Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ക്രാഷ് ഗാർഡുകളും ബുൾ ബാറുകളും വേഗം നീക്കം ചെയ്യൂ; കേന്ദ്ര ഗതാഗത മന്ത്രാലയത്തിന്റെ നിർദ്ദേശം നടപ്പിലാക്കാൻ മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ രംഗത്തിറങ്ങുന്നു; നിലവിൽ ഉള്ള നിയമത്തിന്റെ ചുവട് പിടിച്ച് പിഴ ഈടാക്കാൻ ഒരുങ്ങി സർക്കാർ

ക്രാഷ് ഗാർഡുകളും ബുൾ ബാറുകളും വേഗം നീക്കം ചെയ്യൂ; കേന്ദ്ര ഗതാഗത മന്ത്രാലയത്തിന്റെ നിർദ്ദേശം നടപ്പിലാക്കാൻ മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ രംഗത്തിറങ്ങുന്നു; നിലവിൽ ഉള്ള നിയമത്തിന്റെ ചുവട് പിടിച്ച് പിഴ ഈടാക്കാൻ ഒരുങ്ങി സർക്കാർ

തിരുവനന്തപുരം: വാഹനങ്ങളിൽ ഘടിപ്പിക്കുന്ന ബുൾബാറുകൾക്കും ക്രാഷ് ഗാർഡുകൾക്കും എതിരെ സംസ്ഥാനത്ത് പിരശോധന ശക്തമാക്കും. എത്രയും വേഗം ഇവ മാറ്റിയില്ലെങ്കിൽ പിഴ ഒടുക്കേണ്ടി വരും.

ബുൾബാറുകൾക്കും ക്രാഷ് ഗാർഡുകൾക്കും നിരോധനം ഏർപ്പെടുത്തി കേന്ദ്ര സർക്കാർ അയച്ച സർക്കുലർ കിട്ടിയതോടെയാണ് ഇത്. സംസ്ഥാന ട്രാൻസ്‌പോർട് കമ്മിഷണർമാർക്ക് അയച്ച നിർദ്ദേശത്തിലാണ് മോട്ടോർവെഹിക്കിൾ ആക്ട് 1988 സെക്ഷൻ 52 പ്രകാരം ബുൾബാറുകളും ക്രാഷ് ഗാർഡുകളും ഘടിപ്പിക്കുന്നതു നിയമ വിരുദ്ധമാണെന്നും നിയമം ലംഘിക്കുന്നവരിൽനിന്ന് സെക്ഷൻ 190, 191 പ്രകാരം പിഴ ഈടാക്കണമെന്നും കേന്ദ്ര റോഡ് ട്രാൻസ്‌പോർട് ആൻഡ് ഹൈവേ മന്ത്രാലയം അറിയിച്ചിരിക്കുന്നത്. ഇത് നടപ്പാക്കാനാണ് തീരുമാനം.

എന്നാൽ, ഇരുചക്രവാഹനങ്ങളിൽ ഈ നിയമം ബാധകമാണോ എന്നു നിർദ്ദേശത്തിൽ വ്യക്തതയില്ല. വാഹനങ്ങളുടെ മുന്നിലെ ഇത്തരം ഇരുമ്പു ബാറുകൾ വാഹന യാത്രക്കാർക്കു മാത്രമല്ല, കാൽനടക്കാർക്കും അപകടമാകുന്നു എന്നതിനാലാണു നിരോധനം. അപകടമുണ്ടാകുമ്പോൾ ഇടിയുടെ ആഘാതം ഏറ്റെടുക്കാനാണു ബംബർ. ഇടിയുടെ ആഘാതം ഉള്ളിലേക്ക് എത്തുന്നതു കുറയ്ക്കുകയാണു ധർമം. എന്നാൽ, ബംബറുകൾക്കു പുറത്തായി ബുൾബാറുകൾ ഘടിപ്പിക്കുന്നതു മൂലം വാഹനത്തിന്റെ ഘടന തന്നെ മാറുകയാണെന്നു മന്ത്രാലയം വിശദീകരിക്കുന്നു.

ഇടിയിൽ വാഹനങ്ങൾക്കു കേടുപാടുകൾ സംഭവിക്കാതിരിക്കാനാണു പലരും ഇത്തരത്തിലുള്ള ഗാർഡുകൾ പിടിപ്പിക്കുന്നത്. പക്ഷേ, ഇതു കാരണം ഇടിയുടെ ആഘാതം പൂർണമായും വാഹനത്തിന്റെ ഷാസിയിലേക്കും ക്യാബിനിലേക്കും എത്താനാണു സാധ്യത. അതുകൊണ്ട് തന്നെ നിയമഭേദഗതിയെ കുറിച്ച് ആക്ഷേപം ശക്തമാണ്. എന്നാൽ സംസ്ഥാന സർക്കാരിന് ഇക്കാര്യത്തിൽ ഒന്നും ചെയ്യാനാകില്ല. ഈ സാഹചര്യത്തിൽ കേന്ദ്ര നിയമം നടപ്പാക്കിയേ മതിയാകൂ. അതുകൊണ്ടാണ് പരിശോധന ശക്തമാക്കുന്നത്.

കേന്ദ്ര ഉപരിതല മന്ത്രാലയത്തിന്റെ നിർദ്ദേശപ്രകാരമാണ് ക്രാഷ് ഗാർഡുകൾ, ബാറുകൾ ഇവയ്ക്ക് നിരോധനം ഏർപ്പെടുത്തിയത്. എന്നാൽ, കമ്പനി നൽകുന്ന ക്രാഷ് ഗാർഡുകൾക്കോ പാർട്ട്‌സുകൾക്കോ യാതൊരു നിയന്ത്രണങ്ങളുമില്ല. ബുള്ളറ്റുകളിലും മറ്റും കമ്പനിയുടെ ഡിസൈനിൽ അല്ലാത്ത ക്രാഷ് ഗാർഡുകൾ ഉപയോഗിക്കുന്നുണ്ട്. ഇത്തരത്തിലുള്ള ക്രാഷ് ഗാർഡുകളാണ് നിയമം മൂലം നിരോധിക്കുന്നത്. വാഹനത്തിൽനിന്നും പുറത്തേക്ക് നീണ്ടു നിൽക്കുന്നതായ ക്രാഷ് ഗാർഡുകൾ മനുഷ്യ ജീവന് പോലും ഹാനിയുണ്ടാക്കിയിട്ടുള്ള സംഭവങ്ങളുടെ പശ്ചാത്തലത്തിലാണ് സർക്കാർ നടപടി.

പുതിയ ഇരുചക്രവാഹനങ്ങളുടെ രജിസ്ട്രേഷന് ഹെൽമെറ്റ്, റിയർവ്യൂ മിറർ, സാരി ഗാർഡ്, ഹാൻഡ് ഗ്രിപ്പ് ഇവ മതിയാവും. ഇവ പൂർണമായും സൗജന്യമായി ലഭിക്കുന്നതുമാണ്. മറ്റുള്ളവ പിടിപ്പിക്കുന്നത് പിഴ ഈടാക്കാവുന്ന കുറ്റമായി പരിഗണിക്കും. നാലുചക്രവാഹനങ്ങളിലും ക്രാഷ്ഗാർഡുകൾ, ലൈറ്റുകൾ മുതലായവ പിടിപ്പിക്കുന്നതും വിലക്കിയിട്ടുണ്ട്. എക്സ്ട്രാ ലൈറ്റുകൾ പിടിപ്പിക്കുന്നതിനും മറ്റും ഇവ ഉപയോഗിക്കുന്നുണ്ട്. ഇതിനാണ് ഇപ്പോൾ നിരോധനം ഏർപ്പെടുത്തുന്നത്. വാഹനപരിശോധനാ സമയത്തും ഇവ പിടിപ്പിച്ചിരിക്കുന്ന വാഹനങ്ങളുടെ ഉടമകൾക്കെതിരെ നടപടി സ്വീകരിക്കുന്നതാണെന്ന് ആർ.ടി.ഒ അറിയിച്ചു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP