Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

അഴിമതി ആരോപണങ്ങളിൽ അന്വേഷണം ആവശ്യപ്പെട്ട് ബോബി അലോഷ്യസ് പരാതി നൽകി; അരമണിക്കൂറിനകം ത്വരിതാന്വേഷണത്തിന് ഉത്തരവിട്ട് വിജിലൻസ് ഡയറക്ടർ; അഞ്ജുവിന്റെ സഹോദരന്റെ നിയമനവും പരിശോധനയ്ക്ക്

അഴിമതി ആരോപണങ്ങളിൽ അന്വേഷണം ആവശ്യപ്പെട്ട് ബോബി അലോഷ്യസ് പരാതി നൽകി; അരമണിക്കൂറിനകം ത്വരിതാന്വേഷണത്തിന് ഉത്തരവിട്ട് വിജിലൻസ് ഡയറക്ടർ; അഞ്ജുവിന്റെ സഹോദരന്റെ നിയമനവും പരിശോധനയ്ക്ക്

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: സ്പോർട്സ് കൗൺസിലുമായി ബന്ധപ്പെട്ട അഴിമതി ആരോപണങ്ങളിൽ ത്വരിത പരിശോധനയ്ക്ക് വിജിലൻസ് ഡയറക്ടർ ജേക്കബ് തോമസിന്റെ ഉത്തരവിട്ടു. ഒളിമ്പ്യൻ ബോബി അലോഷ്യസ് ഇന്ന് മൂന്ന് മണിയോടെ തെളിവുകൾ സഹിതം അഴിമതിയെ കുറിച്ച് ജേക്കബ് തോമസിന് പരാതി നൽകിയിരുന്നു. ഇത് ലഭിച്ച് അരമണിക്കൂറിനകം ത്വരിത പരിശോധനയ്ക്ക് വിജിലൻസ് ഡയറക്ടർ ഉത്തരവിടുകയായിരുന്നു. തനിക്കെതിരെ ചിലർ ബോധപൂർവ്വം ആരോപണങ്ങളുമായി രംഗത്ത് വന്ന പശ്ചാത്തലത്തിലാണ് കായിക മേഖലയുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും അന്വേഷിക്കണമെന്ന് ബോബി അലോഷ്യസ് ആവശ്യപ്പെട്ടത്. ഇത് ജേക്കബ് തോമസും അംഗീകരിക്കും. പതിനഞ്ച് ദിവസത്തിനകം ത്വരിത പരിശോധന പൂർത്തിയാക്കും.

അഞ്ജു ബോബി ജോർജ് ഉന്നയിച്ച ആരോപണങ്ങൾ അടക്കം കഴിഞ്ഞ പത്തു വർഷത്തെ ആരോപണങ്ങൾ അന്വേഷിക്കണം എന്നാണു ബോബി ആവശ്യപ്പെട്ടത്. അഞ്ജുവിന്റെ തുറന്ന കത്തിന്റെ പകർപ്പും ബോബി വിജിലൻസ് ഡയറക്ടർക്കു നൽകിയിരുന്നു. ഇതെത്തുടർന്നാണു കഴിഞ്ഞ പത്തു വർഷത്തെ ആരോപണങ്ങൾ അന്വേഷിക്കാൻ വിജിലൻസ് ഡയറക്ടർ ഉത്തരവിട്ടത്.

അതേസമയം, ഈ വാർത്ത റിപ്പോർട്ട് ചെയ്യുന്ന ചാനലുകൾ വീണ്ടും പകുതിസത്യം മറച്ചുവയ്ക്കുകയാണ്. അഞ്ജുവിന്റെ പരാതിയെത്തുടർന്നാണ് അന്വേഷണം എന്ന രീതിയിലാണു മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. തന്നെക്കുറിച്ചുള്ള അഴിമതി അന്വേഷിക്കണം എന്നു ബോബി ആവശ്യപ്പെട്ടിട്ടും അതു മറച്ചുവച്ചാണു ചാനലുകൾ റിപ്പോർട്ട് ചെയ്യുന്നത്. ബോബിക്കെതിരായ അന്വേഷണം എന്ന രീതിയിലാണ് ചാനലുകൾ ഇപ്പോൾ ഇതിനെ വിലയിരുത്താൻ ശ്രമിക്കുന്നത്.

അഞ്ജു ബോബി ജോർജിന്റെ സഹോദരൻ അജിത് മാർക്കോസിന് സ്പോർട്സ് കൗൺസിലിൽ അസിസ്റ്റന്റ് സെക്രട്ടറി ടെക്‌നിക്കലായി നിയമനം നൽകിയത് വിവാദമായിരുന്നു. അജിത്തിന് യോഗ്യതയൊന്നുമില്ലെന്ന് തെളിഞ്ഞതിനെ തുടർന്നാണ് ശമ്പളവും മറ്റ് ആനുകൂല്യവും നൽകാത്തതെന്നും സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്. നിയമസഭയെ രേഖാമൂലമാണ് ഇക്കാര്യം സർക്കാർ അറിയിച്ചത്. ചട്ടത്തിലുള്ള യോഗ്യതയില്ലാത്ത അജിത് മാർക്കോസ് എങ്ങനെ സ്പോർട്സ് കൗൺസിലിൽ ഉദ്യോഗസ്ഥനായെന്നതും വിജിലൻസ് പരിശോധിക്കും. സ്വജനപക്ഷപാതവും അഴിമതിയും ഇക്കാര്യത്തിലുണ്ടെന്നാണ് പ്രാഥമിക വിലയിരുത്തൽ. ഇതിനൊപ്പം മറ്റ് ആക്ഷേപങ്ങളും പരിശോധിക്കും.

ഇന്ന് മൂന്നരയോടെയാണ് ബോബി അലോഷ്യസ് വിജിലൻസ് ഡയറക്ടറെ കണ്ട് നേരിട്ട് പരാതി നൽകിയത്. വിദേശ പരിശീലനവുമായി ബന്ധപ്പെട്ട് തനിക്കെതിരെ പ്രചരിക്കുന്ന വാർത്തകളിൽ പറയുന്ന അഴിമതിയെ കുറിച്ച് അന്വേഷിക്കണമെന്നായിരുന്നു പ്രധാന ആവശ്യം. തന്റെ സത്യസന്ധത ബോധ്യപ്പെടുത്താൻ അടിയന്തര ഇടപെടൽ വേണമെന്നും ആവശ്യപ്പെട്ടു. ഇതുൾക്കൊണ്ട് ഉടൻ തന്നെ ത്വരിത പരിശോധനയ്ക്ക് വിജിലൻസ് ഡയറക്ടർ ഉത്തരവിടുകയായിരുന്നു. സ്പോർട്സ് കൗൺസിലുമായി ബന്ധപ്പെട്ട മുഴുവൻ വിഷയങ്ങളിലും സമഗ്രാന്വേഷണം നടത്താനാണ് നിർദ്ദേശം. ത്വരിതപരിശോധനയ്ക്ക് വിജിലൻസ് ഡയറക്ടർ തന്നെ നേതൃത്വം നൽകുമെന്നും സൂചനയുണ്ട്. എന്നെ കുറിച്ച് മാതൃഭൂമി ഏഷ്യനെറ്റ് ചാനലുകൾ സംപ്രേഷണം ചെയ്ത വാർത്തകളും കേരള സ്പോർട്സ് കൗൺസിൽ അഴിമതി സംബന്ധിച്ചും അഞ്ജു ബോബി ജോർജ് ഉന്നയിച്ച ആരോപണങ്ങളും സംബന്ധിച്ച് അന്വേഷിക്കണമെന്നായിരുന്നു ബോബി അലോഷ്യസിന്റെ ആവശ്യം.

ഒളിമ്പിക്‌സിൽ പങ്കെടുക്കുകയും, ഏഷ്യൻ ചാമ്പ്യൻഷിപ്പിൽ കിരീടം നേടുകയും, ഏഷ്യൻ ഗെയിംസിൽ മെഡൽ നേടുകയും 19 വർഷം ദേശീയ റെക്കോർഡ് സ്വന്തമാക്കുകയും ചെയ്ത ഒരു സാധാരണ അത്‌ലറ്റ് ആണ് ഞാൻ. കസ്റ്റംസ് വകുപ്പിലെ ഒരു ഉദ്യോഗസ്ഥ കൂടിയായ ഞാൻ ഇപ്പോൾ തിരുവനന്തപുരത്താണ് താമസിക്കുന്നത്. 2011 മുതൽ 2014 വരെ രണ്ട് വർഷം ഞാൻ ഡെപ്യുട്ടേഷൻ വ്യവസ്ഥയിൽ കേരള സ്പോർട്സ് കൗൺസിലിൽ അസിസ്റ്റന്റ് സെക്രട്ടറി (ടെക്‌നിക്കൽ) ആയും ജോലി ചെയ്തിട്ടുണ്ട്. ഒളിമ്പിക്‌സ് പരിശീലനത്തിന്റെ ഭാഗമായി ഞാൻ യുകെയിൽ ജീവിച്ചിരുന്ന സമയത്ത് ഉപരിപഠനം നടത്താനായി കേരള സ്പോർട്സ് കൗൺസിൽ 15 ലക്ഷം രൂപ എനിക്ക് സ്‌കോളർഷിപ്പ് തന്നപ്പോൾ നൽകിയ ബോണ്ട് അനുസരിച്ചായിരുന്നു ഞാൻ സ്പോർട്സ് കൗൺസിലിൽ ജോലി ചെയ്തത്. പഠിക്കാനായി എനിക്ക് അനുവദിച്ച സ്‌കോളർഷിപ്പിൽ പറഞ്ഞതുപോലെ യൂട്ടലൈസേഷൻ സർട്ടിഫിക്കറ്റ് നൽകുകയും, സ്പോർട്സ് കൗൺസിലിൽ ഡെപ്യുട്ടേഷൻ വ്യവസ്ഥയിൽ ജോലി ചെയ്യുകയും ചെയ്തിരുന്നു.

സ്പോർട്സ് കൗൺിസിലിൽ ചില പരിഷ്‌കാരങ്ങൾ നടത്താൻ ഞാൻ ശ്രമിച്ചെങ്കിലും ഒരു തരത്തിലുള്ള സഹകരണവും എനിക്ക് ആരിൽ നിന്നും ലഭിച്ചില്ല. ഒട്ടേറെക്രമവിരുദ്ധ നടപടികൾ ഇവിടെ അരങ്ങേറുന്നതായും ഈ കാലയളവിൽ എനിക്ക് ബോധ്യപ്പെട്ടിരുന്നു. ഈ സാഹചര്യത്തിൽ എന്റെ സേവനം കൊണ്ട് ഒരു പ്രയോജനം ഇല്ല എന്ന് മനസിലാക്കി മൂന്ന് വർഷം പൂർത്തിയാക്കിയപ്പോൾ ഞാൻ ഡെപ്യുട്ടേഷൻ മതിയാക്കി മാതൃഡിപ്പാർട്ടുമെന്റിലേയ്ക്ക് മടങ്ങുകയായിരുന്നു. കേരള സ്‌പോർട് കൗൺസിൽ പ്രസിഡന്റ് അഞ്ജു ബോബി ജോർജ്ജ് കഴിഞ്ഞ ദിവസം ഒരു തുറന്ന കത്ത് പുറത്തുവിട്ടതായി എന്റെ ശ്രദ്ധയിൽ പെട്ടു. ഈ കത്തിൽ ഒട്ടേറെ അഴിമതികളുടെ കാര്യം പറയുന്നുണ്ട്. കഴിഞ്ഞ പത്തു വർഷം കേരള സ്പോർട്സ് കൗൺസിലിൽ വൻ അഴിമതികൾ നടന്നു എന്നാണ് അഞ്ജു ആരോപിക്കുന്നത്. രാജ്യാന്തര പ്രശസ്തയായ ഒരു അത്‌ലറ്റ് എന്ന നിലയിൽ മാത്രമല്ല സ്പോർട്സ് കൗൺസിലിന്റെ പ്രസിഡന്റ് എന്ന നിലയിലും അഞ്ജുവിന്റെ ആരോപണങ്ങൾ മുഖവിലയ്‌ക്കെടുക്കണം എന്നതാണ് തന്റെ നിലപാടെന്നും ബോബി അലോഷ്യസ് വിജിലൻസ് ഡയറക്ടറെ അറിയിച്ചു.

എന്റെ പേര് വയ്ക്കാതെ ആണെങ്കിൽ കൂടി ഞാൻ ആണ് എന്ന ഉദ്ദേശത്തോടെ ഒരു ആരോപണവും അഞ്ജു ഉന്നയിച്ചിട്ടുണ്ട്. വിദേശത്ത് പഠിക്കാൻ സ്പോർട്സ് കൗൺസിലിൽ നിന്നും ഫണ്ട് വാങ്ങിയ ശേഷം അത് ദുരുപയോഗിച്ചു എന്ന അർത്ഥത്തിൽ ഒരു അഴിമതി ആരോപണമായി എന്നെ മുൾമുനയിൽ നിർത്താൻ ആണ് അഞ്ജു ശ്രമിച്ചത്. എന്നെയാണോ ഉദ്ദേശിച്ചത് എന്ന് വ്യക്തമാക്കണം എന്ന് പറഞ്ഞു ഞാൻ ഫേസ്‌ബുക്ക് പോസ്റ്റ് ഇട്ടിരുന്നെങ്കിലും അഞ്ജു പ്രതികരിച്ചിട്ടില്ല. അതേ സമയം ഞാൻ വിളിച്ച് ചോദിച്ചപ്പോൾ എന്നെ തന്നെയാണ് ഉദ്ദേശിച്ചത് എന്ന് വ്യക്തമാക്കിയിട്ടുണ്ട്. എന്ന് മാത്രമല്ല കഴിഞ്ഞ ദിവസങ്ങളിൽ ഏഷ്യനെറ്റ് മാതൃഭൂമി ചാനലുകളും ചില മലയാളം പത്രങ്ങളും ഞാൻ ഗുരുതരമായ ക്രമക്കേടുകൾ കാട്ടിയെന്നും അഴിമതി നടത്തിയെന്നും പറഞ്ഞു കൊണ്ടു വാർത്ത നൽകിയിരുന്നു. ചുവടെ കൊടുത്തിരിക്കുന്ന ആരോപണങ്ങൾ ആണ് ഈ മാദ്ധ്യമങ്ങൾ എനിക്കെതിരെ നടത്തിയതെന്നും പരാതിയിൽ പറയുന്നു.

ഒരു നിമിഷം പോലും അഴിമതിയുടെ നിഴലിൽ നിൽക്കാൻ താൽപ്പര്യം ഇല്ലാത്തതുകൊണ്ടാണ് ഞാൻ എന്നെ കുറിച്ചുള്ള അന്വേഷണം ആവശ്യപ്പെടുന്നത്. എന്നെക്കുറിച്ചുള്ള ആരോപണങ്ങൾ പ്രത്യേകമായും ഒപ്പം അഞ്ജു ഉന്നയിച്ച ആരോപണങ്ങളുടെ അടിസ്ഥാനത്തിൽ കഴിഞ്ഞ പത്ത് വർഷത്തെ സ്പോർട്സ് കൗൺസിൽ പ്രവർത്തനങ്ങളും വിജിലൻസിന്റെ അന്വേഷണത്തിന് വിധേയം ആക്കണം എന്നായിരുന്നു അഭ്യർത്ഥന. ഇത്തരം ഒരു ആരോപണത്തിന്റെ അപമാനഭാരവുമായി ജീവിക്കാനുള്ള വിമുഖത മാത്രമല്ല, കേരള സ്പോർട്സ് കൗൺസിലിലെ അഴിമതികൾ പുറത്തെറിഞ്ഞ് അവിടം ശുദ്ധീകരിക്കണം എന്ന ആഗ്രഹവും എന്റെ ഈ ആവശ്യത്തിനു പിന്നിലുണ്ടെന്നും അറിയിച്ചു. ഇത് ഉൾക്കൊണ്ടാണ് ഉടൻ തന്നെ ത്വരിത പരിശോധനാ ഉത്തരവ് എത്തിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP