Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

നിയമം കാറ്റിൽപ്പറത്തി തൃശൂരിൽ ശോഭാസിറ്റി നികത്തിയ 19 ഏക്കർ വയൽ രണ്ട് മാസത്തിനകം പൂർവസ്ഥിതിയിലാക്കണമെന്ന് കളക്ടറുടെ ഉത്തരവ്; അഡ്വ. വിദ്യ സംഗീതിന്റെ ഒറ്റയാൾ പോരാട്ടം വിജയത്തിലേക്ക്

നിയമം കാറ്റിൽപ്പറത്തി തൃശൂരിൽ ശോഭാസിറ്റി നികത്തിയ 19 ഏക്കർ വയൽ രണ്ട് മാസത്തിനകം പൂർവസ്ഥിതിയിലാക്കണമെന്ന് കളക്ടറുടെ ഉത്തരവ്; അഡ്വ. വിദ്യ സംഗീതിന്റെ ഒറ്റയാൾ പോരാട്ടം വിജയത്തിലേക്ക്

കൊച്ചി: കൈയിൽ പത്ത് പുത്തനുള്ളവനാണെങ്കിൽ ഇവിടുത്തെ ഏത് നിയമവും അൽപ്പം ഒന്ന് വളച്ചുകൊടുക്കും. ഇത്തരക്കാർക്കെതിരെ ശബ്ദമുയർത്താനും അധികം ആരും കാണില്ല. ഇങ്ങനെയിരിക്കെയാണ് നിയമങ്ങളെല്ലാം കാറ്റിൽപ്പറത്തി പിഎൻസി മേനോന്റെ ശോഭാ സിറ്റി തൃശ്ശൂർ പുഴക്കൽ പാടത്ത് അനധികൃതമായി മണ്ണിട്ട് നടത്തിയ നടപടിക്കെതിരെ നിയമപോരാട്ടത്തിന് അഡ്വ. വിദ്യാ സംഗീത് ഒരുങ്ങിയത്. തൃശ്ശൂർ ജില്ലാ പഞ്ചായത്ത് അംഗം കൂടിയായ വിദ്യ സംഗീത് ഹൈക്കോടതിയിൽ നടത്തിയ നിയമയുദ്ധത്തിന് ഒടുവിൽ പാടം പൂർവ്വസ്ഥിതിയിലാക്കണമെന്ന് കാണിച്ച് ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ഇത് പ്രകാരം 19 ഏക്കർ വയൽ രണ്ട് മാസത്തിനകം പഴയതു പോലെ ആക്കണമെന്ന് തൃശ്ശൂർ ജില്ലാ കലക്ടർ എം എഫ ജയയും നിർദ്ദേശം നൽകി.

ഓഗസ്റ്റ് 18ന് പുറപ്പെടുവിച്ച ഉത്തരവ് കഴിഞ്ഞ ദിവസം ഹൈക്കോടതിയിൽ സമർപ്പിച്ചു. ശോഭാ സിറ്റിയെയും ഉപകമ്പനികളെയും പ്രതിചേർത്ത് അഡ്വ. വിദ്യ സംഗീത് സമർപ്പിച്ച ഹർജിയുടെ ഭാഗമായി ഇന്നലെ ജില്ലാ കളക്ടർ ഹൈക്കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിനൊപ്പമാണ് ഉത്തരവ് ഹാജരാക്കിയത്. നിയമം ലംഘിച്ച് വയൽ നികത്തി ഫ്‌ളാറ്റ് സമുച്ചയം പണിയാൻ കൂട്ടുനിന്നെന്ന് ആരോപിച്ച് തൃശൂർ ജില്ലാ കളക്ടർക്കും ചീഫ് സെക്രട്ടറിക്കുമെതിരെ വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ടായിരുന്നു ഹർജി. തുടർന്ന് ഇവിടത്തെ നിർമ്മാണങ്ങൾ കഴിഞ്ഞ മാസം കോടതി സ്റ്റേ ചെയ്തിരുന്നു.

ഒക്ടോബർ 18നകം വയൽ പൂർവ സ്ഥിതിയിലാക്കാൻ തൃശൂരിലെ വലസി റിയൽറ്റേഴ്‌സ് , പുഴക്കൽ ഡെവലപ്പേഴ്‌സ്, വയലൂർ റിയൽറ്റേഴ്‌സ് എന്നിവർക്കാണ് നിർദ്ദേശം. ഉത്തരവ് പാലിച്ചില്ലെങ്കിൽ കുറ്റൂർ വില്ലേജ് ഓഫീസർ അക്കാര്യം റിപ്പോർട്ട് ചെയ്യണമെന്നും തൃശൂർ അഡിഷണൽ തഹസിൽദാർ പൊലീസ് സഹായത്തോടെ മണ്ണ് നീക്കം ചെയ്ത് വയലാക്കി ചെലവ് ഉടമകളിൽ നിന്ന് ഈടാക്കണമെന്നും ഉത്തരവിലുണ്ട്. നിയമം ലംഘിച്ചതിന് സ്ഥലമുടമകൾക്കെതിരെ നടപടിയും സ്വീകരിക്കണം. രണ്ട് മാസം കഴിഞ്ഞ് കോലഴി കൃഷി ഓഫീസറും വില്ലേജ് ഓഫീസറും ചേർന്ന് സ്ഥലം സന്ദർശിച്ച് തൽസ്ഥിതി റിപ്പോർട്ട് നൽകണം.

തൃശൂർ സബ് കളക്ടർ മീർ മുഹമ്മദലി അന്വേഷണം നടത്തി സമർപ്പിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ഹിയറിങ് നടത്തിയ ശേഷം കളക്ടറുടെ ഉത്തരവ്. ഒരു മാസം മുമ്പാണ് ഉത്തരവ് വന്നതെങ്കിലും ഇക്കാര്യം ആരും അറിഞ്ഞിരുന്നില്ല. 2008ൽ നീർത്തട സംരക്ഷണ നിയമം നിലവിൽ വന്നശേഷമാണ് വയലുകൾ നികത്തിയതെന്ന് ഗൂഗിൾ എർത്ത്, നാഷണൽ റിമോട്ട് സെൻസിങ് ഏജൻസി എന്നിവയിൽ നിന്നുള്ള ഉപഗ്രഹചിത്രങ്ങൾ പഠിച്ച ശേഷം സബ് കളക്ടർ തയ്യാറാക്കിയ റിപ്പോർട്ടിൽ പറയുന്നു.

സ്ഥാനത്ത് നിലവിലുള്ള കേരള നെൽവയൽ തണ്ണീർത്തട സംരക്ഷണ നിയമം അനുസരിച്ച് ഭൂവുടമയ്ക്ക് വീട് വയ്ക്കാൻ പഞ്ചായത്തിൽ പത്തുസെന്റും, കോർപ്പറേഷനിൽ അഞ്ചുസെന്റും നികത്താമെന്ന് 2008 ഓഗസ്റ്റ് 12ലെ നിയമം പറയുന്നു. എന്നാൽ കേരള നെൽവയൽ തണ്ണീർത്തട നിയമത്തിലെ വ്യവസ്ഥകൾക്ക് വിരുദ്ധമായി രൂപാന്തരം വരുത്തുന്ന ഏതെങ്കിലും നെൽവയലിലോ തണ്ണീർത്തടത്തിലോ നിർമ്മാണ പ്രവൃത്തികൾക്ക് അനുമതിയൊന്നും തദ്ദേശ സ്ഥാപനങ്ങൾ നൽകാൻ പാടില്ലെന്ന് നിയമത്തിന്റെ പതിനാലാം വകുപ്പ് പറയുന്നുണ്ട്.

നിയമങ്ങളെല്ലാം വെല്ലുവിളിച്ചാണ് ശോഭ സിറ്റിയുടെ നിർമ്മാണം എന്നായിരുന്നു പ്രധാന ആരോപണം. ശോഭാ സിറ്റിക്ക് 19 ഏക്കർ നെൽവയൽ അനുമതി ഇല്ലാതെ നികത്തിയതും നിർമ്മാണം നടത്തിയതും ചോദ്യംചെയ്ത് സമർപ്പിച്ച ഹർജിയിലാണ് ഇപ്പോഴത്തെ നടപടി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP