ടെന്നാണ് സിബിഐ. അന്വേഷണത്തിൽ വ്യക്തമായിരിക്കുന്നത്. ഓരോ ഏജൻസിയും എല്ലാ മാസവും എത്രപേരേ വിദേശത്തേക്ക് അയക്കുന്നു, എത്രരൂപ വാങ്ങുന്നു തുടങ്ങിയ കാര്യങ്ങളൊക്കെ അന്വേഷിച്ചുറപ്പിക്കേണ്ടത് കേന്ദ്ര സർക്കാരിന് കീഴിലുള്ള ഈ ഓഫീസാണ്.

ഇതേത്തുടർന്ന് സി.ബി.എ ചാർജ് ചെയ്ത കേസ്സിൽ പ്രൊട്ടക്റ്റർ ഓഫ് എമിഗ്രന്റ്‌സ് മേധാവി അഡോൾഫ്‌സ് ലോറൻസാണ് ഒന്നാം പ്രതി. കോട്ടയം മണർകാട് സേദേശിയായ ഉതുപ്പ് വർഗീസ് ഗൾഫിലാണ് താമസം. മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുമായി അടുത്ത ബന്ധമുള്ള ഉതുപ്പ് വർഗീസിന്റെ സ്ഥാപനത്തിൽ പരിശോധനയ്ക്കായി ആദായ നികുതി വകുപ്പ് തിരഞ്ഞെടുത്ത സമയവും ശ്രദ്ധേയമാണ്. മുഖ്യമന്ത്രി വിദേശത്ത് പോയ സമയം നോക്കിയാണ് റെയ്ഡ് നടത്തിയത്. കൊച്ചിയിലെ പൊലീസിനെ പോലും അവസാനനിമിഷമാണ് പരിശോധന നടത്തുന്ന വിവരം ആദായ നികുതി വകുപ്പ് അറിയിച്ചത്.

കേരളത്തിൽ രണ്ടിടത്തായി ശാഖകളുള്ള ബെസ്റ്റ് ബേക്കേഴ്‌സിന്റെ പാർട്ണർമാരിൽ ഒരാൾ കൂടിയാണ് ഉതുപ്പ്. ഇയാളുടെ പേരിൽ കോട്ടയം മണർകാട് പൊലീസ് സ്‌റ്റേഷനിൽ ഒരു വധശ്രമക്കേസും നിലവിലുണ്ട്. 2009ൽ ബന്ധുവായ യുവാവിനെ വെടിവച്ചുകൊലപ്പെടുത്താൻ ശ്രമിച്ചെന്നാണ് കേസ്. 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP