Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ജേക്കബ് തോമസിന്റെ പുസ്തകത്തിൽ 14 ഇടങ്ങളിൽ ചട്ടലംഘനമാകുന്ന പരാമർശങ്ങളെന്ന് ചീഫ് സെക്രട്ടറിയുടെ റിപ്പോർട്ട്; കൂടുതൽ പരിശോധനയ്ക്കായി റിപ്പോർട്ട് മുഖ്യമന്ത്രിക്ക് കൈമാറി; ഉള്ളടക്കം നേരത്തെ ഹാജരാക്കിയില്ലെന്നും ആരോപണം: വിവാദങ്ങളുടെ പിന്തുണയിൽ 'സ്രാവുകൾക്കൊപ്പം നീന്തുമ്പോൾ' വിൽപ്പന കൊഴുക്കുന്നു

ജേക്കബ് തോമസിന്റെ പുസ്തകത്തിൽ 14 ഇടങ്ങളിൽ ചട്ടലംഘനമാകുന്ന പരാമർശങ്ങളെന്ന് ചീഫ് സെക്രട്ടറിയുടെ റിപ്പോർട്ട്; കൂടുതൽ പരിശോധനയ്ക്കായി റിപ്പോർട്ട് മുഖ്യമന്ത്രിക്ക് കൈമാറി; ഉള്ളടക്കം നേരത്തെ ഹാജരാക്കിയില്ലെന്നും ആരോപണം: വിവാദങ്ങളുടെ പിന്തുണയിൽ 'സ്രാവുകൾക്കൊപ്പം നീന്തുമ്പോൾ' വിൽപ്പന കൊഴുക്കുന്നു

തിരുവനന്തപുരം: വിവാദങ്ങളുടെ അകമ്പടിയോടെ ഡിജിപി ജേക്കബ് തോമസിന്റെ സർവീസ് സോറ്റോറി പുസ്തകം 'സ്രാവുകൾക്കൊപ്പം നീന്തുമ്പോളി'ന്റെ വിൽപ്പന കൊഴുക്കുന്നു. പുസ്തകത്തിൽ ചട്ടലംഘനമുണ്ടെന്ന് ചൂണ്ടിക്കാട്ടി ചീഫ് സെക്രട്ടറിയും രംഗത്തെത്തി. പുസ്തകം എഴുതുന്നതിനെക്കുറിച്ച് ജേക്കബ് തോമസ് അറിയിച്ചിരുന്നു. എന്നാൽ ഉള്ളടക്കം അറിയിക്കാൻ ആവശ്യപ്പെട്ടിരുന്നുവെങ്കിലും അത് അറിയിച്ചില്ലെന്നും മുഖ്യമന്ത്രിക്ക് കൈമാറിയ റിപ്പോർട്ടിൽ ചീഫ് സെക്രട്ടറി വ്യക്തമാക്കുന്നു. പുസ്തകത്തിൽ 14 ഇടങ്ങളിൽ ചട്ടലംഘനമെന്ന് കണ്ടെത്തിയ പരാമർശങ്ങളുണ്ടെന്നും റിപ്പോർട്ടിലുണ്ട്. കൂടുതൽ പരിശോധനയ്ക്കായി റിപ്പോർട്ട് മുഖ്യമന്ത്രിക്ക് കൈമാറി.

'സ്രാവുകൾക്കൊപ്പം നീന്തുമ്പോൾ' എന്ന ജേക്കബ് തോമസിന്റെ സർവീസ് സ്‌റ്റോറി പുറത്തിറങ്ങുന്നതിന് മുൻപ് വിവാദയതിനെ തുടർന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പ്രകാശന ചടങ്ങിൽ നിന്ന് വിട്ടുനിന്നിരുന്നു. ഇതേത്തുടർന്ന് പ്രകാശന ചടങ്ങ് തന്നെ ജേക്കബ് തോമസ് ഉപേക്ഷിക്കുകയായിരുന്നു. പുസ്തകത്തിൽ മുന്മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, മന്ത്രിമാരായിരുന്ന സി ദിവാകരൻ, ആർ ബാലകൃഷ്ണപിള്ള, കെ ബാബു എന്നിവരെയും പുസ്തകത്തിൽ ജേക്കബ് തോമസ് വിമർശിക്കുന്നുണ്ട്.

ബാർകേസിനെക്കുറിച്ചു പരാമർശിക്കുന്ന അധ്യായത്തിലാണ് കേസ് അന്വേഷണവുമായി ബന്ധപ്പെട്ട് മുൻ സർക്കാരിൽ രൂപപ്പെട്ട ഐക്യമില്ലായ്മയെക്കുറിച്ചും അട്ടിമറി ശ്രമങ്ങളെക്കുറിച്ചും പറയുന്നത്.

കെ.ബാബുവിനെ പിന്തുണയ്ക്കുന്നവരാണ് അന്വേഷണം മുന്നോട്ടുനീങ്ങേണ്ടതില്ലെന്ന് തീരുമാനിച്ചതെന്ന്, മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ പേരെടുത്തു പറയാതെ സൂചിപ്പിക്കുന്നു. ബാർ ഉടമ ബിജു രമേശിന്റെ രഹസ്യമൊഴിയിൽ 45 പേജ് കെ.ബാബുവിന് എതിരായിരുന്നു. ഈ സാഹചര്യത്തിലാണ് അന്വേഷണത്തിന് ഉത്തരവിട്ടിരുന്നത്.

അന്ന് ആഭ്യന്തരമന്ത്രിയായിരുന്ന രമേശ് ചെന്നിത്തലയ്ക്ക് അന്വേഷണത്തോട് വിയോജിപ്പുണ്ടായിരുന്നില്ലെന്നും പുസ്തകത്തിലുണ്ട്. അഗ്നിശമന സേനയുടെ ചുമതലയുണ്ടായിരുന്ന സമയത്ത് സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കണമെന്ന് വാശിപിടിച്ചപ്പോഴാണ് തന്നെ മാറ്റിയതെന്നും ജേക്കബ് തോമസ് ആത്മകഥയിൽ വെളിപ്പെടുത്തുന്നു. ഇക്കാലത്ത് ഉമ്മൻ ചാണ്ടി പരസ്യമായിത്തന്നെ ജേക്കബ് തോമസിനെതിരെ പ്രസ്താവനകളുമായി രംഗത്തെത്തിയിരുന്നുവെന്നതും ശ്രദ്ധേയമാണ്.

ഔദ്യോഗിക ജീവിതത്തിൽ തന്നെ വിഴുങ്ങാൻ കെൽപ്പുള്ള വമ്പൻസ്രാവുകളെ എങ്ങനെ പ്രതിരോധിച്ച് നിന്നുവെന്നാണ് പുസ്തകത്തിൽ ജേക്കബ് തോമസ് വിവരിക്കുന്നത്. ഇതോടെ പുസ്തകം വലിയ ചർച്ചയായി മാറുമെന്നും ഉറപ്പാണ്. അവധിയിൽ പ്രവേശിക്കാൻ ആവശ്യപ്പെട്ടെങ്കിലും ജേക്കബ് തോമസിനെ കൈവിട്ടിട്ടില്ലെന്ന സൂചനയാണ് പുസ്തകം പ്രകാശനം ചെയ്യുന്നതിലൂടെ മുഖ്യമന്ത്രി നൽകുന്നതെന്ന വിഷയവും ചർച്ചയാവുന്നു. കഴിഞ്ഞ ദിവസം നിയമസഭയിലും ജേക്കബ് തോമസിനെ അനുകൂലിക്കുന്ന നിലപാടാണ് മുഖ്യമന്ത്രി സ്വീകരിച്ചതെന്നതും ശ്രദ്ധേയമാണ്.

പൊലീസിലെ പ്രധാന ചുമതലകളിൽ നിന്ന് സർക്കാർ തന്നെ ഒഴിവാക്കിയതും അതിന്റെ കാരണങ്ങളും പുസ്തകത്തിൽ വിശദീകരിക്കുന്നു. വിജിലൻസ് ഡയറക്ടർ എന്ന നിലയിൽ അഴിമതിക്കെതിരായ തന്റെ പ്രവർത്തനങ്ങൾക്ക് മുഖ്യമന്ത്രി പിണറായി വിജയൻ നൽകിയ പിന്തുണ സംബന്ധിച്ചും പുസ്തകത്തിലുണ്ട്. 

അതേസമയം വിജിലൻസ് ഡയറക്ടർ സ്ഥാനത്തുനിന്നും മാറുന്നത് വരെ ഒരിക്കൽപ്പോലും മുഖ്യമന്ത്രി പിണറായി വിജയന്റെ ഭാഗത്തുനിന്നും ഒരു ഇടപെടലുമുണ്ടായിട്ടില്ലെന്നാണ് ജേക്കബ് തോമസ് ആത്മകഥയിൽ പറയുന്നത്. ചില കേസുകളുമായി ബന്ധപ്പെട്ട് ചില ചോദ്യങ്ങൾ ഉന്നയിക്കുകയും വിശദാംശങ്ങൾ മനസിലാക്കുകയും ചെയ്യുന്നതിനപ്പുറം അന്വേഷിക്കരുത് എന്നൊരു വാക്ക് ഒരിക്കൽപ്പോലും മുഖ്യമന്ത്രിയിൽ നിന്നും ഉണ്ടായിട്ടില്ല. ഒട്ടുമിക്ക പ്രതിസന്ധി ഘട്ടത്തിലും അദ്ദഹം പിന്തുണച്ചിട്ടേയുള്ളൂ എന്നും ജേക്കബ് തോമസ് പറയുന്നു

വിജിലൻസ് ഡയറക്ടറായിരിക്കെ യുഡിഎഫ് സർക്കാരിൽ നിന്നുണ്ടായ അനുഭവങ്ങളും പുസ്തകത്തിൽ ജേക്കബ് തോമസ് വിവരിക്കുന്നു. യുഡിഎഫ് സർക്കാർ കാലത്ത് വിജിലൻസിൽ എഡിജിപി ആയിരിക്കെ പാറ്റൂർ കേസ്, ടിഒ സൂരജ് കേസ്, ബാർ കോഴ കേസ് തുടങ്ങിയവയുടെ അന്വേഷണത്തിൽ താൻ നേരിട്ടും അല്ലാതെയും പങ്കാളിയായിരുന്നു. അതുകൊണ്ട് തന്നെ താൻ വിജിലൻസിൽ തുടരുന്നത് നല്ലതല്ലെന്ന് ഭരണതലത്തിൽ വിലയിരുത്തലുണ്ടായി. ബാർ കോഴ കേസ് അന്വേഷണത്തിന് വ്യക്തമായ ആക്ഷൻ പ്ലാൻ താൻ നൽകിയിരുന്നുവെന്നും ജേക്കബ് തോമസ് അവകാശപ്പെടുന്നു.

ക്രിമിനൽ നടപടി ചട്ടത്തിലെ 164ാം വകുപ്പ് പ്രകാരം ബിജു രമേശ് നൽകിയ മൊഴിയിൽ അഞ്ച് പേജ് മന്ത്രി കെ ബാബുവിനെക്കുറിച്ചായിരുന്നു. ഈ മൊഴിയുടെ തുടർനടപടിയായാണ് എറണാകുളം യൂണിറ്റിൽ അന്വേഷണത്തിന് ഉത്തരവിട്ടത്. എന്നാൽ താൻ തീരുമാനിച്ച രീതിയിൽ അന്വേഷണം പുരോഗമിക്കേണ്ടതില്ലെന്ന് തീരുമാനമുണ്ടായി. ബാബുവിനെ സംരക്ഷിക്കാൻ ഉത്തരവാദിത്വമുള്ളവരാണ് ഈ തീരുമാനമെടുത്തത്. അന്വേഷണം തന്റെ രീതിയിൽ മുന്നോട്ട് കൊണ്ടുപോകുന്നതിന് ആഭ്യന്തരമന്ത്രിക്ക് വിയോജിപ്പില്ലായിരുന്നു.

കെ ബാബു, കെഎം മാണി എന്നിവരുടെ കേസിന്റെ വിഷയങ്ങളിലും ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയുടെ ഭാഗത്തുനിന്നും ഇടപെടലൊന്നുമുണ്ടായില്ല. ഇടപെടലുകൾ നടത്തിയവരാണെങ്കിൽ വളരെ സൂക്ഷിച്ചാണ് കാര്യങ്ങൾ ചെയ്തത്. സ്വന്തം ഫോണിൽ നിന്ന് വിളിക്കുക പോലുമില്ലായിരുന്നുവെന്നും ജേക്കബ് തോമസ് വ്യക്തമാക്കുന്നു. കറന്റ് ബുക്‌സ് ആണ് പുസ്തകം പ്രസിദ്ധീകരിച്ചിരിക്കുന്നത്. എഎസ്‌പിയായി സർവീസിൽ പ്രവേശിച്ച് വിജിലൻസ് ഡയറക്ടറുടെ പദവിയിൽ നിന്ന് അവധിയിൽ കഴിയുന്ന ജേക്കബ് തോമസിന്റെ 250 പേജ് വരുന്ന പുസ്തകത്തിൽ സപ്ലൈകോ എംഡിയായിരിക്കെ വകുപ്പിൽ നടന്ന കോടികളുടെ ക്രമക്കേടുകളെക്കുറിച്ചും പറയുന്നുണ്ട്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP