Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

സരിത പറഞ്ഞത് വീട്ടുകാര്യങ്ങൾ മാത്രം; റേപ്പും നേതാക്കളുടെ പേരും പറഞ്ഞില്ല; രഹസ്യമൊഴി കേട്ട കോടതി ജീവനക്കാർ സോളാർ കമ്മീഷനിൽ പറഞ്ഞത് ഇങ്ങനെ?

സരിത പറഞ്ഞത് വീട്ടുകാര്യങ്ങൾ മാത്രം; റേപ്പും നേതാക്കളുടെ പേരും പറഞ്ഞില്ല; രഹസ്യമൊഴി കേട്ട കോടതി ജീവനക്കാർ സോളാർ കമ്മീഷനിൽ പറഞ്ഞത് ഇങ്ങനെ?

കൊച്ചി: ലൈംഗിക പീഡനം നടന്നതായി സരിത നായർ സി.ജെ.എം എൻ.പി രാജുവിന് മുമ്പാകെ മൊഴി നൽകിയിട്ടില്ലെന്ന് കോടതി ജീവനക്കാർ. സോളാർ കേസിൽ സരിതയെ ഹാജരാക്കിയ സമയത്ത് കോടതിയിൽ ഉണ്ടായിരുന്ന ബെഞ്ച് ക്‌ളർക്കും ശിരസ്തദാറുമാണ് സോളാർ കമ്മീഷന് മുമ്പാകെ മൊഴി നൽകിയത്. അതേസമയം, സരിത എഴുതിയ 30 പേജുള്ള കത്ത് പിടിച്ചെടുക്കണമെന്ന് ചൂണ്ടിക്കാട്ടി എ.ഐ.വൈ.എഫ് നേതാവ് നൽകിയ അപേക്ഷ പരിഗണിക്കുന്നത് മാറ്റി. അപേക്ഷയിൽ വ്യക്തതയില്ലെന്ന് ചൂണ്ടിക്കാട്ടി അപേക്ഷ പരിഗണിക്കുന്നത് ഏപ്രിൽ 25ലേക്ക് മാറ്റിയത്. ഏതെല്ലാം രേഖകളാണെന്ന് പിടിച്ചെടുക്കേണ്ടതെന്ന് ചൂണ്ടിക്കാട്ടി പുതിയ അപേക്ഷ നൽകാൻ പരാതിക്കാരനോട് കോടതി നിർദേശിച്ചു.

നിർണ്ണായ മൊഴിയാണ് സരിതയെ ഹാജരാക്കിയ സമയത്ത് കോടതിയിൽ ഉണ്ടായിരുന്ന ബെഞ്ച് ക്‌ളർക്കും ശിരസ്തദാറും സോളാർ കമ്മീഷന് നൽകിയത്. ജീവന് ഭീഷണിയുണ്ടെന്ന് സരിത മൊഴി നൽകിയിട്ടുണ്ട്. എന്നാൽ, മന്ത്രിമാർ അടക്കം ആരുടെയും പേരുകൾ സരിത പറഞ്ഞിട്ടില്ലെന്നും അഭിഭാഷകരുടെ ചോദ്യത്തിന് മറുപടിയായി പറഞ്ഞു. കോടതിയിൽ ഹാജരാക്കിയപ്പോൾ ചില കാര്യങ്ങൾ ബോധിപ്പിക്കാനുണ്ടെന്ന് സരിത മജിസ്‌ട്രേറ്റിനോട് പറഞ്ഞു. ആറു മിനിറ്റ് മാത്രമാണ് സരിത മൊഴി നൽകിയത്. തന്റെ കുടുംബത്തിലെ കാര്യങ്ങളാണ് പറഞ്ഞത്. അമ്മയും അമ്മൂമ്മയും രണ്ടു കുട്ടികളും വീട്ടിലുണ്ട്. ഇവർക്ക് വലിയ സമ്മർദ്ദമാണുള്ളത്. ഇതിൽ ആശങ്കയും ദുഃഖവുമുണ്ടെന്നും ജഡ്ജിക്കു മുമ്പാകെ സരിത പറഞ്ഞതായും ജീവനക്കാർ വിശദീകരിച്ചു.

2013 ജൂലായ് 20ന് എറണാകുളം രവിപുരത്തെ സാമ്പത്തിക കുറ്റകൃത്യങ്ങൾക്കായുള്ള കോടതിയിൽ ഹാജരാക്കിയപ്പോഴാണ് സരിത തനിക്ക് രഹസ്യമായി ചില കാര്യങ്ങൾ ബോധിപ്പിക്കാനുണ്ടെന്ന് മജിസ്‌ട്രേട്ട് രാജുവിനെ അറിയിച്ചത്. തുടർന്ന് അന്നേദിവസം ഉച്ചയ്ക്ക് അടച്ചിട്ട കോടതിക്കുള്ളിൽ മജിസ്‌ട്രേറ്റ് 20 മിനിറ്റോളം സരിതയുടെ പരാതി കേട്ടു. എന്നാൽ ഒന്നും രേഖപ്പെടുത്തിയിരുന്നില്ല. പിന്നീട് സരിതയോട് തന്നെ ഇത് എഴുതി നൽകാൻ നിർദ്ദേശിക്കുകയായിരുന്നു. സരിത എഴുതി നൽകിയ പരാതിയിലെ കാര്യങ്ങൾ പിന്നീട് മാദ്ധ്യമങ്ങളിൽ വന്നെങ്കിലും അതെല്ലാം ഒരു കെട്ട് നുണകൾ മാത്രമാണെന്ന് മജിസ്‌ട്രേട്ട് പറഞ്ഞിരുന്നു. എന്നാൽ ഹൈക്കോടതി അഡ്‌മിനിസ്‌ട്രേറ്റീവ് കമ്മറ്റിക്ക് നൽകിയ വിശദീകരണത്തിൽ സരിത റേപ്പ് ചെയ്യപ്പെട്ടിരുന്നുവെന്ന് മൊഴി നൽകിയതായി മജിസ്‌ട്രേട്ട് രേഖപ്പെടുത്തിയിരുന്നു. ഇതിന് വിരുദ്ധമായ മൊഴിയാണ് ജീവനക്കാർ നൽകിയതെന്ന വിലയിരുത്തലുമുണ്ട്.

നേരത്തെ സരിത എസ് നായരുടെ മൊഴി രേഖപ്പെടുത്താതിരുന്ന എറണാകുളം അഡീഷണൽ ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് എൻ.വി. രാജുവിനെതിരെ് ഹൈക്കോടതി അഡ്‌മിനിസ്‌ട്രേറ്റീവ് കമ്മിറ്റി കുറ്റപത്രം നൽകിയിരുന്നു. തുടർന്ന് എന്തുകൊണ്ടാണ് സരിതയുടെ മൊഴി രേഖപ്പെടുത്താൻ തയ്യാറാകാത്തതെന്ന് 15 ദിവസത്തിനകം വ്യക്തമാക്കണമെന്നാണ് എൻ വി രാജുവിനോട് അഡ്‌മിനിസ്‌ട്രേറ്റിവ് കമ്മിറ്റി ആവശ്യപ്പെട്ടു. ജില്ലാ ജഡ്ജായ എസ് മോഹൻദാസ് ആയിരുന്നു എൻവി രാജുവിനെതിരെ അന്വേഷണം നടത്തിയത്.

നേരത്തെ സരിതയുടെ മൊഴി രേഖപ്പെടുത്താത്തതിൽ മജിസ്‌ട്രേറ്റ് രാജുവിന്റെ ഭാഗത്തു ഗുരുതര വീഴ്ച ഉണ്ടായതായി ഹൈക്കോടതി വിജിലൻസ് രജിസ്ട്രാർ നടത്തിയ അന്വേഷണത്തിൽ വ്യക്തമായിരുന്നു. നേരത്തെ മജിസ്‌ട്രേറ്റിനെതിരെ കേസ് എടുത്തെങ്കിലും അന്വേഷണം ഇഴയുകയാണെന്ന ആരോപണം ഉയരുന്നിരുന്നു. മജിസ്‌ട്രേറ്റിന്റെ വിശദീകരണം പരിശോധിച്ചു നടപടി സ്വീകരിക്കേണ്ട അഡ്‌മിനിസ്‌ട്രേറ്റീവ് കമ്മിറ്റിയുടെ പരിഗണനയ്ക്കായി എ.ഡി.ജെ.എമ്മിന്റെ വിശദീകരണം സമർപ്പിക്കാൻ വൈകിയാതാണ് ഈ ആരോപണം ശക്തമാകാൻ ഇടയാക്കിയത്.

എ.ഡി.ജെ.എം. കോടതിയിൽ ഹാജരാക്കവേ സരിത മജിസ്‌ട്രേറ്റിനു മുമ്പാകെ ചില പ്രമുഖരുടെ പേരുകൾ പരാമർശിച്ചെന്നും ഇവർ തന്നെ ചൂഷണം ചെയ്തതായി പരാതിപ്പെട്ടെന്നും ആരോപണമുണ്ടായിരുന്നു. ചില പേരുകൾ സരിത പറഞ്ഞെങ്കിലും താൻ ശ്രദ്ധിച്ചില്ലെന്നായിരുന്നു മജിസ്‌ട്രേറ്റ് എൻ.വി.രാജു വിജിലൻസ് രജിസ്ട്രാർ മുമ്പാകെ ഈ വിഷയത്തിൽ മൊഴി നൽകിയത്. കേസുമായി ബന്ധപ്പെട്ട ഫയലുകൾ പിടിച്ചെടുത്ത ഹൈക്കോടതി വിജിലൻസ് വിഭാഗം കോടതി ജീവനക്കാരുടെ മൊഴിയും രേഖപ്പെടുത്തിയികരുന്നു. താൻ ഒന്നും കേട്ടിട്ടില്ലെന്നായിരുന്നു ജീവനക്കാരി മൊഴി നൽകിയത്. ഇതിനും വിരുദ്ധമാണ് സോളാർ കമ്മീഷനിലെ മൊഴി.

സരിതയുടെ മൊഴി രേഖപ്പെടുത്താതിരുന്ന മജിസ്‌ട്രേറ്റിന്റെ നടപടിക്കെതിരെ ബിജെപി നേതാവ് കെ സുരേന്ദ്രനും അഡ്വ എ ജയശങ്കറുമാണ് മജിസ്‌ട്രേറ്റിനെതിരെ അന്വേഷണമാവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചത്. സരിത രഹസ്യമായി പറഞ്ഞ കാര്യങ്ങൾ ആദ്യം രേഖപ്പെടുത്താൻ മജിസ്‌ട്രേറ്റ് തയ്യാറാവാതിരുന്നതാണ് വിവാദമായത്. മൊഴി എഴുതി നൽകണമെന്നായിരുന്നു മജസ്‌ട്രേറ്റിന്റെ ആവശ്യം. ഇക്കാര്യത്തിൽ അഭിഭാഷകനെ ഒഴിവാക്കിയ കോടതി സരിത നേരിട്ട് എഴുതി നൽകിയാൽ മതിയെന്നും വ്യക്തമാക്കി. ഇതോടെ സരിതയുടെ മൊഴി അട്ടിമറിക്കപ്പെട്ടുവെന്നും മജിസട്രേറ്റ് ഇതിന് കൂട്ടുനിൽക്കുകയായിരുന്നു എന്ന ആരോപണവുമായി പ്രതിപക്ഷവും അന്ന് രംഗത്തെത്തിയിരുന്നു.

സുരക്ഷാകാരണം പറഞ്ഞ് സരിതയെ അധികൃതർ പത്തനംതിട്ട ജയിലിൽ നിന്ന് തിരുവനന്തപുരത്ത് അട്ടക്കുളങ്ങര വനിതാ ജയിലിലേക്ക് മാറ്റിയത് മൊഴിയെ സ്വാധീനിക്കാനാണെന്നും ആക്ഷേപമുയർന്നിരുന്നു. അട്ടക്കുളങ്ങര ജയിലിൽ നിന്ന് സരിത എഴുതി നൽകിയ മൊഴിയിൽ പക്ഷേ, ഉന്നതരുടെ പേരുകളോ മറ്റ് വിവാദ വിഷയങ്ങളോ ഉണ്ടായിരുന്നില്ല. സരിതയുടെ രഹസ്യമൊഴിയിൽ മന്ത്രമാരടക്കം നിരവധി പ്രമുഖരുടെ പേരുണ്ടെന്ന സരിതയുടെ അഭിഭാഷകന്റെ വെളിപ്പെടുത്തലും ഏറെ വിവാദത്തിന് ഇടയാക്കിയിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP