Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ബാറുകൾ പൂട്ടാൻ സാവകാശമില്ല: ഹൈക്കോടതി സിംഗിൾ ബഞ്ച് വിധി എതിരായാൽ എല്ലാ ബാറുകളും അപ്പോൾ പൂട്ടും; ഒരു മാസത്തെ സാവകാശം തേടിയുള്ള ബാറുടമകളുടെ ഹർജി സുപ്രീംകോടതി തള്ളി

ബാറുകൾ പൂട്ടാൻ സാവകാശമില്ല: ഹൈക്കോടതി സിംഗിൾ ബഞ്ച് വിധി എതിരായാൽ എല്ലാ ബാറുകളും അപ്പോൾ പൂട്ടും; ഒരു മാസത്തെ സാവകാശം തേടിയുള്ള ബാറുടമകളുടെ ഹർജി സുപ്രീംകോടതി തള്ളി

ന്യൂഡൽഹി: ഹൈക്കോടതി സിംഗിൾ ബഞ്ചിലെ വിധി എതിരായാൽ ബാറുകൾ ഉടൻ പൂട്ടേണ്ടി വരും. ഹൈക്കോടതി വിധി എതിരായാൽ അപ്പീൽ നൽകുന്നതു വരെ ബാറുകൾ പ്രവർത്തിക്കാൻ അനുവദിക്കണമെന്ന ഉടമകളുടെ ആവശ്യം സുപ്രീം കോടതി തള്ളി. ഫലത്തിൽ ബാറുകൾ കുറച്ച് കാലം കൂടി പ്രവർത്തിപ്പിക്കാനുള്ള ഉടമകളുടെ നീക്കം സുപ്രീംകോടതി ഉത്തരവോടെ തകർന്നു.

ബാറുകൾ പൂട്ടിക്കാനുള്ള സർക്കാരിന്റെ ഉത്തരവിനെതിരെയുള്ള താൽക്കാലിക സ്റ്റേ നീട്ടണമെന്നായിരുന്നു ആവശ്യം. ഇതിനെ സംസ്ഥാന സർക്കാർ എതിർത്തു. ഹൈക്കോടതി വിധി വന്നശേഷം ഒരു മാസം സവകാശം അനുവദിക്കുന്നത് ശരിയല്ലെന്നും സർക്കാർ വാദിച്ചു. കോടതി വിധി മുൻകൂട്ടി പ്രവചിച്ച് അത്തരമൊരു ഉത്തരവ് നൽക്കാനാകില്ലെന്ന വാദം കോടതിയും അംഗീകരിച്ചു. പ്രതീക്ഷിക്കുന്ന സമയത്ത് തന്നെ കേസിലെ ഹൈക്കോടതി ഉത്തരവ് വരുമെന്നും സംസ്ഥാന സർക്കാർ സുപ്രീംകോടതിയെ അറിയിച്ചു.

ഈ മാസം 30ന് ഹൈക്കോടതി വിധി വരുമെന്നായിരുന്നു സർക്കാരിന്റെ നിലപാട്. ഹൈക്കോടതിയിൽ കേസ് പരിഗണിക്കുന്ന സിംഗിൾ ബഞ്ച് ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ടെന്നും സംസ്ഥാന സർക്കാരിന് വേണ്ടി ഹാജരായ പ്രമുഖ അഭിഭാഷകൻ കപിൽ സിബൽ വ്യക്തമാക്കി. ഈ സാഹചര്യത്തിൽ ബാറുകൾ അടപ്പിക്കുന്നതിനുള്ള ഉത്തരവിന് ഇനി സ്റ്റേ നൽകരുതെന്നും കപിൽ സിബൽ ആവശ്യപ്പെട്ടു. എന്നാൽ ഇത് പൂർണ്ണമായും സുപ്രീം കോടതി അംഗീകരിച്ചില്ല.

ഏതെങ്കിലും സാഹചര്യത്താൽ ഹൈക്കോടതി വിധി വൈകിയാൽ അതു വരും വരെ ബാറുകൾക്ക് പ്രവർത്തിക്കാമെന്നും കോടതി വ്യക്തമാക്കി. എന്നാൽ വിധി വന്ന ശേഷം അപ്പീൽ നൽകുന്നതിനായി ഒരു മാസത്തെ സാവകാശം അനുവദിക്കാൻ കഴിയില്ലെന്നും കോടതി വിശദീകരിച്ചു.

സംസ്ഥാനത്തെ പഞ്ചനക്ഷത്ര ഹോട്ടലുകളിലേത് ഒഴികെയുള്ള ബാറുകൾ അടച്ചുപൂട്ടാൻ നിർദ്ദേശം നൽകിയ സർക്കാർ ഉത്തരവ് ചോദ്യം ചെയ്ത് ഒരുകൂട്ടം ബാറുടമകൾ സമർപ്പിച്ച ഹർജിയിൽ ഹൈക്കോടതിയിൽ വ്യാഴാഴ്ച വാദം പൂർത്തിയായിരുന്നു. ഈ മാസം 30ന് മുമ്പ് കേസിൽ തീരുമാനമെടുക്കണമെന്ന ഹൈക്കോടതിയോട് സുപ്രീംകോടതി ആവശ്യപ്പെട്ടിരുന്നു. ഈ സാഹചര്യത്തിലാണ് വേഗത്തിൽ നടപടികൾ പൂർത്തിയായത്. ഈ വിഷയത്തിൽ സുപ്രീംകോടതിയിൽ നേരത്തേയും ബാറുടമകൾ ഹർജി നൽകിയിരുന്നു.

എന്നാൽ ഹൈക്കോടിതി വിഷയത്തിൽ തീരുമാനം എടുത്ത ശേഷമേ ഇടപെടാനാകൂ എന്നാണ് സുപ്രീംകോടതി നിലപാട് എടുത്തത്. ഹൈക്കോടതി ഉത്തരവ് വരും വരെ സർക്കാർ ഉത്തരവിന് താൽക്കാലിക സ്‌റ്റേയും നൽകി. ഇതോടെ ഈ മാസം 12ന് ബാറുകൾ പൂട്ടണമെന്ന ഉത്തരവിൽ നിന്ന് ബാറുടമകൾ താൽക്കാലികമായി രക്ഷപ്പെട്ടു. ഹൈക്കോടതി വിധിയടുത്ത സാഹചര്യത്തിലാണ് വീണ്ടും പുതിയ തന്ത്രവുമായി ഹൈക്കോടതിയെ ബാറുടമകൾ സമീപിച്ചത്.

ഹൈക്കോടതി ഉത്തരവ് എതിരായാൽ സുപ്രീംകോടതിയെ സമീപിക്കുമെന്നും അതിന് അവസരമൊരുക്കാൻ സ്റ്റേ വേണമെന്നുമായിരുന്നു പുതിയ ഹർജിയിലെ ആവശ്യം. അതായത് ബാറുകൾ പൂട്ടണമെന്ന് ഹൈക്കോടതി നിലപാട് എടുത്താലും തുറക്കാൻ അനുവദിക്കണമെന്നായിരുന്നു സുപ്രീംകോടതിയിൽ ബാറുടമകളുടെ വാദം. സുപ്രീംകോടതി ഈ വിഷയത്തിൽ തീരുമാനം എടുക്കും വരെ ബാറുകൾ തുറക്കാനുള്ള സാധ്യതയാണ് ഉടമകൾ തേടിയത്.

നിലവാരമില്ലായെന്ന് കണ്ടെത്തി സർക്കാർ പൂട്ടിയ 418 ബാറുകളുടെ കാര്യത്തിൽ ഹൈക്കോടതി നിലപാട് എടുത്തിരുന്നു. പഞ്ചനക്ഷത്ര ഹോട്ടലിന് മാത്രം ബാറുകളെന്ന മദ്യനയമുള്ളതിനാൽ ബാറുകളുടെ ആവശ്യം അംഗീകരിക്കാനാകില്ലെന്ന് ഡിവിഷൻ ബഞ്ച് വ്യക്തമാക്കിയിട്ടുണ്ട്. നിലവാര പരിശോധനയെന്ന ഈ ബാറുകളുടെ ആവശ്യത്തിന് പ്രസ്‌ക്തിയില്ലെന്നായിരുന്നു കോടതി വിധി.

ഡിവിഷൻ ബഞ്ചിന്റെ ഈ ഉത്തരവ് സിംഗിൾ ബഞ്ചിലെ നടപടികളെ സ്വാധീനിക്കുമെന്ന് ബാറുടമകൾ ഭയക്കുന്നു. കുത്തകകളെ സഹായിക്കാനാണ് പുതിയ മദ്യനയമെന്നും അതിനാൽ തള്ളണമെന്നുമാണ് ഹൈക്കോടതിയിൽ ഉടമകളുടെ വാദം. എന്നാൽ മദ്യവർജ്ജന ലക്ഷ്യത്തോടെയാണ് മദ്യനയം തയ്യാറാക്കിയതെന്നാണ് സർക്കാരിന്റെ നിലപാട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP