Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഗർഭിണിയായ യുവതി കൊല്ലപ്പെട്ട സംഭവത്തിൽ പ്രതിയായ പതിമൂന്നുകാരനെ വെറുതെവിട്ടു; എട്ടാം ക്ലാസുകാരനെ വെറുതെ വിട്ടത് ജുവൈനൽ കോടതി

ഗർഭിണിയായ യുവതി കൊല്ലപ്പെട്ട സംഭവത്തിൽ പ്രതിയായ പതിമൂന്നുകാരനെ വെറുതെവിട്ടു; എട്ടാം ക്ലാസുകാരനെ വെറുതെ വിട്ടത് ജുവൈനൽ കോടതി

ഇടുക്കി: ഗർഭിണിയായ യുവതി കൊല്ലപ്പെട്ട സംഭവത്തിൽ പ്രതിയായ പതിമൂന്നുകാരനെ വെറുതെവിട്ടു. ഇഞ്ചപ്പാറ നെല്ലിശേരി ഷാജഹാന്റെ മകൾ സജിന(25) കൊല്ലപ്പെട്ട കേസിലെ പ്രതിയായ എട്ടാം ക്ലാസുകാരനെയാണ് ജുവനൈൽ കോടതി പ്രിൻസിപ്പൽ ജഡ്ജി മുരളീകൃഷ്ണ പണ്ടാല വെറുതെ വിട്ടത്.

കഞ്ഞിക്കുഴി സ്വദേശിയായ സജീനയെ വീടിനു സമീപത്തെ പുൽമേട്ടിൽ 2012 ജൂലൈ 29നാണ് മരിച്ചനിലയിൽ കണ്ടത്. സംഭവുമായി ബന്ധപ്പെട്ട് ഇവരുടെ വീടിനു സമീപത്ത് താമസിക്കുന്ന എട്ടാംക്ലാസുകാരനെയാണ് കഞ്ഞിക്കുഴി പൊലീസ് അറസ്റ്റ് ചെയ്തത്.

സംഭവത്തിന് ശേഷം പ്രദേശത്ത് നിന്ന് മാറി നിൽക്കുന്നവരെ കുറിച്ചുള്ള അന്വേഷണമാണ് ഉദ്യോഗസ്ഥരെ കുട്ടിയിൽ എത്തിച്ചത്. കഴുത്തിൽ മൂർച്ചയേറിയ ആയുധം കൊണ്ട് ഉണ്ടായ മുറിവായിരുന്നു മരണകാരണം.
സംഭവദിവസം പശുവിനെ അഴിക്കാൻ സമീപത്തെ പുൽമേട്ടിലേക്ക് പോയ സജിനയെ ഏറെനേരം കഴിഞ്ഞിട്ടും കാണാതിരുന്നതിനെ തുടർന്ന് പിതാവ് ഷാജഹാൻ അന്വേഷിച്ചുചെന്നപ്പോഴാണ് മരിച്ചുകിടക്കുന്നത് കണ്ടത്. സംഭവസ്ഥലത്ത് മൽപ്പിടിത്തം നടന്നതിന്റെ ലക്ഷണങ്ങൾ ഉണ്ടായിരുന്നു. കോട്ടയം മെഡിക്കൽ കോളേജിൽ നടത്തിയ പോസ്റ്റുമോർട്ടത്തിൽ, സജിന നാലുമാസം ഗർഭിണിയായിരുന്നെന്നും കണ്ടെത്തിയിരുന്നു.

പുൽമേട്ടിൽ വച്ച് പ്രതി യുവതിയെ കയറിപ്പിടിച്ചെന്നും ഇക്കാര്യം കുട്ടിയുടെ മാതാപിതാക്കളെ അറിയിക്കുമെന്നും പറഞ്ഞപ്പോൾ കൈവശമുണ്ടായിരുന്ന കത്തികൊണ്ട് സജീനയെ കുത്തിയെന്നുമായിരുന്നു കേസ്. പ്രാണരക്ഷാർഥം ഓടി രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ സജീന തട്ടിവീണെന്നും ഈ സമയം കുട്ടി വലിയ കല്ലെടുത്ത് സജീനയുടെ തലയിലിലിട്ട് കൊലപ്പെടുത്തിയെന്നും മൃതദേഹം കുറച്ചുദൂരം വലിച്ചുകൊണ്ടു പോയി താഴ്ചയിലേക്ക് തള്ളിയെന്നും പ്രോസിക്യൂഷൻ ആരോപിച്ചു.

ബാലന്റെ ദേഹത്ത് നഖക്ഷതങ്ങൾ കാണപ്പെട്ടതും പ്രതി ഒളിവിൽ പോയതും തെളിവായി ഉന്നയിച്ചിരുന്നു. ബാലൻ ധരിച്ചിരുന്ന വസ്ത്രങ്ങൾ ചാണകക്കുഴിയിൽ കുഴിച്ചിട്ടതും കൊലപ്പെടുത്താൻ ഉപയോഗിച്ചതായി പറയുന്ന കത്തി, കല്ല് എന്നിവയും കണ്ടെടുത്തു. സംഭവ സ്ഥലത്തിന് സമീപം പ്രതി സൈക്കിൾ ചവിട്ടുന്നതു കണ്ടതായും സാക്ഷി മൊഴിയുണ്ടായിരുന്നു.

എന്നാൽ ഇതിന് ഏതാനും ദിവസം മുമ്പ് വാങ്ങിയ സൈക്കിൾ നന്നായി ചവിട്ടാൻ ബാലന് അറിയില്ലായിരുന്നെന്നും സംഭവ ദിവസം സൈക്കിളുമായി കൊങ്കിണിപടർപ്പിലേക്ക് വീണതിന്റെ മുറിവാണ് ദേഹത്തു കണ്ടതെന്നുമായിരുന്നു പ്രതിഭാഗം വാദം. സൈക്കിളിൽ നിന്നും വീണതറിഞ്ഞ പിതാവ് സൈക്കിൾ തല്ലി ഒടിക്കാൻ ശ്രമിച്ചുവെന്നും ഇതിന്റെ മനോവിഷമത്താൽ കുട്ടി നാടുവിട്ടതാണെന്നും പ്രതിഭാഗം വാദിച്ചു.

വസ്ത്രങ്ങൾ അടക്കമുള്ള തെളിവുകൾ പൊലീസ് കൃത്രിമമായി ഉണ്ടാക്കിയതാണെന്നും പ്രതിഭാഗം ആരോപിച്ചു. കേസുമായി ബന്ധപ്പെട്ട് മറ്റൊരാളെ രണ്ടു ദിവസം പൊലീസ് കസ്റ്റഡിയിൽ വച്ചതും ഇയാൾ നാടുവിട്ടതും സംശയാസ്പദമാണെന്നും പ്രതിഭാഗം ചൂണ്ടിക്കാട്ടിയിരുന്നു.

സജിനയുടെ ഭർത്താവ് തമിഴ്‌നാട്ടുകാരൻ നമ്പിരാജാണ്. പ്രണയിച്ചു വിവാഹം കഴിച്ചതാണിവർ. ഭർത്താവ് പിന്നീട് മതപരിവർത്തനം നടത്തി അബ്ദുല്ലയെന്ന പേര് സ്വീകരിച്ചു. എറണാകുളത്ത് ഒരു കടയിലാണ് ഇയാൾ ജോലി നോക്കിയിരുന്നത്. ഇതിനാൽ സജിന അച്ഛനമ്മമാരുടെ കൂടെയായിരുന്നു താമസിച്ചിരുന്നത്. സംഭവസമയത്ത് സജിനക്ക് എട്ടുമാസം പ്രായമുള്ള ഒരു കുട്ടിയുണ്ടായിരുന്നു. യഥാർഥ പ്രതികളെ അറസ്റ്റു ചെയ്തിട്ടില്ലെന്ന് കാട്ടി സജിനയുടെ മാതാപിതാക്കളും രംഗത്ത് എത്തിയിരുന്നു.

കൊലചെയ്യപ്പെട്ട സ്ഥലത്ത് സ്ഥിരമായി ചീട്ടുകളിസംഘം ഉണ്ടായിരുന്നു. സജിനയുടെ മരണശേഷം ഭർത്താവ് കുട്ടിയെ കാണാൻപോലും വരാത്തതും സംശയം വർധിപ്പിക്കുന്നതാണെന്നും വീട്ടുകാർ പറഞ്ഞിരുന്നു. പൊലീസ് കണ്ടെത്തിയ കുട്ടിയെ കുറ്റവാളിയാക്കി അന്വേഷണം അവസാനിപ്പിച്ചെന്നായിരുന്നു അവരുടെ നിലപാട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP