Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

അക്രമിക്കാൻ വരുന്നവനോട് 'വാ മോനേ, ജ്യൂസ് കുടിച്ച് പോകാം' എന്ന് ഇനി കമ്മ്യൂണിസ്റ്റുകാർ പറയില്ല; നേരാംവണ്ണം തിരിച്ചുപോകുമെന്ന് കരുതി ആരും ആക്രമിക്കാൻ ഇങ്ങോട്ട് വരേണ്ട; എരിതീയിൽ എണ്ണയൊഴിക്കാൻ പ്രസ്താവനയുമായി എംവി ജയരാജനും

അക്രമിക്കാൻ വരുന്നവനോട് 'വാ മോനേ, ജ്യൂസ് കുടിച്ച് പോകാം' എന്ന് ഇനി കമ്മ്യൂണിസ്റ്റുകാർ പറയില്ല; നേരാംവണ്ണം തിരിച്ചുപോകുമെന്ന് കരുതി ആരും ആക്രമിക്കാൻ ഇങ്ങോട്ട് വരേണ്ട; എരിതീയിൽ എണ്ണയൊഴിക്കാൻ പ്രസ്താവനയുമായി എംവി ജയരാജനും

നീലേശ്വരം:ഇങ്ങോട്ട് അക്രമിക്കാൻ വരുന്നവരോട് അനുരഞ്ജനത്തിന്റെ ഭാഷയിൽ സംസാരിക്കാൻ കമ്മ്യൂണിസ്റ്റ്കാർക്കറിയില്ലെന്ന് സിപിഐ(എം) നേതാവ് എംവി.ജയരാജൻ. അക്രമിക്കാൻ വരുന്നവനോട് 'വാ മോനേ, ജ്യൂസ് കുടിച്ച് പോകാം' എന്ന് ഇനി കമ്മ്യൂണിസ്റ്റുകാർ പറയില്ലെന്നും ഞങ്ങളെ ആക്രമിച്ചാൽ നേരാംവണ്ണം തിരിച്ചുപോകുമെന്ന് കരുതി ആരും ഇങ്ങോട്ട് വരേണ്ടന്നും സിപിഐ എം കാസർഗോഡ് നീലേശ്വരത്ത് സംഘടിപ്പിച്ച 'ഭീകരതയ്‌ക്കെതിരെ സ്‌നേഹ സംഗമം' പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു സിപിഐ എം സംസ്ഥാന സമിതി അംഗം എംവി ജയരാജൻ.ബിജെപി ആർഎസ്എസ് സംഘടനകൾക്കെതിരെ രൂക്ഷ വിമർശനമാണ് പരിപാടിയിൽ സിപിഐ(എം) നേതാവ് നടത്തിയത്.

ആർഎസ്എസ് എന്ന പ്രസ്ഥാനത്തെ ഐഎസ് എന്ന സംഘടനയോടുപമിച്ച് സംസാരിച്ച ജയരാജൻ ആർ.എസ്.എസുകാർ ട്രൗസർ മാറ്റി പാന്റിടാൻ കാരണം പ്രവർത്തകർ ഇടക്കിടക്ക് മൂത്രമൊഴിക്കുന്നതുകൊണ്ടാണെന്നും ആർ.എസ്.എസ് ഇന്ത്യയിൽ ലക്ഷ്യമിടുന്നത് ദലിത് വേട്ടയാണെങ്കിൽ കേരളത്തിൽ കമ്യൂണിസ്റ്റ് വേട്ടയാണെന്നും അഭിപ്രായപ്പെട്ടു.ഐ.എസും ആർ.എസ്.എസും ഒരു പോലെയാണ്. മുസ്ലിംങ്ങളെല്ലാം ഭീകരരല്ലെന്നത് പോലെ ഹിന്ദുക്കളെല്ലാം ആർ.എസ്.എസ് അല്ലെന്നും മതത്തെയും വിശ്വാസത്തെയും ഹൈജാക്ക് ചെയ്യാൻ ആരെയും അനുവദിക്കരുതെന്നും ജയരാജൻ പറഞ്ഞു.സിപിഐ(എം) ശ്രീകൃഷ്ണ ജയന്തി ആഘോഷിക്കുന്നതിനെതിരെ രൂക്ഷ വിമർശനം ഉന്നയിക്കുന്ന ആർഎസ്എസിനോട് മതവും വിശ്വാസവും ഒരു സംഘടനയുടേയും കുത്തകയല്ലെന്നും ഓർമ്മപെടുത്തി.

നേരത്തെ സിപിഐ(എം) സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പയ്യന്നൂർ പ്രസംഗത്തിൽ അണികൾക്ക് അക്രമങ്ങളെ നേരിടാനുള്ള തയ്യാറെടുപ്പ് ഉണ്ടാകണമെന്ന് പറഞ്ഞിരുന്നു. എന്നാൽ അണികളോട് അക്രമത്തിന് ആഹ്വാനം ചെയ്യുകയായിരുന്നു കോടിയേരിയെന്ന വാദവുമായി ബിജെപി കോൺഗ്രസ് നേതാക്കൾ രംഗതെത്തിയിരുന്നു. കോടിയേരിക്കെതിരെ കേസെടുക്കണമെന്ന വാദവും അവർ ഉന്നയിച്ചിരുന്നു. പാടത്ത് പണി ചെയ്താൽ വരമ്പത്ത് കൂലി കിട്ടുമെന്ന് കോടിയേരി പ്രസ്താവന നടത്തിയപ്പോൾ വരമ്പത്ത് കൂലി വാങ്ങാൻ പാടത്ത് വരാതെ നോക്കണമെന്നാണ് ജില്ലാ സെക്രട്ടറി പി ജയരാജൻ അഭിപ്രായപ്പെട്ടത്. എന്നാൽ വരമ്പത്ത് കൂലി എന്ന നയം നടപ്പാക്കാൻ ബിജെപി തയ്യാറായിരുന്നെങ്കിൽ പി ജയരാജൻ ഇപ്പോൾ ഉണ്ടാകില്ലെന്നായിരുന്നു ബിജെപി നേതാവ് വി മുരളീധരന്റെ പ്രതികരണം.

ഈ ഘട്ടത്തിലാണ് കണ്ണൂർ രാഷ്ട്രീയത്തിലെ പ്രമുഖനായ മറ്റൊരു നേതാവ് കൂടി വിവാദമാകാൻ സാധ്യതയുള്ള പ്രസ്താവനയുമായി രംഗതെത്തിയിരിക്കുന്നത്. കണ്ണൂരിലെ രാഷ്ട്രീയത്തിലെ സമാധനം എന്നത് ഇനിയും അകലെയാണെന്നതിന്റെ സൂചന തന്നെയാണ് രാഷ്ട്രീയ പാർട്ടികൾ നൽകുന്നതും.രാഷ്ട്രീയ പക തീർക്കാൻ എണ്ണം പറഞ്ഞ് കൊല നടത്തുന്ന നാടാണ് കണ്ണൂർ. ഒരു വശത്ത് ആർഎസ്എസും മറുവശത്ത് സിപിഎമ്മും അണിനിരന്നായിരുന്നു കൊലപാതകങ്ങൾ. പരസ്പ്പരം മത്സരിച്ചു തന്നെ തുടർന്നു പോന്നു ഈ കൊന്നുതള്ളൽ. യുവമോർച്ചാ നേതാവായിരുന്ന കെ ടി ജയകൃഷ്ണൻ മാസ്റ്ററുടെ ക്ലാസ് മുറിക്കുള്ളിലെ കൊലപാതകം കേരളത്തെ മൊത്തത്തിൽ ഞെട്ടിച്ചെങ്കിലും കേസിലെ പ്രതികൾ പുറത്തിറങ്ങി നടക്കുന്നത് മലയാളികൾ കണ്ടു. സിപിഐ(എം) പ്രവർത്തകരായ സുധീഷിനെ കൊലപ്പെടുത്തി ആർഎസ്എസും അക്രമത്തിൽ തങ്ങളും പിന്നിലല്ലെന്ന് തെളിയിച്ചു.

ഈ സംഭവത്തിന് ശേഷവും കൊലപാതക പരമ്പരകൾ തുടങ്ങി. പാർട്ടി ഗ്രാമങ്ങൾ സൃഷ്ടിച്ച് അക്രമ രാഷ്ട്രീയത്തെ എല്ലാ അർത്ഥത്തിലും പോഷിപ്പിച്ചു. പാവപ്പെട്ട രാഷ്ട്രീയ പ്രവർത്തകരെ കണ്ടു പിടിച്ച് കൊലയ്ക്ക് ഇരയാക്കി. ഇതിന് പിന്നിലെ തന്ത്രങ്ങൾ ഒരുക്കിയത് ഉന്നത രാഷ്ട്രീയ നേതൃത്വമെന്നത് പകൽപോലെ സത്യം. പൊലീസിന്റെ കേസ് അന്വേഷണത്തെ ആരും ഭയന്നില്ല. ആർഎസ്എസും സിപിഎമ്മും ഒരുപോലെ ഉത്തരവാദികളാണ് കണ്ണൂരിലെ കൊലപാതക രാഷ്ട്രീയത്തിന്. നേതാക്കൾ പ്രസ്താവന നടത്തുമ്പോൾ അത് നടപ്പിലാക്കാനിറങ്ങുന്ന അണികൾക്ക് തന്നെയാണ് നഷ്ടം. കേട്ടുപഴകിയതാണെങ്കിലും അണികൾ ഒന്നോർത്താൽ നന്ന്, കോടിയേരിയും, കുമ്മനവും വി എം സുധീരനുമൊന്നും ഒരിക്കലും തമ്മിലടിക്കാൻ പോകുന്നില്ല. നഷ്ടങ്ങൾ നിങ്ങൾക്കും നിങ്ങളുടെ കുടുംബത്തിനും മാത്രമായിരിക്കും

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP