Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

സിബിഐ വലവീശിയ ഉതുപ്പ് കുവൈറ്റിൽ ഇരുന്ന് ഇപ്പോഴും നേഴ്‌സുമാരെ എത്തിക്കുന്നു; നാട്ടിൽ പിന്തുണയുമായി നേതാക്കളും പൊലീസും; വാർത്തയുടെ കാഠിന്യം കാരണം പത്രങ്ങൾക്ക് വമ്പൻ ഓഫർ

സിബിഐ വലവീശിയ ഉതുപ്പ് കുവൈറ്റിൽ ഇരുന്ന് ഇപ്പോഴും നേഴ്‌സുമാരെ എത്തിക്കുന്നു; നാട്ടിൽ പിന്തുണയുമായി നേതാക്കളും പൊലീസും; വാർത്തയുടെ കാഠിന്യം കാരണം പത്രങ്ങൾക്ക് വമ്പൻ ഓഫർ

കുവൈറ്റ് സിറ്റി: കൊച്ചിയിലെ നഴ്‌സിങ് റിക്രൂട്ട്‌മെന്റുമായി ബന്ധപ്പെട്ട് സിബിഐ. അന്വേഷിക്കുന്ന അൽ സറാഫ് റിക്രൂട്ടിങ് ഏജൻസി ഉടമയായ കോട്ടയം പുതുപ്പള്ളി സ്വദേശി ഉതുപ്പ് വർഗീസ് കുവൈത്തിൽ സുഖമായി കഴിയുന്നു. നേഴ്‌സുമാരുടെ റിക്രൂട്ട്‌മെന്റ് കുവൈറ്റിൽ ഇരുന്ന് നിയന്ത്രിക്കുയാണ് ഉതുപ്പ്. മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുമായി അടുത്ത ബന്ധമുള്ള ഉതുപ്പിന് കേരളത്തിലെ പൊലീസും പ്രമുഖ നേതാക്കളും പിന്തുണയുമായുണ്ട്. അതുകൊണ്ട് തന്നെ സിബിഐയുടെ റെയ്ഡും കേസുമൊന്നും ഉതുപ്പിനെ ബാധിക്കുന്നില്ല. മാദ്ധ്യമങ്ങളിൽ വാർത്തകൾ മുറപോലെ വരുന്നതാണ് ഏക പ്രശ്‌നം. വാർത്തകളുടെ കാഠിന്യം കുറഞ്ഞാൽ എല്ലാം എളുപ്പമാകുമെന്ന് ഉതുപ്പിന് അറിയാം. കേസിൽ നിന്ന് പോലും ഊരിവരാൻ കഴിയും. അതിനുള്ള തന്ത്രങ്ങൾ അണിയറയിൽ ഒരുക്കുകയാണ് ഉതുപ്പ്. മാദ്ധ്യമങ്ങളെ വൻ ഓഫറിൽ വീഴ്‌ത്താനാണ് ശ്രമം. മറുനാടൻ മലയാളി അടക്കമുള്ളവയെ സ്വാധീനത്തിൽ വീഴ്‌ത്താനാണ് ശ്രമം. ഇതിന് ഏജന്റുമാരേയും നിയോഗിച്ചിട്ടുണ്ട്.

നാട്ടിൽ റെയ്ഡ് നടന്നതിനു ശേഷം 14 ന് കുവൈറ്റിലെത്തിയ ഉതുപ്പ് നാട്ടിൽനിന്നു കൊണ്ടുവന്ന നഴ്‌സുമാരുടെ ക്യാമ്പുകൾ സന്ദർശിക്കാറുണ്ട്.രണ്ടാഴ്ച മുമ്പ് ഓഫീസ് റെയ്ഡ് നടത്തിയപ്പോൾ ഇയാൾ ഒളിവിൽ പോകുകയായിരുന്നു. നഴ്‌സുമാരെ റിക്രൂട്ട് ചെയ്തതു വഴി അനധികൃതമായി കോടികൾ കൈക്കലാക്കിയത് ആദായ നികുതി വകുപ്പ് കണ്ടെത്തിയതിനെത്തുടർന്നാണ് സിബിഐ. െേകസടുത്തത്. കേസിൽ രണ്ടാം പ്രതിയാണ് ഉടമയായ ഉതുപ്പ് വർഗീസ്. ഇയാൾക്ക് സിബിഐ. ഇമെയിലൂടെ നോട്ടീസ് നൽകിയിട്ടണ്ട്. വിദേശത്തേക്ക് കടന്ന ഇയാൾ ദുബായിലും കുവൈറ്റിലുമായാണു കഴിയുന്നത്. നേഴ്‌സുമാരെ യഥേഷ്ടം റിക്രൂട്ട് ചെയ്യാനും കഴിയുന്നു. ഇതിന് തടയിടാൻ സിബിഐയ്ക്ക് ഇനിയും കഴിഞ്ഞിട്ടില്ല.

കുവൈറ്റിലെത്തിയ ഇയാൾ നാട്ടിൽനിന്നു കരാർ പ്രകാരമുള്ള നഴ്‌സുമാരെ ഏപ്രിൽ 30ന് മുമ്പ് കൊണ്ടുവരുന്ന നീക്കം നിരീക്ഷിക്കുകയും ലഭിക്കാനുള്ള പണം സ്വരൂപിക്കുകയുമാണ്. കഴിഞ്ഞ മൂന്നു മാസത്തിനിടെ ആയിരത്തഞ്ഞൂറിലധികം നഴ്‌സുമാരെയാണ് 20 മുതൽ 23 ലക്ഷം രൂപ വരെ വാങ്ങി കുവൈറ്റിലെത്തിച്ചത്. സിബിഐയുടെ റെയ്‌ഡോടെ കേരളത്തിൽ പണം പരിവിന് തടസ്സമുള്ള സാഹചര്യത്തിലാണ് കുവൈറ്റ് കേന്ദ്രീകരിച്ചുള്ള പ്രവർത്തനം. വിദേശത്തേക്കുള്ള നഴ്‌സ് റിക്രൂട്ട്‌മെന്റ് അടുത്ത മാസം മുതൽ സർക്കാർ ഏജൻസി വഴിയാകുന്ന സാഹചര്യത്തിൽ മുഴുവൻ പണം നൽകിയവരെയും പകുതി നൽകിയവരെയും കൊണ്ടുവരികയാണ്. അങ്ങനെ കോടികളുടെ ലാഭമാണ് ഉതുപ്പ് ഉണ്ടാക്കുന്നത്.

കുവൈറ്റ് ആരോഗ്യ മന്ത്രാലയത്തിന്റെ വിസയിൽ എത്തിയിരിക്കുന്ന ഇവരിൽ നൂറുകണക്കിന് നഴ്‌സുമാരെ ഫഹഹീൽ, മെഹ്ബൂല പ്രദേശത്തെ ഫ്ളാറ്റുകളിലാണു പാർപ്പിച്ചിരിക്കുന്നത്. ജോലിക്കായി വൻ തുക വാങ്ങിയതിനു പുറമേ ഇവിടെ ഇപ്പോഴത്തെ താമസത്തിനു വാടകയായും പണം ഈടാക്കുന്നുണ്ട്. ഇവിടെ എത്തിയ നഴ്‌സുമാരെക്കൊണ്ട് നിരവധി പേപ്പറുകളിൽ ഒപ്പിടുവിച്ചിട്ടുണ്ട്. ബാക്കി ലഭിക്കാനുള്ള തുകയ്ക്ക് ഏജൻസി മുഖേന പ്രോമിസറി നോട്ട് ഒപ്പുവച്ചു വാങ്ങി. സിബിഐ. ചോദിച്ചാൽ സത്യം പറഞ്ഞോളാനും പത്രക്കാർ ചോദിച്ചാൽ ഒന്നും പറയരുതെന്നും അറിയിച്ചതായി നഴ്‌സുമാർ പറഞ്ഞു. പത്രക്കാരെ നേഴ്‌സുമാരിൽ നിന്ന് അകറ്റാനും പ്രത്യേകം ശ്രദ്ധിക്കുന്നുണ്ട്. ഇപ്പോഴും ഈ ഏജൻസിയുടെ കീഴിൽ നഴ്‌സുമാർ വന്നുകൊണ്ടിരിക്കുകയാണ്. പലരും മുംബൈ അടക്കമുള്ള വിമാനത്താവളങ്ങൾ വഴിയാണ് എത്തുന്നത്. ആരോഗ്യ മന്ത്രാലയത്തിൽ സെലക്ഷൻ കഴിഞ്ഞാലും മറ്റു നടപടി ക്രമങ്ങൾ പൂർത്തീകരിച്ച് ജോലിക്കു കയറാൻ ആറു മാസമെങ്കിലും എടുക്കാറാണു പതിവ്. അതുവരെ താമസവും ഭക്ഷണവും അടക്കമുള്ള ചെലവിന് ഇവർ പണം കണ്ടെത്തേണ്ടിവരും.

നഴ്‌സുമാരെ റിക്രൂട്ട് ചെയ്യുന്നതിലൂടെ വൻ സാമ്പത്തിക നേട്ടം കൊയ്ത ഉതുപ്പ് വർഗീസിന്റെ സമ്പത്തു കണ്ട് സിബിഐ പോലും ഞെട്ടിയിരുന്നു. 240 കോടിയുടെ നേട്ടമാണ് വെറും മൂന്നുമാസം കൊണ്ട് ഇയാളുണ്ടാക്കിയത്. അങ്ങനെയെങ്കിൽ ഇത്തരത്തിൽ വർഷങ്ങളായി നടത്തുന്ന തട്ടിപ്പിൽ എന്തുമാത്രം സാമ്പത്തിക ലാഭമാണ് ഇയാൾക്കു നേടാനായത് എന്ന് ഊഹിക്കാൻ പോലും ആകാതെ വിഷമിക്കുകയാണ് കേന്ദ്ര ഏജൻസി. അതേസമയം ഇക്കാര്യത്തിൽ ഒരു നടപടിയും സ്വീകരിക്കാതെ അനങ്ങാപ്പാറ നയമാണ് കേരള പൊലീസ് സ്വീകരിക്കുന്നത്. കുവൈത്തിലേക്കു നഴ്‌സുമാരെ റിക്രൂട്ട് ചെയ്യുന്നതിലൂടെ ഉതുപ്പിന്റെ കൊച്ചിയിലെ അൽസറാഫാ ഏജൻസി നടത്തിയ തട്ടിപ്പിന്റെ കൂടുതൽ തെളിവുകൾ സിബിഐയ്ക്കു ലഭിച്ചു.

മൂന്നുമാസത്തിനിടെ 240 കോടി രൂപയുടെ തട്ടിപ്പ് നടത്തിയെങ്കിൽ പത്തു വർഷമായി ഈ രംഗത്തു പ്രവർത്തിക്കുന്ന ഏജൻസി ഇതിന്റെ പതിന്മടങ്ങ് തട്ടിപ്പാകും നടത്തിയിരിക്കുക. ഇതിന്റെയൊക്കെ തെളിവുകൾ സിബിഐയ്ക്കു ലഭിച്ചെന്നാണു സൂചന. ഉതുപ്പ് പ്രതിയായ 2009ലെ വധശ്രമക്കേസിലെ പരാതിക്കാരനും ബന്ധുവുമായ പുതുപ്പള്ളി മൈലക്കാട്ട് ജോൺ എം. കുര്യാക്കോസ് എന്ന ജോജി കഴിഞ്ഞ ദിവസം സിബിഐ ഓഫിസിൽ ഹാജരായി തെളിവ് നൽകി. ഉതുപ്പിന്റെ ആദ്യകാല ഇടപാടുകൾ അറിയുന്ന ജോജിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ സിബിഐ അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്. സാമ്പത്തിക ഇടപാടുകളെക്കുറിച്ചും സിബിഐ തെളിവു ശേഖരിച്ചു. സുഹൃത്തുക്കളുടെയും കുടുംബാംഗങ്ങളുടെയും പേരിൽ പുതുപ്പള്ളിയിലെ സഹകരണബാങ്കിൽ നിന്നു ഏജൻസിയുടമ കോടികളുടെ വായ്പ തരപ്പെടുത്തിയെന്നാണു സിബിഐക്കു ലഭിച്ച വിവരം.

ഏജൻസിക്കു കരാർ ലഭിക്കാൻ കുവൈത്തിലെ ഏജൻസിക്കു മുൻകൂറായി പണം നൽകുന്നതിനാണ് ഈ തുക ഉപയോഗിച്ചതെന്നും ഹവാല വഴിയാണു പണം ഗൾഫിലേക്കു കടത്തിയതെന്നുമാണു സൂചന. നഴ്‌സുമാരിൽനിന്നു ഘട്ടം ഘട്ടമായി തുക പിരിച്ചെടുത്ത ശേഷം ബാങ്കിലെ വായ്പ ഉതുപ്പ് തന്നെ അടച്ചുതീർക്കുകയായിരുന്നുവെന്നാണ് റിപ്പോർട്ടുകൾ. ഉതുപ്പ് കോട്ടയം ജില്ലയുടെ വിവിധ ഭാഗങ്ങളിൽ ഫ്‌ളാറ്റുകളും സ്ഥാപനങ്ങളും വാങ്ങിയതായി ജോജിയുടെ മൊഴിയിലുണ്ട്. തിരുവഞ്ചൂരിൽ എട്ട് ഏക്കർ തോട്ടം മിനി മെഡിക്കൽ കോളജ് പദ്ധതിയുടെ പേരിൽ കുറഞ്ഞവിലയ്ക്കു തരപ്പെടുത്തിയതായും ആരോപണമുണ്ട്. ജോജിയെ വെടിവയ്ച്ചു കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ജാമ്യത്തിലിറങ്ങിയ ശേഷമാണ് ഉതുപ്പ് ദുബായിലേക്കു പോയത്. അബുദാബിയിലെ അൽസറാഫാ ഗ്രൂപ്പിന്റെ ഫിനാൻഷ്യൽ കൺട്രോളറും കമ്പനിയുടെ പവർ ഓഫ് അറ്റോണി ഹോൾഡറുമായതിനാൽ ബിസിനസ് ആവശ്യത്തിന് ഇടക്കിടെ ദുബായിൽ പോയിവരാൻ അനുവദിക്കണമെന്ന ഉതുപ്പിന്റെ അപേക്ഷ കോടതി അംഗീകരിച്ചിരുന്നു.

കൊച്ചിയിൽ പത്തുവർഷമായി പ്രവർത്തിക്കുന്ന അൽസറാഫ ഏജൻസി നഴ്‌സുമാരെ മാത്രമല്ല, ഗൾഫിലെ വിവിധ കമ്പനികളിലേക്കു കനത്ത തുക വാങ്ങി ഡ്രൈവർമാരെയും റിക്രൂട്ട് ചെയ്തിട്ടുണ്ട്. ഇതെല്ലാം അന്വേഷണ പരിധിയിൽ ഉൾപ്പെടുത്താനാണു സിബിഐയുടെ തീരുമാനം. ചോദ്യം ചെയ്യലിനു ഹാജരാകണമെന്നാവശ്യപ്പെട്ട് ഉതുപ്പിന്റെ വീട്ടിലും ഓഫിസിലും നോട്ടിസ് നൽകിയിട്ടുണ്ട്. കുവൈറ്റിൽ ഉതുപ്പുണ്ടെന്ന് അറിഞ്ഞിട്ടും അറസ്റ്റിന് സിബിഐയും ശ്രമിക്കുന്നില്ല. നാട്ടിൽ വരുമ്പോൾ അറസ്റ്റ് ചെയ്യാമെന്നാണ് കേന്ദ്ര ഏജൻസിയുടെ നിലപാട്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP