Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കാസർകോട് കോട്ട വിറ്റ സംഭവത്തിൽ ടി ഒ സൂരജ് ഉൾപ്പെടെ 15 പേർക്കെതിരെ വിജിലൻസ് കേസ്; മുൻ തഹസിൽദാറും ഡെപ്യൂട്ടി കലക്ടറും പ്രതികൾ

കാസർകോട് കോട്ട വിറ്റ സംഭവത്തിൽ ടി ഒ സൂരജ് ഉൾപ്പെടെ 15 പേർക്കെതിരെ വിജിലൻസ് കേസ്; മുൻ തഹസിൽദാറും ഡെപ്യൂട്ടി കലക്ടറും പ്രതികൾ

തിരുവനന്തപുരം: കാസർകോടു കോട്ടയുടെ വിൽപ്പനയുമായി ബന്ധപ്പെട്ട് മുൻ ലാൻഡ് റവന്യൂ കമ്മിഷണർ ടി.ഒ.സൂരജ് അടക്കം 15 പേർക്കെതിരെ കേസ്. മുൻ തഹസിൽദാർ ചിന്നയപ്പ, ഡപ്യൂട്ടി കലക്ടർ കെ ശിവകുമാർ തുടങ്ങിയവരും വിജിലൻസ് കേസിൽ പ്രതികളാണ്.

കോട്ട വിൽപ്പന നടത്തിയ സംഭവത്തിൽ വിജിലൻസ് ഡയറക്ടറുടെ നിർദേശമനുസരിച്ചാണ് കേസെടുത്തിരിക്കുന്നത്. കോട്ട വിൽപന നടത്തിയ നടപടി നേരത്തെ റദ്ദാക്കിയിരുന്നു.

കേരള കോൺഗ്രസ് സംസ്ഥാന സെക്രട്ടറി സജി സെബാസ്റ്റ്യൻ, സിപിഐ(എം) നേതാവും മുൻ നഗരസഭാ ചെയർമാനുമായ എസ്.ജെ. പ്രസാദ്, പി. ഗോപിനാഥൻ നായർ, കൃഷ്ണൻ നായർ എന്നിവർക്ക് 2009 ഓഗസ്റ്റ് 17നാണ് എല്ലാ ആധാരങ്ങളും രജിസ്റ്റർ ചെയ്തുകൊടുക്കുന്നത്.

കാസർകോട് സബ് രജിസ്റ്റ്രാർ ഓഫിസിൽ 2009 ഓഗസ്റ്റ് 17നാണ് കോട്ടയുടെ വിൽപ്പന നടന്നത്. ആകെ കേരള കോൺഗ്രസ് എം നേതാവ് സജി സെബാസ്റ്റ്യൻ കോട്ടയുടെ 2.44 ഏക്കർ ഭൂമി വാങ്ങിയിരുന്നു. കൃഷ്ണൻ നായർ, ഗോപിനാഥൻ നായർ എന്നിവരും ഇതിൽ പങ്കാളികളായി. ആധാരം നമ്പർ 3867/2009 അനുസരിച്ച് 12.01 ലക്ഷം രൂപയ്ക്ക് 91 സെന്റും നമ്പർ 3868/2009 ൽ 2.15 ലക്ഷം രൂപയ്ക്ക് 33 സെന്റ് സ്ഥലവും എസ്.ജെ. പ്രസാദ് വാങ്ങിയെന്നാണു രേഖയിലുള്ളത്. ഇതേ ദിവസം തന്നെയാണ് സജി സെബാസ്റ്റ്യൻ, കൃഷ്ണൻ നായർ, ഗോപിനാഥൻ നായർ എന്നിവരുടെ പേരിൽ 3866/ 2009 നമ്പറിൽ 26 ലക്ഷം രൂപയ്ക്കു 2.44 ഏക്കർ സ്ഥലവും രജിസ്റ്റർ ചെയ്തത്. 5.24 ഏക്കറിൽ മിച്ചമുള്ള 2.26 ഏക്കർ ഭൂമി കോട്ടയിലുള്ള രണ്ടു ക്ഷേത്രങ്ങളുടെ പേരിലാണ്.

500 വർഷം പഴക്കമുള്ളതാണ് കാസർകോഡ് കോട്ട. കാസർകോഡ് ജില്ലയിൽ 5.41 ഏക്കർ സ്ഥലത്താണ് കോട്ട സ്ഥിതി ചെയ്യുന്നത്. കോട്ടയുടെ ചില ഭാഗങ്ങളെല്ലാം നിയമ വിരുദ്ധമായി കയ്യേറ്റം ചെയ്തുവെന്നും പുരാവസ്തുവിന്റെ പ്രവർത്തനങ്ങളെ തടയുന്നുവെന്നും റവന്യൂമന്ത്രിക്ക് പരാതി ലഭിച്ചു. കോട്ടനിർമ്മിച്ചവരുടെ പിന്മുറക്കാർ എന്നനിലയിൽ 1903 മുതൽ ഗണപ്പയ്യ എന്നയാൾക്ക് പരമ്പരയായി കൈമാറാമെന്നും വിൽക്കാൻ പാടില്ലെന്നുമുള്ള വ്യവസ്ഥയിന്മേൽ സ്ഥലം ഗ്രൗണ്ട് വാടകയ്ക്ക് നൽകുകയായിരുന്നു.

1973ൽ പരമ്പരയിൽപ്പെട്ട അമ്മു പൂജാരിക്ക് അപേക്ഷപ്രകാരം കാസർകോട് ലാൻഡ് ട്രിബ്യൂണൽ ജന്മാവകാശം പതിച്ചു നൽകി. ഇതിനെതിരെ രമേശ്‌റാവു എന്ന പിന്മുറക്കാരൻ കോഴിക്കോട് അപ്പലറ്റ് അഥോറിറ്റിയിൽ പരാതി നൽകി. സ്ഥലം സർക്കാർ ഉടമസ്ഥയിലാണെന്ന് രമേശ് റാവുവിന്റെ വാദം അംഗീകരിച്ച് 1974 ജൂലൈ 25ന് അപ്പലേറ്റ് അഥോറിറ്റി വിധി പ്രസ്താവിച്ചു. 1978ൽ അപ്പലറ്റ് അഥോറിറ്റിയുടെ വിധിക്കെതിരെ കാസർകോട് സബ്‌കോടതിയിൽ അമ്മു പൂജാരിയുടെ അനന്തരാവകാശികൾ അന്യായം സമർപ്പിച്ചു. സർക്കാർ സ്ഥലമാണെന്ന വിധി 1994 ഒക്ടോബർ 31ന് സബ്‌കോടതിയും പിന്നാലെ ജില്ലാകോടതിയും ശരിവച്ചു. ഹൈക്കോടതിയിൽ എത്തിയ അപ്പീലിൽ കാസർകോട് കോട്ട സർക്കാർ സ്ഥലമാണെന്ന് ഊട്ടിയുറപ്പിച്ച് വിധിയായി.

ഈ ഭൂമിയിൽ നികുതിയൊടുക്കാൻ അനുവദിക്കണമെന്നാവശ്യപ്പെട്ട് 2009 ഓഗസ്റ്റ് 17ന് പരമ്പരാംഗം ചന്ദ്രവാർക്കർ എന്നയാൾ സമർപ്പിച്ച അപേക്ഷ വില്ലേജ് ഓഫീസർ സ്വീകരിക്കുന്നിടത്താണ് തട്ടിപ്പ് ആരംഭിക്കുന്നത്. 2009 ഓഗസ്റ്റ് 19ന് ഇയാളിൽ നിന്ന് വർഷങ്ങളുടെ നികുതി സ്വീകരിച്ച ശേഷം ആഴ്ചകൾക്കുള്ളിൽ അശ്വിൻ ജി ചന്ദ്രവാർക്കർ കാസർകോട് കോട്ട രാഷ്ട്രീയ നേതാക്കൾക്കു വിൽക്കുകയായിരുന്നു. ഗണപ്പയ്യയുടെ പിന്മുറക്കാരായ മംഗളൂരു സ്വദേശികളായ ലളിത, ആനന്ദ് റാം, ദേവിദാസ്, ചന്ദ്രവാർക്കർ, ജെ. അനൂപ, അശ്വിൻ ജെ. ചന്ദ്രവാർക്കർ, മഞ്ജുള എന്നിവരിൽ നിന്നാണ് നേതാക്കൾ ഭൂമി വാങ്ങിയത്. ഭൂമിയുടെ റജിസ്‌ട്രേഷൻ സമയത്ത് അശ്വിൻ ജെ. ചന്ദ്രവാർക്കർ മാത്രമാണ് കാസർകോട്ട് എത്തിയത്. കോട്ടയിലെ പാട്ടഭൂമിക്കു നികുതി അടയ്ക്കാൻ ഉദ്യോഗസ്ഥരെ സ്വാധീനിച്ച് അനുമതി തരപ്പെടുത്തുകയായിരുന്നു. ഇതോടെ ഭൂമി ഇവർക്കു സ്വന്തമായി. അടുത്ത ദിവസം തന്നെ വിൽപ്പനയും നടത്തിയെന്നാണു രേഖകളിലുള്ളത്.

വൻ അഴിമതി കേസിൽ സൂരജ് പുറത്തായതോടെയാണ് കാസർകോട് കോട്ട ഇടപാടിലും വൻ അഴിമതി നടന്നിട്ടുണ്ടെന്ന് സംശയമുയർന്നത്. 10 ഏക്കറിലധികം ഭൂമിയാണ് കാസർകോട് കോട്ടയുടെ പൈതൃക ഭൂമി. ഇതിൽ അഞ്ച് ഏക്കറിലധികം കൈയേറിക്കഴിഞ്ഞു. ബാക്കി വരുന്ന 5.41 ഏക്കർ ഭൂമിയാണ് സർക്കാർ സ്ഥലം എന്ന് തിട്ടപ്പെടുത്തിയത്. വിൽപനയും കൈയേറ്റവും എല്ലാം കഴിഞ്ഞ് ഇപ്പോൾ കോട്ടയുടേതെന്ന് പറയുന്നത് 38 സെന്റ് സ്ഥലം മാത്രമാണ്. ഇപ്പോൾ നടന്ന സർവേ വഴി ഇത്രയും മാത്രമാണ് സർക്കാർ സ്ഥലം എന്ന് സ്ഥാപിക്കാനാണ് ശ്രമം നടന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP