Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

ബോണാക്കാട് സംഘർഷം വ്യാപിക്കുന്നു; സംസ്ഥാനപാത ഉപരോധിക്കാൻ ശ്രമിച്ചവർക്ക് എതിരെ വീണ്ടും ലാത്തിച്ചാർജ്; വിതുരയിൽ റോഡുപരോധവും വാഹനങ്ങൾക്ക് കല്ലേറും; കെഎസ്ആർടിസി ബസ് തകർത്തു; സ്ഥലത്തേക്ക് കൂടുതൽ പൊലീസ് എത്തുന്നു; സ്ത്രീകൾ ഉൾപ്പെടെയുള്ള നിരവധി വിശ്വാസികൾക്കും പൊലീസുകാർക്കും പരിക്ക്

ബോണാക്കാട് സംഘർഷം വ്യാപിക്കുന്നു; സംസ്ഥാനപാത ഉപരോധിക്കാൻ ശ്രമിച്ചവർക്ക് എതിരെ വീണ്ടും ലാത്തിച്ചാർജ്; വിതുരയിൽ റോഡുപരോധവും വാഹനങ്ങൾക്ക് കല്ലേറും; കെഎസ്ആർടിസി ബസ് തകർത്തു; സ്ഥലത്തേക്ക് കൂടുതൽ പൊലീസ് എത്തുന്നു; സ്ത്രീകൾ ഉൾപ്പെടെയുള്ള നിരവധി വിശ്വാസികൾക്കും പൊലീസുകാർക്കും പരിക്ക്

മറുനാടൻ മലയാളി ബ്യൂറോ

വിതുര: ബോണക്കാട് കുരിശുമല തീർത്ഥാടനത്തിന് എത്തിയവരെ പൊലീസ് തടഞ്ഞതോടെ തുടങ്ങിയ സംഘർഷം വിതുരയിലേക്കും വ്യാപിച്ചു. രാവിലെ വനത്തിലൂടെ കുരിശുമലയിലേക്ക് കയറാൻ എത്തിയവരെ പൊലീസ് തടയുകയായിരുന്നു. ഇതേത്തുടർന്നാണ് സംഘർഷമുണ്ടായത്. ആദ്യഘട്ടത്തിൽ വനത്തിൽ കയറാനെത്തിയ വികാരികൾ ഉൾപ്പെടെയുള്ളവരെ പൊലീസും വനംവകുപ്പും ചേർന്ന് തടഞ്ഞു.

എന്നാൽ പൊലീസിനുനേരെ കല്ലേറുണ്ടായതോടെ ലാത്തിച്ചാർജ് നടന്നു. ഇതിന് പിന്നാലെ പിരിഞ്ഞുപോയ വിശ്വാസികൾ പിന്നീട് വിതുരയിലേക്ക് സമരം വ്യാപിപ്പിക്കുകയായിരുന്നു. ഭീതിജനകമായ അന്തരീക്ഷത്തിനാണ് പിന്നീട് വിതുര സാക്ഷ്യം വഹിച്ചത്. സ്ത്രീകൾ ഉൾപ്പെടെ നിരവധി വിശ്വാസികൾക്കും പൊലീസിനും പരിക്കേറ്റിട്ടുണ്ട്.

വിതുരയിൽ റോഡുപരോധം തുടങ്ങിയതോടെ പ്രക്ഷോഭകരെ പിരിച്ചുവിടാൻ പൊലീസ് ശ്രമിച്ചു. ഇതോടെ വാക്കേറ്റമായി. തുടർന്ന് ബസ്സുകൾക്ക് നേരെ കല്ലേറുമുണ്ടായി. ഒരു കെഎസ്ആർടിസി ബസ് തകർന്നു. വലിയ സംഘർഷാവസ്ഥ നിലനിൽക്കുകയാണ്. സ്ഥലത്തേക്ക് കൂടുതൽ പൊലീസിനെ വിളിച്ചിട്ടുണ്ട്. കുറച്ച് വിശ്വാസികൾ പിരിഞ്ഞുപോയെങ്കിലും ഇപ്പോഴും കൂടുതൽപേർ വിതുരയിൽ തന്നെ തുടരുകയാണ്. അതേസമയം വിശ്വാസികളെ അനുനയിപ്പിക്കാനുള്ള ശ്രമങ്ങളും തുടങ്ങിയിട്ടുണ്ട്.

ഇന്ന് രാവിലെ തുടങ്ങിയ സംഘർഷം വ്യാപിക്കുകയാണെന്നാണ് വിവരം. ഇതോടെ കൂടുതൽ പൊലീസിനെ സ്ഥലത്തേക്ക വിന്യസിക്കുന്നുണ്ട്. കുരിശിന്റെ വഴിയെ എന്ന പേരിൽ ബോണക്കാട് മലയിലേക്ക് യാത്ര നടത്തിയ നെയ്യാറ്റിൻകര രൂപതയിലെ വിശ്വാസികളും പൊലീസും തമ്മിലാണ് സംഘർഷമുണ്ടായത്. മലയിൽ പുതിയ കുരിശ് സ്ഥാപിക്കണം എന്നാവശ്യപ്പെട്ടായിരുന്നു വിശ്വാസികളുടെ യാത്ര.

വനത്തിലേക്ക് അതിക്രമിച്ച് കയറാൻ തുടങ്ങിയ വിശ്വാസികളെ പൊലീസ് തടഞ്ഞു. ഇതോടെ വിശ്വാസികൾ പൊലീസിനെതിരെ തിരിഞ്ഞു. ബാരിക്കേഡ് തകർത്ത വിശ്വാസികൾക്കെതിരെ പൊലീസ് ലാത്തിചാർജ്ജ് നടത്തി. വിശ്വാസികൾ പൊലീസിനെതിരെ കല്ലെറിഞ്ഞു. പൊലീസ് ലാത്തി വീശിയതോടെ വിശ്വാസികളിൽ കുറെ പേർ കാട്ടിലേക്ക് ഓടിക്കയറി. സ്ഥലത്ത് ഇപ്പോഴും സംഘർഷം തുടരുകയാണ്. വൈദികരുടെ നേതൃത്വത്തിൽ 3000ത്തോളം വിശ്വാസികളാണ് തടിച്ച് കൂടിയിരിക്കുന്നത്. സംഘർഷത്തിൽ ഇരുകൂട്ടർക്കും പരിക്കു പറ്റിയിട്ടുണ്ട്.

അതിനിടെ കുരിശുമല തീർത്ഥാടകരെ തടഞ്ഞതിനെ ചൊല്ലിയുള്ള പ്രക്ഷോഭം വിതുരയിലേക്ക് മാറ്റാനും സഭാ അധികൃതരുടെ നേതൃത്വത്തിൽ നീക്കം തുടങ്ങുകയായിരുന്നു. കാണിത്തടം ചെക്‌പോസ്റ്റിൽ നിന്ന് സമരം വിതുരയിലേക്ക് മാറ്റാനാണ് തീരുമാനിച്ചത്. ഇതോടെ സംസ്ഥാന പാതയിൽ റോഡുപരോധം തുടങ്ങുകയും വീണ്ടും ലാത്തിച്ചാർജിൽ കലാശിക്കുകയായിരുന്നു. കറിച്ചട്ടിപ്പാറയിലെ വനഭൂമിയിൽ കുരിശ് സ്ഥാപിക്കണമെന്നാണ് വിശ്വാസികളുടെ ആവശ്യം.

എന്നാൽ പൊലീസ് ഈ നീക്കം തടഞ്ഞു. അതേസമയം മലയിലേക്ക് കയറ്റിവിടാതെ ഇവിടെ നിന്നും പിരിഞ്ഞ് പോകില്ല എന്ന നിലപാടിലാണ് വിശ്വാസികൾ. എന്നാൽ കടത്തി വിടില്ല എന്ന നിലപാടിലാണ് പൊലീസ്. കറിച്ചട്ടിപ്പാറയിലെ വനഭൂമിയിലെ തകർന്ന് പോയ കുരിശ് മാറ്റി സ്ഥാപിക്കണമെന്നാണ് വിശ്വാസികളുടെ ആവശ്യം. എന്നാൽ കറിച്ചട്ടിപ്പാറയിലെ വനഭൂമിയിൽ നിർമ്മാണ പ്രവർത്തനങ്ങൾ ഒന്നും പാടില്ല എന്നാണ് ഹൈക്കോടതി ഉത്തരവ്. ഈ വിധി മറികടന്ന് വിസ്വാസികൾ എത്തിയതോടെയാണ് പൊലീസ് ഇവരുടെ യാത്ര തടഞ്ഞത്.

ഹൈക്കോടതി വിധിയും വനംവകുപ്പിന്റെ ഉത്തരവും കാറ്റിൽ പറത്തിയാണ് കറിച്ചട്ടിപ്പാറയിൽ വീണ്ടും കുരിശ് സ്ഥാപിക്കാൻ ഉറച്ച് വൈദീകരുടെയും അൽമായരുടെയും നേതൃത്വത്തിൽ നീക്കം നടക്കുന്നത്. ഇടിമിന്നലേറ്റ് തകർന്ന കുരിശിന് പകരം പുതിയ കുരിശ് സ്ഥാപിക്കാനാണ് വൈദീകരുടെ നേതൃത്വത്തിൽ നീക്കം നടക്കുന്നത്. അതേസമയം വനഭൂമിയിൽ കുരിശ് സ്ഥാപിച്ചാൽ പറിച്ച് നീക്കുമെന്ന് വനംവകുപ്പും അറിയിച്ചിരുന്നു.

എന്നാൽ ഈ മുന്നറിയിപ്പുകളെല്ലാം വകവെയ്ക്കാതെ വൈദികരുടെ നേതൃത്വത്തിൽ വിശ്വാസികൾ എത്തിയതോടെയാണ് സംഘർഷം ഉണ്ടായത്. നേരത്തെ ഉണ്ടായിരുന്ന മരക്കുരിശ് വനംവകുപ്പ് ഉദ്യോഗസ്ഥരും വർഗ്ഗീയ വാദികളും ചേർന്ന് തകർത്തതെന്ന വാദമുയർത്തിയ സഭ വിശ്വാസികളുടെ നേതൃത്വത്തിൽ വൻ പ്രതിഷേധമാണ് ഉയർത്തുന്നത്. കഴിഞ്ഞ ദിവസം വനം മന്ത്രി രാജുവിന്റെ വസതിയിലേക്ക് ലത്തീൻ വുമൺ അസോസിയേഷൻ നടത്തിയ മാർച്ചും സംഘർഷഭരിതമായിരുന്നു. പൊലീസുമായുള്ള ഏറ്റുമുട്ടലിൽ നിരവധി പേർക്ക് പരിക്കേറ്റു.

ഇതിൽ മൂന്നുപേർ തിരുവനന്തപുരം മെഡിക്കൽ കോളേജിലും മൂന്നുപേർ തിരുവനന്തപുരം ജനറൽ ആശുപത്രിയിലും ചികിത്സയിലാണ്. മുൻപ് നെടുമങ്ങാട് കാട്ടാക്കട, നെയ്യാറ്റിൻക്കര താലൂക്ക് ആസ്ഥാനങ്ങളിലേക്ക് നടന്ന സമരവും സംഘർഷത്തിൽ കലാശിച്ചിരുന്നു. വരുന്ന വെള്ളിയാഴ്‌ച്ച നെയ്യാറ്റിൻകര അതിരൂപതയിലെ വിശ്വാസികൾ ഒന്നടങ്കം ബോണക്കാട് കറിച്ചട്ടിപ്പാറയിലേക്ക് പ്രാർത്ഥനയ്ക്കു പോകാൻ തീരുമാനിച്ചതായാണ് വിവരം. വിശ്വാസികളുടെ നേതൃത്വത്തിൽ വൻ ജനക്കൂട്ടത്തെ അണിനിരത്തി മലകയറി കുരിശു നീട്ടാനാണ് നീക്കം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP