Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഹാദിയ കേസിലെ സംസ്ഥാന സർക്കാർ അഭിഭാഷകനെ മാറ്റി; പകരം സുപ്രീംകോടതിയിൽ ഹാജരാകുക അഡ്വ. ജയദീപ് ഗുപ്ത; അഡ്വ. വി ഗിരിക്ക് വിനയായത് രണ്ട് തവണ കേസ് പരിഗണിച്ചപ്പോഴും എൻഐഎ അന്വേഷണത്തെ അനുകൂലിച്ച് സംസാരിച്ചത്; കേരള സർക്കാറിന്റെ നിലപാട് മാറ്റം തുണയാകുന്നത് ലൗ ജിഹാദ്, ഐഎസ് ആരോപണത്തിൽ കുരുക്കിലായ പോപ്പുലർ ഫ്രണ്ടിന്

ഹാദിയ കേസിലെ സംസ്ഥാന സർക്കാർ അഭിഭാഷകനെ മാറ്റി; പകരം സുപ്രീംകോടതിയിൽ ഹാജരാകുക അഡ്വ. ജയദീപ് ഗുപ്ത; അഡ്വ. വി ഗിരിക്ക് വിനയായത് രണ്ട് തവണ കേസ് പരിഗണിച്ചപ്പോഴും എൻഐഎ അന്വേഷണത്തെ അനുകൂലിച്ച് സംസാരിച്ചത്; കേരള സർക്കാറിന്റെ നിലപാട് മാറ്റം തുണയാകുന്നത് ലൗ ജിഹാദ്, ഐഎസ് ആരോപണത്തിൽ കുരുക്കിലായ പോപ്പുലർ ഫ്രണ്ടിന്

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: രണ്ട് മാസത്തെ ഇടവേളക്ക് ശേഷം ഹാദിയ കേസ് വീണ്ടും ഇന്ന് സുപ്രീംകോടതി പരിഗണിക്കാനിരിക്കെ സുപ്രധാന നീക്കങ്ങളുമായി സംസ്ഥാന സർക്കാർ. കേസിൽ സംസ്ഥാന സർക്കാർ നയത്തിന് വിരുദ്ധമായി കോടതിയിൽ വാദങ്ങൾ അവതരിപ്പിച്ച സംസ്ഥാന സർക്കാറിന്റെ അഭിഭാഷൻ വി ഗിരിയെ മാറ്റി. പകരം സുപ്രീം കോടതിയിൽ ഹാജ അഡ്വ. ജയദീപ് ഗുപ്തയാണ്. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ച് ഹാദിയക്കേസ് ഇന്ന് പരിഗണിക്കുന്നതിന് മുമ്പായി അഭിഭാഷകനെ മാറ്റിയത് ഫലത്തിൽ ഐഎസ്, ലൗ ജിഹാദ് കേസുകളിൽ ആരോപണ വിധേയരായ പോപ്പുലർ ഫ്രണ്ടിന് ഗുണകരമായി മാറും.

നേരത്തെ കേരളത്തിന്റെ നിലപാടു പറയുന്നതിനുപകരം ദേശീയ അന്വേഷണ ഏജൻസിയെ (എൻഐഎ) പിന്താങ്ങുകയാണ് അഭിഭാഷകൻ രണ്ടുതവണ ചെയ്തതെന്ന വിലയിരുത്തലിലാണ് വി ഗിരിയെ ഒഴിവാക്കിയത്. സംസ്ഥാനത്തു ക്രൈംബ്രാഞ്ചിന്റെ അന്വേഷണത്തിലുള്ള കേസ് ഏറ്റെടുക്കാൻ അനുവദിക്കണമെന്നു നേരത്തേ, എൻഐഎ സുപ്രീം കോടതിയിൽ ആവശ്യപ്പെട്ടപ്പോഴും കേരളം അനുകൂലിച്ചിരുന്നു. കേരളത്തിന്റെ നിലപാട് എൻഐഎയുടെ അഭിഭാഷകൻ എടുത്തുപറയുകയും ചെയ്തു.

പിന്നീടാണു കോടതിയുടെ ഉത്തരവുള്ളതിനാലാണു കേസ് എൻഐഎക്കു കൈമാറാൻ തയാറാകുന്നതെന്നു കേരളം സത്യവാങ്മൂലത്തിലൂടെ വ്യക്തമാക്കിയത്. കഴിഞ്ഞ ദിവസം കേസ് പരിഗണിച്ചപ്പോൾ കോടതി ആദ്യം ഹാദിയയോടു സംസാരിക്കണമോ അതോ എൻഐഎയുടെ അന്വേഷണത്തിന്റെ ഫലങ്ങൾ പരിശോധിക്കണമോയെന്ന ചോദ്യം ബെഞ്ച് ഉന്നയിച്ചു. എൻഐഎയുടെയും ഹാദിയയുടെ പിതാവിന്റെയും അഭിഭാഷകർ ആദ്യം രേഖകൾ പരിശോധിക്കണമെന്നു നിലപാടെടുത്തു. അതിനോടു വി.ഗിരിയും യോജിക്കുകയായിരുന്നു.

സംസ്ഥാനത്തിന്റെ അഭിഭാഷകനാണെങ്കിലും കോടതിയുടെ ഉദ്യോഗസ്ഥനെന്ന നിലയിലാണ് താൻ പറയുന്നതെന്ന മുഖവുരയോടെയാണ് ഗിരി നിലപാടു വ്യക്തമാക്കിയത്. എന്നാൽ, സംസ്ഥാനം നിയോഗിക്കുമ്പോൾ വ്യക്തിപരമായ നിലപാടല്ല സർക്കാരിന്റെ നിലപാടുതന്നെയാണു പറയേണ്ടതെന്നും രണ്ടു തവണയും അതുണ്ടായില്ലെന്നും സർക്കാർ വൃത്തങ്ങൾ പറഞ്ഞു. കേരളത്തിന്റെ നിലപാടിനെ ദേശീയ മാധ്യമങ്ങളും ശക്തമായി വിമർശിച്ചിരുന്നു.

നേരത്തെ സർക്കാരിന്റെ നിലപാടല്ല അഭിഭാഷകൻ കഴിഞ്ഞ ദിവസം കോടതിയിൽ പറഞ്ഞതെന്നാണു സർക്കാർ വൃത്തങ്ങളുടെ വാദം. പിഴവിനെക്കുറിച്ച് അഡ്വക്കറ്റ് ജനറലും മുഖ്യമന്ത്രിയുടെ ഓഫിസും നിയമ ഉദ്യോഗസ്ഥരോടു വിശദീകരണം ചോദിച്ചു. ഹാദിയയുടെ മാനസികനിലയെക്കുറിച്ചു വാദമുണ്ടായാൽ മെഡിക്കൽ ബോർഡിനെക്കൊണ്ടു പരിശോധിപ്പിക്കാമെന്നല്ലാതെ മറ്റു കാര്യങ്ങളൊന്നും സർക്കാരിന്റേതായി പറയേണ്ടതില്ലെന്നാണ് അഭിഭാഷകനോടു വ്യക്തമാക്കിയിരുന്നതെന്നു സർക്കാർ വൃത്തങ്ങൾ പറഞ്ഞിരുന്നു.

ഹൈക്കോടതിയുടെ നിർദേശാനുസരണം പെരിന്തൽമണ്ണ ഡിവൈഎസ്‌പി കേസ് അന്വേഷിച്ചിരുന്നു. ഷഫിൻ ജഹാന്റെ പശ്ചാത്തലം, വിവാഹം ഉൾപ്പെടെയുള്ളവ അന്വേഷിച്ച് അദ്ദേഹം കോടതിക്ക് എട്ടു റിപ്പോർട്ടുകൾ നൽകി. അസ്വാഭാവികമായി ഒന്നുംതന്നെയില്ലെന്നായിരുന്നു അന്വേഷണ ഉദ്യോഗസ്ഥന്റെ നിലപാട്. എന്നാൽ, അന്വേഷണത്തിൽ അതൃപ്തി വ്യക്തമാക്കിയ ഹൈക്കോടതി, സമഗ്ര അന്വേഷണത്തിനു കഴിഞ്ഞ മെയ്‌ 25നു ഡിജിപിയോടു നിർദ്ദേശിച്ചു. അതനുസരിച്ച് കേസ് ക്രൈം ബ്രാഞ്ച് അന്വേഷിക്കുന്നതിനിടെയാണു കേസ് എൻഐഎയ്ക്കു വിടാൻ സുപ്രീം കോടതി തീരുമാനിച്ചത്. കേസ് എൻഐഎയ്ക്കു കൈമാറാൻ കോടതി തീരുമാനിച്ചപ്പോൾ സർക്കാർ അതിനെ എതിർത്തില്ല. സർക്കാർ നൽകിയ സത്യവാങ്മൂലത്തിൽ, കോടതി പറഞ്ഞതിനാൽ കേസ് എൻഐഎയ്ക്കു കൈമാറുന്നുവെന്നും ആരോപിക്കപ്പെടുന്നതരം കുറ്റങ്ങൾ അന്വേഷിക്കാൻ കേരള പൊലീസിനു പ്രാപ്തിയുണ്ടെന്നുമാണു വ്യക്തമാക്കിയത്.

കഴിഞ്ഞ നവംബർ ഇരുപത്തിയേഴിനാണ് സുപ്രീംകോടതി ഹാദിയയെ തുടർപഠനത്തിന് കോയമ്പത്തൂരിലേക്ക് അയച്ചത്. സേലത്തെ ശിവരാജ് ഹോമിയോപതി മെഡിക്കൽകോളജിൽ ഹൗസ് സർജൻസി ചെയ്യുന്ന ഹാദിയക്ക് ഹോസ്റ്റൽ സൗകര്യവും സുരക്ഷയും കോടതി ഏർപ്പെടുത്തി. ദേശീയശ്രദ്ധ ആകർഷിച്ച കേസ് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ മൂന്നംഗബെഞ്ചാണ് പരിഗണിക്കുന്നത്. ഹാദിയയുടെ ഇപ്പോഴത്തെ സ്ഥിതി കോടതി ആരാഞ്ഞേക്കും. ഹാദിയയുമായുള്ള വിവാഹം റദ്ദുചെയ്ത ഹൈക്കോടതി ഉത്തരവിനെതിരെ ഷെഫിൻ ജഹാൻ സമർപ്പിച്ച ഹർജിയാണ് കോടതിയുടെ മുന്നിലുള്ളത്. എൻ.ഐ.എ മുദ്രവച്ച കവറിൽ സമർപ്പിച്ച റിപ്പോർട്ടുകളും പരിഗണനയ്ക്ക് വരും.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP