Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

പരലോകം പറഞ്ഞ് പേടിപ്പിച്ച് ഹാദിയയെ മതം മാറ്റിയത് എസ്ഡിപിഐയെന്ന് ജാമിദ ടീച്ചർ; എന്തിനാണ് മതം മാറുന്നത് എന്ന് ചോദിച്ചാൽ ഹാദിയയ്ക്ക് പോലും അറിയില്ലെന്നും ജാമിദ; മതംമാറ്റത്തിലൂടെ ഹാദിയ ഒരു കാലിലെ മന്ത് മറുകാലിൽ വയ്ക്കുന്നത് പോലെയാണെന്നും ജാമിദ

പരലോകം പറഞ്ഞ് പേടിപ്പിച്ച് ഹാദിയയെ മതം മാറ്റിയത് എസ്ഡിപിഐയെന്ന് ജാമിദ ടീച്ചർ; എന്തിനാണ് മതം മാറുന്നത് എന്ന്  ചോദിച്ചാൽ ഹാദിയയ്ക്ക് പോലും അറിയില്ലെന്നും ജാമിദ; മതംമാറ്റത്തിലൂടെ ഹാദിയ ഒരു കാലിലെ മന്ത് മറുകാലിൽ വയ്ക്കുന്നത് പോലെയാണെന്നും ജാമിദ

ഹാദിയയുടെ മതം മാറ്റത്തിന് പിന്നിൽ എസ്ഡിപിഐയുടെ ശക്തമായ ഗൂഢാലോചനയാണെന്ന് ജാമിദ ടീച്ചർ. പരലോകം പറഞ്ഞ് പേടിപ്പിച്ചാണ് ഹാദിയയെ മതം മാറ്റിയിരിക്കുന്നതെന്നും ജാമിദ ആരോപിക്കുന്നു. സൈക്കോളജിക്കൽ ട്രീറ്റ്മെന്റ് ചെയ്ത് ഹാദിയയെ കുടുംബത്തിൽ നിന്നും അടർത്തി മാറ്റുകയാണ് എസ്ഡിപിഐ. അവളുടെ മതത്തിലെ പ്രശ്നങ്ങൾ എന്താണെന്നോ, മതം മാറ്റിയിരിക്കുന്നത് എന്തിനാണെന്നോ ചോദിച്ചാൽ ഹാദിയയ്ക്ക് പറയാൻ അറിയില്ലെന്നും ജാമിദ ടീച്ചർ തുറന്നു പറയുന്നു.

സമകാലിക മലയാളത്തിന് അനുവദിച്ച അഭിമുഖത്തിലാണ് ജാമിദ ടീച്ചറുടെ പ്രതികരണം. ചേകന്നൂർ മൗലവി സ്ഥാപിച്ച ഖുർആൻ സുന്നത്ത് സൊസൈറ്റിയുടെ സെക്രട്ടറിയാണ് ജാമിദ.

ഒരു കാലിലെ മന്ത് മറ്റേ കാലിലേക്ക് എടുത്തു വയ്ക്കുകയാണ് ഹാദിയ ചെയ്തിരിക്കുന്നതെന്നാണ് ജാമിദാ ടീച്ചർ പറയുന്നത്. ഹിന്ദുമതത്തിൽ നിന്നും ഇസ്ലാം മതത്തിലേക്ക് പോവുക എന്നാൽ ഒരു കാലിലെ മന്ത് മറുകാലിൽ വയ്ക്കുന്നത് തന്നെയാണ്. മതം പറഞ്ഞ് പേടിപ്പിക്കുകയും പീഡിപ്പിക്കുകയും ചെയ്യുന്നവരാണ് എസ്ഡിപിഐ പ്രവർത്തകരെന്നും ജാമിദ ആരോപിക്കുന്നു.

ഇസ്ലാം മതത്തിൽ ബിംബാരാധന ഇല്ല, ഇവിടെ ഏകദൈവ ആരാധനയാണ് എന്നൊക്കെയാണ് ഹാദിയ മതം മാറ്റത്തിലുള്ള കാരണമായി പറയുന്നത്. എന്നാൽ അയ്യപ്പനെ ആരാധിക്കുന്നവർക്ക് അയ്യപ്പനാണ് ഏക ദൈവം, ആറ്റുകാലമ്മയെ ആരാധിക്കുന്നവർക്ക് അവരാണ് ഏക ദൈവം, ശ്രീകൃഷ്ണനെ ആരാധിക്കുന്നവർക്ക് ശ്രീകൃഷ്ണനാണ് അവരുടെ ഏക ദൈവം. അല്ലാഹുവിനെ ആരാധിക്കുന്നവർക്ക് അല്ലാഹു അവരുടെ ഏകദൈവം. ഹാദിയയ്ക്കും ഹിന്ദുമതത്തിലെ ഏതെങ്കിലും ഒരു ദൈവത്തെ ആരാധിക്കാനുള്ള സ്വാതന്ത്ര്യം ഉണ്ടായിരുന്നില്ലേ എന്ന് ജാമിദ ടീച്ചർ ചോദിക്കുന്നു.

ഏകദൈവ ആരാധനയാണ് ഇസ്ലാം മതത്തിൽ കണ്ട ഒരു ഗുണം എന്നാണ് ഹാദിയ പറഞ്ഞത്. മുപ്പത്തി മുക്കോടി ദൈവത്തെ വേണ്ട. ഏതെങ്കിലും ഒരു ദൈവത്തെ വിളിച്ച് ഹാദിയയ്ക്ക് പ്രാർത്ഥിക്കാമായിരുന്നല്ലോ? ബിംബാരാധന ഇസ്ലാമിൽ ഇല്ലാ എന്ന് പറഞ്ഞു. ഇസ്ലാമിൽ ഉള്ളത് പോലെ ബിംബാരാധന മറ്റ് എവിടേയും ഇല്ല. മക്കാ എന്ന രാജ്യത്തുള്ള കബ എന്നത് ഒരു ബിംബമാണ്. അതിനകത്ത് ഹജിറുൽ അസത് എന്നൊരു കല്ലുണ്ട്. അതിനെയാണ് അവര് വലം വയ്ക്കുന്നതും ചുംബിക്കുന്നതും പ്രാർത്ഥിക്കുന്നതും എല്ലാം. ഇതിലും വലിയൊരു ബിംബാരാധന മറ്റൊരു മതത്തിലും താൻ കണ്ടിട്ടില്ല.

ഹാദിയയുമായി ഒരു സംവാദത്തിന് താൻ തയ്യാറാണ്. അവളുടെ മതത്തിലെ എല്ലാ പുരാണങ്ങളും ഞാൻ അവൾക്ക് പറഞ്ഞു കൊടുക്കാം. വേദ പുരാണങ്ങളും, ബ്രഹ്മപുരാണങ്ങളും വേദങ്ങളും, ഇതിഹാസങ്ങളും,സ്മൃതികളുമെല്ലാം താൻ പഠിച്ചതാണ്.
എത്രയോ പേർ നാട്ടിൽ മതം മാറുന്നുണ്ട്. അതൊന്നും ഇവിടെ വാർത്തകളായി വരുന്നില്ല. ഹാദിയ കോടതിയിൽ ആദ്യം സത്യവാങ് മൂലം കൊടുത്തതിൽ ആസിയ എന്നാണ് പേര്. രണ്ടാമതുകൊടുത്തതിൽ ആദിയ എന്നാണ് പേര്. മൂന്നാമത് പേര് ഹാദിയ എന്നായി. ഹോമിയോ ആണെങ്കിലും ഒരു ഡോക്ടറേറ്റ് എടുത്ത ഇരുപത്തിനാല് വയസുള്ള ഒരു കുട്ടി പക്വതയില്ലാത്തതാണെന്ന് പറയാൻ പറ്റില്ല. എന്നാൽ സ്വന്തമായി ഒരു പേര് സ്വീകരിക്കാൻ പോലും ഈ കുട്ടിക്ക് കഴിയില്ലേ എന്നാണ് കോടതി ചോദിച്ചത്.

പേരിൽ തന്നെ ഉറച്ചു നിൽക്കാൻ കഴിയാത്തതിൽ തന്നെ നമുക്ക് വ്യക്തമാണ് ഹാദിയ അല്ല പദ്ധതികൾ തയ്യാറാക്കിയിരുന്നത് എന്ന്. പക്ഷേ ഹാദിയക്ക് പിന്നിലുള്ള ശക്തികൾ എല്ലാം മുൻകൂട്ടി തയ്യാറാക്കി വെച്ചിരുന്നു. ഹാദിയയെ വിശ്വസിപ്പിക്കാൻ വീണ്ടും വീണ്ടും ശ്രമിച്ചാണ് ഈ ബാഹ്യ ശക്തികൾ അവളെ ഈ മതത്തിന് അഡിക്റ്റ് ആക്കിയത്.

മത പരിവർത്തനം എന്ന് പറയുമ്പോൾ ബന്ധങ്ങൾ വിച്ഛേദിക്കലാവാൻ പാടില്ല. ഒരു വിവാഹത്തിന് വേണ്ടി മത പരിവർത്തനം നടത്തുമ്പോൾ ആ കുട്ടിക്ക് ആ ബന്ധം മുഴുവൻ നഷ്ടപ്പെടുന്നു. ഇതുവരെ വളർത്തിയ മാതാപിതാക്കളെ അകറ്റുന്നു. ഹാദിയ സ്വമേധയ ആണ് മതം മാറുന്നതെങ്കിൽ യാതൊരു പ്രശ്നവും ഉണ്ടായിരുന്നില്ല.

സംഘടിത ശക്തി ഇതിന് പിന്നിലുണ്ടെന്ന് പറയാൻ കാരണം, ഹാദിയയുടെ വിവാഹം റദ്ദാക്കിയ ഹൈക്കോടതി വിധി വന്നതിന് മൂന്നാമത്തെ ദിവസം ഇരുപതിനായിരത്തിലധികം ആൾക്കാർ ഹൈക്കോടതിയുടെ വാട്ടർ ടാങ്കിന് മുകളിൽ കയറി വരെ നിന്നാണ് പ്രകോപനപരമായി മുദ്രാവാക്യം വിളിക്കുക വരെ ചെയ്തത്.

മതം മാറാൻ ആർക്കും അവസരം ഉണ്ട്. ആർക്കും അതിനുള്ള സ്വാതന്ത്ര്യം ഉണ്ട്. പ്രശ്നമില്ല. പക്ഷേ ഈ മതം മാറ്റത്തെ കേരള ഹൈക്കോടതി റദ്ദാക്കിയതിനുള്ള കാരണം ആ മതം മാറ്റത്തിന് പിന്നിൽ ഒരു സംഘടിത മത പരിവർത്തന ശക്തി പ്രവർത്തിച്ചിട്ടുണ്ടെന്ന് കോടതിക്ക് അന്വേഷണത്തിൽ വ്യക്തമായതുകൊണ്ടാണ്.

മുൻ സോഷ്യലിസ്റ്റ് പ്രവർത്തകനായ സുരേന്ദ്ര മോഹനായിരുന്നു ഹാദിയയുടെ വിവാഹം റദ്ദാക്കിയ ജഡ്ജി. അദ്ദേഹത്തിന്റെ പൂണൂല് പറഞ്ഞ് അദ്ദേഹത്തിന്റെ ഡ്രസിന്റെ കളർ വരെ പറഞ്ഞ് അധിക്ഷേപിക്കുകയാണ് ചെയ്തത്. സുരേന്ദ്ര മോഹൻ എന്ന പേര് കേട്ടപ്പോൾ അവർക്ക് തെറ്റുപറ്റി. ഹിന്ദുവാണെന്ന് തെറ്റിദ്ധരിച്ചു. സുരേന്ദ്ര മോഹന്റെ അച്ഛൻ കെ.കെ.കുര്യാക്കോസ്. മതം മാറിയെന്ന് ആരോപിച്ച് ജഡ്ജിയെ വരെ ചീത്ത പറയുകയും ചെയ്യുന്നിടത്തേക്ക് എസ്ഡിപിഐക്കാർ വന്നത് എന്തുകൊണ്ടാണ്? ഒരു ഹാദിയ മതം മാറിയതിന് പിന്നിൽ വ്യക്തമായ ഗൂഢാലോചനകൾ നടന്നിട്ടുണ്ടെന്ന് വ്യക്തമാക്കുന്നതാണ് എസ്ഡിപിഐയുടെ ഈ നടപടികൾ.

നിർബന്ധിക മത പരിവർത്തന കേന്ദ്രങ്ങൾ അടച്ചു പൂട്ടണം എന്നാണ് നമ്മൾ പറയുന്നത്. പൊന്നാനിയിലുണ്ട് മൗലത്തുൽ ഇസ്ലാം, മഞ്ചേരിയിലെ സത്യസരണി ഇവ അടച്ചുപൂട്ടണം. നിർബന്ധിത പരിവർത്തനം മതേതര രാജ്യത്തിന്റെ പ്രതിച്ഛായ കളങ്കപ്പെടുത്തും.

ഈയടുത്ത് ശോഭാ മനോജ് എന്ന സ്ത്രീ സത്യ സരണി വഴി മതം മാറി. അവർക്ക് രണ്ട് കുട്ടികളുണ്ട്. എന്നാൽ നിങ്ങൾക്ക് വിശ്വാസമുള്ള എന്ത് ആരാധനയുമായിട്ട് വേണമെങ്കിലും മുന്നോട്ട് പൊയ്ക്കോളാനാണ് മനോജ് അവരോട് പറഞ്ഞത്. എന്നാൽ ബന്ധം വേർപ്പെടുത്തണം എന്ന നിലപാടിൽ ശോഭ ഉറച്ചു നിൽക്കുകയായിരുന്നു. ഇതിന് കാരണമായി അവർ പറഞ്ഞത്, ഞാൻ മാറിയ മതം എന്നെ പഠിപ്പിക്കുന്നത് നിങ്ങൾക്ക് ഞാനും, എനിക്ക് നിങ്ങളും യോജിക്കില്ല എന്നാണ്. സത്യവിശ്വാസിക്ക് അവിശ്വാസി ചേരില്ല, അവിശ്വാസിക്ക് സത്യവിശ്വാസിയും ചേരില്ല എന്ന് ഖുറാനിൽ പറയുന്നതാണ് അവർ ആയുധമാക്കുന്നത്.

സ്ത്രീകളിലെ ചേലാ കർമത്തിലും അനന്തരാവകാശ നിയമത്തിന്റെ കാര്യത്തിലും മുത്തലാഖ് വിഷയത്തിലും ഖുറാൻ സുന്നത്ത് സൊസൈറ്റി വാദി ഭാഗം ചേർന്നിട്ടുണ്ട്. ഇതുവരെയുള്ള ഇസ്ലാം തകർന്നു പോകും എന്ന് പറഞ്ഞ് ഞങ്ങളുടെ നിലപാടുകളെയൊന്നും വിവിധ മുസ്ലിം സംഘടനകളും വിഭാഗങ്ങളും അംഗീകരിക്കുന്നില്ല.

എന്നാൽ സമൂഹത്തിൽ ഗുണകരമായ കാര്യങ്ങൾ ചെയ്യാനാണ് ഖുറാൻ പറയുന്നത്. ചേലാകർമത്തിന്റെ കാര്യത്തിൽ മനുഷ്യനിലുള്ള സൃഷ്ടിപരമായ വൈകല്യമാണ് അത്. ആ ഒരു ഞരമ്പ് വിച്ഛേദിക്കുമ്പോൾ അതിന്റെ പ്രത്യാഘാതങ്ങൾ ആ കുട്ടിയുടെ ശരീരത്തിൽ ഉണ്ടാകുന്നു. രോഗകാരണത്തെ തുടർന്ന് വിച്ഛേദിച്ചാൽ പ്രശ്നമില്ല. എന്നാൽ ഇസ്ലാമിൽ നിന്നു പറയുമ്പോൾ സുന്നത്ത് തെറ്റാണ്. ഖുറാനിൽ ഇതിനെ കുറിച്ച് പറയുന്നതായി യാതൊരു തെളിവുകളും ഇല്ല.

സുന്നത്തിന്റെ അർഥം തന്നെ നടപടി എന്നാണ്. ഇസ്ലാം വിരുദ്ധമായ ഇതിനെതിരെ നിലപാടെടുക്കുന്നതിന് തങ്ങൾക്ക് നേരെ എതിർപ്പുകൾ ശക്തമാണ്. ഇങ്ങനെ തെറ്റുകൾ ചൂണ്ടിക്കാട്ടിയതിനാണ് ചേകന്നൂർ മൗലവിയെ വധിച്ചത്. 1993ൽ വീട്ടിൽ നിന്നും വലിച്ചിറക്കി കൊണ്ടുപോയി കഴുത്തിൽ തോർത്ത് മുറുക്കി വധിക്കുകയായിരുന്നു. ഇതിൽ പതിമൂന്നാം പ്രതിയാണ് കാന്തപുരം.

ഒരുപാട് വധ ഭീഷണികൾ എനിക്കെതിരെ വരുന്നുണ്ട്. അടുത്ത ദിവസം സൂര്യൻ കാണില്ല എന്നൊക്കെ മുത്തലാഖിൽ സുപ്രീംകോടതി വിധി വന്നതിന് പിന്നാലെ ഫേസ്‌ബുക്കിലൂടെ തനിക്ക് ഭീഷണി സന്ദേശങ്ങൾ ലഭിച്ചിരുന്നു. ശക്തമായ ഒരു സംഘടനയോടാണ് ഞങ്ങൾ എതിരിടുന്നത്. ഞാനൊരു പട്ടാളക്കാരന്റെ മകളാണ്. അതുകൊണ്ട് പേടിച്ച് പിന്മറുമെന്ന് കരുതേണ്ട. എന്റെ മതത്തിന് വേണ്ടി ജീവൻ കളയാനും എനിക്ക് പേടിയില്ലെന്നും ജാമിദ ടീച്ചർ പറയുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP