Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

മുൻസിഫ് കോടതിയിൽ കേസ് നൽകിയതു തന്റെ അറിവോ സമ്മതമോ ഇല്ലാതെയാണെന്നു മാർ തിമോത്തിയോസ്; മനോരമയ്ക്ക് എതിരെ യാക്കോബയ സഭയിൽ അമർഷം ശക്തം; മുത്തശ്ശി പത്രത്തിനെതിരെ നിയമ നടപടിയും ആലോചനയിൽ

മുൻസിഫ് കോടതിയിൽ കേസ് നൽകിയതു തന്റെ അറിവോ സമ്മതമോ ഇല്ലാതെയാണെന്നു മാർ തിമോത്തിയോസ്; മനോരമയ്ക്ക് എതിരെ യാക്കോബയ സഭയിൽ അമർഷം ശക്തം; മുത്തശ്ശി പത്രത്തിനെതിരെ നിയമ നടപടിയും ആലോചനയിൽ

കൊച്ചി : യാക്കോബായ സഭ അധ്യക്ഷൻ ശ്രേഷ്ഠ ബസേലിയോസ് തോമസ് പ്രഥമൻ കാതോലിക്കാ ബാവാ, എപ്പിസ്‌കോപ്പൽ സുന്നഹദോസ് സെക്രട്ടറി ജോസഫ് മാർ ഗ്രിഗോറിയോസ് എന്നിവർക്കെതിരെയും സുന്നഹദോസിനെതിരെയും ചിലർ കോട്ടയം മുൻസിഫ് കോടതിയിൽ കേസ് നൽകിയതു തന്റെ അറിവോ, സമ്മതമോ ഇല്ലാതെയാണെന്നു യാക്കോബായ സഭ കോട്ടയം ഭദ്രാസനാധിപൻ ഡോ. തോമസ് മാർ തിമോത്തിയോസ് സുന്നഹദോസിനെ അറിയിച്ചു. മലയാള മനോരമ പത്രത്തിൽ 'യാക്കോബായ സഭ സിനഡ് തടയണമെന്നു ഹർജി' എന്ന പേരിൽ വാർത്ത വന്നത്. വന്ന വാർത്ത അടിസ്ഥാനരഹിതവും സഭയെ അവഹേളിക്കുന്നതുമായി സഭ വിലയിരുത്തി. തോമസ് മാർ തീമോത്തിയോസ് ഹർജി നല്കിയെന്നും അദ്ദേഹത്തെ ക്ഷണിച്ചില്ലായെന്നുമാണ് വാർത്തയിൽ പരാമർശിച്ചിരുന്നത്.

ഇതു സംബന്ധിച്ചു വന്ന വാർത്ത തെറ്റിദ്ധാരണാജനകമാണ്. പരാതി ബോധിപ്പിക്കുന്നതിനും പരിഹാരം ഉണ്ടാക്കുന്നതിനും സഭയിൽ സംവിധാനമുണ്ടായിരിക്കെ, കേസ് നൽകിയതിൽ ദുരൂഹതയുണ്ടെന്നു സുന്നഹദോസ് വിലയിരുത്തി. സഭയിലും പ്രത്യേകിച്ചു കോട്ടയം ഭദ്രാസനത്തിലും പ്രശ്‌നങ്ങളുണ്ടാക്കാനുള്ള നീക്കമാണു പിന്നിലെന്നു സംശയിക്കേണ്ടിയിരിക്കുന്നു എന്നും അഭിപ്രായപ്പെട്ടു. ശ്രേഷ്ഠ ബസേലിയോസ് തോമസ് പ്രഥമൻ കാതോലിക്കാ ബാവാ അധ്യക്ഷത വഹിച്ചു. സഭയിലെ എല്ലാ മെത്രാപ്പൊലീത്തമാരും പങ്കെടുത്തു. സഭയ്‌ക്കെതിരായ നീക്കങ്ങളിൽ കരുതലോടെയിരിക്കാൻ വിശ്വാസികളെ ആഹ്വാനം ചെയ്തു. തെറ്റായ വാർത്ത നൽകിയ മനോരമയ്‌ക്കെതിരെ തിമോത്തിയോസിനെ കൊണ്ട് കേസ് കൊടുപ്പിക്കാനും ആലോചനയുണ്ട്. കേസിൽ തിമോത്തിയോസിന്റെ പേര് പരാമർശിച്ചതാകും പരാതിയിൽ ഉയർത്തിക്കാട്ടുക.

അതിനിടെ യാക്കോബായ സഭയുടെ എതിർപ്പ് മനസ്സിലായ്യി വാർത്തയിൽ മനോരമ തിരുത്തു നൽകി. ആ വാർത്ത ഇങ്ങനെ.- യാക്കോബായ സഭാ സുന്നഹദോസ് യോഗം ചേരുന്നതിനെതിരെ ഷെജി മാത്യു, ക്രിസ്റ്റി മാത്യു, എബി വർഗീസ്, വി.വി.മാത്യു, വി എസ്.കുര്യൻ എന്നിവർ നൽകിയ കേസ് കോട്ടയം മുൻസിഫ് കോടതി തിങ്കളാഴ്ച പരിഗണിക്കും. കഴിഞ്ഞ 31നു ഫയൽ ചെയ്ത കേസ് വ്യാഴാഴ്ചയും ഇന്നലെയും കോടതി വാദം കേട്ടിരുന്നു. അതേസമയം, സഭാ സുന്നഹദോസ് യോഗം ചേരുന്നതിനെതിരെ താനാണു മുൻസിഫ് കോടതിയിൽ ഹർജി നൽകിയതെന്ന വാർത്ത അടിസ്ഥാനരഹിതമാണെന്നു യാക്കോബായ സഭാ കോട്ടയം ഭദ്രാസനാധിപൻ ഡോ. തോമസ് മാർ തിമോത്തിയോസ് അറിയിച്ചു. തന്നെ സുന്നഹദോസിലേക്കു ക്ഷണിച്ചിട്ടില്ലെന്ന പരാമർശവും ശരിയല്ല. നോട്ടിസ് ലഭിച്ചതനുസരിച്ച് ഇന്നലത്തെ സുന്നഹദോസിൽ പങ്കെടുത്തതായും ഡോ. തോമസ് മാർ തിമോത്തിയോസ് അറിയിച്ചു. (യാക്കോബായ സഭാ സുന്നഹദോസ് തടയണമെന്ന് ആവശ്യപ്പെട്ടു കോട്ടയം ഭദ്രാസനാധിപൻ ഡോ. തോമസ് മാർ തിമോത്തിയോസ് കോട്ടയം മുൻസിഫ് കോടതിയിൽ ഹർജി നൽകിയെന്നും അദ്ദേഹത്തെ സുന്നഹദോസിലേക്കു ക്ഷണിച്ചിട്ടില്ലെന്നും തെറ്റായ വാർത്ത പ്രസിദ്ധീകരിക്കാൻ ഇടയായതിൽ നിർവ്യാജം ഖേദിക്കുന്നു പത്രാധിപർ)

മാർ തിമോത്തിയോസിനെ എതിരെ ഉയർന്ന ആരോപണങ്ങൾ ശരിയാണെന്ന് സഭയുടെ പ്രാദേശിക സിനഡ് കണ്ടെത്തിയിരുന്നു. മെത്രാപ്പൊലീത്തായ്‌ക്കെതിരെ സാമ്പത്തികവും ആത്മീയവും ഭൗതീകവുമായ അഞ്ച് ഗുരുതര ആരോപണങ്ങളാണു സിനഡിൽ ഉയർന്നത്. പുത്തൻകുരിശ് പാത്രിയർക്കാ സെന്ററിൽ നടന്ന സുന്നഹദോസിലാണു മെത്രാപ്പൊലീത്തായ്‌ക്കെതിരെയുള്ള ആരോപണങ്ങൾ നിലനില്കുന്നതായി കണ്ടെത്തിയത്. ഇതിന് തിമോത്തിയോസ് നല്കിയ മറുപടി ത്യപ്തികരമല്ലന്ന കണ്ടെത്തലോടെയാണ് നടപടി സ്വീകരിക്കാൻ തീരുമാനിച്ചത്.ഇതേത്തുടർന്നു തുടർ നടപടിക്കായി ആകമാന സുറിയാനി സഭയുടെ പരമാദ്ധ്യക്ഷൻ പരിശുദ്ധ ഇഗ്നാത്തിയോസ് അപ്രേം പ്രഥമൻ പാത്രിയർക്കീസ് ബാവായ്ക്കു കൈമാറി. ഇതിനിടെയാണ് കേസ് നൽകിയ വാർത്ത എത്തിയത്. ഇതിന് പിന്നിൽ തിമോത്തിയോസാണെന്ന വാദവും ഉയർന്നു. ഈ സാഹചര്യത്തിലാണ് തിമോത്തിയോസിന്റെ നിലപാട് വിശദീകരണം.

സഭ സിനഡിനെതിരെ കോടതിയിൽ കേസ് നല്കിയ പാമ്പാടി വെള്ളൂർ പൈലിത്താനം ഷെജി മാത്യു, മണർകാട് പുതിയവീട്ടിൽ പറമ്പിൽ ക്രിസ്റ്റി മാത്യു, മണർകാട് മുണ്ടാനിക്കൽ എബി വർഗീസ്, ചങ്ങനാശേരി മാടപ്പള്ളി പെരുമ്പനച്ചി ആഞ്ഞിലിമൂട്ടിൽ വി.വി. മാത്യു, പുതുപ്പള്ളി വേളൂപ്ര വി എസ്. കുര്യൻ എന്നിവർക്കെതിരെ നടപടി സ്വീകരിക്കാനും സിനഡ് തീരുമാനിച്ചിട്ടുണ്ട്. നടപടി സംബന്ധിച്ച തിരുമാനം കോട്ടയം ഭദ്രാസന മെത്രാപ്പൊലീത്ത തോമസ് മാർ തീമോത്തിയോസിനു സ്വീകരിക്കാമെന്നും സിനഡിൽ തീരുമാനിച്ചു. പാമ്പാടി വെള്ളൂർ പൈലിത്താനം ഷെജി മാത്യു, മണർകാട് പുതിയവീട്ടിൽ പറമ്പിൽ ക്രിസ്റ്റി മാത്യു, മണർകാട് മുണ്ടാനിക്കൽ എബി വർഗീസ് എന്നിവരെ കോട്ടയം ഭദ്രാസന കൗൺസിൽനിന്നും മാറ്റി നിർത്താനും തീരുമാനിച്ചു. ഇവരെ അതാതു പള്ളി കമ്മിറ്റി/പൊതുയോഗം ചേർന്നു പള്ളി സംബന്ധിച്ച തുടർ നടപടികൾ സ്വീകരിക്കാം. ഇവർ കോടതിയിൽ നല്കിയ ഒഎസ് 97/2017 നമ്പരായി കേസ് പരിഗണിച്ച കോട്ടയം മുൻസിഫ് കോടതി കേസ് തിങ്കളാഴ്ചത്തേക്കു മാറ്റി.

മാർ തിമോത്തിയോസിനെ എതിരെ ഉയർന്ന ആരോപണങ്ങൾ ശരിയാണെന്ന് കണ്ടെത്തിയ സാഹചര്യത്തിൽ രണ്ട് പോംവഴികളാണ് ഇനി പാത്രിയർക്കീസ് ബാവയ്ക്ക് മുൻപിൽ ഉള്ളത്. ഒന്നുകിൽ ഭദ്രാസനത്തിന്റെ പ്രധാന ചുമതലയിൽ നിന്ന് മാറ്റി നിർത്തുക,അല്ലങ്കിൽ ഭദ്രാസനം മാറ്റുക. ഇപ്പോഴത്തെ സാഹചര്യത്തിൽ മിക്ക ഭദ്രാസനങ്ങളും തോമസ് മാർ തീമോത്തിയോസിനെ സ്വീകരിക്കാൻ തയ്യാറാല്ലന്ന് ഇപ്പോൾ തന്നെ അറിയിച്ചു കഴിഞ്ഞു. അതിനാൽ തന്നെ ഇക്കാര്യത്തിൽ എന്ത് നടപടി എപ്രകാരം പാത്രീയർക്കീസ് ബാവ കൈകൊള്ളും എന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്. തിമോത്തിയോസിനെ മിക്ക മറ്റ് മെത്രാപ്പൊലീത്താമാരും അനുകൂലിച്ചില്ല.സഭയുടെ ഇന്ത്യയിൽനിന്നുള്ള 18 മെത്രാപ്പൊലീത്താമാർ സിനഡ് യോഗത്തിൽ പങ്കെടുത്തു. ശ്രേഷ്ഠ കാതോലിക്ക ബസേലിയോസ് തോമസ് പ്രഥമൻ ബാവാ അധ്യക്ഷതവഹിച്ചു. രാവിലെ 11.10ന് ആരംഭിച്ച സിനഡ് ഉച്ചയ്ക്ക് 1.10നാണ് അവസാനിച്ചത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP