Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കോടതി ഭാഷ രൂക്ഷമാക്കിയപ്പോൾ മനസ്സില്ലാ മനസ്സോടെ ജസിൽ വഴങ്ങി; മാതാപിതാക്കൾക്കൊപ്പം പോയ യുവതി കടുത്ത നിരാശയിൽ

കോടതി ഭാഷ രൂക്ഷമാക്കിയപ്പോൾ മനസ്സില്ലാ മനസ്സോടെ ജസിൽ വഴങ്ങി; മാതാപിതാക്കൾക്കൊപ്പം പോയ യുവതി കടുത്ത നിരാശയിൽ

കൊച്ചി: കൊച്ചിയിലെ പ്രത്യേക സാമ്പത്തിക മേഖലയിൽ ജോലിക്ക് അഭിമുഖത്തിനായി പോകുകയും തുടർന്ന് കാണാതായതായി സോഷ്യൽ മീഡിയകളിൽ നിറഞ്ഞു നിൽക്കുകയും ചെയ്തിരുന്ന ജിസിൽ മാത്യു ഒടുവിൽ മാതാപിതാക്കൾക്കൊപ്പം പോകാൻ തയ്യാറാണെന്ന് ഹൈക്കോടതിയെ അറിയിച്ചു. ഹൈക്കോടതിയിൽ ഹാജരായ യുവതി ഭർത്താവിനൊപ്പമോ മാതാപിതാക്കൾക്കൊപ്പമോ പോകാൻ തനിക്ക് താത്പര്യമില്ലെന്ന് അറിയിച്ചതിനെ ഹൈക്കോടതി വിമർശിച്ചിരുന്നു. വിലപ്പെട്ട സമയം കളഞ്ഞ് ഇത്തരത്തിൽ ബുദ്ധിമുട്ടിക്കരുതെന്നും കോടതി വിമർശിച്ചിരുന്നു. ഇതേതുടർന്നാണ് യുവതി മാതാപിതാക്കൾക്കൊപ്പം പൊയ്‌ക്കൊള്ളാമെന്ന് ഒടുവിൽ അറിയിച്ചത്.

മാതാപിതാക്കൾക്കൊപ്പം പോകാൻ തയ്യാറാണെന്നു ജിസിൽ തുറന്ന കോടതിയിൽ അറിയിച്ച സാഹചര്യത്തിൽ ഹർജി തീർപ്പാക്കുകയാണെന്ന് ജസ്റ്റിസ് പി. ഉബൈദ് വ്യക്തമാക്കി. കോടതിയിലെത്തിയ ജോബിനും ഹർജിയുമായി മുന്നോട്ടുപോകാൻ താത്പര്യമില്ലെന്ന് വ്യക്തമാക്കി. ഈ സാഹചര്യത്തിൽ പെൺകുട്ടിയെ ഭർതൃവീട്ടിലേയ്ക്ക് കൊണ്ടു പോകുന്നതിന് നിർബന്ധിക്കേണ്ടതില്ലെന്ന് കോടതി പറഞ്ഞു. ജിസിൽ മാഫിയകളുടെ പിടിയിലാണെന്നാണ് കുടുംബാംഗങ്ങൾ പരാതിപ്പെടുന്നത്. ഇപ്പോഴും ജിസിൽ മാത്യുവിന്റെ കാര്യത്തിൽ യഥാർത്ഥത്തിൽ സംഭവിച്ചത് എന്നതിൽ ദുരൂഹതകൾ തുടരുകയാണ്. കടുത്ത നിരാശയിലാണ് ജസിൽ എന്നാണ് സൂചന.

കാക്കനാട്ടെ പ്രത്യേക സാമ്പത്തിക മേഖലയിൽ ഇന്റർവ്യൂവിന് പോകുന്നുവെന്ന് പറഞ്ഞ് പോയ ഭാര്യയെ കാണാനില്ലെന്ന് ഭർത്താവ് ജോബിൻ ജോൺ പൊലീസ് സ്‌റ്റേഷനിൽ പരാതി നൽകിയതോടെയാണ് വിഷയം സോഷ്യൽ മീഡിയയിലും ചർച്ചയായത്. ജിസിലിന്റെ സഹോദരനും തന്റെ സഹോദരിയെ കണ്ടെത്താൻ സഹായിക്കണം എന്നാവശ്യപ്പെട്ട് ഫേസ്‌ബുക്കിൽ പോസ്റ്റിട്ടു. ഇതോടെ ചിത്രങ്ങൾ സഹിതമുള്ള ഈ പോസ്റ്റ് വൈറലാകുകയും ചെയ്തു. ഇതിനിടെ പൊലീസ് അന്വേഷണം നടന്നെങ്കിലും കാര്യമായ വിവരം ലഭിച്ചിരുന്നില്ല. ഒടുവിൽ ജിസിലിന്റെ ഭാർത്താവ് ജോബിൻ ജോൺ ഭാര്യയെ കാണാനില്ലെന്ന് കാണിച്ച് നൽകിയ ഹൈക്കോടതിയിൽ ഹേബിയസ് കോർപ്പസ് ഹർജി ഫയൽ ചെയ്തതോടെ ചെന്നൈയിൽ ഇവരുണ്ടെന്ന വിവരം ലഭിച്ചിരുന്നു. ഭർതൃവീട്ടിൽ നിന്നും പിണങ്ങി ഒളിച്ചോടി പോയതാണ്.

താൻ ആരുടെയും പ്രേരണയില്ലാതെ, സ്വയം ഭർത്തൃഗൃഹം വിടുകയായിരുന്നെന്ന് ഹേബിയസ് കോർപ്പസ് ഹർജിയിലെ നടപടികൾക്കിടെ ജിസിൽ കോടതിയെ അറിയിച്ചിരുന്നു. തന്നെ ആരും തട്ടിക്കൊണ്ടു പോയതല്ലെന്നും ജിസിൽ വ്യക്തമാക്കി. ജീവനും സ്വത്തിനും പൊലീസ് സംരക്ഷണം നൽകിയാൽ കോടതിയിൽ ഹാജരാകാൻ തയാറാണെന്നും അറിയിച്ചിരുന്നു. ഇതിനുശേഷമാണ് ഇന്നു ജിസിൽ കോടതിയിലെത്തിയത്. മാർച്ച് 5ന് വീട്ടിൽ നിന്ന് ഇറങ്ങിപ്പോന്ന താൻ ചെന്നൈയിൽ പേയിങ് ഗസ്റ്റ് ആയി താമസിച്ച് ജോലിക്ക് ശ്രമിക്കുകയാണെന്നും ജിസിൽ അറിയിച്ചു. തനിക്കു താൽപര്യമില്ലാതെ വീട്ടുകാർ നിർബന്ധിച്ചു വിവാഹം നടത്തിയതാണെന്നും പിതാവോ ഭർത്താവോ തന്റെ ആഗ്രഹങ്ങൾ അംഗീകരിച്ചിട്ടില്ലെന്നും യുവതി ആരോപിച്ചു.

ജനുവരി 26നായിരുന്നു ജിസിൽ മാത്യുവിന്റെ വിവാഹം. വിവാഹത്തിനു ശേഷം ഭർത്താവ് ജോബിൻ ജോണുമൊത്ത് വാഴക്കാലയിലുള്ള അപ്പാർട്‌മെന്റിൽ താമസിച്ചു വരികയായിരുന്നു. ബംഗളൂരുവിൽ ഒരു സ്വകാര്യബാങ്കിൽ ജോലി ചെയ്തു വരികയായിരുന്ന ഇവർ വിവാഹത്തെ തുടർന്ന് ജോലി ഉപേക്ഷിച്ചിരുന്നു. കഴിഞ്ഞ അഞ്ചാം തിയതി ജോലി അന്വേഷണത്തിന്റെ ഭാഗമായിട്ടാണ് ഇൻഫോപാർക്കിൽ എത്തിയത്. ഭർത്താവ് ജോബിൻ ജോണിനൊപ്പം ഇൻഫോപാർക്കിലെത്തിയ ഇവർ ഇന്റർവ്യൂവിനായി അകത്തേക്ക് കയറി പോയി. എന്നാൽ, സമയം കുറെ കഴിഞ്ഞിട്ടും തിരിച്ചുവന്നില്ല. ജിസിലിനെ കാണാതായതിനെ തുടർന്ന് ബന്ധുക്കളോടും സുഹൃത്തുക്കളോടും അന്വേഷിച്ചെങ്കിലും ഒരു വിവരവും ലഭിച്ചില്ല. തുടർന്നാണ് പൊലീസ് സ്റ്റേഷനിൽ പരാതിപ്പെട്ടത്. മൊബൈൽ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും മൊബൈൽ സ്വിച്ച് ഓഫ് ചെയ്ത നിലയിലായിരുന്നു.

വീട്ടുകാരുടെ നിർബന്ധം കൊണ്ടാണ് ജോബിൻ ജോണിയുമായുള്ള വിവാഹത്തിന് സമ്മതിച്ചതെന്നാണ് ജിസിൽ കോടതിയിൽ സമർപ്പിച്ച ഹർജിയിൽ വ്യക്തമാക്കിയത്. 'ഭീഷണിപ്പെടുത്തി നിർബന്ധപൂർവം കല്യാണം നടത്തുകയായിരുന്നു. വിവാഹശേഷം ഭർതൃവീട്ടിൽനിന്ന് പുറത്തുകടക്കാൻ അനുമതിയുണ്ടായിരുന്നില്ല. അതിനാലാണ് അവസരമുണ്ടാക്കി ഭർതൃഗൃഹം വിട്ടു മാറിത്താമസിക്കുന്നത്. വിദ്യാസമ്പന്നയായ താൻ ഇപ്പോൾ ജോലി അന്വേഷിക്കുകയാണ്. വീട്ടിലേക്ക് തിരിച്ചുപോകാൻ ആഗ്രഹമില്ല. ജീവനും സ്വത്തിനും സംരക്ഷണം കോടതി നൽകണം' എന്നും ഹർജിയിൽ വ്യക്തമാക്കിയിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP