Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

സുപ്രീം കോടതി വിധി കേന്ദ്ര സർക്കാരിന് വൻ തിരിച്ചടി; ആധാർ പദ്ധതി നടപ്പാക്കിയത് നിയമത്തിന്റെ പിൻബലമില്ലാതെ: ആധാർ നിർബന്ധമാക്കണോ എന്നത് ഇനി അഞ്ചംഗ ബഞ്ച് തീരുമാനിക്കും: സുപ്രീം കോടതി വിധിയിൽ തൂങ്ങി ആധാർ

സുപ്രീം കോടതി വിധി കേന്ദ്ര സർക്കാരിന് വൻ തിരിച്ചടി; ആധാർ പദ്ധതി നടപ്പാക്കിയത് നിയമത്തിന്റെ പിൻബലമില്ലാതെ: ആധാർ നിർബന്ധമാക്കണോ എന്നത് ഇനി അഞ്ചംഗ ബഞ്ച് തീരുമാനിക്കും: സുപ്രീം കോടതി വിധിയിൽ തൂങ്ങി ആധാർ

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: സ്വകാര്യത ഒരു പൗരന്റെ മൗലികാവകാശമാണെന്ന് സുപ്രീംകോടതി അന്തിമ തീർപ്പ് കൽപ്പിച്ചപ്പോൾ അത് ഏറ്റവും വലിയ തിരിച്ചടിയായിരിക്കുന്നത് കേന്ദ്ര സർക്കാരിനാണ്. ഇന്ത്യ മുഴുവനുള്ള ജനങ്ങൾക്ക് ആധാർ നിർബന്ധമാക്കി ജനങ്ങളുടെ സ്വകാര്യത മുഴുവൻ ചോർത്തിയെടുത്ത സർക്കാരിന്റെ തീരുമാനത്തെയാണ് സുപ്രീം കോടതിയുടെ ഒമ്പതംഗ ബഞ്ച് ചോദ്യം ചെയ്തിരിക്കുന്നത്. ഇതോടെ ആധാറിന്റെ ഭാവി സുപ്രീം കോടതി വിധിയിൽ തൂങ്ങിയാടും.

ആധാർ പദ്ധതി നടപ്പാക്കിയത് നിയമത്തിന്റെ പിൻബലമില്ലാതെയാണ്. ഇതോടെ ആധാർ നിർബന്ധമാക്കണോയെന്നത് അഞ്ചംഗ ബെഞ്ച് തീരുമാനിക്കുമെന്നും സുപ്രീം കോടതി അറിയിച്ചു. സാമൂഹിക ക്ഷേമപദ്ധതികൾക്ക് ആധാർ നമ്പർ നിർബന്ധമാക്കുന്നതു ചോദ്യം ചെയ്തുള്ള ഹർജി പരിഗണിച്ച മൂന്നംഗ ബെഞ്ച് കേസ് വിശാല ബെഞ്ചിനു വിട്ടിരുന്നു. കേസ് പരിഗണിച്ച അഞ്ചംഗ ഭരണഘടനാ ബെഞ്ച് ആധാർ സ്വകാര്യതയ്ക്കുള്ള അവകാശം നിഷേധിക്കുന്നതോയെന്ന ചോദ്യം ഒൻപതംഗ ബെഞ്ചിനു വിട്ടു. ഈ വിധി ശരിയാണോയെന്നതിലാണ് ഒൻപതംഗ ബെഞ്ച് പരിശോധിച്ച് ഇന്ന് വിധി പുറപ്പെടുവിച്ചത്. അതേസമയം ഇനി ഇന്ത്യ മുഴുവനുള്ള ജനങ്ങൾക്ക് ആധാർ നിർബന്ധമാക്കണോ എന്നത് അഞ്ചംഗ ബഞ്ച് തീരുമാനിക്കുമെന്നും കോടതി പറഞ്ഞു.

ഇതോടെ ആധാർ സ്വകാര്യതയിലേക്കുള്ള കടന്നു കയറ്റമാണെന്ന് കണ്ടെത്തിയാൽ നിയമത്തിന്റെ പിൻബലമില്ലാതെ നടപ്പിലാക്കിയ ആധാർ കേന്ദ്രസർക്കാരിന് നിർത്തലാക്കേണ്ടി വരും. നിലവിലുള്ള ആധാറുകൾ അസാധുവായെന്നും വരാം. ആധാർകാർഡ് നിർബന്ധമാക്കുന്നതിനെ സ്വകാര്യതയുടെ പേരിൽ എതിർക്കാൻ കഴിയുമോ എന്ന കാര്യത്തിനാണു സുപ്രീംകോടതി ഉത്തരവ് വ്യക്തത വരുത്തിയത്.

അതേസമയം ആധാർ കാർഡ് സ്വകാര്യതയ്ക്കുമേലുള്ള കടന്നുകയറ്റമല്ലെന്നാണു കേന്ദ്രസർക്കാർ വാദം. ഭരണഘടനയിൽ സുവ്യക്തമായി പറയാത്തതിനാൽ സ്വകാര്യത മൗലികാവകാശമല്ലെന്നും ജനങ്ങൾക്കു ജീവിക്കാനുള്ള അവകാശം ഉറപ്പുവരുത്താൻ ന്യായമായ നിയന്ത്രണങ്ങളാകാമെന്നും കേന്ദ്രസർക്കാർ കോടതിയിൽ വാദിച്ചിരുന്നു. ജീവിക്കാനുള്ള മൗലികാവകാശത്തേക്കാൾ വലുതല്ല സ്വകാര്യതയ്ക്കുള്ള അവകാശമെന്നും കേന്ദ്രസർക്കാർ നിലപാടെടുത്തു. ഇതെല്ലാം കോടതി തള്ളിക്കളഞ്ഞിരിക്കുകയാണ് ഈ വിധിയിലൂടെ.

ആധാർ വ്യക്തികളുടെ സ്വകാര്യതയിലേക്ക് കടന്നു കയറുന്നതായി നേരത്തെ കേരളം സുപ്രീം കോടതിയിൽ വ്യക്തമാക്കിയിരുന്നു. വ്യക്തികളുടെ സ്വകാര്യതയിൽ ഏകപക്ഷീയമായി കൈകടത്താൻ അനുവദിക്കരുതെന്നാണ് അന്ന് കേരളം സുപ്രീം കോടതിയിൽ ആവശ്യപ്പെട്ടത്. സംസ്ഥാനത്തിന്റെ ആവശ്യം അംഗീകരിക്കുന്ന വിധിയാണെന്നതാണ് ശ്രദ്ധേയം. സ്വകാര്യത നിരീക്ഷിക്കാനും പകർത്താനും അനുവദിക്കുന്നത് അപകടകരമാണെന്നും സ്വകാര്യവിവരങ്ങൾ സർക്കാർ ശേഖരിച്ചാൽ വ്യക്തികളുടെ ജീവിതം വാൾമുനയിലാകുമെന്നും കോടതിയിൽ രേഖാമൂലം സമർപ്പിച്ച സത്യവാങ്മൂലത്തിൽ കേരളം വ്യക്തമാക്കിയിരുന്നു.

1954 ൽ ആറംഗ ബെഞ്ചും 1962 ൽ എട്ടംഗ ബെഞ്ചും സ്വകാര്യത മൗലികാവകാശമല്ലെന്ന് വിധിച്ചിരുന്നു. ഇപ്പോഴത്തെ വിധിയോടെ 1952 ലെയും 64 ലെയും വിധികൾ അസാധുവാകും. സുപ്രീം കോടതിയുടെ ഒമ്പതംഗ ബെഞ്ച് ഐകകണ്ഠ്യേനയാണ് വിധി പ്രസ്താവിച്ചത്. ചീഫ് ജസ്റ്റിസ് ജെ എസ് ഖെഹാർ അധ്യക്ഷനും ജസ്റ്റിസുമാരായ ജെ ചലമേശ്വർ, എസ് എ ബോബ്‌ഡെ, ആർ കെ അഗർവാൾ, റോഹിങ്ടൻ നരിമാൻ, എ എം സാപ്രെ, ഡി വൈ ചന്ദ്രാച്യുത്, സഞ്ജയ് കിഷൻ കൗൾ, എസ് അബ്ദുൾ നസീർ എന്നിവരടങ്ങിയ ബെഞ്ചാണ് വിധി പ്രസ്താവിച്ചത്.

2012 ൽ ആധാർ കേസ് സുപ്രീം കോടതിയിൽ എത്തിയപ്പോഴാണ് സ്വകാര്യ മൗലികാവകാശമാണോ എന്ന ചോദ്യം വീണ്ടും സുപ്രീം കോടതിക്കു മുന്നിലേക്ക് എത്തിയത്. ആധാർ ജനങ്ങളുടെ സ്വകാര്യതയെ ലംഘിക്കുന്നുവോ എന്ന ഹർജി പരിഗണിക്കവെയാണ് സ്വകാര്യത മൗലികാവകാശമാണോ എന്ന് കോടതി പരിശോധിച്ചത്.

അറ്റോർണി ജനറൽ കെ കെ വേണുഗോപാൽ അഡീഷണൽ സോളിസിറ്റർ ജനറൽ തുഷാർ മെഹ്ത എന്നിവരുൾപ്പെടെ മുതിർന്ന അഭിഭാഷകരായ അരവിന്ദ് ദതാർ, കബിൽ സിബൽ, ഗോപാൽ സുബ്രഹ്മണ്യം, ശ്യാം ദിവാൻ, ആനന്ദ് ഗോവർ, സി എ സുന്ദരം, രാകേഷ് ദ്വിവേദി തുടങ്ങിയ മുതിർന്ന അഭിഭാഷകരാണ് അനുകൂലമായും പ്രതികൂലമായും വാദിച്ചത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP