Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഇനിയെങ്കിലും മസിൽ പിടിക്കാതെ ന്യായമായത് ചെയ്യുമോ മാനേജ്‌മെന്റുകൾ? നിയമപോരാട്ടത്തിൽ യുഎൻഎയ്ക്ക് വിജയം; മിനിമം വേതന വിജ്ഞാപനം സ്റ്റേ ചെയ്യണമെന്ന ഹർജി ഹൈക്കോടതി ഡിവിഷൻ ബഞ്ചും തള്ളി; മാനദണ്ഡങ്ങൾ പാലിച്ചുവെന്ന സർക്കാർ നിലപാടിന് അംഗീകാരം; അലവൻസുകൾ വെട്ടിക്കുറച്ചതിനെതിരെയുള്ള വാദം തുടരും; വിധിക്കെതിരെ സുപ്രീം കോടതിയെ സമീപിക്കാനൊരുങ്ങി ആശുപത്രി മുതലാളിമാർ

ഇനിയെങ്കിലും മസിൽ പിടിക്കാതെ ന്യായമായത് ചെയ്യുമോ മാനേജ്‌മെന്റുകൾ? നിയമപോരാട്ടത്തിൽ യുഎൻഎയ്ക്ക് വിജയം; മിനിമം വേതന വിജ്ഞാപനം സ്റ്റേ ചെയ്യണമെന്ന ഹർജി ഹൈക്കോടതി ഡിവിഷൻ ബഞ്ചും തള്ളി; മാനദണ്ഡങ്ങൾ പാലിച്ചുവെന്ന സർക്കാർ നിലപാടിന് അംഗീകാരം; അലവൻസുകൾ വെട്ടിക്കുറച്ചതിനെതിരെയുള്ള വാദം തുടരും; വിധിക്കെതിരെ സുപ്രീം കോടതിയെ സമീപിക്കാനൊരുങ്ങി ആശുപത്രി മുതലാളിമാർ

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: നഴ്‌സുമാരുടെ സംഘടനയായ യുണൈറ്റഡ് നഴ്‌സസ് അസോസിയേഷന് മാനേജ്‌മെന്റുകൾക്കെതിരായ നിയമപോരാട്ടത്തിൽ വിജയം. സ്വകാര്യ ആശുപത്രികളിലെ നഴ്‌സുമാരുടെ ശമ്പളം പരിഷ്‌കരിച്ച ലേബർ കമ്മീഷണറുടെ വിജ്ഞാപനം സ്റ്റേ ചെയ്യണമെന്ന മാനേജുമെന്റുകളുടെ ആവശ്യം ഹൈക്കോടതി തള്ളി.

മാനദണ്ഡങ്ങൾ പാലിച്ചാണ് വിജ്ഞാപനം ഇറക്കിയതെന്ന സർക്കാർ വാദം അംഗീകരിച്ചാണ് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ഹർജി തള്ളിയത്. നേരത്തെ ഇതേ ആവശ്യം ഉന്നയിച്ചു മാനേജുമന്റുകൾ നൽകിയ ഹർജി ഹൈക്കോടതി സിംഗിൾ ബെഞ്ച് തള്ളിയിരിുന്നു.
അലവൻസുകൾ വെട്ടിക്കുറച്ച നടപടിക്കെതിരെ യുഎൻഎ ഫയൽ ചെയ്ത ഹർജിയിൽ ഹൈക്കോടതി തുടർന്നും വാദം കേൾക്കും.യുഎൻഎക്ക് വേണ്ടി സീനിയർ അഭിഭാഷകൻ അഡ്വ.പി.എസ്.ബിജു ഹാജരായി.സർക്കാരും യുഎൻഎയും മാത്രമായിരുന്നു കേസിലെ കക്ഷികൾ.

അതേസമയം വിജ്ഞാപനപ്രകാരം നഴ്‌സുമാരുടെ ശമ്പളം വർദ്ധിപ്പിക്കാത്ത മാനേജ്‌മെന്റുകളോട് സർക്കാർ മൃദുസമീപനം സ്വീകരിക്കുകയാണെന്ന ആക്ഷേപമുണ്ട.സർക്കാർ പുറത്തിറക്കിയ ഉത്തരവ് പ്രകാരം ആശുപത്രികൾ നഴ്സുമാർക്ക് ശമ്പളം വർദ്ധിപ്പിക്കേണ്ട സമയായി. എന്നാൽ, സർക്കാർ തീരുമാനം നടപ്പിലാക്കുന്നില്ലെന്ന് കാണിച്ച് ലേബർ ഓഫീസർമാർക്ക് നഴ്സുമാർ പരാതി നൽകിയാൽ അതിൽ ഉടനടി നടപടി എടുക്കേണ്ടെന്ന നിർദ്ദേശമാണ് തൊഴിൽ വകുപ്പ് നൽകിയിരിക്കുന്നത്. ഇത് ആശുപത്രി മുതലാളിമാരുടെ താൽപ്പര്യം സംരക്ഷിക്കുന്നതിന് വേണ്ടിയാണ്.

അലവൻസുകൾ വെട്ടിക്കുറച്ച നടപടിക്കെതിരെ നിയമപോരാട്ടം തുടരുകയാണ്. യുഎൻഎ വിരുദ്ധർ പോലും അലവൻസുകൾ വെട്ടിക്കുറച്ച നടപടിക്കെതിരെയുള്ള നിയമ പോരാട്ടത്തെ അംഗീകരിച്ചുവെന്ന് സംഘടനയുടെ പ്രസിഡന്റ് ജാസ്മിൻ ഷാ വ്യക്തമാക്കി. അന്ധമായ യുഎൻഎ വിരോധം പ്രഖ്യാപിച്ചവർക്ക് നഴ്സിങ് സമൂഹത്തിൽ നിന്നും പിന്തുണ ലഭിക്കാത്തതിന്റെ ഭാഗമായിട്ടാണ് യുഎൻഎ നടത്തുന്ന നിയമ പോരാട്ടത്തിന്റെ പേരിൽ സമരങ്ങൾ പിൻവലിക്കാൻ പ്രേരിതമായതെന്നും ജാസ്മിൻ പറഞ്ഞു.

മെയ് 31 നകം പുതുക്കിയ ശമ്പളം നൽകണം എന്നതാണ് യുഎൻഎയുടെ ആവശ്യം.നഴ്സുമാർക്ക് ഇരുപതിനായിരം രൂപ മിനിമം ശമ്പളം നൽകണമെന്ന സുപ്രീംകോടതി ഉത്തരവ് നിലവിലുണ്ട്. ഇത് കൂടാതെ നഴ്സുമാർക്ക് മാന്യമായ ശമ്പളം നൽകണമെന്ന കേന്ദ്രസർക്കാറിന്റെ നിർദ്ദേശവും നിലവിൽക്കുന്നുണ്ട്. ഈ സാഹചര്യത്തിൽ കാര്യങ്ങൾ തങ്ങൾക്ക് അനുകൂലമായി മാറുമെന്നാണ് യുഎൻഎയും കരുതുന്നത്.

അതേസമയം പുതുക്കിയ ശമ്പളം നൽകാതിരിക്കാൻ കടുംപിടുത്തവുമായി നീങ്ങാനാണ് സ്വകാര്യ ആശുപത്രികളുടെ നീക്കം. ഏപ്രിൽ 23 ന് ആണ് സംസ്ഥാനത്തെ സ്വകാര്യ ആശുപത്രികളിലെ നഴ്സുമാരുടെ ശമ്പളപരിഷ്‌കരണ ഉത്തരവ് സർക്കാർ പുറത്തിറക്കിയത്.കുറഞ്ഞ ശമ്പളം 20000 രൂപയാക്കി ഉയർത്തിയായിരുന്നു ഉത്തരവ്. എന്നാൽ ആശുപത്രി മാനേജ്മെന്റുകൾ ഉത്തരവ് അട്ടിമറിക്കാൻ ശ്രമിക്കുന്നുവെന്നാണ് യുഎൻഎ യുടെ ആരോപണം. ഹൈക്കോടതി ഡിവിഷൻ ബഞ്ചിന്റെ വിധിയും പ്രതികൂലമായ സാഹചര്യത്തിൽ, മാനേജ്‌മെന്റുകൾ സുപ്രീം കോടതിയെ സമീപിച്ചേക്കും. സുപ്രീം കോടതിയിലെ തലമുതിർന്ന അഭിഭാഷകൻ ഹരീഷ് സാൽവെ മുതലാളിമാർക്ക് വേണ്ടി കളത്തിലിറങ്ങാനും സാധ്യതയുണ്ട്. സുപ്രീംകോടതിയിൽ മുൻപുള്ള കേസുകളിൽ യുഎൻഎക്കു വേണ്ടി ഹാജരായിരുന്നത് ഇപ്പോഴത്തെ അറ്റോർണി ജനറലായ കെ കെ വേണുഗോപാലായിരുന്നു.

സർക്കാർ ഉത്തരവിനെതിരെ ആശുപത്രി മാനേജ്മെന്റുകൾ സുപ്രീംകോടതിയെ സമീപിച്ചിട്ടുണ്ട്. ഉത്തരവ് കോടതി സ്റ്റേ ചെയ്താൽ നഴ്സുമാരെ അണിനിരത്തി തിരുവനന്തപുരത്തേക്ക് ലോങ് മാർച്ച് നടത്തും. ചേർത്തല കെവി എം ആശുപത്രിയിലെ സമരം ഒത്തുതീർപ്പാക്കാൻ മുൻകയ്യെടുക്കുന്ന മുന്നണിയെ ചെങ്ങന്നൂർ ഉപതിരഞ്ഞെടുപ്പിൽ സഹായിക്കുമെന്നും ജാസ്മിൻ ഷാ വ്യക്തമാക്കി. ആരും സഹായിച്ചില്ലെങ്കിൽ തിരഞ്ഞെടുപ്പിൽ നോട്ടയ്ക്ക് വോട്ട് ചെയ്യാനാണ് യുഎൻഎ യുടെ ആഹ്വാനം.

വിജ്ഞാപനം അനുസരിച്ചുള്ള ശമ്പളം നൽകുന്നത് അപ്രായോഗികമാണെന്നും അതിനാൽ സ്റ്റേ ചെയ്യണമെന്നമാകും സുപ്രീംകോടതിയിലും മാനേജ്‌മെന്റുകളുടെ വാദം. സർക്കാർ പുറത്തിറക്കിയ പുതിയ വിജ്ഞാപനം അനുസരിച്ച് നഴ്സുമാരുടെ ശമ്പളം ഇങ്ങനെ:- 50 കിടക്കകൾ വരെയുള്ള ആശുപത്രികളിൽ- 20000 രൂപ, 50 മുതൽ 100 കിടക്കൾ വരെ- 24400 രൂപ, 100 മുതൽ 200 കിടക്കകൾ വരെ- 29400 രൂപ, 200ന് മുകളിൽ കിടക്കകളുള്ള ആശുപത്രികളിൽ- 32400 രൂപ എന്നിങ്ങനെയാണ് പുതുക്കിയ ശമ്പളം.വിജ്ഞാപനപ്രകാരം എല്ലാ സ്വകാര്യ ആശുപത്രികളിലെയും നഴ്സുമാർക്ക് 20,000 രൂപയാണ് അടിസ്ഥാന ശന്പളം. ജനറൽ, ബിഎസ്സി നഴ്സുമാർക്ക് ഈ ശമ്പളം ലഭിക്കും. പത്തു വർഷം സർവീസുള്ള എഎൻഎം നഴ്സുമാർക്കും 20,000 രൂപ വേതനമായി ലഭിക്കും.

ഡിഎ, ഇൻക്രിമെന്റ്, വെയ്റ്റേജ് എന്നീ ആനുകൂല്യങ്ങൾ എല്ലാവർക്കും ലഭിക്കുമെങ്കിലും ഉപദേശക സമിതി റിപ്പോർട്ട് അനുസരിച്ച് പുറത്തിറക്കിയിട്ടുള്ള വിജ്ഞാപനത്തിൽ അലവൻസുകൾ ഒഴിവാക്കിയിട്ടുണ്ട്. ആശുപത്രിയിലെ മറ്റ് ജീവനക്കാരുടെ വാർഷിക ഇൻക്രിമെന്റ് നിരക്കിലും ഇരട്ടിയലധികം വർധനവ് വന്നിട്ടുണ്ട്. ആശുപത്രി മാനേജ്‌മെന്റുകളുമായി അഭിപ്രായ സമന്വയം ഉണ്ടാക്കി തീരുമാനം നടപ്പാക്കാനാണ് സർക്കാരിന്റെ ശ്രമമെന്നും മന്ത്രി വ്യക്തമാക്കിയിരുന്നു. നിയമം നടപ്പാക്കുകയെന്നത് സർക്കാരിന്റെ ഉത്തരവാദിത്വമാണെന്നും എല്ലാവരെയും വിശ്വാസത്തിലെടുക്കുന്ന നയമാണ് സർക്കാരിനുള്ളതെന്നും മന്ത്രി ചൂണ്ടിക്കാട്ടിയിരുന്നു. ആശുപത്രി അറ്റൻഡർമാർ ഉൾപ്പെടെയുള്ള ജീവനക്കാർക്ക് 16,000 രൂപയും സ്റ്റാഫ് നഴ്‌സുമാർ ഉൾപ്പെടുന്ന വിഭാഗത്തിന് 20,000 രൂപയും ലാബ്‌ടെക്‌നീഷ്യന്മാരും ഫാർമസിസ്റ്റുകളും ഉൾപ്പെടെയുള്ളവർക്ക് 20,000 രൂപയും കുറഞ്ഞശമ്പളമായി വിജ്ഞാപനത്തിൽ പിണറായി സർക്കാർ ഉറപ്പുവരുത്തിയിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP