Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

പൂരത്തിന് പടം എടുക്കാൻ ശ്രമിച്ചപ്പോൾ ആനയുടെ ചങ്ങല അഴിച്ചുവിട്ട മനുഷ്യമൃഗം; ഭാര്യയേയും മക്കളേയും ആനക്കത്തിക്ക് തുരുതുരാ കുത്തിയത് ഉറക്കത്തിനിടെയിൽ; ആന പാപ്പാൻ വിശ്വനാഥന്റെ ക്രൂരതയുടെ ഞെട്ടൽ മാറാതെ ഏനാനെല്ലൂർ കോളനിക്കാർ

പൂരത്തിന് പടം എടുക്കാൻ ശ്രമിച്ചപ്പോൾ ആനയുടെ ചങ്ങല അഴിച്ചുവിട്ട മനുഷ്യമൃഗം; ഭാര്യയേയും മക്കളേയും ആനക്കത്തിക്ക് തുരുതുരാ കുത്തിയത് ഉറക്കത്തിനിടെയിൽ; ആന പാപ്പാൻ വിശ്വനാഥന്റെ ക്രൂരതയുടെ ഞെട്ടൽ മാറാതെ ഏനാനെല്ലൂർ കോളനിക്കാർ

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: മൂവാറ്റുപുഴ ആയവന ഏനാനെല്ലൂർ കോളനി നിവാസികൾക്ക് പൊന്നോണം ആഘോഷിക്കാൻ കഴിയുമോ എന്ന സംശയം മാറുന്നില്ല. അയൽവക്കത്തെ കൂട്ടക്കുരുതിയുടെ ഞെട്ടലിൽ നിന്ന് ഇവർ പൂർണ്ണമായും മാറിയിട്ടില്ല. ഏനാനെല്ലൂർ കോളനിയിൽ കോട്ടയ്ക്ക്പുറത്ത് വിശ്വനാഥൻ എന്ന ആനക്കാരന്റെ ക്രൂരതയുടെ സാക്ഷികളാണ് അവർ. ആനയെ നിലയ്ക്കു നിർത്താനുപയോഗിക്കുന്ന തന്റെ കൊലക്കത്തിക്ക് ഭാര്യയെയും മകനെയും ഈ പാപ്പാൻ കൊന്നു തള്ളി. വിശ്വനാഥന്റെ ഭാര്യ ഷീല (45) മക്കളായ വിഷ്ണു (24), വിപിൻ (23) എന്നിവരാണ് വിശ്വനാഥന്റെ ക്രൂരതയ്ക്ക് ഇരയായത്. ഇതിൽ ഷീലയും വിപിനും മരിച്ചു. വിഷ്ണു ഇപ്പോഴും അതീവഗുരുതരാവസ്ഥയിൽ ആശുപത്രിയിലും.

പൊലീസിനോട് കുറ്റമെല്ലാം സമ്മതിച്ച വിശ്വനാഥന് പക്ഷേ പശ്ചാത്താപമില്ല. ഇത് തന്നെയാണ് നാട്ടുകാരുടെ വാക്കുകളിലും നിഴലിക്കുന്നത്. ഭീതി പടർത്തുന്ന ആന പാപ്പാനായിരുന്നു വിശ്വനാഥൻ. കാവക്കാട് പേർക്കാട് കല്ലൂർക്കാട് എന്നിവിടങ്ങളിൽ പലവിധകേസുകളിൽ പ്രതിയാണ് വിശ്വനാഥൻ. ഇയാളെ നാട്ടുകാർ മനുഷ്യ മൃഗം എന്നാണ് വിളിക്കുന്നത്. ഒരിക്കൽ പൂരത്തിന് ആനയുടെ പടം എടുക്കാൻ ശ്രമിച്ചതിന് ആനയുടെ ചങ്ങല അഴിച്ചുവിട്ട സംഭവം ഉണ്ടായിട്ടുണ്ട്. ഏതാനും നാളുകൾക്ക് മുമ്പ് ഒരാളെ തല്ലി അവശനാക്കി.ക്രിമിനൽ വാസനയുള്ള വിശ്വനാഥൻ കോളനി നിവാസികളുടെ പേടിസ്വപ്നം ആയിരുന്നു.

കോട്ടക്കവലയിലെ തറവാട്ടിൽ നിന്ന് 19 വർഷം മുമ്പാണ് ഏനാനല്ലൂർ കോളനിയിലേക്ക് വിശ്വനാഥനും കുടുംബവും താമസത്തിനെത്തുന്നത്. ദിവസവും മദ്യപിച്ച് ഭാര്യയെയും മക്കളെയും ഉപദ്രവിക്കുകയും വീട്ടുപകരണങ്ങൾ നശിപ്പിക്കുകയും ചെയ്യുക വിശ്വനാഥന്റെ പതിവായിരുന്നു. ആനക്കാരനായ വിശ്വനാഥൻ മദ്യപിച്ചുകഴിഞ്ഞാൽ മദംപൊട്ടിനിൽക്കുന്ന ആനയുടെ അതേരീതിയിലാണ് പെരുമാറുകയെന്ന് കോളനി നിവാസികൾ പറയുന്നു. ഇയാൾക്ക് വിവിധ സ്ഥലങ്ങളിലായി നിരവധി രഹസ്യ ഭാര്യമാരും ഉണ്ടത്രേ. നിരവധി കേസുകളിൽ പ്രതി ആയ വിശ്വനാഥൻ പല സ്വഭാവക്കാരായ സുഹൃത്തുകളുമായി വീട്ടിൽ വരിക പതിവായിരുന്നു. അതിനെ എതിർത്ത ഭാര്യയേയും മക്കളേയും ക്രൂരമായി തന്നെ നേരിട്ടു.

അതുകൊണ്ട് തന്നെ മദ്യപാനിയായ വിശ്വനാഥൻ വീട്ടിൽ വഴക്കുണ്ടാക്കുക പതിവായിരുന്നു. അന്നും അത് തന്നെ സംഭവിച്ചു. സംഭവ ദിവസം പറവൂരിൽ ഒരു കല്യാണത്തിന് പോയിതിരികെ വന്ന വിശ്വനാഥൻ വഴക്ക് ആരംഭിക്കുകയായിരുന്നു. അന്ന് ഷീലയെ ആനയെ മെരുക്കുന്ന കത്തി ഉപയോഗിച്ച് കുത്തുന്നത് കണ്ട് തടയാൻ ചെന്നതായിരുന്നു മക്കളായ വിഷ്ണുവും വിപിനും. എന്നാൽ, മദ്യപിച്ച് ബോധം കെട്ട വിശ്വനാഥൻ ഭാര്യയുടെയും മക്കളുടെയും കരച്ചിൽ കേട്ടില്ല. വിഷ്ണുവിനെയും വിപിനെയും തുരുതുരാ കുത്തിവീഴ്‌ത്തി. നിലവിളികേട്ട് ഓടിയെത്തിയ കോളനി നിവാസകൾ കണ്ടത് കുത്തേറ്റ് മൂവരും കുടൽ പുറത്ത് ചാടി കിടക്കുന്നതാണ്.

സംഭവത്തിന് ശേഷം മുങ്ങിയ വിശ്വനാഥനെ ആറുമണിക്കൂറിനുള്ളിൽ പൊലീസ് മൊബൈൽ ഫോണിൽ ലൊക്കേഷൻ മനസ്സിലാക്കി പട്ടിമറ്റത്തു നിന്നും പൊക്കി. പട്ടിമറ്റത്ത് മുടവൂരുള്ള ഒരു സ്ത്രീ സുഹൃത്തിന്റെ വീട്ടിൽ നിന്നാണ് വിശ്വനാഥൻ പിടിയിലായത്. പിടിയിലാകുമ്പോൾ ഭാര്യയോ മകനോ മരിച്ച വിവരം ഇയാൾ അറിഞ്ഞിരുന്നില്ലെന്നാണ് പൊലീസിനോട് പറഞ്ഞത്. വഴക്കുണ്ടാക്കി കത്തി കൊണ്ട് ഒന്നു പോറിച്ചു വിടുക മാത്രമാണ് ചെയ്തതെന്നാണ് പൊലീസിനോട് പറഞ്ഞത്

പൈനാപ്പിൾ തോട്ടത്തിലെ പണിയായിരുന്നു ഷീലയ്ക്ക്. രാവിലെ മുതൽ വൈകുന്നേരം വരെ കൂലിപ്പണിഎടുത്താണ് ഷീല വീട് നോക്കിയിരുന്നത്. അയൽകൂട്ടത്തിലെയും പ്രധാന അംഗമായിരുന്നു. ഈ കോളനിയിലെ നിവാസികൾക്കെല്ലാം ഷീല പ്രിയപ്പെട്ടതായിരുന്നു. സംശയത്തിന്റെ പേരിൽ എന്നും ഈ കുടുംബത്തിൽ വിശ്വനാഥൻ വഴക്ക് ഉണ്ടാക്കുമായിരുന്നു. ചെണ്ടക്കാരനായ വിപിൻ ഡിവൈഎഫ്ഐ പ്രവർത്തകനായിരുന്നു. തൃപ്പുണിത്തുറ അത്തച്ചമയത്തിന് ചെണ്ട കൊട്ടാൻ പോയി തിരികെ വീട്ടിലെത്തിയപ്പോഴാണ് വീട്ടിൽ വഴക്കുണ്ടായതും ജീവൻ പോയതും. മൂത്ത മകൻ വിഷ്ണു ഡ്രൈവറായി ജോലി ചെയ്യുകയായിരുന്നു. തന്റെ വഴിവിട്ട ജീവിതത്തെ മക്കൾ ചോദ്യം ചെയ്തതിലുള്ള പകയാണ് ഈ ക്രൂരകൃത്യത്തിന് വിശ്വനാഥനെ പ്രേരിപ്പിച്ചതെന്നാണ് പൊലീസ് നിഗമനം. ഇക്കാര്യം ചോദ്യം ചെയ്യലിൽ ഇയാൾ പൊലീസിനോട് സമ്മതിച്ചതായും അറിയുന്നു. ഇതിനിടെ വിശ്വനാഥൻ ഭാര്യ ഉഷയെയും മക്കളെയും കുത്തിയത് ആനക്കത്തികൊണ്ടാണെന്ന് പൊലീസ് തെളിവെടുപ്പിൽ വ്യക്തമായി. കത്തി പൊലീസ് കണ്ടെടുത്തു.

ആനകൾ അനുസരണക്കേടു കാണിക്കുമ്പോൾ ക്രൂരമായ ആക്രമണമുറകൾ പ്രയോഗിക്കുക ഇയാളുടെ പതിവായിരുന്നെന്നും ഇക്കാര്യത്തിൽ ഇയാൾ ആനന്ദം കണ്ടെത്തിയിരുന്നതായും സഹപ്രവർത്തകരിൽ ചിലർ വെളിപ്പെടുത്തി. മദ്യപിക്കുമ്പോൾ ഉന്മാദാവസ്ഥയിലെന്ന പോലെ താൻ കൊണ്ടുനടക്കുന്ന ആനകളെ തല്ലിച്ചതയ്ക്കും. കത്തിക്ക് കുത്തിയും തോട്ടിക്ക് വലിച്ചും ആനകളെ മുറിവേൽപ്പിക്കുന്ന രീതിയും ഇയാൾ തുടർന്നിരുന്നതായും പറയപ്പെടുന്നു. വേദനകൊണ്ട് അലറിക്കരയുമ്പോഴും യാതൊരു ദാക്ഷിണ്യവുമില്ലാതെ ഇയാൾ ആനകളെ ആക്രമിക്കുന്നത് തുടരും. ദേഷ്യം മൂത്താൽ ആരെയും വകവയ്ക്കാത്ത പ്രകൃതമായതിനാൽ ഇയാളെ അറിയുന്നവരാരും ഇതിന് തടസ്സം നിൽക്കാറില്ലത്രേ. വർഷങ്ങൾക്ക് മുമ്പ് കല്ലൂർക്കാട് സ്വദേശിയുടെ ഉടമസ്ഥതയിലുള്ള ആനയുടെ ആക്രമണത്തിൽ നിന്നും ഇയാൾ അത്ഭുതകരമായി രക്ഷപെട്ടിരുന്നു. പുറത്തിരുന്ന ഇയാളെ ആന വലിച്ചുതാഴെയിട്ടിരുന്നു. തലനാരിഴയ്ക്കാണ് അന്ന് രക്ഷപ്പെട്ടത്. പിന്നീട് മാസങ്ങളോളം തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഇതുസംബന്ധിച്ച് പൊലീസ് കേസെടുക്കുന്നതിനായി ശ്രമിച്ചെങ്കിലും വിശ്വനാഥന്റെ സഹകരണമില്ലാത്തതിനെതുടർന്ന് വേണ്ടെന്നു വയ്ക്കുകയായിരുന്നെന്നാണ് ലഭ്യമായ വിവരം.

പട്ടിമറ്റത്ത് ഇയാളുടെ കാമുകിയുടെ വീട്ടിൽനിന്നാണ് കല്ലൂർക്കാട് പൊലീസ് വിശ്വനാഥനെ കസ്റ്റഡിയിൽ എടുത്തത്. കൊലയ്ക്ക് ശേഷം മൊബൈൽ ടവർ പരിശോധനയിൽ പട്ടിമറ്റം ഭാഗത്ത് ഇയാളുണ്ടെന്ന് പൊലീസ് ഏറെക്കുറെ സ്ഥിരീകരിച്ചിരുന്നു. പട്ടിമറ്റത്തിനടുത്ത് ആനയുള്ള വീടിനടുത്തായി ആനക്കാരനും കുടുംബവും താമസിക്കുന്നുണ്ടെന്ന് ലഭിച്ച സൂചനയുടെ അടിസ്ഥാനത്തിൽ നടത്തിയ തിരച്ചിലിലാണ് വിശ്വനാഥൻ പൊലീസ് പിടിയിലായത്. കോതമംഗലം ഊന്നുകൽ സ്വദേശിയായ യുവതിയെ വിശ്വനാഥൻ ഒപ്പംകൂട്ടുകയായിരുന്നെന്നും ഏതാനും വർഷങ്ങളായി ഇവരെ ഇവിടെ വീടെടുത്ത് താമസിപ്പിച്ചിരിക്കുകയായിരുന്നെന്നുമാണ് നാട്ടുകാർ നൽകുന്ന വിവരം. മുവാറ്റുപുഴ സിപിഐ(എം) ഏരിയ സെക്രട്ടറി എം ആർ പ്രഭാകരന്റെ അനുജനാണ് കോല നടത്തിയ വിശ്വനാഥൻ. പട്ടിമറ്റത്തെ വീട്ടിലെത്തിയപ്പോൾ തന്നെ കാമുകിയോട് ഏനാനല്ലൂരിലെ വീട്ടിൽ പ്രശ്‌നങ്ങളുണ്ടാക്കിയതായി വിശ്വനാഥൻ വെളിപ്പെടുത്തിയിരുന്നു. സാധാരണ പോലെ തല്ലും ബഹളവുമാണെന്നാണ് ഇവർ ധരിച്ചത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP